Showing posts with label പെരുന്നാൾ -ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്. Show all posts
Showing posts with label പെരുന്നാൾ -ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്. Show all posts

Tuesday, June 19, 2018

പെരുന്നാൾ -ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*💰ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്💰*
✍🏻മൗലാനാ നജീബ് മൗലവി✍🏻

ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ഇതു ശരീരത്തിന്റെ സക്കാത്താണ്. ചില നിബന്ധനകൾക്ക് വിധേയമായി എല്ലാ ശരീരങ്ങത്തിനും ഇതു ബാധകമാണ്.  കുട്ടികൾക്കും അടിമകൾക്കും വരെ. 'ഫിത്വ് റത്ത്' എന്നും 'സകാത്തുൽ ഫിത്വ് റ്' എന്നും പറയുന്നത് ഈ സക്കാത്താണ്.

*ഉദ്ദേശ്യം:*

ദാരിദ്ര്യവും നിർദ്ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയേ അല്ല ഇത്. ബാധ്യതപ്പെട്ടവർ തന്നെ ഇതിന്റെ അവകാശികളുമാകും. റമളാൻ വ്രതം കഴിഞ്ഞു പെരുന്നാൾ ആഘോഷത്തോടു ബന്ധപ്പെടുത്തിയാണ് ഇതു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒരു മാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയിൽ നമുക്കൊരാഘോഷമുണ്ടല്ലോ. ചെറിയ പെരുന്നാൾ. ഈ ആഘോഷ ദിനത്തിലും അതിനോടു ബന്ധപ്പെട്ട് ഒന്ന് രണ്ട് ദിവസങ്ങളിലും ജനങ്ങൾ തൊഴിലിനും അദ്ധ്വാനത്തിനും അവധി നൽകുക സ്വാഭാവികമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിത്യവൃത്തിക്കായി അന്നന്നു ദണ്ഡിക്കുന്നവരാണല്ലോ. ആഘോഷത്തിന്റെ പേരിൽ സ്വാഭാവികമായുണ്ടാകുന്ന ഒന്നു രണ്ടു ദിവസത്തെ അവധി ദിനങ്ങളിൽ നാട്ടിൽ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തിൽ ഒരു തൊഴിലാളിയും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യമാണ് ഈ സക്കാത്തിനു പിന്നിൽ.

ഇതു സാക്ഷാത്കരിക്കണമെങ്കിൽ ഒരു നാട്ടിൽ വിരലിലെണ്ണാവുന്ന ധനിക ന്യൂനപക്ഷത്തിന്റെ മേൽ മാത്രം ഇതു ബാധകമാക്കിയാൽ ഒക്കില്ല. ധനത്തിന്റെ വിവിധയിനങ്ങളുടെ പേരിലും ധനികരെന്ന നിലക്കും അവർക്കു വലിയ ബാധ്യത തന്നെ ഇസ്‌ലാം വേറെ ചുമത്തിയിട്ടുണ്ടല്ലോ. അതിനാൽ ഏതാണ്ടു പരസ്പര സഹകരണത്തിന്റെ രൂപത്തിൽ മിച്ചമുള്ള മുഖ്യാഹാരം എല്ലാ വീടുകളിൽ നിന്നും പുറത്തിറക്കി ലക്‌ഷ്യം സാധിക്കുന്ന സംവിധാനമാണ് 'ശറഅ്' ഇതിന് ഒരുക്കിയിട്ടുള്ളത്. ഈ ഉദ്ദേശ്യം വേണ്ടതു പോലെ ഗ്രഹിക്കാതെ ഫിത്വ് റ് സക്കാത്തിനെയും ഇസ്‌ലാമിലെ ഒരു 'ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി'യായി എടുത്തു കാണിക്കുന്നതു ബുദ്ധിപൂർവ്വകമല്ല, മതവൈരികൾ പരിഹസിക്കാനും അതിൽ നിന്നു മുതലെടുക്കാനും ഇതു വഴിവയ്ക്കും.

*ബാദ്ധ്യത ആർക്ക്?:*

ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുകയെന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. നിർബന്ധമാകുന്ന വേളയിൽ താൻ ചെലവു കൊടുക്കാൻ ശറഇയ്യായി ബാദ്ധ്യതപ്പെട്ട അംഗങ്ങൾ എത്രയുണ്ടോ, അവരെ തൊട്ടെല്ലാം നൽകണം. റമളാൻ മാസത്തിന്റെ പരിസമാപ്തിയുടെ സെക്കന്റും പെരുന്നാൾ ആരംഭിക്കുന്ന സെക്കന്റും ചേർന്നതാണ് ഇത് നിർബന്ധമാകുന്ന വേള. ഈ സമയത്തു തന്റെ മേൽ ചെലവു ബാദ്ധ്യതപ്പെട്ടവരായി മുസ്ലിംകൾ ആരെല്ലാമുണ്ടോ, അവരുടെയെല്ലാം സക്കാത്തു നൽകണം. അപ്പോൾ റമളാൻ അവസാന നാളിന്റെ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പും തൊട്ടുപുറകെയും ഒന്നിച്ചു ജീവിച്ചവരുടേതേ ബാദ്ധ്യത വരൂ.

