Monday, March 19, 2018

വെളിയങ്കോട് ഉമര്‍ഖാസി(റ) ജ്ഞാനതാവഴിയിലെ നക്ഷത്രം●


വെളിയങ്കോട് ഉമര്‍ഖാസി(റ) ജ്ഞാനതാവഴിയിലെ നക്ഷത്രം●


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

പൊന്നാനിയുടെ ചരിത്രമാരംഭിക്കുന്നതിനു മുമ്പുതന്നെ വെളിയങ്കോട് ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ചാലിയത്തെ മുസ്‌ലിം മിഷനറിമാരിലൂടെയാണ് വെളിയങ്കോട്ട് വ്യാപകമായ ഇസ്ലാമിക പ്രചാരണം നടന്നത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്നതിനുശേഷം അവരുടെ ശ്രദ്ധ ഇവിടുത്തേക്കുണ്ടായി. അതിനുമുമ്പു തന്നെ സൂറത്തിലെ സയ്യിദ് എന്നറിയപ്പെടുന്ന ശൈഖ് അഹമദ്ബിന്‍ ഹസന്‍ ഫഖ്റുല്‍വുജൂദ്(റ)ന്റെ സാന്നിധ്യം വെളിയങ്കോടിനെ ആത്മീയമായി ഉന്നതിയിലെത്തിച്ചിരുന്നു.
ജനനം, പഠനം
ഇസ്ലാമികമായി ഏറെ ഉന്നതി പ്രാപിച്ചിരുന്ന വെളിയങ്കോട് ഖാസിയും മുദരിസുമായിരുന്ന ആലി മുസ്ലിയാരുടെയും പ്രമുഖ കുടുംബ കാക്കത്തറ തറവാട്ടിലെ മുഹമ്മദ് എന്നവരുടെ പുത്രിയായ ആമിനയുടെയും മകനായി ഹി 117 റബീഉല്‍ അവ്വല്‍ 10നു (എഡി 1765) ഉമര്‍ഖാസി(റ) ജനിച്ചു.
മലബാറിലെ മക്ക, ചെറിയ മക്ക എന്നൊക്കെ അറിയപ്പെടുന്ന പൊന്നാനിയാണ് അക്കാലത്തെ വിജ്ഞാനതലസ്ഥാനം. മഖ്ദൂമുമാരുടെ പ്രൗഢജ്ഞാനം പൊന്നാനിയെ ഒരു വിശ്വവിജ്ഞാന കേന്ദ്രമെന്ന അവസ്ഥയിലേക്കുയര്‍ത്തിയിരുന്നു. പി.കെ. മുഹമ്മദ്കുഞ്ഞി എഴുതുന്നു: “കേരളത്തിന്റെ നാനാഭാഗത്തുനിന്നും ദ്വീപുകളില്‍ നിന്നും ജാവാ, സുമാത്ര എന്നീ ദൂരപൗരസ്ത്യദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികളും സഞ്ചാരികളും മതവിദ്യാഭ്യാസാവശ്യാര്‍ത്ഥം പൊന്നാനിയില്‍ വന്നിരുന്നു’ (മുസ്‌ലിംകളും കേരളസംസ്കാരവും).
പിതാവില്‍ നിന്നും മറ്റുമുള്ള പ്രാഥമിക പഠനത്തിനു ശേഷം താനൂരിലെ ദര്‍സില്‍ ചേര്‍ന്നു പഠനം നടത്തി. പതിനാലാം വയസ്സില്‍ താനൂരിലെ ദര്‍സില്‍ നിന്നും പൊന്നാനിയിലെ ദര്‍സിലേക്ക് പഠനം മാറാന്‍ അദ്ദേഹം തീരുമാനിച്ചു. സുപ്രസിദ്ധ സൂഫിവര്യനും അഗാധപണ്ഡിതനുമായിരുന്ന മമ്മിക്കുട്ടിഖാസി എന്നറിയപ്പെടുന്ന ഖാളിമുഹമ്മദ്ബിന്‍ സൂഫിക്കുട്ടി മുസ്ലിയാരായിരുന്നു അന്നവിടത്തെ പ്രധാന മുദരിസ്. മമ്മിക്കുട്ടിഖാളിയോട് ഉമര്‍ എന്ന വിദ്യാര്‍ത്ഥി തന്റെ ആഗ്രഹമറിയിച്ചു. ഉസ്താദ് ശിഷ്യത്വം സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ നന്നായി നിരീക്ഷിച്ചു. ചില ചോദ്യങ്ങളുന്നയിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി കിട്ടിയപ്പോള്‍ ഉസ്താദിന് സന്തോഷമായി. പ്രായത്തില്‍ ചെറിയവനാണെങ്കിലും ജ്ഞാനത്തില്‍ വലിയവനാണെന്ന് ഉസ്താദ് തിരിച്ചറിഞ്ഞതിനാല്‍ ഉമറിന് ദര്‍സ് നടത്തുന്നകാര്യം അദ്ദേഹം തന്നെ ഏറ്റെടുത്തു.
കുശാഗ്രബുദ്ധിയായ ഉമര്‍ഖാസി വിവിധവിഷയങ്ങളിലെ പ്രശസ്തമായ ഗ്രന്ഥങ്ങളൊന്നൊന്നായി ഓതിത്തീര്‍ത്തു. ഉസ്താദിന്റെ തദ്രീസിന്’നുപുറമെ പരോക്ഷമായ തര്‍ബിയത്തും ശിഷ്യന് ലഭിച്ചു. ഉമര്‍ഖാസിയുടെ സിദ്ധിഗുണങ്ങളില്‍ ഉസ്താദിന്റെ ആത്മീയസ്പര്‍ശമേറ്റപ്പോള്‍ അവ കൂടുതല്‍ പ്രശോഭിതമായി. ആറുവര്‍ഷംകൊണ്ട് യോഗ്യതയൊത്തൊരു പണ്ഡിതനായിത്തീര്‍ന്ന ഉമറിന് ഉസ്താദ് ദര്‍സ് നടത്താനുള്ള ഇജാസത്ത്’(അനുമതി) നല്‍കുകയും തന്റെ കീഴില്‍ സഹമുദരിസായി നിയമിക്കുകയുമുണ്ടായി.
പൊന്നാനിയില്‍ സേവനം ചെയ്തു വരുന്നതിനിടെ ഉസ്താദ് മമ്മിക്കുട്ടിഖാസി രോഗബാധിതനായി, ശയ്യാവലംബിയ്യായ ഗുരുവര്യരെ പരിചരിക്കാനുള്ള അവസരം ഉമര്‍ഖാസിക്ക് ലഭിച്ചു. അവസാന നാളുകളിലെ ഈ ഗുരുശിഷ്യ ബന്ധം ഉമര്‍ ഖാസിയെ കൂടുതല്‍ ധന്യനാക്കി. ഗുരുവര്യര്‍ വിലയേറിയ ധാരാളം ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഹി. 1217ല്‍ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. പൊന്നാനിയില്‍ മഖ്ദൂമുമാരുടെ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മമ്പുറം തങ്ങളോടൊപ്പം
മമ്മിക്കുട്ടി ഖാസിയുടെ മരണശേഷമാണ് ഉമര്‍ ഖാസി മമ്പുറം തങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. മമ്പുറം തങ്ങളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച സ്വന്തം സഹപാഠി ഔക്കോയ മുസ്ലിയാരുടെ കൂടെയാണ് തങ്ങളെ സന്ദര്‍ശിക്കാന്‍ പോയത്. മമ്പുറം തങ്ങളുമായി ധാരാളം വൈജ്ഞാനിക ചര്‍ച്ചകളും അന്വേഷണവും നടത്തി. തങ്ങളില്‍ ആത്മീയമായ ഗുരുത്വയോഗ്യതയുണ്ടോ എന്ന ഒരു ആലോചന ഉമര്‍ ഖാസിയുടെ മനസ്സിലുദിച്ചു. ഇത് സ്വാഭാവികമാണ് താനും. പക്ഷേ ഈ സംശയം തീര്‍ക്കുന്ന ഒരു സംഭവം അവിടെയുണ്ടായി. ഉമര്‍ ഖാസിയുടെ മനസില്‍ നിന്ന് സകലജ്ഞാനങ്ങളും അപ്രത്യക്ഷമായി. സയ്യിദലവി തങ്ങള്‍ അറബി അക്ഷരമാലയിലെ അദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു. അതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടി. ഉമര്‍ ഖാസിക്ക് തങ്ങളുടെ മഹത്വവും പദവിയും കൂടുതല്‍ ബോധ്യപ്പെടുകയും ചെയ്തു. തദവസരത്തില്‍ തന്നെ തങ്ങളുടെ ആത്മീയശിഷ്യത്വം സന്പാദിച്ചു. തുടര്‍ന്ന് ആ ബന്ധം സുദൃഢവും ഫലപ്രദവുമായിത്തീര്‍ന്നു. വളരെ ദുരെയായിരുന്നിട്ടും ഉമര്‍ ഖാസി മമ്പുറം തങ്ങളെ ഇടക്കിടെ സന്ദര്‍ശിച്ചു. മമ്പുറം തങ്ങളുടെ അമ്മാവനായ ശൈഖ് സയ്യിദ് ജിഫ്രി ഹി. 1222ല്‍ കോഴിക്കോട്ട് വഫാത്തായപ്പോള്‍ ജനാസയില്‍ തങ്ങളോടൊപ്പം ഉമര്‍ ഖാസി സംബന്ധിച്ചിരുന്നു. ശൈഖ് ജിഫ്രിയെ സംബന്ധിച്ച് ഉമര്‍ ഖാസി ഒരു മര്‍സിയ്യത്ത് (അനുശോചന കാവ്യം) രചിച്ചിട്ടുമുണ്ട്. ഉമര്‍ ഖാസി അവര്‍കള്‍ക്ക് മമ്പുറം തങ്ങളുമായുണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധ മനോഗതിക്ക് കുടുതല്‍ കരുത്ത് പകരുകയുണ്ടായി. അറസ്റ്റിലായി ജയിലിലാവുമ്പോള്‍ ഉമര്‍ ഖാസി മമ്പുറം തങ്ങള്‍ക്കയച്ച ഒരു കാവ്യമുണ്ട്.
ആത്മീയസേവന പാതയില്‍
പൊന്നാനിയില്‍ പഠനവും മമ്മിക്കുട്ടി ഖാസിയുടെ ആത്മീയ പരിചരണാനുഭവവും തുടരുമ്പോള്‍ തന്നെ അവിടെ മുദരിസായിട്ടാണ് ഉമര്‍ഖാസി പൊതുരംഗത്ത് വരുന്നത്. ഒരേസമയം തന്നെ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായി. സമര്‍ത്ഥരും യോഗ്യരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒരു അസുലഭ‘സൗഭാഗ്യമാണിത്. പല ദര്‍സുകളിലും ഇങ്ങനെ കാണാവുന്നതാണ്.
ഉസ്താദിന്റെ വിയോഗാനന്തരം ഉമര്‍ഖാസി(റ) സ്വന്തം നാടായ വെളിയങ്കോട്ടേക്ക് തട്ടകം മാറ്റി. നീണ്ട ഇരുപത് വര്‍ഷക്കാലം വെളിയങ്കോട് ഖാസിയും മുദരിസുമായി ദീനീസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉസ്താദിന്റെ പരിചരണത്തിലും സാമീപ്യത്തിലുമായിക്കഴിഞ്ഞ ഉമര്‍ഖാസിക്ക് ധാരാളം അനുഭവസമ്പത്തുണ്ടായിരുന്നു. അവയെല്ലാം ഉപയോഗപ്പെടുത്തി നാട്ടിലും പരിസരങ്ങളിലും പ്രബോധനപ്രചാരണസേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
പിന്നീട് വെളിയങ്കോട്ടുനിന്ന് താനൂരിലേക്ക് മാറി. ഒരു കാലത്ത് താന്‍ ഓതിപ്പഠിച്ച നാട്ടില്‍ ഉമര്‍ ഖാസിയുടെ സേവനം നാട്ടുകാര്‍ അതിയായി ആഗ്രഹിച്ചതായിരുന്നു. അവരുടെ നിരന്തരാവശ്യം മുന്‍ നിറുത്തിയായിരുന്നു അങ്ങോട്ട് ചെന്നത്. ഇരുപത് വര്‍ഷം താനൂരില്‍ സേവനം ചെയ്തു. പിന്നീട് പൊന്നാനിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും പൊന്നാനിയിലേക്ക് പോയി.മമ്മിക്കുട്ടി ഖാസിയുടെ വിയോഗവും ഉമര്‍ഖാസിയുടെ രാജിയും പൊന്നാനിയെ വൈജ്ഞാനികമായും ആത്മീയമായും ക്ഷയിപ്പിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉമര്‍ഖാസിയെ കൊണ്ടുവരിക തന്നെയാണെന്ന് പൊന്നാനിക്കാര്‍ ആലോചിച്ചു തീരുമാനിച്ചു. ഉമര്‍ഖാസിയെ സംബന്ധിച്ചേടത്തോളം പൊന്നാനിക്കാരുടെ ക്ഷണം നിരസിക്കാനാകുമായിരുന്നില്ല. താന്‍ പഠിച്ചുവളര്‍ന്ന നാടാണത്. തന്റെ ഗുരുവര്യരുടെ താല്‍പര്യം പോലെ താന്‍ ദര്‍സ് നടത്തിയ പ്രദേശമാണത്. അതിനാല്‍തന്നെ പൊന്നാനിയിലേക്കുള്ള ഈ മാറ്റം അനിവാര്യവും ഗുണകരവുമായിരുന്നു. അങ്ങനെ പൊന്നാനി പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. വൈജ്ഞാനികരംഗം സജീവമായി. എട്ടുവര്‍ഷക്കാലം ഈ സേവനം തുടര്‍ന്നു. അതിനുശേഷം വെളിയങ്കോട്ടേക്ക് തന്നെ മാറി. പിന്നീട് മരണംവരെ നാട്ടില്‍തന്നെയാണ് കേന്ദ്രീകരിച്ചത്.
ശിഷ്യസമ്പത്ത്
പ്രസിദ്ധരായ നിരവധി മഹാരഥന്മാരുടെ ഗുരുവും മാര്‍ഗദര്‍ശിയുമാവാന്‍ ഉമര്‍ ഖാസിക്ക് സാധിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിലെ പ്രശസ്ത കുടുംബാംഗവും മമ്പുറം തങ്ങളുടെ മുരീദുമായിരുന്ന ഔക്കോയമുസ്ലിയാര്‍ ഉമര്‍ഖാസിയുടെ സഹപ്രവര്‍ത്തകനെന്നപോലെ ശിഷ്യനുമാണ്. താനൂരില്‍ ഉമര്‍ഖാസി മുദരിസായിരിക്കുമ്പോള്‍ ഔക്കോയമുസ്ലിയാര്‍ അവിടെ സഹ മുദരിസായിരുന്നു.
ഇരുപത്തിനാലാമത്തെ മഖ്ദൂമായ ആഖിര്‍സൈനുദ്ദീന്‍മഖ്ദൂം (റ), ഖാസി സഈദ് മുസ്ലിയാര്‍ (കാഞ്ചാര്‍ കാസര്‍ഗോഡ്), ഫരീദ്മുസ്ലിയാര്‍ (പയ്യോളി ചെരിച്ചില്‍), ശൈഖ് സൈനുദ്ദീന്‍ (വടക്കേക്കാട്, പറയങ്ങാട്) ശൈഖ് സൈനുദ്ദീനുര്‍റംലി (പെരുമ്പടപ്പ് മണലില്‍), കമ്മുക്കുട്ടി മുസ്ലിയാര്‍ (പൊന്നാനി), 25ാമത്തെ മഖ്ദൂമായ മുഹമ്മദ് മഖ്ദൂം തുടങ്ങി ഖാളിയുടെ ശിഷ്യപരമ്പര വളരെ നീണ്ടതാണ്. അവരില്‍ സഹപ്രവര്‍ത്തകരും സതീര്‍ത്ഥ്യരുമായിരുന്ന ആളുകളുമുണ്ട്. അവരുടെ വിവിധ മേഖലകളിലുള്ള സേവനവും നേതൃത്വവും മുസ്‌ലിം ഗുണപരമായ ഗതിവേഗവും ആദര്‍ശപ്രബുദ്ധതയും അന്തസ്സും നേടിത്തന്നിട്ടുണ്ട്. ഇവരില്‍ പ്രസിദ്ധരായ ആഖിര്‍ സൈനുദ്ദീന്‍മഖ്ദൂം പ്രശസ്തരായ പണ്ഡിതവരേണ്യരുടെ ഗുരുപരമ്പരയില്‍ വരുന്നവരാണ്.
ദര്‍സില്‍ നിന്ന് മതപഠനം നടത്തി പണ്ഡിരായിത്തീര്‍ന്നവര്‍ മാത്രമല്ല, കടപ്പുറത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ ആശയതീവ്രതയുടെയും ആത്മാഭിമാനബോധത്തിന്റെയും കാരണക്കാരന്‍ ഉമര്‍ഖാസിയായിരുന്നു. ഭൗതികമായി അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം തേടി മാത്രമായിരുന്നില്ല ജനം അവിടുത്തെ സമീപിച്ചത് സാമീപ്യവും സമ്പര്‍ക്കവും കൊണ്ട് ആത്മീയമായ അനുഭൂതി നേടുക കൂടി അവരുടെ ലക്ഷ്യമായിരുന്നു. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള ഇല്‍മിന്റെ സദസ്സുകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. റമളാന്‍ മാസത്തില്‍ ഖസ്വീദതുല്‍ വിത്രിയ്യയുടെ വിശദീകരണങ്ങളാണ് ക്ലാസില്‍ നടത്തിയിരുന്നത്. സുബ്ഹി നിസ്കാരങ്ങള്‍ക്കുശേഷം സദുപദേശം ചെയ്യലും അദ്ദേഹത്തിന്റെ പതിവായിരുന്നു.
സാമ്രാജ്യത്വവിരുദ്ധ സമീപനം
ഉമര്‍ഖാസി ആത്മീയമണ്ഡലത്തില്‍ മാത്രം ഒതുങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നില്ല. സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തിലിടപെടുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവരായിരുന്നു. വൈദേശികരുടെ കൊള്ളയും കൊലയും വരുത്തിവെച്ച തീരാനഷ്ടങ്ങളുടെ കഥകള്‍ ശോകം പരത്തിയ കാലത്താണല്ലോ അദ്ദേഹം കര്‍മപഥത്തിലെത്തുന്നത്. പൊന്നാനിയുമായുള്ള ബന്ധത്തിന്റെ സ്വാധീനവും മമ്പുറം തങ്ങളുടെ സൗഹൃദവും ഉമര്‍ഖാസിക്ക് സാമ്രാജ്യത്വവിരോധത്തിന്റെ വിത്തും വീറും നല്‍കി.
ഉമര്‍ഖാസി(റ)യുടെ കാലഘട്ടം മലബാറില്‍ മാപ്പിളസമരങ്ങളുടെ വേലിയേറ്റക്കാലമായിരുന്നു. മലബാര്‍ ബ്രിട്ടീഷുകാരുടെ അധികാരപരിധിയില്‍ പെട്ടതുമുതല്‍ പുതിയൊരു ദുരിതപര്‍വ്വത്തിലാണ് മാപ്പിളമാര്‍ പ്രത്യേകിച്ചും എത്തിപ്പെട്ടത്. നാട്ടുകാരായ ജന്മിമാരുടെ പീഡനങ്ങള്‍ കൂടി മാപ്പിളമാര്‍ക്ക് സഹിക്കേണ്ടിവന്നു .
അധികാരികളേര്‍പ്പെടുത്തിയ നികുതികളുടെയും പിഴകളുടെയും അമിതഭാരം ജനങ്ങളെ അങ്ങേയറ്റം വലച്ചു. അടിസ്ഥാനപരമായിത്തന്നെ അക്രമിയുടെ നികുതിപിരിവെന്ന നിലയില്‍ സഹകരിക്കാതിരിക്കുന്നതിന് കാരണമുണ്ടായിരുന്നു. അതിനുപുറമെ വിളകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമേര്‍പ്പെടുത്തിയ വളരെ വലിയ നികുതി താങ്ങാവുന്നതിലധികമായിരുന്നു. ഓരോ ഘട്ടത്തിലും അതിന്റെ പേരില്‍ അനുഭവിക്കേണ്ട ദുരിതങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉമര്‍ഖാസി(റ) സജീവമായി പൊതുരംഗത്തിറങ്ങുന്നത്. ബ്രിട്ടീഷുകാരുടെ ആനുകൂല്യമോ പദവിയോ അദ്ദേഹം സ്വീകരിക്കുകയോ അനുഭവിക്കുകയോ ഉണ്ടായിട്ടില്ല. നാട്ടില്‍ കടന്നുവന്ന് അധികാരം സ്ഥാപിച്ച് സാമ്പത്തിക ചൂഷണവും വിഭവസമാഹരണവും നടത്തുന്നവരോടുള്ള വിരോധമായിരുന്നു അദ്ദേഹത്തിന്‍റേത്. നിലവിലുണ്ടായിരുന്ന ഒരു ഭരണകൂടത്തില്‍നിന്നും പൊതുസൗകര്യങ്ങളില്‍ നിന്നും ദോഷകരമായ ഒരു ഭരണസാഹചര്യത്തിലേക്കുള്ള മാറ്റം അംഗീകരിക്കപ്പെടാവതല്ലല്ലോ. കര്‍മ്മധര്‍മ്മരംഗത്തും ആത്മീയ പ്രചാരണരംഗത്തും ഉദാത്തവും ഉന്നതവുമായ പദവിയും അര്‍ഹതയുമുള്ള ഖാസി, സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ചില്ല. സാഹചര്യമാവശ്യപ്പെട്ട നേതൃപരമായ ദൗത്യം നിര്‍വ്വഹിക്കാനദ്ദേഹം തയ്യാറാവുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ ആധിപത്യം നേടിയെന്നവകാശപ്പെടുന്ന നാട്ടില്‍ താമസിക്കുന്ന ആരും നികുതിനല്‍കാന്‍ ബാധ്യസ്ഥരായിരിക്കുമല്ലോ. ഉമര്‍ഖാസി(റ)ക്കും നികുതി ചുമത്തി. നികുതി പിരിവിനായി തന്നെ സമീപിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം തിരിച്ചയച്ചു. ഒരിക്കല്‍ അംശം അധികാരിതന്നെ ഖാസിയെ സമീപിച്ചു നികുതി ആവശ്യപ്പെട്ടു. അദ്ദേഹം ഭരണത്തെ നിശിതമായി വിമര്‍ശിക്കുകയും നികുതി തരില്ലെന്നറിയിക്കുകയും ചെയ്തു.
ടിപ്പുസുല്‍ത്താനെ കൊല്ലുകയും കൊച്ചി, കൊടുങ്ങല്ലൂര്‍, സാമൂതിരി, അറക്കല്‍ മുതലായ രാജസ്വരൂപങ്ങളെ തകര്‍ക്കുകയും ചെയ്ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ് നിങ്ങള്‍. വെള്ളക്കാരുടെ ഭരണത്തില്‍ ഉദ്യോഗം വഹിക്കല്‍ തന്നെ ഹറാമാണ്. ഭൂമിയുടെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണ്. ഞാന്‍ എന്തുവന്നാലും നികുതി തരികയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്
സ്വാതന്ത്ര്യസമരരംഗത്ത് നേതൃപരമായ ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറായതോടൊപ്പം പ്രബോധനപരമായ ബാധ്യതകള്‍ കൂടി അദ്ദേഹം നിര്‍വഹിച്ചിരുന്നു ഒരു കാഫിര്‍വിരോധിയോ നസ്വാറാവിരോധിയോ ആയി അദ്ദേഹത്തെ കേവലവല്‍ക്കരിക്കുന്നതിന് പകരം ഒരു ലക്ഷ്യാധിഷ്ഠിത സമരത്തിന്റെ ധീര ചാലകശക്തിയായായിരുന്നു അദ്ദേഹം. ഉമര്‍ഖാസി(റ)യുടെ വിശാലവീക്ഷണത്തെക്കുറിച്ച് പി.കെ മുഹമ്മദ് കുഞ്ഞി എഴുതുന്നു:
“പത്തൊമ്പതാം നൂറ്റാണ്ടില്‍ വെളിയംകോട് ഉമര്‍ഖാസി നടത്തിയ നികുതിനിഷേധ സമരം പോലും മുസ്‌ലിംകളുടെ മതാതീതചിന്താഗതി വ്യക്തമാക്കിയിരുന്നു. ഒരു മുസ്ലിമെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും അക്രമപരമായ നികുതിയെ ചെറുക്കല്‍ തന്റെ കടമയാണെന്ന് പ്രഖ്യാപിച്ച ഉമര്‍ഖാസി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങളോടാഹ്വാനം ചെയ്തതിങ്ങനെയാണ്: എന്റെ മുസ്‌ലിം സഹോദരന്മാരേ അമുസ്‌ലിം സഹോദരന്മാരേ, നാമെല്ലാം ദൈവദാസന്മാരാണ്. ഇസ്‌ലാം സമാധാനത്തെ കാംക്ഷിക്കുന്ന ഒരു മതമാണ്. നിങ്ങള്‍ എന്റെപേരില്‍ ലഹളക്കും അക്രമത്തിനും മുതിരരുത്. ജയില്‍വാസം അനുഗ്രഹമാണ്’’ (മുസ്‌ലിംകളും കേരളസംസ്കാരവും, പുറം. 163).
ഉമര്‍ഖാസിയുടെ ധാരാളം അഭിസംബോധനകളിലൊന്നാണിത്. നാട്ടിലെ ജനതയെ ഒന്നായാണ് താന്‍ കണ്ടിരുന്നതെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. മുസ്‌ലിംകളിലെ ആത്മീയനേതാക്കള്‍ എക്കാലത്തും അങ്ങനെയായിരുന്നു. ഇസ്ലാമിന്റെ വിശാല മാനവീയതയുടെ തേട്ടവും താല്‍പര്യവുമാണീ നിലപാടിന്നാധാരം.
ആദര്‍ശപ്രതിബദ്ധത
ഉമര്‍ഖാസി(റ)യുടെ ജീവിതകാലത്ത് സാമ്രാജ്യത്വത്തിന്റെ അതിക്രമങ്ങള്‍ മാത്രമായിരുന്നില്ല. ആത്മീയമായ ജീര്‍ണ്ണതകളും പ്രകടമായിരുന്നു. നിയതമായ മാര്‍ഗേണ സഞ്ചരിക്കാന്‍ ജനങ്ങള്‍ക്കു വഴി കാണിക്കുന്നതിന് പകരം സ്വന്തം മഹത്ത്വമുയര്‍ത്തി അനുയായികളെ അടിമകളെപ്പോലെ കാണുന്ന ചിലയാളുകള്‍ ആത്മീയരംഗത്ത് പല കാലത്തുമുണ്ടായിട്ടുണ്ട്. സൂഫി എന്നോ ത്വരീഖത്തെന്നോ ഒക്കെ ഇത്തരം വ്യതിചലന ചിന്തകള്‍ക്ക് അവര്‍ വിശേഷണം നല്‍കിയേക്കാം. പക്ഷേ മേല്‍വിലാസമല്ലല്ലോ അവയുടെ ശരിതെറ്റുകള്‍ വിലയിരുത്താനുള്ള മാനദണ്ഡം. മറിച്ച് ഇസ്ലാമിക പ്രമാണങ്ങളും ശരീഅത്തുമായി അവരുടെ മാര്‍ഗത്തിന്റെ ബന്ധമെന്ത്? അതിനോടുള്ള പണ്ഡിതസമൂഹത്തിന്റെ നിലപാടെന്ത്? എന്നീ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തിക്കൊണ്ടാണ് അവ വിലയിരുത്തപ്പെടേണ്ടത്. ആത്മീയമായതിനോടെല്ലാം സത്യവിശ്വാസമുള്ളവര്‍ക്ക് താല്‍പര്യമുണ്ടാവാം. പക്ഷേ, പുണരുകയും പുലര്‍ത്തുകയും ചെയ്യുന്നതിനുമുന്പായി സാധ്യമായ മാര്‍ഗേണ അവയെക്കുറിച്ചറിയണം.
കൊണ്ടോട്ടിക്കൈ, പൊന്നാനിക്കൈ എന്നപേരില്‍ ആത്മീയമാര്‍ഗത്തില്‍ രണ്ടുവഴിത്തര്‍ക്കം കേരളത്തിലുണ്ടായിരുന്നു. അതില്‍ പണ്ഡിതസമൂഹത്തിന്റെ അംഗീകാരമുണ്ടായിരുന്നത് പൊന്നാനിക്കൈക്കാണ്. സ്വാഭാവികമായും ഉമര്‍ഖാസിയും ഈ വഴിയില്‍ നിന്നു. കൊണ്ടോട്ടിക്കൈക്കാരുടെ ഇസ്‌ലാംവിരുദ്ധ ശിയാ ഇറക്കുമതികളെ അദ്ദേഹം ശക്തമായെതിര്‍ത്തു.
കറാമത്തുകള്‍
പ്രവാചകാനുരാഗത്തിന്റെ ആള്‍രൂപമായിരുന്ന ഉമര്‍ഖാസി(റ)യുടെ കവിതകള്‍ നബി(സ്വ)യെ മദ്ഹ് ചെയ്യുന്നതും അവിടുത്തെ തവസ്സുലാക്കുന്നതും ഇസ്തിഗാസ ചെയ്യുന്നതും കാണാം. ഇശ്ഖും ഇല്‍മും തരുന്ന ചെറുതുമായ കൃതികളും മനോഹരവും ആശയഗംഭീരവുമായ ചെറുതും വലുതുമായ ഈരിടകളും ഖാസി(റ)യുടേതായുണ്ട്.
മഹാനായ ഉമര്‍ഖാസി(റ)യില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ധാരാളം കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്.ബ്രിട്ടീഷ് സായിപ്പിന്റെ ജയിലറയില്‍നിന്ന് പുറത്തുവന്നതും, നബി(സ്വ) തങ്ങളുടെ തിരുസവിധത്തിലെ വാതില്‍തുറക്കപ്പെട്ടതും അവയോടനുബന്ധമായ രംഗങ്ങളും അന്യത്ര വിവരിച്ചതാണ്. പ്രയാസപ്പെടുന്നവര്‍ക്ക് സഹായമായും മഴയില്ലാതെ വിഷമിക്കുമ്പോള്‍ മഴയും വെള്ളവും ലഭിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടതാണ്. മഴയാവശ്യപ്പെട്ട് വരുന്നവരോട് സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗപ്പെടുത്തി പ്രയാസപ്പെടുന്നവരെ സഹായിക്കുകയും പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
രോഗവും അന്ത്യയാത്രയും
ഹിജ്റ 1273 റമളാന്‍ 21ാം രാത്രി. പതിവുപോലെ പള്ളിയില്‍ തറാവീഹ് നിസ്കാരത്തിനെത്തിയ ഉമര്‍ഖാസി(റ)ക്ക് നിസ്കാരത്തിനിടയില്‍ത്തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു പുറത്തിറങ്ങി. ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതായിരുന്നു രോഗത്തിന്റെ തുടക്കം. മൂന്നുമാസം ഇതുതുടര്‍ന്നു. രോഗാവസ്ഥയിലും ദൈനംദിനകാര്യങ്ങള്‍ മുടങ്ങാതെ നിര്‍വ്വഹിച്ചു. വീടും നാടും വിട്ടുള്ള പ്രബോധനം, രോഗം മൂര്‍ഛിച്ചു ശയ്യാവലംബിയായതോടെ നിന്നുപോയി. ദുല്‍ഹജ്ജ് മാസത്തില്‍ രോഗം ശക്തിയായി. ചികിത്സിക്കാനെത്തിയ വ്യൈനോട് ഒരിക്കല്‍ ഖാസി(റ) ചോദിച്ചു:

