Thursday, March 19, 2026

തൗബ പൊളിഞ്ഞു പോവുകയില്ലേ ?

 ചോദ്യം: തെറ്റ് ആവർത്തിക്കുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് തൗബ ചെയ്താലും വീണ്ടും തെറ്റുകൾ സംഭവിക്കുന്നു. എങ്കിൽ ആ തൗബ കൊണ്ട് ഫലമുണ്ടോ? തൗബ പൊളിഞ്ഞു പോവുകയില്ലേ ? അങ്ങനെയെങ്കിൽ തൗബ ചെയ്തിട്ടെന്താ കാര്യം ?


ഉത്തരം: തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന ഉറച്ച തീരുമാനം തൗബയുടെ സമയമുണ്ടായിരുന്നെങ്കിൽ ആ തൗബ ഫലപ്പെടുന്നതും അതിലൂടെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതുമാണ് ഇൻഷാ അല്ലാഹ്.

അതോടൊപ്പം ഭാവിയിൽ തെറ്റുകൾ ചെയ്യാതെ ജീവിക്കാനായാൽ അത് ഏറെ വലിയ ഭാഗ്യമാണ്. അഥവാ വീണ്ടും തെറ്റുകൾ സംഭവിച്ചാലും പ്രസ്തുത തൗബ വെറുതെയാവുകയില്ല. മുൻകാല പാപങ്ങൾ അത് മുഖേന പൊറുക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സംഭവിച്ച തെറ്റിന് വീണ്ടും തൗബ ചെയ്യേണ്ടതാണ്.

ഇമാം ഗസ്സാലി (റ) എഴുതുന്നു: തൗബക്ക് ശേഷം വീണ്ടും തെറ്റ് ചെയ്ത‌ാലോ എന്ന വിചാരത്തിൽ തൗബ നീട്ടി വെക്കുന്നത് പിശാചിൻ്റെ വഞ്ചനയുടെ ഭാഗമാണ്. തെറ്റ് ആവർത്തിക്കുകയില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയും ആ തീരുമാനം പൂർണ്ണമായി പാലിക്കുകയും വേണം.പൂർത്തിയാക്കാൻ സാധിച്ചാൽ അത് വലിയ ഭാഗ്യമാണ്.

ഇനി ആ തീരുമാനം പൂർണ്ണമായി പാലിക്കാൻ കഴിയാതെ വീണ്ടും തെറ്റ് സംഭവിച്ചാലും ആ തൗബ കൊണ്ട് മുൻകാല പാപങ്ങൾ പൊറുക്കപ്പെടുകയും അവയിൽ നിന്ന് നീ രക്ഷപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇപ്പോൾ ചെയ്ത തെറ്റ് മാത്രമാണ് നിന്റെ മേൽ ബാക്കിയുള്ളത്. വീണ്ടും തെറ്റ് സംഭവിക്കുമെന്ന ഭയം കാരണം നീ തൗബ ചെയ്യാതെ മാറി നിൽക്കരുത് തൗബയിൽ ഉറച്ചു നിന്നു ഭാവിയിൽ തെറ്റു ചെയ്യാതെ ജീവിക്കാനുള്ള സൗഭാഗ്യം, മുൻകാല പാപങ്ങളിൽ നിന്നുള്ള മോചനം ഇവരണ്ടിലൊന്ന് തൗബ കൊണ്ട് ലഭിക്കുക തന്നെ ചെയ്യും.