ഭാര്യ, ചെറിയ മക്കൾ, പിതാവ്, മാതാവ്, വലിയ മക്കൾ എന്നീ ക്രമത്തിലാണു ചെലവു ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. അതായത് എല്ലാവരുടേതും കൂടി നൽകാൻ കഴിവില്ലാത്തവർ ഉള്ളവഹ ഈ ക്രമത്തിൽ മുൻഗണന നൽകി കൊടുക്കണം. ജോലിക്ക് കഴിവോ ധനമോ ഉള്ള വലിയ മക്കൾ ഒരു കുടുംബനാഥന്റെ കീഴിൽ വരില്ല. പിതാവിന്റെ മേൽ അവരുടെ ചെലവും ബാദ്ധ്യതയില്ല. പിതാവ് അവരുടേത് നൽകിയാൽ തന്നെ അവരുടെ സമ്മതമില്ലെങ്കിൽ മതിയാവുകയുമില്ല. ഒന്നിലധികം ഭാര്യമാരുള്ളയാൾ എല്ലാവരുടേതും നൽകണം. അതിനു വകയില്ലെങ്കിൽ വകയുള്ളത്ര ഭാര്യമാരുടേത് നൽകണം. ഇതിൽ ആദ്യഭാര്യ, രണ്ടാം ഭാര്യ എന്ന ക്രമം പരിഗണിക്കേണ്ടതില്ല. തന്റെ ഇഷ്ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിനു വേണ്ടി വീട്ടിൽ നിർത്തിയ ഭർതൃമതിയല്ലാത്ത വേലക്കാരിയുടേതും നൽകണം. ചെലവില്ലാതെ കൃത്യമായി വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കിൽ വേണ്ട. ചെലവു കൂടി കഴിച്ചാണു വേതനം പറഞ്ഞതെങ്കിൽ, അവളുടേതും കൊടുക്കണം.

 പെരുന്നാൾ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടെയും (തന്നെ ആശ്രയിച്ചു കഴിയുന്ന കോഴി, ആട്, പോലുള്ള വളർത്തു ജീവികളും ഇതിൽ ഉൾപ്പെടും). ചെലവുകൾ കഴിച്ചു മിച്ചമുള്ളതിൽ നിന്നാണ് ഈ സക്കാത്ത് കൊടുക്കേണ്ടത്. മിച്ചമെന്നാൽ ഭക്ഷ്യധാന്യം മാത്രമല്ല, സ്വത്തുക്കളെല്ലാം കണക്കു വയ്ക്കും. പക്ഷെ, തനിക്കും തന്റെ ആശ്രിതർക്കും താമസിക്കാൻ അനുയോജ്യമായ വീട്, തന്റെ ജീവിതവൃത്തിക്കാവശ്യമായ തൊഴിലുപകരണങ്ങൾ, സ്ത്രീകളുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ ഫിഖ്ഹിന്റെ കിതാബുകൾ, ഇവയൊന്നും വിറ്റു മിച്ചമുണ്ടാക്കി ഫിത്വ് റ് സക്കാത്ത് നൽകാൻ ബാദ്ധ്യതയില്ല. പറമ്പ്, തോട്ടം പോലുള്ളവ മിച്ചമുള്ളതിൽ കണക്കു വയ്ക്കും.

ആവശ്യത്തിൽ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉൾപ്പെടുത്തും. മറ്റുള്ളവരിൽ നിന്നു സക്കാത്ത് ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും കൊടുക്കാൻ ബാധ്യതപ്പെടും. പക്ഷെ, പെരുന്നാൾ രാത്രി ആരംഭിക്കുന്നതിനു മുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ചുരുക്കത്തിൽ മിക്ക കുടുംബങ്ങളും ഈ സക്കാത്തു നൽകാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ. എന്നാൽ മിച്ചമുള്ള സ്വത്തുവഹകളുടെ അത്രതന്നെയോ അതിലധികമോ കട ബാദ്ധ്യതയുണ്ടെങ്കിൽ - ആ കടത്തിന്റെ അവധിയായില്ലെങ്കിലും - പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിഞ്ഞു മിച്ചം വേണം. എങ്കിലേ കൊടുക്കേണ്ടതുള്ളൂ.

