📚
*ഓർമ്മ*
______________________
വിദ്യാർത്ഥികൾ വായിച്ചു കൊടുക്കുക, ഉസ്താദ് അർത്ഥം പറയുക എന്ന ശൈലിയായിരുന്നു ബഹുമാനപ്പെട്ട താജുൽ ഉലമാ സ്വദഖതുല്ലാഹ് ഉസ്താദിന് (ഖു.സി). ഉസ്താദിൻ്റെ കൈയിൽ കിതാബ് ഉണ്ടാകാറില്ല. ഒരിക്കൽ 'മഖാമാതുൽ ഹരീരീ' - (അറബി സാഹിത്യത്തിൽ ഉയർന്ന് നിൽക്കുന്ന ഗ്രന്ഥമാണിത് ) സബ്ഖ് നടക്കുന്നു. ഒരു സ്ഥലമെത്തിയപ്പോൾ, വാക്കർത്ഥം പറയാതെ ഉസ്താദ് തവഖ്ഖുഫായി..
"റഹീമേ, ആ ഖാമൂസ് ഒന്ന് വായിച്ചാട്ടെ..."
അവിടുത്തെ ശിഷ്യനാണ്, കിടങ്ങഴി അബ്ദുർഹീം മുസ്‌ലിയാർ. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് അറബിക് കോളജിലെ സീനിയർ മുദർരിസുമാണ് അദ്ദേഹം. അവരാണ് തൻ്റെ നേരനുഭവം എന്നോട് പങ്കുവെക്കുന്നത്. അങ്ങനെ വായിച്ചപ്പോൾ ഉസ്താദ് ചോദിച്ചത്രെ, 'ആ വാക്കിൻ്റെ മേൽ ഒരു വരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ടോ ?' എന്ന്. നോക്കിയപ്പോൾ അവിടെ വരയിട്ടതായി കണ്ടു. ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു:
" ഹാ, അതന്നെ എനിക്ക് കിട്ടാതായത്..."
വളരെയധികം ഗരീബായ പദമാകുമ്പോഴാണ് അപ്രകാരം അടയാളപ്പെടുത്തുക. അത് കൊണ്ട് തന്നെയാണ് തനിക്ക് ലഭിക്കാതായത് എന്ന് വിവരിച്ചത്, അഹങ്കാരമായൊന്നും കരുതരുത്. ശിഷ്യരുടെ മുന്നിൽ, ക്ലാസിൽ വെച്ച് ഗുരുനാഥന്മാർ പല രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുമല്ലോ, അതിൻ്റെ ഭാഗമാണത്. ഉസ്താദിൻ്റെ ഓർമ്മ ശക്തിയും കുശാഗ്ര ബുദ്ധിയും പ്രസിദ്ധമാണ്. അതിലേക്ക് ചേർത്തി വായിക്കാൻ പറ്റുന്ന ഒരു അനുഭവ കഥയാണിത്.
ഇനി, മറ്റൊരു സംഭവം പറയാം.
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയെന്ന് അമേരിക്ക അവകാശ വാദമുന്നയിച്ച കാലം. 'നീലാം സ്ട്രോങ്' എന്ന പേരുള്ള വ്യക്തിയാണത്രേ ആദ്യമായി കാലുകുത്തിയത്. മനുഷ്യൻ ചന്ദ്രനിലെത്തുക - അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. അത് അസംഭവ്യമാണെന്ന് ഒരു വിഭാഗം സ്ഥാപിച്ചു കൊണ്ട് രംഗത്തെത്തി. ഗോളങ്ങളെ ഭേദിച്ചു കൊണ്ടുള്ള യാത്ര നടക്കില്ലെന്നായിരുന്നു അവരുടെ ന്യായം. എന്നാൽ, അത് ടോളമിയുടെ പഴയ ശാസ്ത്രമാണെന്നും ശേഷം വന്ന ശാസ്ത്ര നിരീക്ഷണം ഗോളങ്ങളെ ഭേദിക്കാം എന്നാണെന്നുമെല്ലാം വിശദീകരിച്ച് സ്വദഖതുല്ലാഹ് ഉസ്താദ് ലേഖനമെഴുതി. ചന്ദ്രനിൽ കാലുകുത്തിയെന്ന് അനുകൂലിച്ചതല്ല, മറിച്ച്, അതെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണെന്ന് പറഞ്ഞതാണ്. ഇക്കാര്യം സമർത്ഥിച്ച് ലേഖനം എഴുതിപ്പിക്കുന്നതിനിടെ, ടോളമിയുടെ ജന്മവർഷം വിഷയീഭവിച്ചു. അത് ഇന്ന വർഷമാണെന്ന് എഴുതാൻ പറഞ്ഞു. അപ്പോൾ, എഴുത്തുകാരനായിരുന്ന മർഹൂം എൻ.കെ ഉസ്താദ് ആ വർഷത്തിൽ സംശയം പ്രകടിപ്പിച്ചു. 'മൈബദി'യുടെ ശർഹായ 'ഐനുൽ ഖുള്വാതി'ൽ ആ വർഷമല്ല, മറ്റൊരു തിയതിയാണെന്ന് പറഞ്ഞു. അപ്പോൾ ഉസ്താദ് തിരസ്കരിച്ചു:
"അല്ല, 'മുഖദ്ദിമഃ ബ്നി ഖൽദൂനി'ൽ ഞാൻ പറഞ്ഞ വർഷമാണ്. ഞാൻ ബാഖിയാതിൽ പഠിക്കുന്ന കാലത്ത് നോക്കിയിട്ടുണ്ട്..." ശേഷം, പ്രസ്തുത ഭാഗത്തെ ഉദ്ധരണി കാണാതെ വായിച്ചു കേൾപ്പിച്ചു.
ഇത് കേട്ട്, കിടങ്ങഴി ഉസ്താദ് (അബ്ദുർറഹീം മുസ്‌ലിയാർ), ജ്യേഷ്ഠൻ (അബ്ദുർറഹ്മാൻ മുസ്‌ലിയാർ) ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ 'മുഖദ്ദിമഃ ബ്നി ഖൽദൂൻ' കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ, ബെൽറ്റിൽ നിന്നും കാശെടുത്തു കൊടുത്തിട്ട്, അത് കൊണ്ടു വരാൻ കൽപിച്ചു. കൊണ്ടുവന്നു നോക്കിയപ്പോൾ, ഉസ്താദ് പറഞ്ഞത് പോലെ തന്നെ കാണാനായി !. ഇത് പറയുന്ന സമയത്ത്, ബാഖിയാതിൽ നിന്നും ബിരുദമെടുത്ത് നാൽപത് വർഷത്തോളം പിന്നിട്ടിരുന്നുവെന്ന് മർഹൂം സ്വമദ് മൗലവി പറഞ്ഞതോർക്കുന്നു. വായനക്കിടയിൽ കണ്ട ടോളമിയുടെ മരണ വർഷം പോലും ഓർമ്മയിൽ നിൽക്കുക എന്നത് അൽഭുതമല്ലാതെ പിന്നെന്താണ് !
No comments:
Post a Comment