“വ്യൈരേ, എന്നാണ് എനിക്ക് ശരിക്കൊന്ന് കുളിക്കാന്‍ സാധിക്കുക.’’ ആ ചോദ്യം അര്‍ത്ഥഗര്‍ഭമായിരുന്നു.
“അടുത്തവെള്ളിയാഴ്ച നന്നായികുളിക്കാം’’ വ്യൈര്‍ ഖാസിയുടെ ഉള്ളം തിരിച്ചറിഞ്ഞ് പ്രതികരിച്ചു. ഇതുകേട്ട ഉമര്‍ഖാസി(റ)യുടെ മുഖത്ത് സന്തോഷത്തിന്റെ അടയാളം പ്രകടമായി. വ്യൈരെ പ്രശംസിച്ചുകൊണ്ട് നിങ്ങളാണ് രോഗസ്ഥിതിയറിയുന്ന വ്യൈന്‍’എന്നുപറഞ്ഞു തന്റെ ഊന്നുവടികളിലൊന്ന് അദ്ദേഹത്തിന് സമ്മാനമായി കൊടുത്തു.
1273 ദുല്‍ഹജ്ജ് 23 വ്യാഴാഴ്ച രാത്രി മരണത്തെ വരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖാസി. തന്റെ വദനം പ്രസന്നമായി. ഉന്മേഷവും ഉണര്‍വ്വും കൈവന്നപോലെ. പരിസരത്തുള്ളവരുടെ മുഖത്തും സന്തോഷം. എല്ലാവരും രോഗം മാറുകയാണെന്നുകരുതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഗം “മാറുക’ തന്നെയായിരുന്നു. ആത്മാവില്ലാത്ത ശരീരത്തില്‍ പിന്നെന്തു രോഗമാണ്.
ലാഇലാഹ…’ ഉമര്‍ഖാസി(റ)എല്ലാവര്‍ക്കും യാത്രാ മൊഴി നല്‍കി. മഹാന്മാരെപ്പോഴും നാഥനോട് തേടിയിരുന്നതുപോലെ തന്നെ വെള്ളിയാഴ്ച രാവില്‍ മഹാനുഭാവന്റെ ആത്മാവ് അതിന്റെ സങ്കേതത്തിലേക്ക് പറന്നു. മരണവാര്‍ത്ത വ്യാപകമായി പ്രചരിച്ചു. തങ്ങളുടെ ആത്മീയ നായകന്, നാടിന്റെ യശസ്സുയര്‍ത്തിയ വെളിയങ്കോടിന്റെ പൊന്നോമനപുത്രന് യാത്രയയപ്പ് നല്‍കാന്‍ എല്ലാവരും കാക്കത്തറ വീട്ടിലേക്ക് വന്നുചേര്‍ന്നു. ഖാസിയുടെ ശിഷ്യനായ കാക്കത്തറയില്‍ അഹ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ജനാസനിസ്കാരം നടന്നു. ഖാസി(റ) തന്നെ തനിക്കായി നേരത്തെ കുഴിപ്പിച്ച പള്ളിയുടെ മുന്‍വശത്തെ ഖബ്റില്‍ ഭൗതികശരീരം മറവുചെയ്തു. വെള്ളിയാഴ്ച ജുമുഅക്ക് അല്‍പം മുന്പായിരുന്നു അത്. അന്നുമുതല്‍ അദ്ദേഹത്തിന്റെ മഖ്ബറ മുസ്‌ലിംസമൂഹം സന്ദര്‍ശിക്കുകയും. ആ ഓര്‍മ്മകളില്‍ നിന്ന് പുതിയ കൈത്തിരികള്‍ കത്തിച്ചെടുക്കുകയും ചെയ്യുന്നു.