*എന്തു കൊടുക്കണം:*

നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നൽകേണ്ടത്. പല ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളായി ഉപയോഗമുണ്ടെങ്കിൽ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നൽകിയാലും വാങ്ങുന്നവർ ഇഷ്ടപ്പെട്ടാലേ സാധുവാകുകയുള്ളൂ. നമ്മുടെ നാട്ടിൽ പുഴുക്കുത്തില്ലാത്ത അരികൾ  ഏതുമാകാം. പച്ചരി പക്ഷെ, ഉടവുള്ള തരം പറ്റില്ല. ധാന്യത്തിനു പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊള്ളുകയില്ല.ധാന്യമായിത്തന്നെ നൽകണം.

ഒരംഗത്തെതൊട്ട് ഒരു 'സ്വാഅ്' വീതമാണു നൽകേണ്ടത്. ഇത് ഒരു അളവു പാത്രമാണ്. നബിയുടെ 'സ്വാഅ്' ആണു പരിഗണനീയം. നമ്മുടെ അളവ് തൂക്കങ്ങളുടെ കണക്കു വച്ച് ഇതു കൃത്യപ്പെടുത്താൻ കഴിയില്ല. അതിനാൽ നബിയുടെ സ്വാഇനേക്കാൾ കുറവു വരില്ലെന്നുറപ്പു വരുന്ന തോതു നൽകണം. പണ്ടുള്ളവർ നബി(സ്വ)യുടെ കാലത്തെ 'സ്വാഅ്' എന്ന നിഗമനത്തിൽ കൊണ്ടുവന്ന അളവു പാത്രം വച്ച് ഇവിടെ അളവും തൂക്കവും കണക്കാക്കിയിരുന്നു. പക്ഷേ, ഇതിൽ പലയിടത്തും വ്യത്യസ്ത കണക്കാണു പ്രചാരത്തിലുള്ളത്. രണ്ടര കിലോഗ്രാം ഉണ്ടായാൽ ഒരു സ്വാഇൽ കുറയില്ല എന്നു ചിലർ പറയുമ്പോൾ, ഏതാണ്ടു മൂന്നു കിലോ വരുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

ആരെ തൊട്ടാണോ നൽകുന്നത് അയാൾ സൂര്യാസ്തമയ നേരത്ത് എവിടെയാണോ ആ നാട്ടിലെ സാധുക്കൾക്കാണ് അയാളുടെ സക്കാത്തിന്റെ അവകാശം. തത്സമയം യാത്രയിലാണെങ്കിൽ യാത്ര അന്നേരം എവിടെ എത്തിയോ അവിടെയാണ് അവകാശമെന്നു വരും. ഇത്തരം രൂപങ്ങളിൽ ഒരു സ്ഥലത്ത് അവകാശപ്പെട്ട സക്കാത്ത് മറ്റൊരു സ്ഥലത്തേക്കു നീക്കം ചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്. പെരുന്നാൾ നമസ്കാരത്തിനു മുമ്പു തന്നെ വിതരണം ചെയ്യുകയാണു നല്ലത്. പിന്തിക്കൽ കറാഹത്താണ്. പക്ഷേ, ബന്ധുക്കൾ, അയൽവാസികൾ പോലുള്ളവരെ പ്രതീക്ഷിച്ചു പിന്തിക്കൽ സുന്നത്താണ്. എന്നാൽ, സൂര്യാസ്തമയം വിട്ടു പിന്തിക്കരുത്. അതു ഹറാമാണ്‌. മറ്റു ചില കാരണങ്ങൾക്കു വേണ്ടി പിന്തിക്കൽ ഹറാമും വരില്ല.

🍃മൗലാനാ നജീബ് ഉസ്താദിന്റെ സക്കാത്ത് പദ്ധതി എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം🍃

*📢അഹിബ്ബാഉ മൗലാനാ വാട്സ്ആപ്പ് ഗ്രൂപ്പ്📢*
[14/06, 5:28 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്ർ സകാത്ത് മസ്അലകൾ: 1*

*പെരുന്നാൾ നമസ്കാരം മൈതാനിയിൽ?:*

*❓ചോദ്യം:* പെരുന്നാൾ നമസ്കാരം അടുത്തടുത്ത ഏതാനും മഹല്ലുകൾ സംഘടിച്ച് ഒന്നിച്ച് ഒരു മൈതാനിയിൽ നമസ്കരിക്കുന്നത് ശ്രേഷ്ഠമായ കാര്യമാണോ?