മുൻകാല പാപങ്ങൾ പൊറുക്കപ്പെട്ടു എന്നത് തന്നെ എത്ര വലിയ ഭാഗ്യവും ലാഭവുമാണ്. തൗബക്ക് ശേഷം തെറ്റ് സംഭവിച്ചാൽ ആ തൗബ വെറുതെയായിപ്പോയെന്ന ധാരണ ശരിയല്ല. തൗബക്ക് ശേഷം തെറ്റുകൾ സംഭവിച്ചാൽ എത്രയും വേഗത്തിൽ ആ തെറ്റുകളിൽ നിന്നും തൗബ ചെയ്യണം. ഇനിയും തെറ്റ് സംഭവിച്ചാൽ പിന്നെയും തൗബ ചെയ്യണം. തെറ്റുകൾ ചെയ്യാൻ കഴിവുള്ളവനും തൗബ ചെയ്യാൻ കഴിവില്ലാത്തവനുമായി പോകരുത്. തെറ്റ് വരുമോ എന്ന കാരണം പറഞ്ഞ് പിശാച് നിന്നെ തൗബയിൽ നിന്ന് തടയരുത്. ഒരിക്കൽ തൗബ ചെയ്തതിനുശേഷം തെറ്റിലേക്ക് മടങ്ങാൻ അവസരമില്ലാതെ നിൻ്റെ മരണം സംഭവിച്ചേക്കുമെന്ന് നീ വിചാരിക്കുകയും സമാധാനിക്കുകയും വേണം. തെറ്റുകൾ സംഭവിക്കും തോറും വീണ്ടും വീണ്ടും തൗബ ചെയ്‌തു കൊണ്ടിരിക്കുന്നവർ ഉത്തമരാണെന്ന് നബി (സ)പറഞ്ഞിട്ടുണ്ട് (മിൻഹാജുൽ ആബിദീൻ: 58,62)


ഫതാവ നമ്പർ 872

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സത്യം ലംഘിക്കൽ القسم اليمين الكفارة

 ചോദ്യം: ഒരു ഹറാമായ കാര്യത്തെക്കുറിച്ച് അല്ലാഹു വിന്റെ ഖുർആനാണേ സത്യം ഞാൻ ആ കാര്യം ചെയ്യുകയില്ലെന്ന് പറയുകയും പിന്നീട് ആ കാര്യം പ്രവർത്തിക്കുകയും ചെയ്താൽ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ? എങ്കിൽ എന്താണ് പ്രായശ്ചിത്തം?


ഉത്തരം: അതെ; പ്രായശ്ചിത്തം നിർബന്ധമാണ്. ഇമാം ഖത്വീബു ശ്ശിർബീനി (റ) എഴുതുന്നു: നിർബന്ധമായ ഒരുകാര്യം പ്രവർത്തിക്കുമെന്നോ ഹറാമായ ഉപേക്ഷിക്കുമെന്നോ സത്യം ചെയ്‌താൽ പ്രസ്‌തുത സത്യം പാലിക്കേണ്ടതും അത് ലംഘിക്കൽ കുറ്റകരവുമാണ്. ആ സത്യം ലംഘിക്കൽ കൊണ്ട് അവന് പ്രായശ്ചിത്തം നിർബന്ധമാകുന്നതാണ്.(മുഗ്‌നി)

.                   .അല്ലാഹുവിന്റെ ഖുർആൻ കൊണ്ട് സത്യം ചെയ്യുന്നത് സത്യമായി പരിഗണിക്കപ്പെടുമെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയതാണ്. സത്യ വിശ്വാസിയായ ഒരടിമയെ അടിമത്വത്തിൽ നിന്ന് മോചി പ്പിക്കുക, ഒരു മിസ്‌കീന് ഒരു മുദ്ദ് എന്ന നിലയിൽ പത്ത് മിസ്കീനുകൾക്ക് നാട്ടിലെ മുഖ്യാഹാരമായ ധാന്യം നൽകുക, പത്ത് മിസ്കീനുകൾക്ക് വസ്ത്രം നൽകുക. എന്നിവയിൽ ഏതെങ്കിലുമൊന്ന് നിർവഹിക്കലാണ് സത്യ ലംഘനത്തിന്റെ പ്രായശ്ചിത്വം. പ്രസ്‌തുത കാര്യങ്ങളി ലൊന്നിനും കഴിയാത്തവനാണെങ്കിൽ മൂന്നുദിവസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ)


ഫതാവ നമ്പർ 870

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

കൊലപാതകം القتل

 ചോദ്യം: ബോധപൂർവ്വമോ അബദ്ധത്തിലോ ഒരു മുസ്ലിമിനെ കൊന്നവൻ തൗബ ചെയ്യുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്ന് കേട്ടിട്ടുണ്ട്, എന്താണ് കൊല പാതകത്തിന്റെ പ്രായശ്ചിത്വം? എങ്ങനെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്? കൊലപാതകം ചെയ്തവൻ ഇസ്ലാമിൽ നിന്ന് പുറത്താകുമോ?