അലവിക്കുട്ടി ഫൈസി എടക്കര

ഇസ്തിഗാസ ഉമർ ഖാസി

ഇസ്തിഗാസ ഉമർ ഖാസി
ഖാസിയാരുടെ ആദര്‍ശനിഷ്ഠ●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉമര്‍ഖാളി(റ) വിജ്ഞാനം നുകരുന്നത് പരമ്പരാഗത ഇസ്ലാമികധാരയില്‍ നിന്നാണ്. പൊന്നാനിയില്‍ ദര്‍സ് നടത്തിയിരുന്ന മമ്മിക്കുട്ടിഖാളി(റ), സയ്യിദ് അലവിതങ്ങള്‍ മമ്പുറം(റ) തുടങ്ങിയവരായിരുന്നു പ്രമുഖ ഗുരുനാഥര്‍. ആത്മീയ സരണിയില്‍ നിന്നുള്ള വിജ്ഞാനമാണ് മഹാന്‍ നേടിയതെന്നതിനാല്‍ പില്‍ക്കാല ജീവിതത്തിലും ചിന്തകളിലും ഈ വിശ്വാസാചാരങ്ങള്‍ സ്വാധീനിച്ചതു കാണാം. പാരമ്പര്യധാരയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ഉമര്‍ഖാളി(റ)വിനെ കൂടി അന്യം നിര്‍ത്തുകയാണ്. ഉമര്‍ഖാസി(റ) ജ്വലിപ്പിച്ചു നിര്‍ത്തിയ ആ ദര്‍ശനത്തിന് മതിയായ ഉദാഹരണങ്ങളാണ് അവിടുന്നു പുലര്‍ത്തിയ വീക്ഷണങ്ങളും രചിച്ച മഹാകാവ്യങ്ങളും. മഹാന്റെ രചനകളുടെ ചില ആശയവീക്ഷണങ്ങള്‍ വായിക്കുക.
തന്റെ ആത്മാവിനേക്കാള്‍ ആഭിമുഖ്യം നബി(സ്വ)ക്ക് നല്‍കിയ മഹാനായിരുന്നു ഖാസി. ജീവിതാമൃതായി കണ്ട തിരുനബിയുടെ പ്രകീര്‍ത്തനം ഹൃദയത്തില്‍ വിരിഞ്ഞതായിരുന്നു മഹാനവര്‍കളെ കാവ്യസാമ്രാജ്യത്തിലേക്കുയര്‍ത്തിയത്. കവിതയുടെ ആലങ്കാരിക ഭാവങ്ങള്‍ അവഗണിച്ച് ആത്മപ്രേയസന്റെ സമക്ഷത്തിലേക്ക് ചേരാനാണ് കവിതകളിലെ ഓരോ വരിയും കൊതിക്കുന്നത്; പ്രത്യേകിച്ച് “സ്വല്ലല്‍ഇലാഹു’’ എന്ന ബൈത്ത്. മദീനയില്‍ പ്രവാചക സമക്ഷത്തിലെത്തിയുള്ള അഭിസംബോധനത്തിന്റെ വിനയഭാവങ്ങളാണ് ആ കവിതകളില്‍ നിറഞ്ഞൊഴുകിയത്. ഒരു വരിയിങ്ങനെ: “അവിടുത്തെ അനുഗ്രഹാശിസ്സുകള്‍ക്കു പ്രതീക്ഷയര്‍പ്പിച്ച്, അവിടുത്തെ ഉമ്മറപ്പടിയില്‍ ഇതാ പാവം ഉമര്‍ നില്‍ക്കുന്നു’’‘’.
നബി(സ്വ) ഔദാര്യദായകരും പ്രതീക്ഷയര്‍പ്പിക്കാവുന്ന കേന്ദ്രവുമാണെന്നതാണീ വരികള്‍ പകര്‍ന്നുനല്‍കുന്ന പാഠം. അലങ്കാരത്തിന്റെ കേവലതകള്‍ക്ക് വഴിമാറ്റാന്‍ കഴിയാത്തവിധം ആത്മവീക്ഷണത്തിന്റെ ഋജുവായ വെളിപ്പെടുത്തലാണിത്. ഇത് ഒന്നുകൂടി പ്രഖ്യാപിക്കുന്നു അടുത്ത പ്രയോഗം: “ഭാവിഭൂതങ്ങളില്‍ അവിടുത്തെപ്പോലെ മറ്റൊരു ഔദാര്യകേന്ദ്രം ഇല്ലതന്നെ, എന്റെ തെറ്റുകളില്‍ ദുഃഖാര്‍ത്തനായി ഞാന്‍ പൊറുക്കലിനെത്തേടുന്നു’’. വിഷമമകറ്റാന്‍ തിരുനബിസവിധത്തിലേക്ക് യാചിക്കുന്നതാണീ വരികളില്‍ തെളിയുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്പ് വഫാത്തായ തിരുനബി(സ്വ)യെ അഭിസംബോധന ചെയ്യുന്നതോ ആഗ്രഹാഭിലാഷങ്ങള്‍ പറയുന്നതോ പ്രശ്ന ശമനങ്ങള്‍ക്കായി യാചിക്കുന്നതോ തൗഹീദിനു വിരുദ്ധമായി മഹാന്‍ കാണുന്നില്ല. പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണെന്ന പക്ഷക്കാരനുമല്ല. മറിച്ച്, വിനയപൂര്‍വമുള്ള അപേക്ഷയുടെ പാരമ്യതയില്‍നിന്ന് ബാഷ്പബിന്ദുക്കള്‍ ചേര്‍ന്നൊലിച്ച് കവിള്‍ത്തടത്തില്‍ ചാല് കീറുകയാണ്: “അവിടുത്തെ ഉമ്മറപ്പടിയില്‍ കരയുന്നത് കാരണം ഉദാരദാനങ്ങള്‍ കാംക്ഷിക്കുകയാണ്, വിതുമ്പല്‍തീര്‍ത്ത കണ്ണീര്‍ചാലുകള്‍ അതിന് സാക്ഷിയത്രെ’’.
മറ്റൊരുകാവ്യത്തില്‍ അദ്ദേഹം അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതിങ്ങനെ: “അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു, ഭാവനകള്‍ക്ക് വശപ്പെടാത്തവനും ഏകനും അദ്വിതീയനുമാകുന്നു അവന്‍, അവനാണ് യഥാര്‍ത്ഥ ആരാധ്യന്‍, അവനില്‍ നിന്നാണ് സഹായം ലഭിക്കുക, പര്യാപ്തതയുള്ളത് അവനാണ്. മറ്റുള്ളവര്‍ അവന്റെ ആശ്രിതരത്രെ’’.
ഇത്രയും കറകളഞ്ഞ തൗഹീദിന്റെ രചനയും പ്രബോധനവും സാധ്യമാക്കിയ മഹാന് തൗഹീദിന്റെ പരിധിയും വിധിയും അറിയില്ലെന്ന് സങ്കല്‍പിക്കുക ന്യായമല്ല. തൗഹീദിന്റെ നാനാര്‍ത്ഥങ്ങളെ അറിഞ്ഞും ഉള്‍ക്കൊണ്ടും നിലനിര്‍ത്തിയുമാണ് അദ്ദേഹം തിരുനബി(സ്വ)യിലേക്ക് ചേരുന്നത്.
ഹൃദയതലങ്ങളില്‍ നിലകൊള്ളുന്ന തൗഹീദിന്റെ പ്രവാചകരും ദായകരുമായ നബി(സ്വ)യോട് സമീപിക്കേണ്ട കൃത്യമായ ശൈലി അവലംബിക്കുകയും പ്രകാശിപ്പിക്കുകയുമാണ് ഇവിടെ. അതിന് പരിധികള്‍ നിശ്ചയിച്ച് അപകടവീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിന് പകരം മദീനയില്‍ ചെന്നപ്പോഴുള്ള നിലപാടിന്റെ വ്യക്തമായചിത്രമാണ് താഴെവരികള്‍.
“എന്റെ നയനങ്ങള്‍ ഉണങ്ങിയിട്ടില്ല, അവ കവിള്‍ത്തടത്തിലൂടെ ഒലിക്കുകയാണ്, നിദാന്തമായ പ്രവാചകാനുരാഗമാണതിന്റെ നിമിത്തം’’.
സ്നേഹാതുരമായ ഒരു മനസ്സില്‍നിന്ന് ഉയര്‍ന്നുവരുന്ന ബഹിര്‍പ്രകടനങ്ങള്‍ പ്രമാണ ബദ്ധമായി ഇലാഹീവിശ്വാസത്തിന്റെ നിബന്ധനയായി നിര്‍ദേശിക്കപ്പെട്ട പ്രവാചകാനുരാഗത്തിന്റെ അമൂര്‍ത്ത തലങ്ങളിലേക്കു വഴിതിരിക്കുകയാണ് കവി. അനുവാചകരിലും തൗഹീദിന്റെ മാറ്റും ഊക്കും ഇതു വര്‍ധിപ്പിക്കും. സാത്വികനും പരിജ്ഞാനിയും ആരാധനാനിരതനും മതവീക്ഷണത്തിന്റെ പ്രഖ്യാപനാധികാരം ചുമത്തപ്പെട്ട ഖാളിയുമായ ഈ മഹാത്മാവിന്റെ, മേല്‍വരികളെ തൗഹീദിന്റെ ഇതിവൃത്തത്തില്‍ നിന്ന് ബഹിഷ്കരിക്കാനുള്ള ശ്രമം വ്യര്‍ത്ഥമാണ്. ശരീരവും ആത്മാവും പോലെ മഹാത്മാവില്‍ ലയിച്ചുചേര്‍ന്ന നബിസ്നേഹത്തിന്റെ ശീലുകളെ മാറ്റിനിര്‍ത്തി ഉമര്‍ഖാളിയിലെ നവോത്ഥാന നായകനെ കണ്ടെത്താന്‍ കഴിയുകയില്ല. നബിസ്നേഹ പ്രകാശനത്തിന്റെയും പ്രവാചകര്‍(സ്വ)യോടുള്ള അഭ്യര്‍ത്ഥനകളുടെയും സുതാര്യവും പ്രമാണാധിഷ്ഠിതവുമായ സാധ്യതകളെ കൃത്യമായി വിനിയോഗിച്ച പണ്ഡിതകവിയാണ് ഉമര്‍ഖാളി(റ). ശിര്‍ക്ക് ആരോപണത്തിന്റെ നവീന തൗഹീദിനോട് നേരിയ പൊരുത്തംപോലും മഹാനുണ്ടായിരുന്നില്ല.
മദീന സന്ദര്‍ശനം നബി(സ്വ)യെ സിയാറത്ത് എന്ന ലക്ഷ്യത്തോടെ പാടില്ലെന്നും മദീനാ പള്ളിയെ ലക്ഷ്യം വെച്ചുകൊണ്ടാകാമെന്നുമുള്ള വഴിപിഴച്ച തൗഹീദുമായി ഉമര്‍ഖാളി(റ)ന്റെ കാഴ്ചപ്പാട് ഭിന്നമായിരുന്നു: “ഞാന്‍ നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശനം ലക്ഷ്യം വെച്ച് മദീനയിലെത്തി, അവിടുത്തെ സുഗന്ധമാസ്വദിച്ച് ഞാന്‍ കുറെസമയം നിന്നു’’ എന്ന ഇമാം അബൂഹനീഫ(റ)ന്റെ ചുവടുപിടിച്ച ഒരു പ്രയോഗം കൂടിയാണിതെന്ന് വരുമ്പോള്‍ ഖാളിയുടെ തൗഹീദിന്റെ ആധികാരികത വ്യക്തമാകുന്നു.
നബി(സ്വ) ശിപാര്‍ശ ചെയ്യുന്ന നേതാവാണെന്നും ശിപാര്‍ശ തേടല്‍ പഥ്യമാണെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ അനുശാസിക്കുന്നു. ആ വഴിയില്‍ വെളിച്ചം പകരുന്ന ഹദീസുകളും ആയത്തുകളും നിരവധിയാണ്. ഇതേയര്‍ത്ഥത്തിലുള്ള പണ്ഡിതവചസ്സുകളും കാവ്യശകലങ്ങളും അനന്തരവും. എന്നാല്‍ നവനിര്‍മിത തൗഹീദുകാര്‍ക്ക് അത് സമ്മതമല്ല. എന്നാല്‍ ഉമര്‍ഖാളി(റ) ഇതിനെ എങ്ങനെ സമീപിക്കുന്നുവെന്ന് നോക്കാം.
തൗഹീദിന്റെ വിധിയും വിധവും വേണ്ടപോലെ മാല്യമാക്കിയ “നഫാഇസുദ്ദുറര്‍’’ സമാപിക്കുന്നന്നത് ഇങ്ങനെ: “സൃഷ്ടിശ്രേഷ്ഠരായ, ജാഹ് (മഹത്ത്വം) കൊണ്ട് പുനരുത്ഥാന ദിവസം എല്ലാവരുടെയും ആശ്രിതരുമായ നബിയേ, ആ വിഷമഘട്ടത്തില്‍ എന്നെ മറക്കരുതേ. വിജയം പ്രതീക്ഷിച്ചാണ് അങ്ങയുടെ വാതില്‍ക്കല്‍ ഞാന്‍ എത്തിയിരിക്കുന്നത്. എന്റെ യജമാനരായ നബിയേ, അവിടുത്തെ ഔദാര്യമാണെന്റെ പ്രതീക്ഷ, പ്രത്യേകിച്ചും ദരിദ്രര്‍ക്ക്. എനിക്കുള്ള സന്പാദ്യം നബിസ്നേഹവും പ്രകീര്‍ത്തനവുമാണ്. ഇത് രണ്ടുമല്ലാത്ത സന്പാദ്യങ്ങളില്ല, ഇതെത്ര നല്ല നീക്കിയിരുപ്പ് സ്വത്താണ്. എന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കാന്‍ നബി(സ്വ)യെ ഇടയാളരാക്കി ഞാന്‍ ചോദിക്കുന്നു’’.
ശഫാഅത്ത് നിഷേധികള്‍ക്ക് കൂടി താക്കീത് നല്‍കുകയാണ് മഹാന്റെ “അല്ലഫല്‍ ആസ്വി’’ എന്ന കവിത. “ഗതികെട്ടലയുന്ന അന്ത്യനാളില്‍ ആരെ നിഷേധിച്ചാണോ വിമര്‍ശകര്‍ അപകടത്തിലായത്, അങ്ങനെയുള്ള, നബിയേ എനിക്ക് ശിപാര്‍ശ നല്‍കേണമേ’’.
വിനയത്തിന്റെ സകലഭാവങ്ങളും ഒരുമിച്ച് തിരുനബി(സ്വ)ക്ക് സമര്‍പ്പിച്ചാണ് കവി അപേക്ഷ നടത്തുന്നത്. ഈ ഭാവങ്ങളെ പ്രാമാണികമായി വഹിക്കുകയും നീതീകരിക്കുകയും ചെയ്യുന്നവരുടെ നേതൃത്വമാണ് ഉമര്‍ഖാളി(റ) വഹിക്കുന്നത്. ഒരിക്കലും അത് നവീനജാഢകളല്ലെന്നുറപ്പാണല്ലോ.
കര്‍മശാസ്ത്ര സരണിയില്‍ നാലില്‍ ഒരു മദ്ഹബ് അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് അഹ്ലുസ്സുന്നത്തിന്റെ വീക്ഷണം. എന്നാല്‍ ആര്‍ക്കും ഇജ്തിഹാദാവാമെന്ന വാദവും അല്‍പജ്ഞാനികളെ അനുധാവനം ചെയ്യുകയെന്ന പ്രായോഗികതയുമാണ് നവീന തൗഹീദുകാരുടേത്. എന്നാല്‍ പരിപൂര്‍ണമായും ശാഫിഈ വീക്ഷണം പിന്തുടര്‍ന്നു ജീവിച്ചു ഉമര്‍ഖാളി(റ). പ്രസ്തുത സരണിയില്‍ ജീവിച്ചതിനു പുറമെ തദനുസാരം രചനകള്‍ നിര്‍വഹിക്കുക കൂടി ചെയ്തു. “ഇഹ്കാമു അഹ്കാമിന്നികാഹ്’’ മികച്ച ഉദാഹരണം. മദ്ഹബിലെ തന്നെ മുന്‍ഗണനാക്രമങ്ങളെ കൃത്യമായി പാലിച്ചാണ് ഈ രചന നിര്‍വഹിച്ചത്.
മതപണ്ഡിതനായും മതനേതൃത്വമായും ഉമര്‍ഖാളി(റ)യെ വിലയിരുത്തുമ്പോള്‍ മഹാത്മാവിന്റെ മതനിലപാടുകള്‍ എന്തിനോടാണ് പൊരുത്തപ്പെടുന്നത് എന്നേ ചര്‍ച്ചയാക്കേണ്ടതുള്ളൂ. രാഷ്ട്രീയ സ്വാതന്ത്ര്യസമര വ്യക്തിത്വ വിശേഷണങ്ങള്‍ അതിന്റെ അനുബന്ധം മാത്രമാണ്. എന്നാല്‍ ചരിത്ര രേഖകളില്‍ മുഴച്ചു നിലനില്‍ക്കുന്നത് രണ്ടാമത് പറഞ്ഞ ഖാസിയുടെ പശ്ചാത്തലമാണ്. തങ്ങള്‍ക്ക് പഥ്യമുള്ള ഖാസിവായനയാണ് പലരും നടത്തിയതെന്നാണിതിനു നിദാനം. ബിദ്അത്തുകാരാണ് ഈ കോണില്‍ ഖാസിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ ആശയപരമായി വിരുദ്ധ ചേരിയിലാണ് മഹാത്മാക്കള്‍ എന്നുവരുമ്പോള്‍ അവര്‍ ഉഴലുക സ്വാഭാവികം.
മഹാത്മാക്കളോടുള്ള സഹായ തേട്ടം നബി(സ്വ)യോട് വിഷമമറിയിക്കല്‍, പരിഹാരം തേടല്‍, പ്രവാചക സ്നേഹ പ്രകടനങ്ങള്‍, നബികീര്‍ത്തനത്തിന്റെ വിവിധ ഭാവങ്ങള്‍, മദ്ഹബുകളോടുള്ള കണിശത, കര്‍മശാസ്ത്ര സരണിയിലെ വിധേയത്വം എന്നീ പരമ്പരാഗ വിശ്വാസാചാര തലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഉമര്‍ഖാളി(റ)യുടെ ചരിത്രം അപൂര്‍ണമായിരിക്കും.