*✅ഉത്തരം:* അടുത്തടുത്ത മഹല്ലുകളിൽ നമസ്കരിക്കുന്നത് പള്ളികളിൽ വച്ചാണെങ്കിൽ മൈതാനിയിൽ ഒന്നിച്ച് സംഘടിക്കുന്നതിനേക്കാൾ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ആവശ്യത്തിനനുസരിച്ച് ഒരു നാട്ടിൽ പല നമസ്കാരങ്ങൾ നടക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. പള്ളിയിൽ നമസ്കരിക്കുന്ന പുണ്യവുമുണ്ടാകും. (ശർവാനി: 3- 48).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:29 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 3*

*ജോലിക്ക്‌ പോവാത്ത പിതാവിന്റെ ഫിത്‌റ്‌?:*

*❓ചോദ്യം:* എന്റെ പിതാവിന്‌ ജോലി ചെയ്യാൻ കഴിയുമെങ്കിലും ജോലിക്ക്‌ പോവില്ല. നിർദ്ദനരായ അവരുടെ ഫിത്‌ർ സകാത്ത്‌ ഞാൻ നൽകേണ്ടതുണ്ടോ?

*✅ഉത്തരം:*   നൽകേണ്ടതുണ്ട്‌. പെരുന്നാൾ ദിവസത്തെ ചെലവിന്‌ വകയില്ലാത്ത നിങ്ങളുടെ പിതാവിന്റെ അന്നത്തെ ചെലവിന്റെ ബാധ്യത നിങ്ങളുടെ മേലിലായതു കൊണ്ട്‌ അവരുടെ ഫിത്‌ർ സകാത്ത്‌ നിങ്ങൾ കൊടുക്കേണ്ടതാണ്‌. തൊഴിൽ ചെയ്യാൻ കഴിയുമെങ്കിലും അതവർക്ക്‌ നിർബന്ധമില്ല. ഹാശിയത്തുൽകുർദി 2-152

☘മൗലാനാ നജീബുസ്താദ് - നുസ്രത്തുൽ അനാം മാസിക. 2014 ജൂലൈ


*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:29 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 2*

*നിസ്കാരങ്ങൾക്ക് ശേഷം തക്ബീർ?:*

*❓ചോദ്യം:* ചെറിയ പെരുന്നാളിന്റെ നിലാവ് കണ്ടെന്നറിഞ്ഞാൽ ഇവിടെയുള്ള പള്ളികളിൽ നിസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ട്. ചെറിയപെരുന്നാൾ രാത്രിയിലെ മഗ്‌രിബ്, ഇശാഅ്, പെരുന്നാൾ ദിനത്തിലെ സുബ്ഹ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇങ്ങനെ തക്ബീർ സുന്നതുണ്ടോ? 

*✅ഉത്തരം:*  നിസ്കാര ശേഷമെന്ന നിലക്ക് പ്രത്യേകം സുന്നത്തില്ലെങ്കിലും പെരുന്നാൾ രാത്രിയിലും പകലിലും പെരുന്നാൾ നിസ്കാരം വരേയും മൊത്തം തക്ബീർ സുന്നത്തുണ്ട്. ഇതിൽ പ്രശ്നത്തിലുന്നയിച്ച മഗ്‌രിബ്, ഇഷാഅ, സുബ്ഹ് എന്നീ നമസ്കാരാനന്തരമുള്ള സമയങ്ങളും ഉൾപ്പെടുമല്ലോ. അതിനാൽ പ്രസ്തുത നമസ്‌കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലുന്നത് പൊതുവെ സുന്നത്ത് തന്നെയാണ്. എന്നാൽ, നമസ്കാരാനന്തരം പ്രത്യേകമായുള്ള സുന്നതല്ലാത്തത് കൊണ്ട് നിസ്കാരത്തിന്റെ ദിക്റുകൾക്കും ദുആകൾക്കും ശേഷമാണ് ഈ തക്ബീറുകൾ നിർവഹിക്കേണ്ടത്. (തുഹ്ഫ : ശർവാനി സഹിതം 3- 52)

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:30 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 5🌙*

*തക്ബീറുകൾക്കിടയിൽ ചൊല്ലേണ്ടത്:*

*❓ചോദ്യം:* പെരുന്നാളിന്നു ചൊല്ലുന്ന തക്ബീറുകൾക്കിടയിൽ 'അല്ലാഹു അക്ബർ കബീറാ വൽഹംദുലില്ലാഹി കഥീറാ'   എന്നതിനു ശേഷം ' സുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണോ അതല്ല, 'സുബ്ഹാനല്ലാഹി വബിഹംദിഹീ ബുക്റതൻ വ അസ്വീലാ' എന്നാണോ ചൊല്ലേണ്ടത്?