ഉത്തരം: ഏറെ ഗൗരവമുള്ള മഹാപാപങ്ങളിലൊന്നാണ് കൊലപാതകം. നരകമാണ് കൊലപാതകത്തിന്റെ കർമ്മ ഫലം. കൊലപാതകം ഏറെ അപകടവും ശിക്ഷയുമുള്ള പാപമാണെങ്കിലും അതു കൊണ്ട് മാത്രം മുസ്ലിമല്ല എന്ന് പറഞ്ഞുകൂടാ. എന്നാൽ മുസ്ലിമിനെ കൊല്ലൽ അനുവദനീയമാണെന്ന് വിശ്വസിച്ചാൽ പിന്നെ അവൻ മുസ്ലിമല്ല.അല്ലാഹു (സു:ത) അറിയിക്കുന്നു “ഒരു സത്യവിശ്വാസിയെ വധിക്കുക എന്നത് ഒരു സത്യ വിശ്വാസിക്കും പറ്റിയ പണിയല്ല. അബദ്ധത്തിലല്ലാതെ അത് സംഭവിക്കാനെ പറ്റില്ല. (വി.ഖു4-92) ഒരു സത്യ വിശ്വാസി മറ്റൊരു സത്യവിശ്വാസിയെ മനഃപൂർവ്വം വധിച്ചാ ൽ അവനുള്ള പ്രതിഫലം നരകമാകുന്നു. (വി.ഖു 4-93) 


കൊലപാതകത്തിൻ്റെ ഗൗരവവും ശിക്ഷയും വിശദീകരിക്കുന്ന നബി വചനങ്ങൾ ഒട്ടേറെയുണ്ട്. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ്വ) പറഞ്ഞു:"എല്ലാം നശിപ്പിച്ചു കളയുന്ന ഏഴു പാപങ്ങളെ നിങ്ങൾ സൂക്ഷിക്കണം. അല്ലാഹുവിന് പങ്കുകാരെ വിശ്വസിക്കൽ, സിഹ്റ്, കൊലപാതകം, പലിശ ഭക്ഷിക്കൽ, അനാഥയുടെ ധനം ഭക്ഷിക്കൽ, യുദ്ധ മുഖത്തു നിന്ന് പിന്തിരിഞ്ഞോടൽ, വ്യഭിചാരാരോപണം നടത്തൽ എന്നിവയാണവ (ബുഖാരി,മുസ്ലിം)


ഇബ്നു ഉമർ (റ) നിവേദനം: റസൂലുല്ലാഹി (സ്വ)പറഞ്ഞു:നിഷിദ്ധമായ രക്തത്തിൽ പങ്കില്ലാതിരിക്കുന്നിടത്തോളം കാലം ഒരു സത്യവിശ്വാസിക്ക് അവൻ്റെ ദീനിൽ വിശാലതയും ആശ്വാസവുമുണ്ടായിരിക്കും (ബുഖാരി). അബൂഹുറൈറ (റ) നിവേദനം: റസൂൽ കരീം (സ്വ) പറഞ്ഞു: ഒരു ചെറിയ വാക്ക് കൊണ്ടെങ്കിലും ഒരു വിശ്വാസിയുടെ കൊലപാതകത്തിന് സഹായം ചെയ് താൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തിൽ നിന്ന് ആശ മുറിഞ്ഞവനെന്ന് അടയാളപ്പെടുത്തപ്പെട്ട യിരിക്കും അന്ത്യദിനത്തിൽ അവനെ കൊണ്ടു വരുന്നത്. (ഇബ്നുമാജ)


