Saturday, March 21, 2026

സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത്

 സംശയം: സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണെന്ന് ഒരു പുസ്‌തകത്തിൽ വായിച്ചു. ശരിയാണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുറഞ്ഞ മുടികൾ മുഖമക്കനക്ക് പുറത്താവുന്നു. എന്തു ചെയ്യണം?


ഹഫ്സ തുവ്വക്കാട്


നിവാരണം: നിസ്‌കാരത്തിൽ വസ്ത്രവും മുടിയും മടക്കിയും ചുരുട്ടിയുമെല്ലാം വെക്കൽ കറാഹത്താണ്. അങ്ങിനെ ചെയ്യരുതെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് റസൂൽകരീം(സ്വ) പറഞ്ഞത് ബുഖാരിയും മുസ്ല‌ിമും റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. ചുരുട്ടിയും മടക്കിയും വെക്കുന്നത് ഭക്തിക്കും വിനയത്തിനും ചേർന്നതല്ല. എന്നാൽ മുടി ചുരുട്ടി വെക്കൽ കറാഹത്താകുന്നത് പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് കറാഹത്തില്ലെന്നും പ്രമുഖനായ ഇമാം റംലി(റ) നിഹായ 2/58 ൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ മുടി കെട്ടി വെച്ചില്ലെങ്കിൽ നിസ്‌കാരം ബാത്വിലാകുന്ന അവസ്ഥയാണെങ്കിൽ മുടി ഒതുക്കി കെട്ടിവെക്കൽ നിർബന്ധമായിത്തീരുമെന്ന് ഹാശിയത്തുൽ ഖൽയുബി 1/193 ൽ വിശദീകരിച്ചിരിക്കുന്നു.



ഫതാവ നമ്പർ (104)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ശവ്വാൽ മാസത്തിലെ ആറ് നോമ്പുകളുടെ (ഷവ്വാൽ 6 നോമ്പ്) ശ്രേഷ്ഠത

 ശവ്വാൽ മാസത്തിലെ ആറ് നോമ്പുകളുടെ (ഷവ്വാൽ 6 നോമ്പ്) ശ്രേഷ്ഠത ഇസ്ലാമിൽ വളരെ വലിയതാണ്.


ഇത് സംബന്ധിച്ച ഹദീസ് പ്രവാചകൻ മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞത്:


“ആരും റമളാൻ നോമ്പ് നോമ്പ് നോറ്റ ശേഷം ശവ്വാലിൽ ആറ് നോമ്പ് കൂടി നോറ്റാൽ, അവൻ മുഴുവൻ വർഷം നോമ്പ് നോറ്റതുപോലെയാണ്.”

(മുസ്ലിം ഹദീസ്)


ഇതിന്റെ അർത്ഥം:

ഒരു നല്ല പ്രവൃത്തിക്ക് 10 ഗുണം പ്രതിഫലം ലഭിക്കും

റമളാൻ = 30 ദിവസം → 30 × 10 = 300

ശവ്വാൽ 6 ദിവസം → 6 × 10 = 60

➡️ മൊത്തം = 360 ദിവസം (ഒരു വർഷം പോലെ)

ശ്രേഷ്ഠതകൾ:

✅ ഒരു വർഷം മുഴുവൻ നോമ്പ് നോറ്റ പ്രതിഫലം

✅ റമളാനിലെ കുറവുകൾ പൂരിപ്പിക്കാൻ സഹായം

✅ അല്ലാഹുവിന് പ്രിയപ്പെട്ട സുന്നത്ത്

✅ സ്ഥിരമായി നന്മ ചെയ്യുന്നവരായി മാറാൻ സഹായിക്കുന്നു

എപ്പോൾ നോൽക്കാം?