*✅ഉത്തരം:* 'വസുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണ് തുഹ്ഫയിലും മറ്റുമുള്ളത്. (3- 54).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:30 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 4🌙*

*പെരുന്നാൾ ദിനത്തിൽ ആലിംഗനം:*

*❓ചോദ്യം:* പെരുന്നാൾസുദിനത്തിൽ  എല്ലാവരും പരസ്പരം മുസ്വാഹാഫത്തും ആലിംഗനവും നടത്തുന്ന പതിവ് പല ഭാഗങ്ങളിലും കാണാം. ഇതിനു വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ വിവരിച്ചാലും.

*✅ഉത്തരം:* കഅബുബ്നു മാലികിന്റെ തൗബ സ്വീകരിച്ചതായുള്ള ആയത്തിറങ്ങുകയും നബി (സ) ഈ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തപ്പോൾ ത്വൽഹത്തുബ്നു ഉബൈദില്ലാ(റ) എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും നബി (സ) അതംഗീകരിക്കുകയും ചെയ്ത സംഭവം അടിസ്ഥാനമാക്കികൊണ്ട് പെരുന്നാളാശംസകൾ കൈമാറലും പരസ്പരം മുസ്വാഫഹത് ചെയ്യലും സദാചാരമാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 3- 56 നോക്കുക)

ആലിംഗനവും ചുംബനവും പക്ഷേ, യാത്രയിൽ നിന്നു വരുന്നവരുടെ കാര്യത്തിലല്ലാതെ കറാഹത്താണ് (ശർവാനി 9- 230).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ:6🌙*

*കടം ഉള്ളപ്പോൾ ഫിത്വ്‌ർ സകാത്ത്:*

*❓ചോദ്യം:* ഫിത്വ്‌ർ സകാത്തും സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

*✅ഉത്തരം:* മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 3, പേജ്‌: 104ൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 7🌙*

*പെരുന്നാൾ കുളിയുടെ സമയം:*

*❓ചോദ്യം:* പെരുന്നാൾ ദിനത്തിലെ കുളിയുടെ സമയം അവസാനിക്കുന്നത് എപ്പോഴാണ്? തുടങ്ങുന്നത് രാത്രി പകുതിയായേടം മുതൽക്കാണെന്ന് കാണുന്നുണ്ട്.

*✅ഉത്തരം:* അവസാനിക്കുന്നത് പെരുന്നാൾദിനത്തിലെ സൂര്യാസ്തമയം മുതൽക്കാണെന്ന് കാണുന്നുണ്ട്. ശർവാനി 3- 47 നോക്കുക.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 8🌙*

*ഭർത്താവ്‌ അയച്ചു തന്നില്ലെങ്കിൽ?:*

❓ *ചോദ്യം:* ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

✅ *ഉത്തരം:* ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 1, പേജ്‌: 28📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 10🌙*

*അരിപ്പൊടി കൊടുക്കാമോ?:*

*❓ചോദ്യം:* ഫിത്‌ർ സകാത്തായി അരിപ്പൊടിയോ അരിയുടെ വിലയോ കൊടുക്കാൻ പറ്റുമോ?

*✅ഉത്തരം:* നാട്ടിലെ മികച്ച ഭക്ഷ്യധാന്യം ധാന്യമായി തന്നെ ഫിത്‌ർ സകാത്ത്‌ നൽകണം. അതിന്റെ വിലയോ പൊടിയോ മതിയാവുന്നതല്ല. തുഹ്ഫ: 3-324, 325.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 9🌙*

*വാങ്ങുന്നയാളെ അറിയിക്കണോ?:*

*❓ചോദ്യം:* ഫിത്വ്‌ർ സകാത്ത്‌, നോമ്പിന്റെ ഫിദ്‌യ മുതലായവ കൊടുക്കുമ്പോൾ അതു വാങ്ങുന്നയാളെ അറിയിച്ചു കൊടുക്കേണ്ടതുണ്ടോ? കൊടുക്കുന്നയാൾ തന്നെ മനസ്സിൽ കരുതിയാൽ മതിയോ?

*✅ഉത്തരം:* കൊടുക്കുന്നയാളെ അറീക്കണമെന്നില്ല. നിയ്യത്തു നിർബന്ധമാകുന്ന ദാനങ്ങൾക്ക്‌ മനസ്സിൽ കരുതിയാൽ മതിയാകും. അതാണു നിയ്യത്തും. (തുഹ്ഫ: 3-346 നോക്കുക).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...