കൊലപാതകം ചെയ്തവൻ മഹാപാപിയും കുറ്റവാളിയുമാണ്. അവൻ ഖേദിച്ച് തൗബ ചെയ്യേണ്ടതാണ്. അതിനു പുറമെ പ്രായശ്ചിത്തം ചെയ്യലും നിർബന്ധമാണ്. ഒരു സത്യവിശ്വാസിയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക, സാധ്യമല്ലെങ്കിൽ രണ്ടു മാസങ്ങൾ തുടർച്ചയായി നോമ്പനുഷ്ഠിക്കുക, എന്നതാണ് കൊലപാതകത്തിന്റെ പ്രായശ്ചിത്വം. വിശുദ്ധ ഖുർആൻ 4-93 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വിശദീകരിക്കുന്നു: കൊല്ലൽ നിഷിദ്ധമായവനെ കൊന്നവൻ പ്രായശ്ചിത്തം ചെയ്യൽ നിർബന്ധമാണ്. കൊലപാതകം ബോധപൂർവ്വ മാണെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും പ്രായശ്ചിത്തം നിർബന്ധമാണ്. ഒരു അടിമയെ മോചി പ്പിക്കുക, അതിനു സാധ്യമല്ലെങ്കിൽ തുടർച്ചയായ രണ്ടു മാസങ്ങൾ നോമ്പനുഷ്ഠിക്കുക എന്നതാണ് പ്രായ ശ്ചിത്തം. (ഫത്ഹുൽ മുഈൻ 442)


ഫതാവ നമ്പർ 868

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ التوبة عن الغيبة

 ചോദ്യം: ഒരു വ്യക്തിയെ ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ ചെയ്യുമ്പോൾ അദ്ദേഹത്തെ ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തോട് പൊരുത്തപ്പെടീക്കണമെന്നുണ്ടോ? അതല്ലെങ്കിൽ ആ വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടെങ്കിൽ മാത്രം അദ്ദേഹത്തെ കണ്ട് പൊരുത്തപ്പെടീച്ചാൽ മതിയാകുമോ ?


ഉത്തരം: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞിട്ടു ണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ നിർബന്ധമുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഗീബത്ത് പറഞ്ഞത് അദ്ദേഹം അറിഞ്ഞിട്ടില്ലെങ്കിൽ പൊരുത്തപ്പെടീക്കൽ നിർബന്ധമില്ല. ഗീബത്ത് പറഞ്ഞതിൽ ആത്മാർത്ഥമായി ഖേദിക്കുകയും ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും അദ്ദേഹത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്.

ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം (റ) എഴുതി: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹത്തിന് എത്തുകയും മരണം മുഖേനയോ ദീർഘകാല അഭാവം മുഖേനയോ പൊരുത്തപ്പെടീക്കൽ അസാധ്യമാവാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ തൗബക്ക് നിർബന്ധമാണ്. അല്ലെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുകയും അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ: 510)


ഫതാവ നമ്പർ 874

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം كفارة اليمين

 ചോദ്യം: ഒരു തെറ്റിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽ ക്കാൻ ഉദ്ദേശിച്ചു കൊണ്ട് വല്ലാഹി ഇനി ഞാൻ അത് ചെയ്യില്ല എന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറഞ്ഞു. പക്ഷേ പിന്നീട് ഞാനത് ചെയ്തു. സത്യം ചെയ്ത‌ത് തെറ്റിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്താണതിന്റെ പ്രായശ്ചിത്തം ? ഞാൻ എന്താണ് ചെയ്യേണ്ടത്? 


ഉത്തരം: സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണ്. സത്യവിശ്വാസിയായ ഒരടിമയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക, പത്ത് മിസ്ക്‌കീനുകൾക്ക് അന്നം നൽകുക, പത്ത് മിസ്കീനുകൾക്ക് വസ്ത്രം നൽകുക എന്നീ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യലാണ് സത്യ ലംഘനത്തിൻ്റെ പ്രായശ്ചിത്തം.ഭക്ഷണം നൽകുകയാണെങ്കിൽ ഒരാൾക്ക് ഒരു മുദ്ദ് എന്ന വിധത്തിൽ പത്ത് മിസ്ക്‌കീനുകൾക്ക് പത്ത് മുദ്ദുകൾ നൽകൽ നിർബന്ധമാണ്. പത്ത് മുദ്ദുകൾ ഒരാൾക്ക് തന്നെ നൽകിയാൽ മതിയാവുകയില്ല. പത്തിൽ കുറഞ്ഞ മുദ്ദു കളും മതിയാവുകയില്ല. ഒരാൾക്ക് ഒരു മുദ്ദിൽ കുറഞ്ഞ അളവ് നൽകുന്നതും സ്വീകാര്യമല്ല. ഫിത്റ് സകാത്തിൽ സ്വീകാര്യമായ മുഖ്യാഹാരമാണ് നൽകേണ്ടത്.