ശവ്വാൽ മാസത്തിൽ ഏത് ദിവസങ്ങളിലും നോൽക്കാം

തുടർച്ചയായി നോറ്റാലും, വേർതിരിച്ചു നോറ്റാലും പ്രശ്നമില്ല



ശവ്വാൽ 6 നോമ്പ് എങ്ങനെ നോൽക്കണം, നിയ്യത്ത് എന്ത്, ഏത് ദിവസം നല്ലത് — എല്ലാം ലളിതമായി പറയാം:


🟢 നിയ്യത്ത് (ഉദ്ദേശം)

മനസ്സിൽ ഇങ്ങനെ ഉദ്ദേശിച്ചാൽ മതി:


👉 “ഞാൻ ശവ്വാൽ മാസത്തിലെ 6 നോമ്പ് അല്ലാഹുവിന് വേണ്ടി നോൽക്കുന്നു”



🟢 എപ്പോൾ നോൽക്കാം?

റമളാൻ കഴിഞ്ഞ് വരുന്ന ശവ്വാൽ മാസത്തിലാണ് നോൽക്കേണ്ടത്

ഈദുല്‍ ഫിത്വര്‍ (പെരുന്നാൾ ദിവസം) നോമ്പ് നോൽക്കാൻ പാടില്ല ❌

അതിനു ശേഷം ഏത് 6 ദിവസവും നോൽക്കാം ✅

🟢 തുടർച്ചയായോ വേർതിരിച്ചോ?

രണ്ട് രീതിയും ശരിയാണ്:

✔️ മികച്ചത്:

ഈദിനു പിന്നാലെ തുടർച്ചയായി 6 ദിവസം നോൽക്കുന്നത്

✔️ മറ്റൊരു വഴി:

മാസത്തിൽ ഇടവിട്ട് 6 ദിവസം (ഉദാ: തിങ്കൾ, വ്യാഴം)



🟢 പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്

റമളാനിലെ നഷ്ടപ്പെട്ട നോമ്പുകൾ (കഴിയാക്കാനുള്ളത്) ഉണ്ടെങ്കിൽ  അത് കൂടി നിയ്യത്തിൽ ഉൾപ്പെടുത്താം 

🟢 


സി എം അൽ റാശിദ ഓൺലൈൻ ദർസ്

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


Thursday, March 19, 2026

തൗബ പൊളിഞ്ഞു പോവുകയില്ലേ ?

 ചോദ്യം: തെറ്റ് ആവർത്തിക്കുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് തൗബ ചെയ്താലും വീണ്ടും തെറ്റുകൾ സംഭവിക്കുന്നു. എങ്കിൽ ആ തൗബ കൊണ്ട് ഫലമുണ്ടോ? തൗബ പൊളിഞ്ഞു പോവുകയില്ലേ ? അങ്ങനെയെങ്കിൽ തൗബ ചെയ്തിട്ടെന്താ കാര്യം ?


ഉത്തരം: തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന ഉറച്ച തീരുമാനം തൗബയുടെ സമയമുണ്ടായിരുന്നെങ്കിൽ ആ തൗബ ഫലപ്പെടുന്നതും അതിലൂടെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതുമാണ് ഇൻഷാ അല്ലാഹ്.

അതോടൊപ്പം ഭാവിയിൽ തെറ്റുകൾ ചെയ്യാതെ ജീവിക്കാനായാൽ അത് ഏറെ വലിയ ഭാഗ്യമാണ്. അഥവാ വീണ്ടും തെറ്റുകൾ സംഭവിച്ചാലും പ്രസ്തുത തൗബ വെറുതെയാവുകയില്ല. മുൻകാല പാപങ്ങൾ അത് മുഖേന പൊറുക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സംഭവിച്ച തെറ്റിന് വീണ്ടും തൗബ ചെയ്യേണ്ടതാണ്.

ഇമാം ഗസ്സാലി (റ) എഴുതുന്നു: തൗബക്ക് ശേഷം വീണ്ടും തെറ്റ് ചെയ്ത‌ാലോ എന്ന വിചാരത്തിൽ തൗബ നീട്ടി വെക്കുന്നത് പിശാചിൻ്റെ വഞ്ചനയുടെ ഭാഗമാണ്. തെറ്റ് ആവർത്തിക്കുകയില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയും ആ തീരുമാനം പൂർണ്ണമായി പാലിക്കുകയും വേണം.പൂർത്തിയാക്കാൻ സാധിച്ചാൽ അത് വലിയ ഭാഗ്യമാണ്.