മുഷ്താഖ് അഹ്മദ്

തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി


തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി●
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.
മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)

മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
നബിദിനാഘോഷം ബിദ്അത്ത്
വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).
ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.
നബി(സ്വ)യെ ചിന്തിച്ച് പോകരുത്
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.
മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?
തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).
തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.
മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).
ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.
അബൂജഹലിനുതുല്യം
ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.
ഇസ്തിഗാസക്കെതിരെ
ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).
മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിളികേള്‍ക്കുമെന്ന് കരുതിയാല്‍
ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)
മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.
മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.
അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല
തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)
അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!
അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.
തുടരും

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?


മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ. ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു: ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്. കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്. ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈന്തപ്പന മട്ടല്‍ നാട്ടിയ സംഭവം പരാമര്‍ശിക്കുന്ന ഹദീസ് വിവരിച്ച് മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഖാസി ഇയാള്(റ) പറയുന്നു: “മയ്യിത്തിന്റെ പേരില്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് ഇതില്‍ നിന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. അചേതന വസ്തുവായ ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് നിമിത്തം മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ’’ (ശര്‍ഹുശൈഖ് മുഹമ്മദ് ഖലീഫ 2/125).
ഇബ്നുല്‍ഹാജ്(റ) എഴുതി: “മയ്യിത്തിന്റെ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് മയ്യിത്തിന് ഹദ്യ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്ന് വിരമിച്ചാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അത് മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാര്‍ത്ഥനയാണിത്. പ്രാര്‍ത്ഥന മയ്യിത്തിലേക്ക് ചേരുമെന്നതില്‍ വീക്ഷണാന്തരമില്ല’’ (അല്‍മദ്ഖല്‍, ഇമാം ഖറാഫിറ യുടെ അല്‍ഫുറൂഖ് 3/192).
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: “ഏതു നല്ല കര്‍മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്യ നല്‍കിയാലും അത് മയ്യിത്തിന് ഉപകരിക്കും. മുന്പ് വിവരിച്ച പ്രമാണങ്ങളും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും മുസ്‌ലിംകള്‍ സമ്മേളിച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യാറുണ്ട്. അത് ഒരിക്കലും വിമര്‍ശിക്കപ്പെട്ടിരുന്നില്ല’’ (അല്‍മുഗ്നി 5/80).
അദ്ദേഹം തന്നെ മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നതു കൂടി കാണുക: “എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്‌ലിംകള്‍ ഒരുമിച്ച് കൂടി ഖുര്‍ആന്‍ പാരായണം ചെയ്ത് മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ അത് ഇജ്മാഉള്ള വിഷയമായിത്തീര്‍ന്നു’’ (അല്‍കാഫീ 1/131).
ആകാശ ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും തസ്ബീഹിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തമാണ് ഇസ്റാഅ് സൂറത്തിലെ 44ാം വാക്യം. ഇതിന്റെ വ്യാഖ്യാനത്തില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈത്തപ്പന മട്ടല്‍ നാട്ടിയ സംഭവം വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ച ശേഷം പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഖുര്‍തുബി(റ) രേഖപ്പെടുത്തുന്നു:
“നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞു: ഖബ്റിങ്കല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താമെന്നും ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. മരങ്ങള്‍ കാരണം ഖബ്റാളികള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ സത്യവിശ്വാസിയായ മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചാല്‍ എങ്ങനെ ഫലപ്പെടാതിരിക്കും’’ (ഖുര്‍തുബി 10/173).
യാസീന്‍ സൂറത്തിന്റെ മഹത്ത്വം വിവരിച്ച് ഇമാം ഖുര്‍തുബി(റ) തന്നെ രേഖപ്പെടുത്തുന്നു: “റസൂല്‍(സ്വ) പറഞ്ഞതായി അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും യാസീന്‍ സൂറത്ത് അവിടെ വെച്ച് പാരായണം നടത്തുകയും ചെയ്താല്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് അല്ലാഹു ഇളവ് നല്‍കുകയും യാസീന്‍ സൂറത്തിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പാരായണം നിര്‍വഹിച്ച വ്യക്തിക്ക് നന്മകള്‍ ലഭിക്കുകയും ചെയ്യും’’ (15/4).
ഇബ്നു അബീശൈബ(റ) മുസ്വന്നഫില്‍ രേഖപ്പെടുത്തി: “അന്‍സ്വാറുകള്‍ മയ്യിത്തിന്റെയടുക്കല്‍ സൂറത്തുല്‍ ബഖറ ഓതുന്നവരായിരുന്നു.’’
നബി(സ്വ)യുടെ സ്വഹാബികളില്‍ ഖുര്‍ആന്‍ പ്രത്യേകം പുകഴ്ത്തിയവരാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് മയ്യിത്തിനരികില്‍ ഖുര്‍ആന്‍ ഓതുന്ന പതിവുണ്ടായിരുന്നതായി താബിഉകളില്‍ പെട്ട ഇമാം ശഅ്ബി(റ) പറഞ്ഞതായാണ് ഇവിടെ വിവരിക്കുന്നത്. ഏതെങ്കിലും ഒരു സ്വഹാബി ഇതിനെതിരില്‍ പ്രതികരിച്ചതായി രേഖയില്ല. അതിനാല്‍ ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ട് എന്നു പണ്ഡിതര്‍ സമര്‍ത്ഥിച്ചു.
ഹമ്പലി പണ്ഡിതനായ ഖല്ലാല്‍ ജാമിഅ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) ശറഹുസ്സുദൂറിലും ഇബ്നുല്‍ ഖയ്യിം കിതാബുറൂഹിലും രേഖപ്പെടുത്തുന്നു: “ശഅ്ബി പറഞ്ഞു: അന്‍സ്വാറുകള്‍ മരണപ്പെട്ടവരുടെ ഖബ്റിനരികിലേക്ക് നിരന്തരം പോവുകയും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.’’
ഇവിടെ പരാമര്‍ശിക്കപ്പെട്ട ശഅ്ബി(റ) പ്രഗത്ഭ പണ്ഡിതനും അഞ്ഞൂറോളം സ്വഹാബികളുമായി ഇടപഴകിയ വ്യക്തിയും സ്വഹാബി പ്രമുഖരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാനുമാണെന്ന് ഇമാം ബുഖാരി(റ) താരീഖുസ്വഗീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സ്വാറുകളുള്‍പ്പെട്ട സ്വഹാബികളെ പിന്തുടരേണ്ടതും അംഗീകരിക്കേണ്ടതും യഥാര്‍ത്ഥ വിശ്വാസിയുടെ ബാധ്യതയാണെന്നു പറയേണ്ടതില്ലല്ലോ.
അവസാനമായി, ബിദ്അത്തുകാരുടെ നേതാവ് ഇബ്നു തൈമിയ്യയുടെ പരിഗണനക്ക് വന്ന ചോദ്യവും മറുപടിയും കൂടി പരാമര്‍ശിക്കാം. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണവും ലാഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്ര്‍ നിര്‍വഹണവും മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ മയ്യിത്തിലേക്ക് ചേരുമോ? ഈ ചോദ്യത്തിന് ഇബ്നുതൈമിയ്യ നല്‍കിയ മറുപടി ഇങ്ങനെ: ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണം തസ്ബീഹ്, തക്ബീര്‍ മറ്റു ദിക്റുകളെല്ലാം അവര്‍ മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ് (ഫതാവാ 24/324).
ഇബ്നു തൈമിയ്യ വിശദീകരിച്ചെഴുതി: “തീര്‍ച്ച, സ്വലാത്ത്’’ ഖുര്‍ആന്‍ പാരായണം തുടങ്ങിയ ശാരീരികാരാധനകളുടെ പ്രതിഫലം, സ്വദഖ പോലുള്ള സാമ്പത്തികാരാധനകളുടെ പ്രതിഫലവും മരിച്ചവരിലേക്ക് ചേരുമെന്ന ഏകോപനമുള്ളതിനാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യവും മരണപ്പെട്ടവര്‍ക്ക് എത്തുകതന്നെ ചെയ്യും. ഇമാം അബൂഹനീഫ(റ), അഹ്മദ്(റ) തുടങ്ങിയവരും ശാഫിഈ, മാലികീ മദ്ഹബുകളില്‍ ഒരു വിഭാഗവും ഇതേ വീക്ഷണക്കാരാണ്. ഇതു മാത്രമാണ് ശരി. കാരണം മറ്റു സ്ഥലങ്ങളില്‍ നാം പറഞ്ഞ ധാരാളം തെളിവുകള്‍ ഇതിനുണ്ട്’’ (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/378).
പ്രമാണവിരുദ്ധമായി ബിദ്അത്തുകാര്‍ അഴിച്ചുവിട്ടതാണ് മയ്യിത്തിനു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ വിരുദ്ധതയെന്നു വ്യക്തം. മതം പ്രോത്സാഹിപ്പിച്ച നല്ല കാര്യങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണല്ലോ അവരുടെ അടിസ്ഥാന ലക്ഷ്യം. ആയത്തും ഹദീസും പിന്തുണക്കാതിരുന്നതിനാലാണ്ഈ നിഗൂഢലക്ഷ്യം സമര്‍ത്ഥിക്കാന്‍ ചങ്ങലീരി സലാഹിയും മറ്റും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വെട്ടിമുറിക്കാനിറങ്ങിയത്. സൂര്യപ്രകാശത്തെ മൂടിവെക്കാന്‍ പക്ഷേ, അവരുടെ കൈക്രിയകള്‍ക്ക് ആവുകയില്ല.

ഹസന്‍ സഖാഫി മോങ്ങം

സിയാറത്ത് പ്രമാണങ്ങള്‍


സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്●
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).
ഈ ആശയം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് 8/272ലും പറയുന്നുണ്ട്. അദ്കാറില്‍ ഇമാം പറഞ്ഞു: സിയാറത്ത് വര്‍ധിപ്പിക്കുക, നന്മയും മഹത്ത്വവുമുള്ളവരുടെ ഖബ്റുകള്‍ക്ക് സമീപം ധാരാളം സമയം നില്‍ക്കലും സുന്നത്താണ്’’ (അദ്കാര്‍ 152).
ഹമ്പലീ പണ്ഡിതപ്രമുഖന്‍ അബ്ദുല്ലാഹിബ്നു ഖുദാമ പറയുന്നു: “നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ദാറുഖുത്നി ഉദ്ധരിക്കുന്ന ഹദീസ് അതിന് തെളിവാണ്. ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ചെയ്താല്‍ അവന്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെ പോലെയാണ്. ഇബ്നു ഖുദാമയും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഉതബിയുടെ സംഭവവും പ്രസിദ്ധമായ ഈരടികളും ഉദ്ധരിച്ചുകൊണ്ടാണ്’’ (മുഗ്നി 3/56).
മറ്റൊരു ഹമ്പലി പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു ഖുദാമ: “ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റും സിയാറത്ത് ചെയ്യണം. സൂറതുന്നിസാഇലെ 64ാം ആയത്ത് ഉള്‍പ്പെടുത്തി സലാമും ദുആയും എടുത്തുദ്ധരിച്ച് കൊണ്ടാണ് ഇബ്നു ഖുദാമ സംസാരിക്കുന്നത്’’ (ശറഹുല്‍ കബീര്‍ 3/495).
ഇമാം മന്‍സൂറുല്‍ ബുഹൂതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് സുന്നത്താണ്’’ (കശ്ശാഫുല്‍ ഖിനാഅ് 2/598). ശൈഖ് മര്‍ആബ്നു യൂസുഫ്: “നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്’’ (ദലീലുത്വാലിബ് 3/523). അല്ലാമാ ശംസുദ്ദീന്‍ മഖ്ദൂസി: “നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലലും നബിയുടെ ഖബ്ര്‍ ശരീഫ്, സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണ്’’ (അല്‍ഫുറൂഅ് 3/523).
ഇമാം ഹാകിം മുസ്തദ്റകില്‍ അത്വാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: നബി(സ്വ)യെ ഉദ്ധരിച്ച് അബൂഹുറൈറ(റ) പറയുന്നു: ഈസാ(അ) എന്റെ ഖബ്റിന്നരികില്‍ വരും, എനിക്ക് സലാം പറയും, ഞാന്‍ സലാം മടക്കും’’ (മുസ്തദ്റക് 2/251).
ഇമാം ഹാകിമിന്ന് പുറമെ, ഹാഫിള് ദഹബിയും ഹദീസിനെ ബലപ്പെടുത്തുന്നുണ്ട്. ഈ ഹദീസ് അബൂയഅ്ലാ തന്റെ മുസ്നദില്‍ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അതില്‍ ഇങ്ങനെ കൂടി കാണാം: “ഈസാ നബി(അ) എന്റെ ഖബ്റിന്നരികില്‍ വന്നുകൊണ്ട് യാ മുഹമ്മദ് എന്നു വിളിക്കും. ഞാന്‍ അതിനുത്തരം നല്‍കും’’ (മുസ്നദ് അബിയഅ്ലാ 11/462).
ഇബ്നുന്നജ്ജാര്‍ ഈ ഹദീസ് ചെറിയ വ്യത്യാസത്തോടെ ദുര്‍ത്തുസ്സമീന ഫീ താരീഖില്‍ മദീനയില്‍ ഉദ്ധരിക്കുന്നുണ്ട്. നബിയോട് നേരില്‍ സലാം പറയുന്ന പ്രാധാന്യത്തോടെ തന്നെ റൗളക്കരികിലെത്തി നബി(സ്വ)ക്ക് സലാം പറയുന്നതിലും ശുഷ്കാന്തി കാണിച്ചവരായിരുന്നു പൂര്‍വമഹത്തുക്കള്‍. ഖഫാജി പറയുന്നു: “നബി(സ്വ)ക്ക് സലാം പറഞ്ഞയക്കുക എന്നത് സലഫിന്റെ പതിവായിരുന്നു. ഇബ്നു ഉമര്‍(റ) അങ്ങനെ ചെയ്തിരിക്കുന്നു. എത്ര ദൂരെ നിന്ന് സലാം പറഞ്ഞാലും നബി(സ്വ) അത് കേള്‍ക്കുകയും മടക്കുകയും ചെയ്യുമെങ്കിലും സലാം പറഞ്ഞയക്കുന്നതിന് പ്രാധാന്യവും മഹത്ത്വവുമുണ്ട്’’ (നസീമുര്‍രിയാള് 3/516).
ഇമാം ബൈഹഖി(റ) ശുഅബില്‍ പറഞ്ഞു: ഉമറുബ്നു അബ്ദില്‍ അസീസ്(റ) മദീനയില്‍ പോകുന്നവരോട് നബി(സ്വ)യോട് സലാം പറഞ്ഞയക്കാറുണ്ടായിരുന്നു. ശാം ഭരണാധികാരിയായിരിക്കുമ്പോള്‍ യാസിറുബ്നു അബീ സഈദിനോട് പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബ്ര്‍ ശരീഫിനടുത്തെത്തിയാല്‍ നബിക്ക് എന്റെ സലാം പറയണം.
ഹാഫിള് അല്‍ ഹലീമി നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് എഴുതി: “നബി(സ്വ)യെ സ്വഹാബത്ത് ആദരിച്ചു, ബഹുമാനിച്ചു. നബി(സ്വ)യെ നേരില്‍ കണ്ട സ്വഹാബത്തിന് അതിനു സാധിച്ചു. ഇന്നതിനുള്ള വഴി നബി(സ്വ)യെ സിയാറത്ത് ചെയ്യലാണ്. കാരണം, റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. എന്റെ വഫാത്തിനു ശേഷം എന്നെ സന്ദര്‍ശിക്കുന്നത് ജീവിതകാലത്ത് സന്ദര്‍ശിക്കുന്നത് പോലെയാണ് (ശുഅബുല്‍ ഈമാന്‍ 1/320).
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രചോദനം എന്ന ശീര്‍ഷകത്തില്‍ തന്നെ ഹാഫിള് ഇബ്നു അസാകിര്‍ ഒരു രചന നടത്തി. അതില്‍ അദ്ദേഹം പറഞ്ഞു: “നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായ ഗ്രന്ഥമാണിത്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമായാണ് ഇത് രചിച്ചിട്ടുള്ളത്. നബിയുടെ റൗള സിയാറത്ത് ഏറ്റവും മുഖ്യമായ ആരാധനയും അവിടുത്തെ സാന്നിധ്യത്തില്‍ അഭയം തേടുന്നത് ഏറ്റവും ശ്രദ്ധേയ പരിശ്രമവും പള്ളിയിലെത്തുന്നത് ഏറ്റവും പുണ്യമായ ബന്ധവുമാണ്. അവിടെയെത്താന്‍ വാഹനങ്ങള്‍ തയ്യാര്‍ ചെയ്യുക. ആ തിരുസവിധത്തില്‍ കുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും’’ (ഇത്തിഹാഫുസ്സാഇര്‍/17).
സലഫി വീക്ഷണക്കാര്‍ ആദരിക്കുന്ന ശൗകാനി റൗള സിയാറത്തിനെ കുറിച്ചെഴുതി: “ഭൂരിഭാഗം പണ്ഡിതന്മാരും അതു സുന്നത്താണെന്ന പക്ഷക്കാരാണ്. മാലികി പണ്ഡിതരില്‍ ചിലര്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് ഹനഫീപക്ഷം. ഇബ്നുതീമിയ്യയും ചില ഹമ്പലി പണ്ഡിതന്മാരും മാത്രമാണ് അത് മതപരമല്ലെന്ന് അഭിപ്രായപ്പെട്ടത്. ശേഷം ഓരോരുത്തരുടെയും വാദവും ലക്ഷ്യങ്ങളും ശൗകാനി ഉദ്ധരിക്കുന്നുണ്ട് (നൈലുല്‍ അത്വാര്‍ 5/94,95).
പ്രമുഖ മാലികി പണ്ഡിതന്‍ ശൈഖ് ഹസന്‍ അല്‍ അദ്വി: നീ അറിയുക, നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് പ്രബലമായ ആരാധനയാണ്. ഉയര്‍ന്ന പദവികള്‍ സന്പാദിക്കാനുള്ള മാര്‍ഗവുമാണ്. സിയാറത്ത് ചെയ്യുന്നവന്‍ പരമാവധി ഭക്തരാവണം. ഖിബ്ലയുടെ ഭാഗത്തിലൂടെയാണ് ഖബ്ര്‍ ശരീഫിലേക്കെത്തേണ്ടത്. സിദ്ദീഖ്, ഉമര്‍(റ)ന്റെ കാല്‍ ഭാഗത്തിലൂടെ വരികയാണെങ്കില്‍ അതാണ് ഏറ്റവും നല്ല അദബ്. നബിയുമായി അഭിമുഖമായി അവന്‍ നില്‍ക്കണം. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ മഹാനായ മാലിക്(റ)നോട് ചോദിച്ചു: നബിക്കഭിമുഖമായാണോ ഖിബ്ലക്കഭിമുഖമായാണോ ഞാന്‍ നിന്ന് ദുആ ചെയ്യേണ്ടത്? മാലിക്(റ) പറഞ്ഞു: നീ എന്തിനാണ് നബിയില്‍ നിന്ന് മുഖം തിരിക്കുന്നത്? നബി നിന്റെയും നിന്റെ പിതാവ് ആദം നബിയുടെയും അല്ലാഹുവിലേക്കുള്ള മധ്യവര്‍ത്തിയല്ലേ? ശേഷം നബിക്ക് സലാം പറയണം. ഏറ്റവും നല്ല മര്യാദയും ഭക്തിയും താഴ്മയും അവന്‍ പ്രകടിപ്പിക്കണം. നബിയുടെ ജീവിതകാലത്ത് ആ സന്നിധിയില്‍ നില്‍ക്കുന്നത് പോലെയാണ് നില്‍ക്കേണ്ടത്. കണ്ണടച്ച് മനസ്സാന്നിധ്യത്തോടെ ശബ്ദം താഴ്ത്തി ശരീരാവയവങ്ങള്‍ അടക്കിവെച്ച് കൊണ്ടാണ് സലാം പറയേണ്ടത്.’’
ഹസന്‍ ബസ്വരി(റ) രേഖപ്പെടുത്തി: ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു, പടച്ചവനേ നിന്റെ നബി(സ്വ)യുടെ ഖബ്ര്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ തള്ളിക്കളയരുതേ… ഹാതിമുല്‍ അസ്വമ്മിന് ഉത്തരം ലഭിച്ചു. ഹാതിം, നിങ്ങള്‍ എന്റെ ഹബീബാണല്ലോ, തിരിച്ചുപോവുക. നിങ്ങളും സഹയാത്രികരും മഗ്ഫിറത്ത് ലഭിച്ചവരാണ് (മശാരിഖുല്‍ അന്‍വാര്‍).
ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി: നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫിനഭിമുഖമായി നിന്നുകൊണ്ട് നബിക്ക് സലാം പറയണം (ഗുന്‍യത്ത്).
ഇങ്ങനെ പണ്ഡിതലോകത്ത് ഏകോപിതമായ ചര്‍ച്ചയാണ് തിരുറൗള സിയാറത്ത് സംബന്ധമായി കാണാനാവുക. പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍, കര്‍മശാസ്ത്ര വിശാരദന്മാര്‍ തുടങ്ങി ആരും ഇതില്‍ നിന്നൊഴിവല്ല. അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമ്മാനിച്ച മഹാശയരില്‍ ഭൂരിഭാഗവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥരചന നടത്തി. മറ്റു പലരും അവരുടെ ഗ്രന്ഥങ്ങളില്‍ സിയാറത്ത് സംബന്ധമായ അധ്യായങ്ങള്‍ ചേര്‍ത്തു. ഇമാം ബുഖാരി(റ) “കിതാബു ഫളാഇലില്‍ മദീനത്തില്‍ മുനവ്വറ’’ തന്റെ സ്വഹീഹില്‍ കൊണ്ടുവന്നു. ഇമാം മുസ്‌ലിം മദീനയുടെ ശ്രേഷ്ഠതകള്‍, മദീനക്ക് വേണ്ടി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥന, മദീനയില്‍ താമസിക്കുന്നതിന്റെ പുണ്യം, മദീന മഹത്ത്വം, അവിടത്തെ പ്രയാസങ്ങള്‍ ക്ഷമിക്കുന്നതിലുള്ള കൂലി, അവിടേക്ക് യാത്ര ചെയ്യുന്നതിന്റെ മഹത്ത്വം തുടങ്ങിയവ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചു. ഇമാം ഹാഫിള് അബൂദാവൂദ്, ഇമാം ഹാഫിള് ഇബ്നു മാജ, ഇമാം ഹാഫിള് നസാഇ(റ) എന്നിവര്‍ അവരുടെ സുനനുകളില്‍ മദീനയുടെ മഹത്ത്വങ്ങള്‍ പ്രതിപാദിച്ച് അധ്യായങ്ങള്‍ എഴുതി. ഹാഫിള് ബൈഹഖി തന്റെ സുനനില്‍ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതിവെച്ചു. ഹാഫിള് നൂറുദ്ദീനില്‍ ഹൈസമി മജ്മഉസ്സവാഇദില്‍ നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിന് പുറമെ, സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫില്‍ മുഖം വെക്കുന്നത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതി. ഹാഫിള് മുന്‍ദിരി അത്തര്‍ഗീബു വത്തര്‍ഹീബിലും സമാനമായ ശൈലി സ്വീകരിച്ചു.
ശാഫിഈ, ഹനഫി, ഹമ്പലി, മാലികി തുടങ്ങിയ പ്രസിദ്ധ മദ്ഹബുകളില്‍ ഗ്രന്ഥരചന നടത്തിയവരെല്ലാം സ്വീകരിച്ചതും മറ്റൊരു വഴിയല്ല. ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ മദീനയിലേക്ക് തിരിക്കണമെന്ന് ഇമാം നവവി(റ)യുടെ ഈളാഹിന്റെ വരികള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജറില്‍ ഹൈതമി(റ) എഴുതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിബന്ധന വെച്ചതിന്റെ താല്‍പര്യം അധിക ഹാജിമാരുടെയും സഞ്ചാരവഴി മദീനയിലൂടെയാവില്ല എന്ന നിലക്കാണ്. അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കണം. ശേഷം ഹജ്ജ് ചെയ്യുന്നവന്റെ ശക്തമായ ബാധ്യതയാണ് മദീനയിലെത്തുക എന്നത്. കാരണം ഹജ്ജ് ചെയ്ത് എന്നെ സിയാറത്ത് ചെയ്യാത്തവന്‍ എന്നോട് പിണങ്ങിയവനാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുക എന്നത് പുണ്യകര്‍മമാണെന്നത് മുസ്‌ലിംകളുടെ ഏകോപിതാഭിപ്രായമാണ്. അത് നിര്‍ബന്ധമാണെന്ന് വരെ അഭിപ്രായമുള്ളവരുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ മദീനയുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ സിയാറത്തിന് വേണ്ടി ആദ്യം മദീനയിലെത്തുകയാണോ അതല്ല, ഹജ്ജിന് ശേഷം മതിയോ എന്നതില്‍ സലഫിന്നിടയില്‍ അഭിപ്രായാന്തരമുണ്ട്. ആദ്യം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോവുകയാണ് നല്ലതെന്നാണ് പ്രബലാഭിപ്രായം. എങ്കിലും സമയം ലഭിക്കുകയും ഹജ്ജിന് ശേഷത്തേക്ക് പിന്തിച്ചാല്‍, അസൗകര്യമാവുകയുമാണെങ്കില്‍ ആദ്യം തന്നെ ഈ പുണ്യകര്‍മം ചെയ്യലാണ് നല്ലത് (ഹാശിയതുബ്നി ഹജര്‍ അലല്‍ ഈളാഹ്/488).
മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമാണ് “ഹിദായതുന്നാസികി അലാ തൗളീഹില്‍ മനാസിക്’’. അതില്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിച്ച ശേഷം സിയാറത്ത് സംബന്ധിയായി ഒരധ്യായം തന്നെ കാണാം. അതില്‍ വിവരിക്കുന്നു: “റൗളാ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണെന്ന് ഏകോപിച്ച അഭിപ്രായമാണ്. അത് കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ആരാധനയാകുന്നു (പേ 170).
ഹനഫി മദ്ഹബിലെ പ്രശസ്ത രചനയാണ് ഇമാം സിന്‍ദിയുടെ ലുബാബുല്‍ മനാസികിന് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി എഴുതിയ അല്‍ മസ്ലകുല്‍ മുതഖസ്സിത്. ഹനഫീ മദ്ഹബില്‍ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഇതില്‍ ഹജ്ജിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ബാബു സിയാറത്തി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഒരധ്യായമുണ്ട്. അതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: മുഹമ്മദ് നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ പുണ്യകരമായ ആരാധനയാണ്. ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന സൗഭാഗ്യപാതയുമാണത്. അത് ഉപേക്ഷിക്കല്‍ ഗൗരവമുള്ള അശ്രദ്ധയും ശക്തമായ പിണക്കവുമാണ്. സിയാറത്തിന് തയ്യാറായാല്‍ ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കണം (പേ 334,335).
ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ അല്ലാമാ അശ്ശൈഖ് അബ്ദുല്ലാഹില്‍ ജംസിറി(റ)ന്റെ “മുഫീദുല്‍ അനാം’’ നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന രചനയാണ്.

സിയാറത്ത്: തത്ത്വം, മഹത്ത്വം2

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മഖ്ദൂമുമാർ



●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍
വ്
അറുപത്തിയേഴ്: സൈനുദ്ദീന്‍ അല്‍ മഖ്ദൂം അല്‍ കബീര്‍ (മരണം ഹി. 928). കേരള മുസ്ലിം നവോത്ഥാന നായകന്‍. ഹദീസിലും കര്‍മശാസ്ത്രത്തിലും നിപുണനായിരുന്നെങ്കിലും പ്രബോധനത്തിലും വിജ്ഞാന പ്രചാരണത്തിലും ആത്മീയ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലും വിശുദ്ധ സമരങ്ങളിലും സജീവമായി. ശൈഖ് സകരിയ്യല്‍ അന്‍സ്വാരിയുടെ ശിഷ്യന്‍. പൊതുജനങ്ങള്‍ക്കുവേണ്ടി മഖ്ദൂമെഴുതിയ മുര്‍ശിദുത്വാലിബിനില്‍ പലയിടങ്ങളിലും ബിഹഖി മുഹമ്മദിന്‍ വ ആലിഹില്‍ അബ്റാര്‍/ബി ഹുര്‍മത്തി ഹാദന്നബിയ്യില്‍ കരീം തുടങ്ങിയ തവസ്സുല്‍ പ്രയോഗങ്ങള്‍ ഇടം തേടിയിട്ടുണ്ട്.
വിശുദ്ധ റമളാനില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ രാത്രികള്‍ സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വരികള്‍ക്കിടയില്‍ മഖ്ദൂം പറഞ്ഞു: ‘പാതിരാത്രിയില്‍ നീ കരയുക, വിനയാന്വിതനായി പ്രാര്‍ത്ഥിക്കുക, നാളെ പാപികള്‍ക്കു ശിപാര്‍ശ ചെയ്യുന്ന ശിപാര്‍ശകന്റെ ജാഹു കൊണ്ട് നീ അഭയം തേടുക’ മഖ്ദൂം കബീറിന്റെ മറ്റൊരു രചനയാണ് സിറാജുല്‍ ഖുലൂബ്. ഗ്രന്ഥത്തില്‍ ‘വന്‍ഫഅ്നാ ബി ബറകതിസ്വാലിഹീന്‍/വനഫഅനാ ബി ബറകതിഹാ’ (പുണ്യാത്മാക്കളെക്കൊണ്ട് ഉപകാരം തരണേ) എന്നു തുടങ്ങിയ സന്ദര്‍ഭോചിത പ്രാര്‍ത്ഥനകള്‍ എമ്പാടുമുണ്ട്. പുറമെ ‘അല്ലാഹുമ്മ സ്വല്ലി അലാ ശാഫിഇല്‍ ഉമ്മതി വ കാശിഫില്‍ ഗുമ്മഃ വിഷമങ്ങളകറ്റുന്ന നബി എന്ന സ്വലാത്ത് കാണാം. ഗ്രന്ഥത്തിന്റെ 267,268 താളുകളില്‍, നന്മക്കു താല്‍പര്യമില്ലാത്ത നഫ്സിനോട് ചെയ്യുന്ന അര്‍ത്ഥഗര്‍ഭമായ ഉപദേശകാവ്യം കാണാം:
‘വിചാരണയുടെ ഭീകരാന്തരീക്ഷത്തില്‍ നിന്നെ രക്ഷപ്പെടുത്തുവാനാരുണ്ട്? സന്മാര്‍ഗദര്‍ശിയായ അഹ്മദ് നബിയുടെ ശഫാഅത്തല്ലാതെ. അവിടുത്തെ സന്നിധിയില്‍ നിനക്കു മാപ്പ് പ്രതീക്ഷിക്കാം. അവിടുത്തെ ഖബ്റിങ്കലേക്ക് യാത്ര തിരിക്കാന്‍ നീ ശ്രമിക്കൂ. ആ വാതില്‍ക്കല്‍ നീ നിന്റെ ചെറുപ്പം പ്രകടമാക്കൂ. അവിടുത്തെ സൗന്ദര്യവും സമാഗമവും നീ ആസ്വദിക്കൂ. മനുഷ്യര്‍ക്കിടയില്‍ നീ നഷ്ടപ്പെട്ടവനാകാതിരിക്കാന്‍. ആ വിശുദ്ധ മണ്ണിലെത്തിയാല്‍ അവിടം നീ തഅ്ളീം ചെയ്യുക; ബഹുമാനാദരവുകളോടെ മാത്രം പ്രവേശിക്കുക. നിനക്ക് അത്യുന്നതനായ റബ്ബിങ്കല്‍ നിന്നും വിജയം നേടിയെടുക്കാനായേക്കാം. പാപപ്പിഴവുകള്‍ പൊറുപ്പിക്കപ്പെട്ടു മടങ്ങാം. ആ വിശുദ്ധ ജാറത്തിങ്കല്‍ നിന്നും പ്രകാശ കിരണങ്ങള്‍ പ്രപഞ്ചത്തെ പ്രകാശപൂരിതമാക്കുന്നുവെന്നു നീ സാക്ഷ്യം വഹിക്കുക…’
മഖ്ദൂം കബീര്‍ വീണ്ടും ഹൃദയങ്ങളില്‍ വിളക്കു കൊളുത്തുന്നു: യാ സയ്യിദുല്‍ കൗനൈന്‍ ജിഅ്തുക അശ്തകീ…
‘പ്രപഞ്ചങ്ങളുടെ നേതാവേ, ആവലാതിയുമായി ഇതാ ഞാന്‍ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു. കാലങ്ങളായി ഞാന്‍ ചെയ്തുവരുന്ന അപരാധങ്ങളെക്കുറിച്ചുള്ള ആവലാതി, എനിക്ക് നാളെ വിഷമങ്ങളുണ്ടാക്കുന്ന പാപങ്ങള്‍, ഞാന്‍ അങ്ങയിലേക്കുള്ള യാത്ര തീരുമാനിച്ചു വന്നതാണ്. ഹൃദയം അങ്ങയിലേക്ക് നേരത്തെ തന്നെ പുറപ്പെട്ടിട്ടുണ്ട്. എന്റെ ആയുസ്സ് ധാരാളം പാഴായി….’ ഗ്രന്ഥം അവസാനിക്കുന്നതും തവസ്സുലും ഇസ്തിശ്ഫാഉം ചെയ്തുകൊണ്ടുതന്നെ.
‘നീ അവതരിപ്പിച്ച വിശുദ്ധ വേദത്തിന്റെ ഹഖുകൊണ്ടും അതിലടങ്ങിയ ‘മഹാനാമ’ത്തിന്റെ മഹത്ത്വം കൊണ്ടും… മൂസാ നബിയുടെ തൗറാത്, തൊട്ടിലില്‍ കുഞ്ഞായിരിക്കുമ്പോള്‍ സംസാരിച്ച (ഈസാ) നബിയുടെ ഇഞ്ചീല്‍ എന്നിവയുടെ ഹഖുകൊണ്ടും… പിന്നെ നിന്റെ ഉന്നതമായ നാമങ്ങളുടെയും സകല പ്രവാചകന്മാരുടെയും ഹഖുകൊണ്ടും, അവരുടെ കുടുംബഅനുചരന്മാരുടെയും, ദീനിലെ പ്രമുഖരായ സകലരുടെയും പൂര്‍ണത പ്രാപിച്ച ആത്മീയ ഗുരുക്കന്മാരുടെയും മഹത്ത്വം കൊണ്ടും. അല്ലാഹുവേ, നീ എല്ലാ ഔലിയാഇനെയും മശാഇഖുമാരെയും തൃപ്തിപ്പെടുക; ദീനീ പ്രമുഖന്മാരെയും, അവരെ നീ ഞങ്ങളുടെ ശിപാര്‍ശകരാക്കണേ, നരകത്തില്‍ നിന്നും നീ ഞങ്ങളെ രക്ഷപ്പെടുത്തണേ….’
മന്‍ഖൂസ് മൗലിദിലെ വരികള്‍ മഖ്ദൂമിന്റെ മേല്‍ ചുമത്തുമ്പോള്‍ ആക്രോശിക്കുന്നവര്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉരുളുന്നതു കാണാന്‍ കൗതുകമായിരിക്കും.
അറുപത്തിയെട്ട്: ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി (ഹി. 974). ശാഫിഈ മദ്ഹബിലെ ‘ഒടുവിലത്തെ ആധികാരിക വക്താവ്’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഒട്ടേറെ ബൃഹദ്ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഹദീസ് പരിജ്ഞാനി. തന്റെ തുഹ്ഫയും സവാജിറും ഫതാവയും അല്‍ജൗഹറും ഇമാം നവവി(റ)യുടെ ഈളാഹിനെഴുതിയ വ്യാഖ്യാനവും ഇമാം ബൂസ്വീരി(റ)യുടെ ഹംസിയ്യ എന്ന കാവ്യരത്നമാലക്കു സമര്‍പ്പിച്ച വ്യാഖ്യാനവും ഹൈതമിയുടെ അവഗാഹമേറിയ ജ്ഞാനത്തിന്റെ നിദര്‍ശനങ്ങളാണ്. പരാമൃഷ്ട കൃതികളിലെല്ലാം തവസ്സുല്‍, ഇസ്തിഗാസ ചെയ്തും സ്ഥാപിച്ചും നിഷേധികളെ ഖണ്ഡിച്ചും കാണാം. തിരുദൂതരെ സിയാറത്ത് ചെയ്യുന്നത് സുന്നത്തായ പുണ്യകര്‍മമാണെന്ന കാര്യം നിഷേധിക്കുന്ന ചില പിഴച്ച ചിന്താഗതിക്കാരെക്കുറിച്ചു വ്യംഗ്യമായി തുഹ്ഫയില്‍ പരാമര്‍ശിച്ചപ്പോള്‍, ശറഹു ഈളാഹില്‍ അവര്‍ ആരാണെന്നു വ്യക്തമാക്കുകയുണ്ടായി.
അല്‍ജൗഹറില്‍ ഹൈതമി പറയുന്നു: ‘തനിക്കുമുമ്പ് മറ്റൊരാളും പറഞ്ഞിട്ടില്ലാത്തതും ഇബ്നു തൈമിയ്യയുടെ ഖുറാഫാതില്‍ പെട്ടതുമാണ്അതുവഴി അദ്ദേഹം മുസ്ലിംകള്‍ക്കിടയില്‍ ഒരു വിപത്തായിത്തീര്‍ന്നുനബി(സ്വ)യെ ഇസ്തിഗാസയും തവസ്സുലും ചെയ്യുന്നതിനോടുള്ള തന്റെ നിഷേധം. അദ്ദേഹം പറയുന്നപോലെയല്ല സത്യം.’
വിശുദ്ധ ഖുര്‍ആന്‍ 4/64ലെ ആശയം പ്രയോഗവല്‍ക്കരിക്കുന്ന വിവിധ സംഭവങ്ങള്‍ ഇമാം ഹൈതമി വിവിധ ഗ്രന്ഥങ്ങളില്‍ പകര്‍ത്തുന്നു. വിഷമങ്ങളകറ്റാന്‍ തിരുദൂതരെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്ന ഇമാം ബൂസ്വീരിയുടെ വരികള്‍ വിശദീകരിച്ച്, തിരുദൂതരോട് സഹായം തേടുന്നവന്‍ ഹതാശയനാകേണ്ടി വരില്ലെന്ന ഉറപ്പു നല്‍കുകയാണ് വിശ്വപ്രസിദ്ധനായ ഇമാം ഹൈതമി(റ).
അറുപത്തിയൊമ്പത്: ഇമാം അബ്ദുല്‍ വഹാബുശ്ശഅ്റാനി (ഹി. 974). ആധികാരിക സ്വൂഫി ഗ്രന്ഥകാരന്‍. അഹ്ലുസ്സുന്നത്തിന്റെ അതിരുകള്‍ക്കകത്ത് ഫിഖ്ഹിനെയും തസ്വവ്വുഫിനെയും ഏകോപിപ്പിക്കാന്‍ തൂലിക ചലിപ്പിച്ച അതിപ്രശസ്തന്‍. ബൃഹത്തായ എഴുപതോളം രചനകളുണ്ട് ഇമാം ശഅ്റാനിയുടേതായി. തന്റെ ‘അല്‍ ഉഹൂദില്‍ മുഹമ്മദിയ്യ’ അടക്കമുള്ള ഗ്രന്ഥങ്ങള്‍ ആശയ സമ്പുഷ്ടവും പ്രമാണനിബദ്ധവുമാണ്. തിരുദൂതരുടെ ഓരോ നിര്‍ദേശവും വിലക്കും ഹദീസുകളുദ്ധരിച്ചു സമര്‍ത്ഥിച്ചും അതിന്റെ പൊരുളുകളിലേക്ക് കൊണ്ടുപോകുന്നതുമായ സമാനതകളില്ലാത്ത കൃതിയാണിത്. ഇസ്തിഗാസയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രസ്തുത ഗ്രന്ഥത്തില്‍ ഇമാം ശഅ്റാനി എഴുതുന്നുണ്ട്.
‘പ്രാര്‍ത്ഥിക്കുവീന്‍, ഉത്തരം ചെയ്യാമെന്നാണ് അല്ലാഹു പറഞ്ഞത്. പ്രാര്‍ത്ഥന അതിന്റെ മുഴുവന്‍ നിബന്ധനകളോടെയും ചെയ്യണം. അടിമത്തത്തിന്റെ സകല താഴ്മകളും ഉപയോഗിക്കുന്ന ഭാഷയിലെ മര്യാദകളും ചോദിക്കുന്ന സമയങ്ങളുടെ തെരഞ്ഞെടുപ്പും ചോദിക്കുന്നവനും ചോദിക്കപ്പെടുന്നവനും തമ്മിലുള്ള പൂര്‍വബന്ധമെല്ലാം ഉത്തരം ലഭിക്കാന്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. തന്റെ ഇഷ്ടദാസന്മാര്‍ ചോദിച്ചാല്‍ ഞാന്‍ നല്‍കുക തന്നെ ചെയ്യുമെന്ന് സച്ചരിതരെക്കുറിച്ച് ഹദീസിലും, നിങ്ങളിലാരെപ്പോലെയും ഗണിക്കരുത് പ്രവാചകന്‍(സ്വ)യുടെ പ്രാര്‍ത്ഥനയെന്ന് വിശുദ്ധ ഖുര്‍ആനിലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അയോഗ്യതകള്‍ മാത്രമുള്ള സ്വയമറിയുന്ന വിനയാന്വിതനായ അടിമ, പ്രാര്‍ത്ഥിക്കാനറിയുന്നവരോട് പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുകയാണ് ഇസ്തിഗാസ. കാരണം, അല്ലാഹു ‘പ്രാര്‍ത്ഥിക്കുന്നവന്’ ഉത്തരം ചെയ്യും. വലിയ പ്രതീക്ഷയാണ് ഇസ്തിഗാസ ചെയ്യുന്നവനുള്ളതെന്നര്‍ത്ഥം’ഇമാം ശഅ്റാനി തന്റെ ഉഹൂദില്‍ വിവരിക്കുന്നു.
എഴുപത്: അശ്ശൈഖ് അബ്ദുല്‍ അസീസ് അസ്സംസമി (ഹി. 976). മക്കയിലെ പ്രമുഖ പണ്ഡിതന്‍. രണ്ടു പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിച്ചു. ഒന്ന്: അല്‍ ഫത്ഹുത്താം ഫീ മദ്ഹി ഖൈറില്‍ അനാം, രണ്ട്: അല്‍ഫത്ഹുല്‍ മുബീന്‍ ഫീ മദ്ഹി ഖൈറില്‍ മുര്‍സലീന്‍. സംസമിയെക്കുറിച്ച് അബ്ദുല്‍ ഖാദിറില്‍ ഐദറൂസി (ഹി. 1037) എഴുതുന്നു: ‘അദ്ദേഹം മഹാസാത്വികനായിരുന്നു. തന്റെ മനോഹരകാവ്യത്തില്‍, ആശ്വാസത്തിന്റെ വരികള്‍ കാണാം. അത്യുത്തമ സ്വഭാവത്തിന്റെ ഉടമയായ പ്രവാചകനോടു ഇസ്തിഗാസ ചെയ്യുന്ന വരികള്‍ ധാരാളം. ദൈവദൂതരേ, ആശ്വാസം ഉടനെ തരണേ… വിഷമങ്ങള്‍ ഒന്നൊന്നായ്, പ്രയാസം കഠിനവും. ദൈവദൂതരേ, വഴികളെല്ലാമടഞ്ഞാലും അങ്ങയുടെ മഹത്ത്വത്താലെനിക്ക് വിശാലത ലഭിക്കും. അല്ലാഹു സത്യം, അങ്ങയിലഭയം നേടിയവന്‍ വിഷമങ്ങളകന്ന് ആശ്വാസം കണ്ടിടും’ (അന്നൂറുസ്സാഫിര്‍).