വസ്ത്രം നൽകുകയാണെങ്കിൽ പത്ത് മിസ്കീ നുകൾക്ക് -ഓരോരുത്തർക്കും- വസ്ത്രം എന്ന് പറയാവുന്ന എന്തെങ്കിലുമൊന്ന് നൽകിയാൽ മതിയാകുന്ന താണ്. തുണി, ഷർട്ട്, തലപ്പാവ്, തട്ടം, ടവ്വൽ തുടങ്ങിയ വയെല്ലാം സ്വീകാര്യമാണ്. പത്തു പേർക്കും ഒരേ ഇനം വസ്ത്രം നൽകണമെന്നില്ല. ഒരാൾക്ക് തുണിയും മറ്റൊ രാൾക്ക് ഷർട്ടും എന്ന നിലയിലും നൽകാവുന്നതാണ്. മേൽ പറഞ്ഞ മൂന്നിലൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ മൂന്നു ദിവസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ : 51, തുഹ്ഫ :10-16 കാണുക)  അല്ലാഹു (സു.ത) അറിയിക്കുന്നു: ബോധപൂർവമല്ലാതെ സംഭവിക്കുന്ന സത്യവാചകങ്ങളിൽ അല്ലാഹു നിങ്ങളോട് നടപടി സ്വീകരിക്കുന്നില്ല. ബോധപൂർവം നടത്തിയ സത്യങ്ങളിൽ നടപടിയുണ്ട്. അതിന്റെ പ്രായശ്ചിത്തം പത്ത് അഗതികൾക്ക് ഭക്ഷണം നൽകലോ അവർക്ക് വസ്ത്രം നൽകലോ അല്ലെങ്കിൽ ഒരടിമയെ മോചിപ്പിക്കലോ ആകുന്നു. അതൊന്നുമെത്തിച്ചില്ലെങ്കിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണം.നിങ്ങളുടെ സത്യങ്ങൾ നിങ്ങൾ സൂക്ഷിക്കണം (വി.ഖു : 5-89)


ഫതാവ നമ്പർ 869

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ഖത്മ് ചെയ്യുമ്പോൾ ചിലർ അവസാന സൂറത്തുകൾക്കു ശേഷം ചില ദിക്റുകൾ

 ചോദ്യം: ഖത്മ് ചെയ്യുമ്പോൾ ചിലർ അവസാന സൂറത്തുകൾക്കു ശേഷം ചില ദിക്റുകൾ ചൊല്ലുന്നതായി കേൾക്കുന്നു. ഏതെല്ലാം സൂറത്തുകൾക്ക് ശേഷം ഏത് ദിക്റുകളാണ് ചൊല്ലേണ്ടത്? ഖത്മ് ചെയ്യുമ്പോൾ എന്തെല്ലാം ചെയ്യണം?


സ്വാലിഹ്, പുതിയവളപ്പ്


ഉത്തരം: വിശുദ്ധ ഖുർആനിലെ 93-ാം അധ്യായമായ സൂറത്തു ളുഹാ മുതൽ അവസാനം വരെയുള്ള എല്ലാ സൂറത്തുകൾക്കു ശേഷവും അല്ലാഹു അക്ബർ എന്ന് ചൊല്ലൽ സുന്നത്തുണ്ട്. അതു പോലെ തന്നെ فباي حديث بعده يؤمنون എന്ന വചനത്തിന് ശേഷം 'ആമന്നാബില്ലാഹ് ' എന്നും  فبأي آلاء ربكما تكذبان  എന്നതിന് ശേഷം لا يشيئ من آلاء  ربنا نكذب فله الحمد  എന്നുംفمن يأتيكم بماء معين എന്നതിന് ശേഷം الله ربالعالمين  എന്നും اليس الله باحكم الحاكمين എന്നതിന് ശേഷം بلى എന്നും ചൊല്ലൽ സുന്നത്താണ്.