ഇനി ആ തീരുമാനം പൂർണ്ണമായി പാലിക്കാൻ കഴിയാതെ വീണ്ടും തെറ്റ് സംഭവിച്ചാലും ആ തൗബ കൊണ്ട് മുൻകാല പാപങ്ങൾ പൊറുക്കപ്പെടുകയും അവയിൽ നിന്ന് നീ രക്ഷപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇപ്പോൾ ചെയ്ത തെറ്റ് മാത്രമാണ് നിന്റെ മേൽ ബാക്കിയുള്ളത്. വീണ്ടും തെറ്റ് സംഭവിക്കുമെന്ന ഭയം കാരണം നീ തൗബ ചെയ്യാതെ മാറി നിൽക്കരുത് തൗബയിൽ ഉറച്ചു നിന്നു ഭാവിയിൽ തെറ്റു ചെയ്യാതെ ജീവിക്കാനുള്ള സൗഭാഗ്യം, മുൻകാല പാപങ്ങളിൽ നിന്നുള്ള മോചനം ഇവരണ്ടിലൊന്ന് തൗബ കൊണ്ട് ലഭിക്കുക തന്നെ ചെയ്യും.

മുൻകാല പാപങ്ങൾ പൊറുക്കപ്പെട്ടു എന്നത് തന്നെ എത്ര വലിയ ഭാഗ്യവും ലാഭവുമാണ്. തൗബക്ക് ശേഷം തെറ്റ് സംഭവിച്ചാൽ ആ തൗബ വെറുതെയായിപ്പോയെന്ന ധാരണ ശരിയല്ല. തൗബക്ക് ശേഷം തെറ്റുകൾ സംഭവിച്ചാൽ എത്രയും വേഗത്തിൽ ആ തെറ്റുകളിൽ നിന്നും തൗബ ചെയ്യണം. ഇനിയും തെറ്റ് സംഭവിച്ചാൽ പിന്നെയും തൗബ ചെയ്യണം. തെറ്റുകൾ ചെയ്യാൻ കഴിവുള്ളവനും തൗബ ചെയ്യാൻ കഴിവില്ലാത്തവനുമായി പോകരുത്. തെറ്റ് വരുമോ എന്ന കാരണം പറഞ്ഞ് പിശാച് നിന്നെ തൗബയിൽ നിന്ന് തടയരുത്. ഒരിക്കൽ തൗബ ചെയ്തതിനുശേഷം തെറ്റിലേക്ക് മടങ്ങാൻ അവസരമില്ലാതെ നിൻ്റെ മരണം സംഭവിച്ചേക്കുമെന്ന് നീ വിചാരിക്കുകയും സമാധാനിക്കുകയും വേണം. തെറ്റുകൾ സംഭവിക്കും തോറും വീണ്ടും വീണ്ടും തൗബ ചെയ്‌തു കൊണ്ടിരിക്കുന്നവർ ഉത്തമരാണെന്ന് നബി (സ)പറഞ്ഞിട്ടുണ്ട് (മിൻഹാജുൽ ആബിദീൻ: 58,62)


ഫതാവ നമ്പർ 872

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സത്യം ലംഘിക്കൽ القسم اليمين الكفارة

 ചോദ്യം: ഒരു ഹറാമായ കാര്യത്തെക്കുറിച്ച് അല്ലാഹു വിന്റെ ഖുർആനാണേ സത്യം ഞാൻ ആ കാര്യം ചെയ്യുകയില്ലെന്ന് പറയുകയും പിന്നീട് ആ കാര്യം പ്രവർത്തിക്കുകയും ചെയ്താൽ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ? എങ്കിൽ എന്താണ് പ്രായശ്ചിത്തം?


ഉത്തരം: അതെ; പ്രായശ്ചിത്തം നിർബന്ധമാണ്. ഇമാം ഖത്വീബു ശ്ശിർബീനി (റ) എഴുതുന്നു: നിർബന്ധമായ ഒരുകാര്യം പ്രവർത്തിക്കുമെന്നോ ഹറാമായ ഉപേക്ഷിക്കുമെന്നോ സത്യം ചെയ്‌താൽ പ്രസ്‌തുത സത്യം പാലിക്കേണ്ടതും അത് ലംഘിക്കൽ കുറ്റകരവുമാണ്. ആ സത്യം ലംഘിക്കൽ കൊണ്ട് അവന് പ്രായശ്ചിത്തം നിർബന്ധമാകുന്നതാണ്.(മുഗ്‌നി)