ഇസ്തിഗാസപണ്ഡിതമാതൃകകള്‍



സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍






●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട് കേഴുന്നു.
അറുപത്: അല്‍ഹാഫിള് അസ്സഖാവി (ഹി. 902). പില്‍ക്കാലക്കാരില്‍ പ്രധാനിയായ മുഹദ്ദിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് സഖാവി(റ). ഹാഫിള് അസ്ഖലാനിയുടെ പ്രധാന ശിഷ്യന്മാരിലൊരാള്‍. ഹാഫിളുല്‍ ഇറാഖിയുടെ ഹദീസ് നിദാന ശാസ്ത്രമായ അല്‍ഫിയ്യക്ക് സഖാവിയെഴുതിയ വ്യാഖ്യാനം അവസാനിക്കുന്നത്, സയ്യിദുനാ, വസീലതുനാ, സനദുനാ (ആലംബം), ദുഖ്റുനാ ഫിശ്ശദാഇദി (പ്രയാസ ഘട്ടങ്ങളിലെയും ആപത്ഘട്ടങ്ങളിലെയും സഹായ കേന്ദ്രം) എന്നെല്ലാം നബി(സ്വ)യെ വര്‍ണിച്ചുകൊണ്ടാണ്.
തിരുദൂതര്‍ക്കുമേല്‍ സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഖാവിയുടെ ‘അല്‍ ഖൗലുല്‍ ബദീഅ്’ പേരുപോലെ മനോഹരമാണ്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഭക്തി പുലര്‍ത്തുക, അവനിലേക്ക് വസ്വീല തേടുക, അവന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക; നിങ്ങള്‍ വിജയികളായിത്തീരാന്‍’ എന്ന് വിശുദ്ധഖുര്‍ആന്‍ 05/35 നിര്‍ദേശിക്കുന്നു. ഇവിടെ പരാമര്‍ശിച്ച വസ്വീല തിരുദൂതരെ തവസ്സുല്‍ ചെയ്യലാണെന്ന് ഇമാം സഖാവി പറഞ്ഞു. ഖുര്‍ആന്‍ 4/64ന്റെ ബലത്തില്‍ തിരുദൂതരോടു ശഫാഅത്ത് തേടുന്ന വിവിധ സംഭവങ്ങള്‍ സഖാവി പകര്‍ത്തുന്നുണ്ട്.
ചരിത്രത്തില്‍ ഇസ്തിഗാസ ചെയ്ത ഒട്ടേറെ മഹത്തുക്കളുടെ കവിതകള്‍ തന്റെ അള്ളൗഉല്ലാമിഇല്‍ യഥേഷ്ടം ഉദ്ധരിച്ചിട്ടുണ്ട്. വിശുദ്ധ മദീനയെക്കുറിച്ചെഴുതിയ അത്തുഹ്ഫതുല്ലത്വീഫയില്‍ ജമാലുദ്ദീനുസ്സിന്ദി ഇസ്തിഗാസ ചെയ്ത സംഭവം പറയുന്നു: ‘അദ്ദേഹം മദീനതുന്നബവിയിലെത്തി. നബി(സ്വ)ക്കു സലാം പറഞ്ഞു. ഇസ്തിഗാസ ചെയ്തു; ശഫാഅത്തു തേടി. നില്‍ക്കാന്‍ ഭാവിച്ചു. ഇപ്പോള്‍ നില്‍ക്കാന്‍ കഴിയുന്നുണ്ട് (തളര്‍ന്നു പോയപ്പോഴാണല്ലോ ഇസ്തിഗാസ ചെയ്തത്). അദ്ദേഹം പിന്നീട് പുറത്തുപോയി. പിന്നീടൊരിക്കലും ആ വേദനയുണ്ടായിട്ടില്ല.’
കണ്ണില്‍ വൃണം വന്നു വല്ലാത പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന ഘട്ടത്തില്‍ തിരുസന്നിധിയിലെത്തി പരാതിപ്പെട്ട സര്‍ദാഹിന്റെ കണ്ണുകള്‍ പൂര്‍വാധികം കാഴ്ചശക്തിയോടെ സുഖപ്പെട്ട സംഭവം ഇമാം അനുസ്മരിക്കുന്നുമുണ്ട്.
അറുപത്തൊന്ന്: അല്ലാമാ ശംസുദ്ദീനുസ്സഅ്ദി (ഹി. 903). ഖാദിരി ത്വരീഖത്തുകാരനായ സഅ്ദിയുടെ കവിതകള്‍ ഇമാം സുയൂഥി(റ) ഹുസ്നുല്‍ മുളാഹറയില്‍ പകര്‍ത്തുന്നുണ്ട്.
അറുപത്തിരണ്ട്: ഖാസി ജമാലുദ്ദീന്‍ അബ്ദുല്ലാഹിബ്നു അബ്ദുസ്സലാം അന്നാശിരി (ഹി. 906). ഇമാം സുബ്കിക്കുശേഷം ഇസ്തിഗാസയെ ആധികാരികമായി ചര്‍ച്ച ചെയ്തു സമര്‍ത്ഥിക്കുന്നു നാശിരി. തന്റെ ‘മൂജിബു ദാരിസ്സലാം’ വിഷയം പ്രാമാണികമായി വിശകലനം ചെയ്തു. നബി(സ്വ)യോടും മറ്റു പ്രവാചകന്മാരോടും സജ്ജനങ്ങളോടും ഇസ്തിഗാസ ചെയ്യുന്ന ഒരു മുസ്ലിമും മധ്യവര്‍ത്തികളാക്കുകയെന്നല്ലാതെ മറ്റൊരു ധാരണയും വെച്ചുപുലര്‍ത്തുന്നില്ല (ഇവര്‍ സ്വയം സഹായിക്കാന്‍ ശേഷിയുള്ളവരാണെന്നോ മറ്റോ). അതിനാല്‍ ആരെയും ഇതില്‍നിന്നും തടയേണ്ടതില്ല എന്നാണ് നാശിരി സമര്‍ത്ഥിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാത്തവന്‍ സ്വയം നിലവിളിക്കട്ടെഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗ്രന്ഥത്തില്‍, ഇസ്തിഗാസ ചെയ്തു ഫലം നേടിയ ഒട്ടേറെ അനുഭവങ്ങള്‍ അനുകഥനം ചെയ്യുന്നുമുണ്ട്.
അറുപത്തിമൂന്ന്: അല്‍ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (ഹി.911). ഇസ്ലാമിക ചരിത്രത്തില്‍ മഹാദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാരിലൊരാളാണ് പത്താം നൂറ്റാണ്ടിന്റെ മുജദ്ദിദായ ഇമാം സുയൂഥി(റ). ആയിരത്തോളം കൃതികളുടെ കര്‍ത്താവ്. ഖുര്‍ആന്‍ വ്യാഖ്യാനമായി മാത്രം പത്തോളം ബൃഹദ്ഗ്രന്ഥങ്ങളുണ്ട്. ഹദീസിലും ഫിഖ്ഹിലും ചരിത്രത്തിലും അവഗാഹം നേടി. അതുകൊണ്ടുതന്നെ ഇമാം സുയൂഥി(റ)യെ സ്വപക്ഷത്തു നിര്‍ത്താന്‍ വികലാശയക്കാരഖിലവും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍, ഓറിയന്റലിസ്റ്റുകള്‍ക്കു ശേഷം ബിദ്അത്തുകാര്‍ ഏറെ കൃത്രിമം കാണിച്ചു. ‘മജ്മഉല്‍ ബഹ്റൈന്‍ മത്ലഉല്‍ ബദ്റൈന്‍’ എന്ന നാല്‍പതു വാല്യങ്ങളുള്ള അതിബൃഹത്തായ തഫ്സീര്‍ ഗ്രന്ഥത്തിന്റെ ആമുഖമായെഴുതിയ അല്‍ ഇത്ഖാനില്‍ ഗ്രന്ഥപൂര്‍ത്തീകരണം സാധ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നത്, ‘ബി മുഹമ്മദിന്‍ വ ആലിഹി’ എന്നു തവസ്സുല്‍ ചെയ്താണ്.
റോമില്‍ ഖബ്റടക്കം ചെയ്യപ്പെട്ട അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ ഖബ്റിങ്കല്‍ മഴതേടി പ്രാര്‍ത്ഥിക്കുന്ന സംഗതി സുയൂഥി ഇമാം എഴുതിവെച്ചു. മുന്‍കഴിഞ്ഞ ഇമാമുകളുടെ തവസ്സുല്‍, ഇസ്തിഗാസ അനുഭവങ്ങള്‍ തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ പകര്‍ത്തിയ ഇമാം സുയൂഥിയെ മുമ്പ് പലതവണ അനുസ്മരിച്ചിട്ടുണ്ട്. തിരുസവിധത്തില്‍ ചെന്ന് പരിഭവപ്പെട്ട ഹാശിമി കുടുംബത്തിലെ ഒരു സ്ത്രീക്ക് നബി(സ്വ)യുടെ സഹായം ലഭിക്കുന്ന കഥ തന്റെ അല്‍ഹാവിയില്‍ കാണാം. പ്രവാചകന്മാരുടെ മരണാനന്തര ലോകത്തെക്കുറിച്ച് ഗംഭീരമായ ഗ്രന്ഥമെഴുതിയ ഇമാം, തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ ഇസ്തിഗാസ സമര്‍ത്ഥിക്കുന്നു. ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ട് അലി(റ)യില്‍ നിന്നും ഉദ്ധരിക്കാറുള്ള സംഭവം അനുബന്ധമായി ചേര്‍ത്തതു കാണാം, തന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥം അദ്ദുര്‍റുല്‍ മന്‍സൂറില്‍. സുയൂഥിയുടെ സുന്നത്ത് സ്വീകരിക്കുക, ബിദ്അത്ത് വര്‍ജിക്കുക എന്ന കൃതിയുടെ പുതിയ പതിപ്പുകളില്‍ ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങളിലെ വരികള്‍ കൃത്രിമമായി തിരുകിക്കയറ്റി, ഇമാമിനെ ഇസ്തിഗാസാ വിരോധിയാക്കാനുള്ള ശ്രമം പണ്ഡിതലോകം പിടികൂടിയിരുന്നു.
അറുപത്തിനാല്: അല്‍ഹാഫിള് നൂറുദ്ദീനുസ്സുഊദി (ഹി. 911). ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയ ഫഖീഹും മുഹദ്ദിസും. മദീനയുടെ ചരിത്രത്തിന്റെ ദീര്‍ഘവും സംക്ഷിപ്തവുമായ അഞ്ചു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇസ്തിഗാസയെ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന അദ്ദഹം ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ടെഴുതി: ‘താങ്കളെ സമീപിക്കുകയെന്ന സൂക്തത്തിലെ പരാമര്‍ശത്തിന്റെ താല്‍പര്യം നബി(സ്വ)യെ സിയാറത്തു ചെയ്യുകയും നബിയില്‍ നിന്നും ശഫാഅത്തു തേടുകയും നബി(സ്വ)യെ തവസ്സുലാക്കുകയും ചെയ്യുക എന്നു തന്നെയാണ്’ (വഫാഉല്‍ വഫാ). തവസ്സുലും ശഫാഅത്ത് തേടലും പൂര്‍വപ്രവാചകന്മാരുടെയും മുഴുവന്‍ സജ്ജനങ്ങളുടെയും ചര്യയാണെന്ന ഇമാം സുബ്കി(റ)യുടെ വാക്കുകളെ പിന്തുണക്കുന്നു ഹാഫ്ള് സുഹൂദി.
അറുപത്തഞ്ച്: അല്‍ഹാഫിള് ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ഖസ്തല്ലാനി (ഹി. 923). പ്രസിദ്ധനായ ഹദീസ് പണ്ഡിതന്‍. ഹദീസ് മേഖലയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളെഴുതി. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനം ഇര്‍ശാദുസ്സാരി, പത്തു വലിയ വാല്യങ്ങളുള്ളതാണ്. ബുഖാരി വ്യാഖ്യാനങ്ങളുടെ ഏറ്റവും നല്ല സംഗ്രഹമാണിത്. ഫത്ഹുല്‍ ബാരിയേക്കാള്‍ നന്ന് എന്ന് അഭിപ്രായമുള്ളവര്‍ ധാരാളം. അല്‍മവാഹിബുല്‍ ജലിയ്യ വളരെ പ്രസിദ്ധം. സ്വഹീഹ് മുസ്ലിമിനെഴുതിയ വ്യാഖ്യാനം ‘മിന്‍ഹാജുല്‍ ഇബ്തിഹാജ്’ എട്ടു വാള്യങ്ങളാണ്. തിര്‍മുദിയുടെ ‘ശമാഇല്‍’ വ്യാഖ്യാനിച്ചു. ഇമാം ബൂസ്വൂരി(റ)യുടെ ബുര്‍ദക്ക് സമര്‍ത്ഥമായ ഒരു വ്യാഖ്യാനമുണ്ട്. തന്റെ മവാഹിബുല്ലദുന്നിയ്യയിലുടനീളം ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നു. തിരുദൂതരെ സന്ദര്‍ശിക്കുന്നവര്‍ വിനയപ്രകടനവും ഇസ്തിഗാസയും ശഫാഅത്ത് തേടലും തവസ്സുലും വര്‍ധിപ്പിക്കേണ്ടതുണ്ട്. തനിക്ക് സഹായം ലഭിക്കാനുള്ള ഉപാധി മാത്രമാണ് സഹായം തേടപ്പെടുന്ന വ്യക്തി. അതിനാല്‍ ഇസ്തിഗാസ, തവസ്സുല്‍, തശഫ്ഫുഅ്, തവജ്ജുഹ് എന്നിങ്ങനെ ഏതു പദോപയോഗവുമാകാം. ആശയം വ്യത്യാസമില്ല.
ഇമാം ഖസ്തല്ലാനി(റ) തന്റെ അനുഭവം ഓര്‍ക്കുന്നു: ഡോക്ടര്‍മാര്‍ കുഴങ്ങിയ ഒരു അസുഖം എനിക്കുണ്ടായി. വര്‍ഷങ്ങള്‍ അതുമായി തള്ളിനീക്കി. മക്കയില്‍ വെച്ച്, ഹി. 893 ജമാദുല്‍ ഊലാ 28ാം രാവിനു ഞാന്‍ നബി(സ്വ)യോടു ഇസ്തിഗാസ ചെയ്തു. എനിക്ക് പൊടുന്നനെ ആശ്വാസം തോന്നി. ഞാന്‍ ഉറങ്ങവെ, ഒരു പിഞ്ഞാണവുമായി ഒരാള്‍ വന്നു. അതില്‍ എന്തോ എഴുതിയിട്ടുണ്ട്. ഇത് അഹ്മദ്ബ്നുല്‍ ഖസ്തല്ലാനിക്കുള്ള മരുന്നാണ്. വിശുദ്ധ സന്നിധിയിലെ അനുവാദപ്രകാരമാണ് എന്നു പറഞ്ഞു എനിക്കുതന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍, അല്ലാഹുവാണേ, നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളൊന്നും പിന്നെ കണ്ടില്ല. നബി(സ്വ)യുടെ ബറകത്തുകൊണ്ട് എനിക്ക് രോഗം ഭേദമായി’ (അല്‍മവാഹിബ്).
ഒരു നാട്ടറബി തിരുസന്നിധിയില്‍ വന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ അടിമകളെ മോചിപ്പിക്കാന്‍ കല്‍പിച്ചിട്ടുണ്ടല്ലോ. ഇതാ നിന്റെ ഹബീബ്, ഞാന്‍ നിന്റെ അടിമയും. അതിനാല്‍ നിന്റെ ഹബീബിന്റെ മഹത്ത്വത്താല്‍ എന്നെ നീ നരകത്തില്‍ നിന്നും മോചിപ്പിക്കേണമേ.’ അവിടെ ഒരു ശബ്ദമുണ്ടായി. ‘ഹേയ് മനുഷ്യാ, നീ നിന്റെ മോചനം മാത്രം ചോദിക്കുന്നു, എന്തുകൊണ്ടു എല്ലാ സത്യവിശ്വാസികളുടെയും മോചനമാവശ്യപ്പെട്ടുകൂടാ? പൊയ്ക്കോളൂ, നീ മോചിതനാണ്.’ സംഭവമുദ്ധരിച്ച ഇമാം ഖസ്തല്ലാനി ചൊല്ലി, തന്റെ പ്രസിദ്ധമായ ഈരടി:
‘നിശ്ചയം രാജാക്കന്മാര്‍ അവരുടെ അടിമകള്‍ക്കു നരച്ചാല്‍/അടിമത്വത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കാറുണ്ട്/യജമാനാ, ഞാനിതാ അതിന് കൂടുതല്‍ അര്‍ഹന്‍/അടിമത്വത്തിലായി ഞാന്‍ നരച്ചുപോയി/എന്നെ നരകത്തില്‍ നിന്നു മോചിപ്പിച്ചാലും.’
മഹാനായ ഹസനുല്‍ ബസ്വരി(റ)യില്‍ നിന്നും: ‘പുണ്യവാളന്‍ ഹാത്വിമുല്‍ അസ്വമ്മ് തിരു ഖബ്റിടത്തിലെത്തിപ്പറഞ്ഞു: നാഥാ, ഞങ്ങള്‍ നിന്റെ പ്രവാചകന്റെ ഖബ്ര്‍ സന്ദര്‍ശിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നിരാശരാക്കി തിരിച്ചയക്കരുതേ. ഒരു ശബ്ദം: നിനക്കു സിയാറത്തിനു തൗഫീഖു നല്‍കിയതുതന്നെ നിന്റെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ വേണ്ടിയത്രെ. നീയും സഹസന്ദര്‍ശകരും എല്ലാം പൊറുത്തുകിട്ടിയവരായി തിരികെ പോവുക.’
തന്റെ പരിചാരികയെ ദുഷ്ടജിന്ന് പിടികൂടിയപ്പോള്‍ നബി(സ്വ)യെ ശിപാര്‍ശകനാക്കി പ്രാര്‍ത്ഥിച്ചു വിഷമമകറ്റിയ അനുഭവവും ഇമാം ഖസ്ഥല്ലാനി(റ) അയവിറക്കുന്നുണ്ട്.
അറുപത്തിയാറ്: ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (ഹി. 926). ശാഫിഈ മദ്ഹബിലെ പില്‍ക്കാലക്കാരില്‍ ഒരു വഴിത്തിരിവാണ് ശൈഖുല്‍ ഇസ്ലാം. സകല കലകളിലും വ്യുല്‍പത്തി നേടിയ മഹാന്‍ തികഞ്ഞ ഒരു സ്വൂഫിയുമായിരുന്നു. ശാഫിഈ മദ്ഹബില്‍ താനെഴുതിയ പ്രസിദ്ധ കൃതിയാണ് ഫത്ഹുല്‍ വഹ്ഹാബ്. സിയാറത്തിന്റെ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍, തിരുനബി(സ്വ)യോട് ശിപാര്‍ശ തേടുവാന്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. ‘അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ’ എന്ന ലഘുകൃതിയില്‍ മഹാനവര്‍കള്‍ പറയുന്നു: ഒരു ആത്മീയ ഗുരു തന്റെ മുരീദുമായി ബൈഅതു ചെയ്യാനുദ്ദേശിച്ചാല്‍, അവനോട് ശുദ്ധി ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കണം. ഉടമ്പടി സ്വീകരിക്കാന്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കണം. അവിടുന്ന് സൃഷ്ടികളുടെയും സ്രഷ്ടാവിന്റെയും ഇടയിലെ മധ്യവര്‍ത്തി. മുരീദിന്റെ വലതുകരം ശൈഖ് തന്റെ വലതുകരംകൊണ്ട് പിടിക്കുക, പരസ്പരം തള്ളവിരല്‍ കോര്‍ക്കുക, അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം പറയുക, അല്‍ഹംദുലില്ലാഹി… അല്ലാഹുവേ, ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ മലക്കുകളെയും പ്രവാചകന്മാരെയും ഇഷ്ടദാസന്മാരെയും സാക്ഷിയാക്കുന്നു ഞാന്‍…. (അജാഇബുല്‍ ആസാര്‍).

