സംശയം: യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? തജവീദില്ലാതെ ഖുർആൻ ഓതുന്നതിന്റെ വിധിയെന്ത്? ഇങ്ങനെ ഓതിയാൽ പ്രതിഫലം ലഭിക്കുമോ?
അസ്കർ അലി, ചാവക്കാട്
നിവാരണം: വിശുദ്ധ ഖുർആൻ പാരായണത്തിന് പ്രത്യേക ചട്ടങ്ങളും ചിട്ടകളും ഉണ്ട്. റസൂൽ കരീം(സ) യിൽ നിന്ന് സ്വഹാബികൾ വഴി പകർന്നുകിട്ടിയതാണിത്. ഇതിൻ്റെ പിന്തുടർച്ചയാണ് ഖുർആൻ പാരായണത്തിൻ്റെ മർമം. ഖുർആൻ പരായണത്തിലുള്ള അടിസ്ഥാന അവലംബം നബി(സ)യിൽ നിന്നുള്ള പിന്തുടർച്ചയാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഇൽമുത്തജ്‌വീദ്. തജ്‌വീദിന്റെ നിയമങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അതാണ് ഖുർആനിൻ്റെ അദബും മര്യാദയും. നിസ്‌കാരങ്ങളിൽ ഫാതിഹ ഓതൽ നിർബന്ധമാണല്ലോ. അക്ഷരങ്ങളും അവയുടെ മഖ്റജുകളും (ഉൽഭവസ്ഥാനങ്ങൾ) ശദ്ദുകളും എല്ലാം സൂക്ഷിച്ചുകൊണ്ട് ഓതൽ നിർബന്ധമാണ്. 'മഖ്റജ്' മാറ്റിയാൽ അക്ഷരം മാറുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടും അക്ഷരം മാറ്റുകയോ അർത്ഥമാറ്റം വരുന്നവിധം പിഴവ് വരുത്തുകയോ ചെയ്താൽ നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടുമല്ലെങ്കിൽ നിസ്കാരം ബാത്വിലാവുകയില്ലെങ്കിലും ആ വാചകം ഓതിയത് ബാത്വിലാകുന്നതും സമയം ദീർഘിക്കുന്നതിന് മുമ്പ് ശരിയായ വിധം രണ്ടാമത് ഓതേണ്ടതുമാണ്. ശദ്ദുള്ള അക്ഷരങ്ങളിൽ 'ശദ്ദ്' ഒഴിവാക്കി ഓതുന്നത് തെറ്റാണ്. ബോധപൂർവ്വമാണെങ്കിൽ നിസ്‌കാരം തന്നെ ബാത്വിലാകും. ബോധപൂർവ്വമല്ലെങ്കിൽ സമയം ദീർഘിക്കാതെ മടക്കി ഓതണം. അർത്ഥവ്യത്യാസം വരാത്ത രൂപത്തിലുള്ള പിഴവുകൾ ബോധപൂർവ്വം ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. ശരിയായ വിധം ഉച്ചരിക്കാൻ കഴിയുന്നവരും പഠിക്കാൻ സൗകര്യമുണ്ടായിട്ടും പഠിക്കാത്തവരുമായ വ്യക്തികളെ കുറിച്ചാണ് ഈ പറയുന്നത്. അല്ലാത്തവർക്ക് ചില ഇളവുകളുണ്ട്. (ഫത്ഹുൽ മുഈൻ, പേജ്: 48 കാണുക).
'ഫാതിഹ' സ്വഹീഹായ വിധം പാരായണം ചെയ്യാനാവശ്യമായ തജവീദ് പഠനം ഓരോ വ്യക്തികൾക്കും നിർബന്ധമായതും അതിലപ്പുറം വിശദമായ പഠനം ഫർളുകിഫായ (സാമൂഹ്യ ബാധ്യത) യുമാണെന്ന് അല്ലാമാ ഫാളിൽ അലവി അസ്സഖാഫ്(റ) ഫവാഇദുൽ മകിയ്യഃ പേജ്: 14-ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തജ് വീദിന്റെ സർവ്വ നിയമങ്ങളും നിർബന്ധമാണെന്നോ അവയിൽ ഏതൊഴിവാക്കിയാലും കുറ്റക്കാരനാകുമെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. ഇൽമുത്തജ്‌വീദിന്റെ സാങ്കേതികത്വമനുസരിച്ച് 'വാജിബ്' എന്ന് പറയുന്നതെല്ലാം ശരീഅത്തിൽ നിർബന്ധമാവണമെന്നില്ല. മതപരമായി നിർബന്ധമുള്ളതും അല്ലാത്തതും അവയിലുണ്ട്. ഖുർറാഉകൾ (ഖിറാഅത്ത് പഠിപ്പിച്ച ഇമാമുകൾ) ഏകോപിച്ച നിയമങ്ങൾ നിർബന്ധമുള്ളതാണ്. അവ ഒഴിവാക്കി ഖുർആൻ പാരായണം ചെയ്യൽ നിഷിദ്ധവുമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവ നിർബന്ധമാകുന്നതല്ല. അതിൻ്റെ പേരിൽ ശിക്ഷാർഹനാവുകയില്ല. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുന്നവൻ - ഫാതിഹയിലും മറ്റുള്ളവയിലുമെല്ലാം - നിർബന്ധമാണെന്ന് ഖാരിഉകൾ ഏകോപിച്ച കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്. അതിനെതിരായി ഖുർആൻ പാരായണം ചെയ്യൽ ഹറാമാകുന്നു. 'മഖ്റജ്' മാറ്റി ഉച്ചരിക്കുന്നത് നിഷിദ്ധമായതു പോലെ 'ഖാരിഉകൾ' ഏകോപിച്ച മറ്റു നിയമങ്ങൾ ലംഘിക്കുന്നതും നിഷിദ്ധമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവയിൽ ഈ വിധിയില്ല. (ഫതാവൽ ഹദീസിയ്യ: 174 കാണുക).
ചുരുക്കത്തിൽ നിർബന്ധമാണെന്ന് 'ഖാരിഉകൾ' സർവസമ്മതമായിപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധവും അതൊഴിവാക്കുന്നത് നിഷിദ്ധവുമാണ്. അതിലപ്പുറമുള്ളത് ഒഴിവാക്കുന്നത് ശിക്ഷാർഹമാണെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ പറയാവുന്നതല്ല. എന്നാലും എല്ലാം ശ്രദ്ധിച്ച് പാരായണം ചെയ്യൽ തന്നെയാണ് ഉത്തമം.
ഫതാവ നമ്പർ (456)
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn
No comments:
Post a Comment