ഖുർആൻ ഖത്മ് ചെയ്‌തതിന് ശേഷം പ്രാർത്ഥന പ്രത്യേകം സുന്നത്തുണ്ട്. ഖത്മുൽ ഖുർആനിന് ശേഷം പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്ന് ഹദീസുകളിലുണ്ട്. ഖത്മുൽ ഖുർആനിനോടനുബന്ധിച്ച് സ്വഹാബികൾ പ്രത്യേക സദസ്സ് സംഘടിപ്പിച്ച് പ്രാർത്ഥന നടത്തിയിരുന്നതായും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഒരു ഖത്മ് പൂർത്തിയായ ഉടനെ അടുത്ത ഖത്മ് തുടങ്ങൽ സുന്നത്താണ്. അതിനു വേണ്ടി ഫാതിഹയും അൽബഖറയുടെ ആദ്യ വചനങ്ങളും ഓതേണ്ടതാണ്. ഇമാം നവവി(റ) അൽ അദ്കാർ, തിബ് യാൻ, ശറഹുൽ മുഹദ്ദബ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് വിശദീകരിച്ചിട്ടുണ്ട്.


ഫതാവ നമ്പർ (411)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? التجويد

 സംശയം: യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? തജവീദില്ലാതെ ഖുർആൻ ഓതുന്നതിന്റെ വിധിയെന്ത്? ഇങ്ങനെ ഓതിയാൽ പ്രതിഫലം ലഭിക്കുമോ?


അസ്കർ അലി, ചാവക്കാട്


നിവാരണം: വിശുദ്ധ ഖുർആൻ പാരായണത്തിന് പ്രത്യേക ചട്ടങ്ങളും ചിട്ടകളും ഉണ്ട്. റസൂൽ കരീം(സ) യിൽ നിന്ന് സ്വഹാബികൾ വഴി പകർന്നുകിട്ടിയതാണിത്. ഇതിൻ്റെ പിന്തുടർച്ചയാണ് ഖുർആൻ പാരായണത്തിൻ്റെ മർമം. ഖുർആൻ പരായണത്തിലുള്ള അടിസ്ഥാന അവലംബം നബി(സ)യിൽ നിന്നുള്ള പിന്തുടർച്ചയാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഇൽമുത്തജ്‌വീദ്. തജ്‌വീദിന്റെ നിയമങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അതാണ് ഖുർആനിൻ്റെ അദബും മര്യാദയും. നിസ്‌കാരങ്ങളിൽ ഫാതിഹ ഓതൽ നിർബന്ധമാണല്ലോ. അക്ഷരങ്ങളും അവയുടെ മഖ്റജുകളും (ഉൽഭവസ്ഥാനങ്ങൾ) ശദ്ദുകളും എല്ലാം സൂക്ഷിച്ചുകൊണ്ട് ഓതൽ നിർബന്ധമാണ്. 'മഖ്റജ്' മാറ്റിയാൽ അക്ഷരം മാറുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടും അക്ഷരം മാറ്റുകയോ അർത്ഥമാറ്റം വരുന്നവിധം പിഴവ് വരുത്തുകയോ ചെയ്താൽ നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടുമല്ലെങ്കിൽ നിസ്കാരം ബാത്വിലാവുകയില്ലെങ്കിലും ആ വാചകം ഓതിയത് ബാത്വിലാകുന്നതും സമയം ദീർഘിക്കുന്നതിന് മുമ്പ് ശരിയായ വിധം രണ്ടാമത് ഓതേണ്ടതുമാണ്. ശദ്ദുള്ള അക്ഷരങ്ങളിൽ 'ശദ്ദ്' ഒഴിവാക്കി ഓതുന്നത് തെറ്റാണ്. ബോധപൂർവ്വമാണെങ്കിൽ നിസ്‌കാരം തന്നെ ബാത്വിലാകും. ബോധപൂർവ്വമല്ലെങ്കിൽ സമയം ദീർഘിക്കാതെ മടക്കി ഓതണം. അർത്ഥവ്യത്യാസം വരാത്ത രൂപത്തിലുള്ള പിഴവുകൾ ബോധപൂർവ്വം ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. ശരിയായ വിധം ഉച്ചരിക്കാൻ കഴിയുന്നവരും പഠിക്കാൻ സൗകര്യമുണ്ടായിട്ടും പഠിക്കാത്തവരുമായ വ്യക്തികളെ കുറിച്ചാണ് ഈ പറയുന്നത്. അല്ലാത്തവർക്ക് ചില ഇളവുകളുണ്ട്. (ഫത്ഹുൽ മുഈൻ, പേജ്: 48 കാണുക).


'ഫാതിഹ' സ്വഹീഹായ വിധം പാരായണം ചെയ്യാനാവശ്യമായ തജവീദ് പഠനം ഓരോ വ്യക്തികൾക്കും നിർബന്ധമായതും അതിലപ്പുറം വിശദമായ പഠനം ഫർളുകിഫായ (സാമൂഹ്യ ബാധ്യത) യുമാണെന്ന് അല്ലാമാ ഫാളിൽ അലവി അസ്സഖാഫ്(റ) ഫവാഇദുൽ മകിയ്യഃ പേജ്: 14-ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തജ് വീദിന്റെ സർവ്വ നിയമങ്ങളും നിർബന്ധമാണെന്നോ അവയിൽ ഏതൊഴിവാക്കിയാലും കുറ്റക്കാരനാകുമെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. ഇൽമുത്തജ്‌വീദിന്റെ സാങ്കേതികത്വമനുസരിച്ച് 'വാജിബ്' എന്ന് പറയുന്നതെല്ലാം ശരീഅത്തിൽ നിർബന്ധമാവണമെന്നില്ല. മതപരമായി നിർബന്ധമുള്ളതും അല്ലാത്തതും അവയിലുണ്ട്. ഖുർറാഉകൾ (ഖിറാഅത്ത് പഠിപ്പിച്ച ഇമാമുകൾ) ഏകോപിച്ച നിയമങ്ങൾ നിർബന്ധമുള്ളതാണ്. അവ ഒഴിവാക്കി ഖുർആൻ പാരായണം ചെയ്യൽ നിഷിദ്ധവുമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവ നിർബന്ധമാകുന്നതല്ല. അതിൻ്റെ പേരിൽ ശിക്ഷാർഹനാവുകയില്ല. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുന്നവൻ - ഫാതിഹയിലും മറ്റുള്ളവയിലുമെല്ലാം - നിർബന്ധമാണെന്ന് ഖാരിഉകൾ ഏകോപിച്ച കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്. അതിനെതിരായി ഖുർആൻ പാരായണം ചെയ്യൽ ഹറാമാകുന്നു. 'മഖ്റജ്' മാറ്റി ഉച്ചരിക്കുന്നത് നിഷിദ്ധമായതു പോലെ 'ഖാരിഉകൾ' ഏകോപിച്ച മറ്റു നിയമങ്ങൾ ലംഘിക്കുന്നതും നിഷിദ്ധമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവയിൽ ഈ വിധിയില്ല. (ഫതാവൽ ഹദീസിയ്യ: 174 കാണുക).


ചുരുക്കത്തിൽ നിർബന്ധമാണെന്ന് 'ഖാരിഉകൾ' സർവസമ്മതമായിപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധവും അതൊഴിവാക്കുന്നത് നിഷിദ്ധവുമാണ്. അതിലപ്പുറമുള്ളത് ഒഴിവാക്കുന്നത് ശിക്ഷാർഹമാണെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ പറയാവുന്നതല്ല. എന്നാലും എല്ലാം ശ്രദ്ധിച്ച് പാരായണം ചെയ്യൽ തന്നെയാണ് ഉത്തമം.


ഫതാവ നമ്പർ (456)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

തൗബ പൊളിഞ്ഞു പോവുകയില്ലേ ?

 ചോദ്യം: തെറ്റ് ആവർത്തിക്കുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് തൗബ ചെയ്താലും വീണ്ടും തെറ്റുകൾ സംഭവിക്കുന്നു. എങ്കിൽ ആ തൗബ കൊണ്ട് ഫലമുണ്ടോ? തൗബ...