ഇസ്തിഗാസയും ശാഫിഈ മദ്ഹബും7/മസ്ലൂല്‍

Sunday, March 18, 2018

മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


തിരിച്ചറിവ് – 2013 ജൂലൈ 16

● മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ബറാഅത്ത് രാവിന് പ്രത്യേക ഇബാദത്തുകളൊന്നുമില്ലെങ്കിലും ആ രാവിന്റെ മഹത്ത്വം പറയുന്ന ഹദീസ് സ്വഹീഹാണ്. ഈ പുത്തന്‍വാദത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നുവാദിയായ അബ്ദുറഹ്മാന്‍ അന്‍സാരി കോട്ടക്കല്‍ പള്ളി മിമ്പറില്‍ വെച്ച് ഈ മഹത്ത്വം പ്രസംഗിച്ചത് ഈയുള്ളവന്‍ നേരിട്ടു കേട്ടതാണ്
(എംപിഎ ഖാദര്‍ കരുവന്പൊയില്‍,
വിചിന്തനം 2013 ജൂലൈ 5)
ഇനിയെന്തൊക്കെ സ്വഹീഹാകാനിരിക്കുന്നു. എത്ര ബിദ്അത്തുകള്‍ തനി തങ്കം സുന്നത്തുകളാകാന്‍ തയ്യാറെടുത്തിരിക്കുന്നുഔലിയാക്കളുടെ കറാമത്ത് നോക്കണേ!

തറാവീഹ് നമസ്കാരം പതിനൊന്നില്‍ അധികം നമസ്കരിക്കല്‍ അനാചാരമാണെന്ന് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് കെഎന്‍എം പ്രസിദ്ധീകരണ വിഭാഗമാണ്. സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും ഇപ്രകാരം പറഞ്ഞത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല.
(എ. അബ്ദുസ്സലാം സുല്ലമി
അല്‍ഇസ്ലാഹ് മാസിക, 2007 ഫെബ്രു.)
മറ്റാര്‍ക്കും കാണാനാവില്ല. അങ്ങനെ ഒന്നുണ്ടാവേണ്ടേ കണ്ടുകിട്ടാന്‍! മതത്തില്‍ ഒന്നിച്ചുചേര്‍ന്ന് നിര്‍മിച്ചുണ്ടാക്കിയ ഒരു പുത്തന്‍വാദത്തെക്കുറിച്ച് ഒരു മൗലവിയുടെ കുമ്പസാരം. ഇറങ്ങട്ടെയിങ്ങനെ പടിപടിയായി പലതും.
വഴിയറിയാതെ നാം ഗതിമുട്ടുമ്പോഴും അപകടത്തില്‍ പെടുമ്പോഴും ജിന്ന്, മലക്ക് എന്നിവയോട് സഹായം തേടിയാല്‍ ശിര്‍ക്കായി മാറാത്ത പിഴച്ച തൗഹീദാണ് സകരിയ്യയും ഫൈസലും ഹുസൈന്‍ സലഫിയുമടക്കമുള്ള ജിന്ന് വാദി മൗലവിമാരും പഠിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കിയല്ലോ.
(വിചിന്തനം, 2013 മെയ് 24)
ഈ ‘നാം’ മാരൊക്കെയും ആറു കൊല്ലത്തിലധികം ഉപരിസൂചിത പിഴച്ച തൗഹീദുകാരായിരുന്നുവെന്നും അതില്‍ നിന്ന് ശഹാദത് ചൊല്ലി ഇവരാരും ഇസ്ലാമില്‍ കടന്നിട്ടില്ലെന്നും സക്കരിയാക്കള്‍ മാത്രമല്ല, മുജാഹിദ് കുളിപ്പുരയില്‍ നഗ്നരെന്നും പൊതുജനങ്ങളെല്ലാം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.

റുഖ്യ നടത്തുമ്പോള്‍ റുഖ്യ ചെയ്യുന്ന വ്യക്തി രോഗിയുടെ മേല്‍ അല്‍പം ഉമിനീര്‍ കലര്‍ത്തിക്കൊണ്ട് ഊതുക, രോഗിയെ തടവിക്കൊടുക്കുക, പിശാചിനോട് രോഗിയുടെ ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ പറയുക, വേദനയുള്ള ഭാഗത്ത് കൈവെക്കുക എന്നിങ്ങനെയൊക്കെ ചെയ്തത് ഹദീസുകളില്‍ കാണാം
(അല്‍ ഇസ്വ്ലാഹ്, 2013 മെയ്, പേ 32)
ഈ ഹദീസുകളൊക്കെയും പുതിയതായിറങ്ങിയതാണോ മുജാഹിദുകാരാ. ഇക്കാര്യങ്ങള്‍ വിശ്വസിച്ച എത്ര പൂര്‍വ സാത്വികരെയാണ് നിങ്ങള്‍ ഇതുവരെയും ശിര്‍ക്കുകാരാക്കിയത്? ഈ സഹായം ഭൗതികമല്ലെങ്കില്‍ നിങ്ങളുടെ തൗഹീദിന്റെ അവസ്ഥയെന്താണിപ്പോള്‍?

കൂട്ടിമുട്ടല്‍
എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അത്തായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്.
(അല്‍ ഇസ്ലാഹ്, 2013 ജൂലൈ, പേ 31)

നബി(സ്വ) എട്ടു റക്അത്തല്ലാതെ (തറാവീഹ്) നമസ്കരിച്ചിട്ടില്ല…. തീര്‍ച്ചയായും നബി(സ്വ) എട്ടു റക്അത്തുകള്‍ തറാവീഹ് നിസ്കരിച്ചുവെന്ന് സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞുപോകുവാന്‍ യാതൊരു അഭയകേന്ദ്രവുമില്ല.
(അല്‍ ഇസ്വ്ലാഹ്,
പുസ്തകം 2, ലക്കം 1, പേ 8)

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പ്പര്യപ്രകാരം മറഞ്ഞകാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികള്‍ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവര്‍ ഖുര്‍ആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങള്‍ ഖുര്‍ആന്‍ പറയുന്നു:
“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
അദൃശ്യങ്ങളറിയുന്നവന്‍ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമമാണ്. പക്ഷേ, അല്ലാഹുവിന്റെ അനുവാദപ്രകാരം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്നതോ മഹാന്മാര്‍ക്ക് അത്തരം കഴിവുണ്ടെന്ന് വിശ്വസിക്കുന്നതോ ഇസ്ലാമിക വിരുദ്ധമല്ല.
ഇബ്നുഹജര്‍ (റ) എഴുതി: “നിശ്ചയം പ്രവാചകത്വം (നുബുവ്വത്) എന്ന പ്രയോഗം, നബിക്കു മാത്രം പ്രത്യേകമായുള്ളതും നബിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതുമാണ്. ധാരാളം പ്രത്യേകതകളാല്‍ നുബുവ്വത് ശ്രദ്ധേയമാണ്. അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യം നബി അറിയുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യവും (ഹഖീഖത്) നബി അറിയും.
മലകുകളുമായും പരലോകവുമായും ബന്ധപ്പെട്ട കാര്യങ്ങളും നബിമാര്‍ക്കറിയാം. മറ്റുള്ളവര്‍ അറിയുന്നതുപോലെയല്ല. നബിയുടെ അടുക്കല്‍ അവ സംബന്ധിച്ച് കൂടുതല്‍ ജ്ഞാനമുണ്ട്. മറ്റുള്ളവര്‍ക്കില്ലാത്ത ഉറപ്പും ദൃഢജ്ഞാനവും അവര്‍ക്കുണ്ടാകും. സാധാരണക്കാരന് അവന്റെ ചലനങ്ങള്‍ യഥേഷ്ടം നിര്‍വഹിക്കാനുള്ള സിദ്ധി പോലെ, അസാധാരണമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള വിശേഷസിദ്ധി നബിമാര്‍ക്കുണ്ട്. മലകുകളെ കാണാന്‍ കഴിയുന്ന സിദ്ധിവിശേഷവും നുബുവ്വത് കൊണ്ട് ലഭിക്കുന്നതു തന്നെ. ‘മലകൂതി’യായ ലോകം(അദൃശ്യലോകം)നേരില്‍ കാണാന്‍ ഈ സിദ്ധി വിശേഷം കൊണ്ട് നബിമാര്‍ക്ക് കഴിയുന്നതാണ്. കാഴ്ചയുള്ളവനെയും അന്ധനെയും വേര്‍തിരിക്കുന്നതുപോലുള്ള വിശേഷണമാണിത്. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സിദ്ധിയും നുബുവ്വതുകൊണ്ട് ലഭിക്കുന്നതാണ്. ലൌഹുല്‍ മഹ്ഫൂളിലുള്ള കാര്യ ങ്ങള്‍ പോലും കാണാന്‍ ഈ സിദ്ധി നിമിത്തം നബിക്ക് സാധിക്കുന്നു. ബുദ്ധിശൂന്യ നെയും ബുദ്ധിമാനെയും വേര്‍തിരിക്കുന്ന വിശേഷണം പോലെയുള്ള ഒരു സിദ്ധിയാണിത്. ഇവയെല്ലാം നബിമാര്‍ക്കു സ്ഥിരപ്പെട്ട പൂര്‍ണതയുടെ സ്വിഫതുകളാകുന്നു” (ഫത്ഹുല്‍ബാരി, വാ. 16, പേ. 163).
ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോള്‍ വഴിക്കുവെച്ച് ശക്തമായ കാറ്റുണ്ടായി. കാറ്റ് കാരണം മൃഗങ്ങള്‍ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയില്‍ മരണപ്പെട്ട വിവരം ആ യാത്രയില്‍ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങള്‍ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായികളും പറഞ്ഞു: ‘ഈ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ പറയുന്നു: തന്റെ ഒട്ടകം എവിടെയാണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേള്‍ക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളില്‍ പെട്ട ചിലര്‍ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവില്‍ ഒരു മരത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ നില്‍പ്പുണ്ട്’ നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവര്‍ കണ്ടെത്തു കയും ചെയ്തു” (റാസി 15/87).
അനസ്(റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ബദ്റ് രണാങ്കണത്തിലായിരിക്കെ, നബി(സ്വ) പറഞ്ഞു: ‘ഇത് ഇന്ന വ്യക്തി മരിച്ചുവീഴുന്ന സ്ഥലമാണ്.’ അനസ് പറയുന്നു: ‘ഇങ്ങനെ ഓരോ വ്യക്തിയും വധിക്കപ്പെടുന്ന സ്ഥലം ഭൂമിയില്‍ തൊട്ട് ഇവിടെ, ഇവിടെ എന്ന് നബി(സ്വ) ചൂണ്ടിക്കാണിച്ചു. പ്രസ്തുത സ്ഥലങ്ങളില്‍ അല്‍പ്പം പോലും തെറ്റാതെ അവര്‍ മരിച്ചുവീണു’ (മുസ്ലിം 12/126).
മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം പ്രവാചകന്മാര്‍ക്ക് അറിയാന്‍ കഴിയുമെന്നും അല്ലാഹു അപ്പപ്പോള്‍ അതിനവര്‍ക്ക് കഴിവുനല്‍കുമെന്നും പ്രസ്തുത ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഔലിയാക്കള്‍ക്കു തത്തുല്യ സംഭവങ്ങള്‍ കറാമതായി ഉണ്ടാകും.
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഉമര്‍(റ) (നഹാവന്ദിലേക്ക്)  സൈന്യത്തെ അയച്ചപ്പോള്‍ സാരിയഃ(റ)വിനെ അവരുടെ അമീറാക്കി. നഹാവന്ദില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ മദീനയിലെ പള്ളിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരുന്ന ഉമര്‍ (റ), ഉച്ചത്തില്‍ ‘ഓ സാരിയാ പര്‍വ്വതം സൂക്ഷിക്കുക.’ എന്ന് വിളിച്ചു പറഞ്ഞു. യുദ്ധം കഴിഞ്ഞു സൈന്യത്തില്‍ നിന്ന് ഒരു ദൂതന്‍ മദീനയിലെത്തി ഉമര്‍(റ)വിനെ സമീപിച്ചു. ‘അമീറുല്‍ മുഅ് മിനീന്‍, ഞങ്ങള്‍ ശത്രുവുമായി ഏറ്റുമുട്ടുകയും ഞങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയെത്തുകയും ചെയ്തു. അപ്പോള്‍, ‘സാരിയാ പര്‍വതം സൂക്ഷിക്കുക’ എന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പു മുഴങ്ങി. ഉടനെ ഞങ്ങള്‍ (മലയിലെ പഴുതുകള്‍ അടക്കാന്‍) മലയോട് ചേര്‍ന്നു നിന്നു. അങ്ങനെ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തി”(ഫതാവാ ഇബ്നുതൈമിയ്യഃ 11/154).
നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനയിലെ മിമ്പറില്‍ നിന്ന് ഉമര്‍(റ) നേതൃത്വം നല്‍കുന്നു. മലയിടുക്കിലൂടെ ശത്രു നുഴഞ്ഞു കയറുന്നതും മുസ്ലിംകള്‍ പരാജയപ്പെടാ നിടവരുന്നതും അനേകം മൈലുകള്‍ക്കിപ്പുറത്തുനിന്നു നേരില്‍ കാണുന്നു. ആവശ്യ മായ നിര്‍ദ്ദേശം നല്‍കി സൈന്യത്തെ വിജയത്തിലേക്ക് നയിക്കുന്നു.
മഹാത്മാക്കള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പല കാര്യങ്ങളും അറിയാറില്ല എന്ന വാദം അപ്രസക്തമാണ്. ഏത് ജ്ഞാനവും അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹ പ്രകാരമാണ് അവരറിയുന്നത്. അറിയാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍, അല്ലാഹുവിന്റെ ഖളാഇല്‍ തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ അവര്‍ അറിയണമെന്ന് ഉദ്ദേശിക്കാതിരിക്കുന്നത് ഒരിക്കലും തെറ്റാവുകയില്ല. ഏതെങ്കിലും ഒരു സംഭവത്തില്‍ യഥേഷ്ടം മറഞ്ഞകാര്യം അറിയാനും പറയാനും കഴിയുമെന്നു വന്നാല്‍  ഈ വിഷയകമായുള്ള തെളിവിന് അതുതന്നെ മതി.
ആയിശാ ബീവിയുടെ മാലയുമായി ബന്ധപ്പെട്ട സംഭങ്ങളും മറ്റും ചൂണ്ടിക്കാണിച്ച്, പ്രവാചകന്മാര്‍ക്ക്,  അവരുടെ ഇച്ചക്കനുസരിച്ച് ഗൈബ് അറിയാന്‍ കഴില്ലന്ന് വിമര്‍ശകര്‍ വാദിക്കാറുണ്ട്. ഏതെങ്കിലും ഒരു സംഭവത്തില്‍ അിറഞ്ഞില്ലന്നത് അവരുടെ ഇച്ചക്ക് പ്രസക്തിയില്ലന്നതിന് ഒരിക്കലും തെളിവാകില്ല. അറിയാതിരുന്നത് മുകളില്‍ സൂചിപ്പിച്ച പോലെ അവര്‍ അറിയാന്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടോ മറ്റ് മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ക്കോ വേണ്ടിയാവും. ഇമാം മുസ്ലിം(റ)നിവേദനം ചെയ്ത “വീടുകളില്‍ പ്രവേശനം അനുവദിക്കപ്പെടാത്തവരും മുടി ജഡകുത്തിയവരുമായ എത്രയെത്ര ആളുകളാണ്. അവര്‍ അല്ലാഹുവിന്റെ മേല്‍ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞാല്‍ അത് അല്ലാഹു നടപ്പാക്കുക തന്നെ ചെയ്യും”(ഹദീസ് നമ്പര്‍ 6634), തുടങ്ങി പല ഹദീസുകളും മഹാന്മാരുടെ ഇച്ചക്കനുസരിച്ച് കാര്യങ്ങളുണ്ടാകുമെന്നതിന് തെളിവാണന്ന് ഇമാം നവവിയടക്കമുള്ള പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തര ത്തിലുള്ള ഹദീസുകള്‍ കണ്ടില്ലന്ന് നടിച്ചും ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇക്കുട്ടര്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്തുന്നത്.