.                   .അല്ലാഹുവിന്റെ ഖുർആൻ കൊണ്ട് സത്യം ചെയ്യുന്നത് സത്യമായി പരിഗണിക്കപ്പെടുമെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയതാണ്. സത്യ വിശ്വാസിയായ ഒരടിമയെ അടിമത്വത്തിൽ നിന്ന് മോചി പ്പിക്കുക, ഒരു മിസ്‌കീന് ഒരു മുദ്ദ് എന്ന നിലയിൽ പത്ത് മിസ്കീനുകൾക്ക് നാട്ടിലെ മുഖ്യാഹാരമായ ധാന്യം നൽകുക, പത്ത് മിസ്കീനുകൾക്ക് വസ്ത്രം നൽകുക. എന്നിവയിൽ ഏതെങ്കിലുമൊന്ന് നിർവഹിക്കലാണ് സത്യ ലംഘനത്തിന്റെ പ്രായശ്ചിത്വം. പ്രസ്‌തുത കാര്യങ്ങളി ലൊന്നിനും കഴിയാത്തവനാണെങ്കിൽ മൂന്നുദിവസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ)


ഫതാവ നമ്പർ 870

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

കൊലപാതകം القتل

 ചോദ്യം: ബോധപൂർവ്വമോ അബദ്ധത്തിലോ ഒരു മുസ്ലിമിനെ കൊന്നവൻ തൗബ ചെയ്യുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്ന് കേട്ടിട്ടുണ്ട്, എന്താണ് കൊല പാതകത്തിന്റെ പ്രായശ്ചിത്വം? എങ്ങനെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്? കൊലപാതകം ചെയ്തവൻ ഇസ്ലാമിൽ നിന്ന് പുറത്താകുമോ?


ഉത്തരം: ഏറെ ഗൗരവമുള്ള മഹാപാപങ്ങളിലൊന്നാണ് കൊലപാതകം. നരകമാണ് കൊലപാതകത്തിന്റെ കർമ്മ ഫലം. കൊലപാതകം ഏറെ അപകടവും ശിക്ഷയുമുള്ള പാപമാണെങ്കിലും അതു കൊണ്ട് മാത്രം മുസ്ലിമല്ല എന്ന് പറഞ്ഞുകൂടാ. എന്നാൽ മുസ്ലിമിനെ കൊല്ലൽ അനുവദനീയമാണെന്ന് വിശ്വസിച്ചാൽ പിന്നെ അവൻ മുസ്ലിമല്ല.അല്ലാഹു (സു:ത) അറിയിക്കുന്നു “ഒരു സത്യവിശ്വാസിയെ വധിക്കുക എന്നത് ഒരു സത്യ വിശ്വാസിക്കും പറ്റിയ പണിയല്ല. അബദ്ധത്തിലല്ലാതെ അത് സംഭവിക്കാനെ പറ്റില്ല. (വി.ഖു4-92) ഒരു സത്യ വിശ്വാസി മറ്റൊരു സത്യവിശ്വാസിയെ മനഃപൂർവ്വം വധിച്ചാ ൽ അവനുള്ള പ്രതിഫലം നരകമാകുന്നു. (വി.ഖു 4-93) 


കൊലപാതകത്തിൻ്റെ ഗൗരവവും ശിക്ഷയും വിശദീകരിക്കുന്ന നബി വചനങ്ങൾ ഒട്ടേറെയുണ്ട്. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ്വ) പറഞ്ഞു:"എല്ലാം നശിപ്പിച്ചു കളയുന്ന ഏഴു പാപങ്ങളെ നിങ്ങൾ സൂക്ഷിക്കണം. അല്ലാഹുവിന് പങ്കുകാരെ വിശ്വസിക്കൽ, സിഹ്റ്, കൊലപാതകം, പലിശ ഭക്ഷിക്കൽ, അനാഥയുടെ ധനം ഭക്ഷിക്കൽ, യുദ്ധ മുഖത്തു നിന്ന് പിന്തിരിഞ്ഞോടൽ, വ്യഭിചാരാരോപണം നടത്തൽ എന്നിവയാണവ (ബുഖാരി,മുസ്ലിം)


ഇബ്നു ഉമർ (റ) നിവേദനം: റസൂലുല്ലാഹി (സ്വ)പറഞ്ഞു:നിഷിദ്ധമായ രക്തത്തിൽ പങ്കില്ലാതിരിക്കുന്നിടത്തോളം കാലം ഒരു സത്യവിശ്വാസിക്ക് അവൻ്റെ ദീനിൽ വിശാലതയും ആശ്വാസവുമുണ്ടായിരിക്കും (ബുഖാരി). അബൂഹുറൈറ (റ) നിവേദനം: റസൂൽ കരീം (സ്വ) പറഞ്ഞു: ഒരു ചെറിയ വാക്ക് കൊണ്ടെങ്കിലും ഒരു വിശ്വാസിയുടെ കൊലപാതകത്തിന് സഹായം ചെയ് താൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തിൽ നിന്ന് ആശ മുറിഞ്ഞവനെന്ന് അടയാളപ്പെടുത്തപ്പെട്ട യിരിക്കും അന്ത്യദിനത്തിൽ അവനെ കൊണ്ടു വരുന്നത്. (ഇബ്നുമാജ)


കൊലപാതകം ചെയ്തവൻ മഹാപാപിയും കുറ്റവാളിയുമാണ്. അവൻ ഖേദിച്ച് തൗബ ചെയ്യേണ്ടതാണ്. അതിനു പുറമെ പ്രായശ്ചിത്തം ചെയ്യലും നിർബന്ധമാണ്. ഒരു സത്യവിശ്വാസിയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക, സാധ്യമല്ലെങ്കിൽ രണ്ടു മാസങ്ങൾ തുടർച്ചയായി നോമ്പനുഷ്ഠിക്കുക, എന്നതാണ് കൊലപാതകത്തിന്റെ പ്രായശ്ചിത്വം. വിശുദ്ധ ഖുർആൻ 4-93 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വിശദീകരിക്കുന്നു: കൊല്ലൽ നിഷിദ്ധമായവനെ കൊന്നവൻ പ്രായശ്ചിത്തം ചെയ്യൽ നിർബന്ധമാണ്. കൊലപാതകം ബോധപൂർവ്വ മാണെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും പ്രായശ്ചിത്തം നിർബന്ധമാണ്. ഒരു അടിമയെ മോചി പ്പിക്കുക, അതിനു സാധ്യമല്ലെങ്കിൽ തുടർച്ചയായ രണ്ടു മാസങ്ങൾ നോമ്പനുഷ്ഠിക്കുക എന്നതാണ് പ്രായ ശ്ചിത്തം. (ഫത്ഹുൽ മുഈൻ 442)


ഫതാവ നമ്പർ 868

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ التوبة عن الغيبة

 ചോദ്യം: ഒരു വ്യക്തിയെ ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ ചെയ്യുമ്പോൾ അദ്ദേഹത്തെ ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തോട് പൊരുത്തപ്പെടീക്കണമെന്നുണ്ടോ? അതല്ലെങ്കിൽ ആ വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടെങ്കിൽ മാത്രം അദ്ദേഹത്തെ കണ്ട് പൊരുത്തപ്പെടീച്ചാൽ മതിയാകുമോ ?


ഉത്തരം: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞിട്ടു ണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ നിർബന്ധമുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഗീബത്ത് പറഞ്ഞത് അദ്ദേഹം അറിഞ്ഞിട്ടില്ലെങ്കിൽ പൊരുത്തപ്പെടീക്കൽ നിർബന്ധമില്ല. ഗീബത്ത് പറഞ്ഞതിൽ ആത്മാർത്ഥമായി ഖേദിക്കുകയും ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും അദ്ദേഹത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്.

ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം (റ) എഴുതി: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹത്തിന് എത്തുകയും മരണം മുഖേനയോ ദീർഘകാല അഭാവം മുഖേനയോ പൊരുത്തപ്പെടീക്കൽ അസാധ്യമാവാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ തൗബക്ക് നിർബന്ധമാണ്. അല്ലെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുകയും അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ: 510)


ഫതാവ നമ്പർ 874

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം كفارة اليمين

 ചോദ്യം: ഒരു തെറ്റിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽ ക്കാൻ ഉദ്ദേശിച്ചു കൊണ്ട് വല്ലാഹി ഇനി ഞാൻ അത് ചെയ്യില്ല എന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറഞ്ഞു. പക്ഷേ പിന്നീട് ഞാനത് ചെയ്തു. സത്യം ചെയ്ത‌ത് തെറ്റിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്താണതിന്റെ പ്രായശ്ചിത്തം ? ഞാൻ എന്താണ് ചെയ്യേണ്ടത്? 


ഉത്തരം: സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണ്. സത്യവിശ്വാസിയായ ഒരടിമയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക, പത്ത് മിസ്ക്‌കീനുകൾക്ക് അന്നം നൽകുക, പത്ത് മിസ്കീനുകൾക്ക് വസ്ത്രം നൽകുക എന്നീ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യലാണ് സത്യ ലംഘനത്തിൻ്റെ പ്രായശ്ചിത്തം.ഭക്ഷണം നൽകുകയാണെങ്കിൽ ഒരാൾക്ക് ഒരു മുദ്ദ് എന്ന വിധത്തിൽ പത്ത് മിസ്ക്‌കീനുകൾക്ക് പത്ത് മുദ്ദുകൾ നൽകൽ നിർബന്ധമാണ്. പത്ത് മുദ്ദുകൾ ഒരാൾക്ക് തന്നെ നൽകിയാൽ മതിയാവുകയില്ല. പത്തിൽ കുറഞ്ഞ മുദ്ദു കളും മതിയാവുകയില്ല. ഒരാൾക്ക് ഒരു മുദ്ദിൽ കുറഞ്ഞ അളവ് നൽകുന്നതും സ്വീകാര്യമല്ല. ഫിത്റ് സകാത്തിൽ സ്വീകാര്യമായ മുഖ്യാഹാരമാണ് നൽകേണ്ടത്.


വസ്ത്രം നൽകുകയാണെങ്കിൽ പത്ത് മിസ്കീ നുകൾക്ക് -ഓരോരുത്തർക്കും- വസ്ത്രം എന്ന് പറയാവുന്ന എന്തെങ്കിലുമൊന്ന് നൽകിയാൽ മതിയാകുന്ന താണ്. തുണി, ഷർട്ട്, തലപ്പാവ്, തട്ടം, ടവ്വൽ തുടങ്ങിയ വയെല്ലാം സ്വീകാര്യമാണ്. പത്തു പേർക്കും ഒരേ ഇനം വസ്ത്രം നൽകണമെന്നില്ല. ഒരാൾക്ക് തുണിയും മറ്റൊ രാൾക്ക് ഷർട്ടും എന്ന നിലയിലും നൽകാവുന്നതാണ്. മേൽ പറഞ്ഞ മൂന്നിലൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ മൂന്നു ദിവസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ : 51, തുഹ്ഫ :10-16 കാണുക)  അല്ലാഹു (സു.ത) അറിയിക്കുന്നു: ബോധപൂർവമല്ലാതെ സംഭവിക്കുന്ന സത്യവാചകങ്ങളിൽ അല്ലാഹു നിങ്ങളോട് നടപടി സ്വീകരിക്കുന്നില്ല. ബോധപൂർവം നടത്തിയ സത്യങ്ങളിൽ നടപടിയുണ്ട്. അതിന്റെ പ്രായശ്ചിത്തം പത്ത് അഗതികൾക്ക് ഭക്ഷണം നൽകലോ അവർക്ക് വസ്ത്രം നൽകലോ അല്ലെങ്കിൽ ഒരടിമയെ മോചിപ്പിക്കലോ ആകുന്നു. അതൊന്നുമെത്തിച്ചില്ലെങ്കിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണം.നിങ്ങളുടെ സത്യങ്ങൾ നിങ്ങൾ സൂക്ഷിക്കണം (വി.ഖു : 5-89)


ഫതാവ നമ്പർ 869

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത്

 സംശയം: സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണെന്ന് ഒരു പുസ്‌തകത്തിൽ വായിച്ചു. ശരിയാണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ...