Skip to main content

ത്വരീഖത്ത്

ത്വരീഖതും വ്യാജന്മാരും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇതു വ്യാജന്മാരുടെ കാലമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. തിരുനബി(സ്വ)യുടെ “അവസാനകാലത്തെ ചപ്പുചവറുകള്‍” എന്ന പ്രയോഗത്തെ ശരിവെക്കുന്ന വിധത്തില്‍ ഇന്നു സത്യം മാറി മറഞ്ഞു കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ വ്യാജന്മാര്‍ അനുദിനം വര്‍ധിച്ചു വരുന്നു. ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ അവകാശപ്പെട്ടു ആയിരക്കണക്കിനു കള്ളവാദികള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ത്വരീഖത് മാത്രം വ്യാജന്മാരുടെ വലയത്തില്‍ നിന്നും പുറത്തു കടന്നുവെന്ന് ആശ്വസിക്കാന്‍ ന്യായമില്ല. പ്രവാചകത്വത്തിന്റെ പേരില്‍ തിരുനബി(സ്വ)യുടെ കാലത്തു പോലും വ്യജന്മാര്‍ രംഗത്തുവരികയും പതിനായിരങ്ങളെ സ്വാധീനിക്കുകയും ചെയ്തെങ്കില്‍ ത്വരീഖതിന്റെ പേരില്‍ വ്യാജ ചാകര തന്നെ ഉണ്ടാകുമെന്നു നമുക്കുറപ്പിക്കാം. ഇന്നാകട്ടെ ചൂഷണത്തിനു ഏറ്റവും നല്ല മേഖല ആത്മീയത അഭിനയിക്കലാണെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. ഇമാം സൂയൂത്വി(റ) രേഖപ്പെടുത്തുന്നതു കാണുക:
“തസ്വവ്വുഫിന്റെ വിഷയത്തിലെ കള്ളനാണയങ്ങള്‍ പെരുത്തു പോയിട്ടുണ്ടെന്നാണ് അനുഭവം. സത്യമായ ത്വരീഖതിന്റെ പുറംപൂച്ചുമായി ത്വരീഖതില്‍ ഇല്ലാത്തവ കടത്തി ച്ചേര്‍ത്തു അവര്‍ വിലസുന്നു. ഇവരുടെ പെരുപ്പം നല്ലവരടക്കം സര്‍വരെയും തെറ്റിദ്ധരിപ്പിക്കുന്നിടത്തേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു”(തഅ്യീദുല്‍ഹഖീഖതില്‍-അലിയ്യ: 57).
ഏതു നല്ലതിനും ഡ്യൂബ്ളിക്കേറ്റ് രംഗത്തെത്തുക ലോക രീതിയായിട്ടുണ്ട്. ത്വരീഖതിന്റെ കാര്യത്തില്‍ അല്‍പം കടന്ന രൂപത്തില്‍ തന്നെ ഇത് ഉണ്ടായിട്ടുണ്ടെന്നതാണു നേര്. വ്യാജമായി ഒന്നിനെയും പൊറുപ്പിക്കരുതെന്നാണ് ഇസ്ലാമിന്റെ ശാസന. ഇസ്ലാം വന്നതും നിലനില്‍ക്കുന്നതും ചതിയന്മാരെയും കള്ളന്മാരെയും തുരത്താനാണ്. വ്യാജന്മാരെ തുരത്തിയാല്‍ മാത്രമേ സത്യവാന്മാരെ നിലനിറുത്താനാകൂ. ഈ തത്വം ത്വരീഖതിന്റെ കാര്യത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പ്രവാര്‍ത്തികമാക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ത്വരീഖതിന്റെ വിഷയത്തിലെ വ്യാജത്വം കണിശമായ രൂപത്തില്‍ പണ്ഢിത ലോകം പ്രതിരോധിച്ചിട്ടുണ്ടെന്നതാണു നേര്. കാരണം, ഉപകാരം കൂടുതലുള്ളതിന്റെ അപകടവും കൂടുതലാണെന്ന് ഒരു തത്വമുണ്ട്. ആത്മീയത മനുഷ്യനെ ഉന്നതങ്ങള്‍ താണ്ടാന്‍ സഹായിക്കുന്ന ഒന്നാണ്. അതു ദിശതെറ്റിയാല്‍ അധഃപതനവും അങ്ങേഅറ്റത്തേതായിതീരും. അതുകൊണ്ട് ഇക്കാര്യത്തില്‍ കള്ളനാണയങ്ങള്‍ക്കു കടുത്ത താ ക്കീതു തന്നെ ഇസ്ലാം നല്‍കിയിരിക്കുന്നു. ഒരുവേള യഥാര്‍ഥ നാണയങ്ങള്‍ക്കു തന്നെ അല്ലറ ചില്ലറ പോറലുകള്‍ ഏറ്റെന്നു വരുമെന്നറിഞ്ഞിട്ടും കള്ളനാണയങ്ങളെ തുരത്താന്‍ പണ്ഢിത ലോകം കര്‍ക്കശ നിലപാടു സ്വീകരിച്ചതായി ചരിത്രത്തില്‍ കാണാം. ആ വിഷയത്തില്‍ പണ്ഢിതന്മാര്‍ പറഞ്ഞ ന്യായം തീര്‍ത്തും യുക്തിപരമായിരുന്നു. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചു മതം തെറ്റിദ്ധരിക്കപ്പെടരുതെന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം. ഇങ്ങനെയൊരു കണിശത പണ്ഢിതന്മാര്‍ കൈകൊണ്ടാല്‍ ത്വരീഖതിന്റെ ഗുരുക്കള്‍ക്കു യാതൊരു നീരസവും ഉണ്ടാകില്ലെന്നും അവര്‍ നിരീക്ഷിക്കുകയുണ്ടായി. വസ്തുത അതു തന്നെയായിരുന്നു. ഹല്ലാജിന്റെ ചരിത്രം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ത്വരീഖതിനകത്തെ വ്യാജ പെരുപ്പം ഗ്രഹിക്കാന്‍ ഇമാം സൂയൂത്വി(റ) പറഞ്ഞതു മതിയായ തെളിവാണ്. അഞ്ചു നൂറ്റാണ്ടിനപ്പുറത്തെ കഥയാണു ബഹുമാനപ്പെട്ടവര്‍ പറയുന്നത്. അതിനും അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറത്തു തര്‍ബിയതിന്റെ ശയ്ഖ് തിരോധാനം ചയ്തതിനെപ്പറ്റി ‘തര്‍ബിയതും ത്വരീഖതും’ എന്ന ലേഖനത്തില്‍ പറഞ്ഞു. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ത്വരീഖതുകളുടെ ഇന്നത്തെ ആധിക്യം ആപല്‍കരമാണെന്നു കണ്ടെത്താം. ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ)ന്റെ നിര്‍ദേശം കാണുക:
“ശരീഅതിന്റെയും ഹഖീഖതിന്റെയും ജ്ഞാനത്തില്‍ അഗാധതലങ്ങള്‍ ഉറപ്പാകാത്ത ഒരാളെയും പിന്തുടര്‍ന്നു പോകരുത്. കാരണം കള്ളവാദികളും ചൂഷകരും അങ്ങേയറ്റം പെരുകുകയും ത്വരീഖതിനെ വാദിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ യഥാര്‍ഥ ത്വരീഖതില്‍ നിന്നു പാടെ മുക്തരാകുന്നു. നരകത്തിലേക്കാണ് അവരുടെ പ്രയാണം. അവരുടെ വാക്കുകളും പ്രവൃത്തികളും അവസ്ഥകളും തീര്‍ത്തും തെറ്റാണ്. നശിച്ചുപോകുന്ന ദുന്‍യാവിന്റെ മേല്‍ കടിപിടികൂടുകയാണ് അവര്‍ ചെയ്യുന്നത്. ശാശ്വതമായ ആഖിറത്തെ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. ത്വരീഖത്വാദം കൊണ്ട് അവര്‍ ലക്ഷ്യമാക്കുന്നതു സമ്പ ത്തു വാരിക്കൂട്ടലും ഹറാം തിന്നു രസിച്ചു വിഡ്ഡിത്തത്തിലും പാപങ്ങളിലുമായി കാലം തള്ളിനീക്കലും മാത്രമാണ്. അതുകൊണ്ട് ഇത്തരക്കാരെ നന്നായി പേടിക്കുക. കരുതി കൊള്ളുക. അവരുടെ വാക്കുകളും പ്രവൃത്തികളും ഉള്‍കൊണ്ടു ചതിപ്പെടാതെ നോക്കുക. ഇവരെ പിന്തുടര്‍ന്നവര്‍ പാദം തെന്നി തെറ്റില്‍ വീണു ഖേദം കൊയ്തെടുക്കേണ്ടതായി വരും. പരിപൂര്‍ണതയുടെ നാലയലത്തെത്തുന്നതു പോലും അവര്‍ക്കു വിലക്കപ്പെടും. എല്ലാറ്റിനും പുറമെ അല്ലാഹുവിന്റെ പക്കല്‍ നിന്നു കടുത്ത ശിക്ഷയും നടപടിയും ഏല്‍ക്കേണ്ടതായും വരുന്നതാണ്” (ഫതാവല്‍ഹദീസിയ്യ:56).
ഇബ്നുഹജറില്‍ ഹയ്തമി(റ) പറയുന്നു: “തങ്ങള്‍ അത്യുന്നതരായ ‘മലാമതീ’ വിഭാഗ ക്കാരായ ത്വരീഖതുകാരാണെന്നു പറഞ്ഞു ചില ആളുകള്‍ ചതി നടത്തുന്നുണ്ട്. മലാ മതികളുടെ വേഷം ഈ വ്യാജന്മാര്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഇവര്‍ ഒരി ക്കലും അവരുടെ കൂട്ടത്തില്‍ ചേരാന്‍ അര്‍ഹതയുള്ളവരല്ല. സ്വൂഫിസത്തിന്റെ മറവില്‍ വഞ്ചനയും കള്ളത്തരവും നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്. ഈ കൂട്ടത്തില്‍ ചിലര്‍ ഇബാഹതിന്റെ വഴി തിരഞ്ഞെടുത്തതായി കാണാം. തങ്ങളുടെ ഹൃദയം അല്ലാഹുവില്‍ ലയിച്ചിരിക്കുകയാണെന്നും ശരീഅതിന്റെ വിധികള്‍ തങ്ങള്‍ക്കു ബാധകമല്ലെന്നും അതൊക്കെ സാധാരണക്കാരനുള്ളതാണെന്നും ഇവര്‍ വാദിക്കും. തെറ്റും മതിനിഷേധവു മാകുന്നു ഈ വാദം. കാരണം, ശരീഅതില്ലാത്ത ത്വരീഖത് മതപരിത്യാഗമാണെന്നാണ് പണ്ഢിതവിധി.
“ഈ ഗണത്തില്‍പെട്ട ഒരു കൂട്ടം വ്യാജന്മാര്‍ ‘ഹുലൂല്‍’ അഥവാ ‘അവതാര’ സിദ്ധാ ന്തക്കാരാണ്. ദൈവം തങ്ങളില്‍ അവതരിക്കുന്നു വെന്നാണ് ഇവരുടെ പ്രചാരണം. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അന്ധമായ അനുകരണം എന്നതില്‍ കവിഞ്ഞ് ഇസ്ലാമും ഇതുമായി യാതൊരു ബന്ധവുമില്ല. വ്യാജന്മാരില്‍പെട്ട മറ്റൊരു വിഭാഗത്തിന്റെ പ്രചാ രണം തങ്ങള്‍ ഈ ജീവിതത്തില്‍ തികഞ്ഞ കളിപ്പാവകള്‍ മാത്രമാണെന്നാണ്. അതു കൊണ്ടു തങ്ങള്‍ ചെയ്യുന്ന യാതൊരു കാര്യത്തിനും തങ്ങളെ കുറ്റപ്പെടുത്തരുതെന്നു പറ ഞ്ഞ് ഇവര്‍ തെറ്റില്‍ വ്യാപരിക്കുന്നു. തോന്നുന്നതൊക്കെ ചെയ്യാനും മതവിധികള്‍ കാറ്റില്‍ പറത്താനും ത്വരീഖതിന്റെ പേരില്‍ ഇവര്‍ ധൈര്യപ്പെടുകയും ചെയ്യുന്നു” (ഫതാവല്‍ഹദീസിയ്യ: 234, 235).
വരുന്നവഴി
ത്വരീഖത് വ്യാജമായിത്തീരുന്നതിന്റെ വഴികള്‍ പലതാണ്. സത്യസന്ധമായ പരമ്പര ഇല്ലാത്തതിനാല്‍ ത്വരീഖത് തെറ്റായിത്തീരും. ഒരു ത്വരീഖതിന്റെ പ്രധാന പിന്‍ബലം കുറ്റമറ്റ പരമ്പരയാണെന്നു പറയാം. ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നു: “ത്വരീഖതിന്റെ മഹാന്മാരുടേതല്ലാത്ത മാര്‍ഗവുമായി ഒരു മുരീദ് ബന്ധം പുലര്‍ത്തിയാല്‍ അത് അവനില്‍ ആത്മീയമായ അധ:പതനത്തിനു കളമൊരുക്കുന്നതാണ്.” (രിസാലതുല്‍ഖുശയ്രി: 180)
സത്യമായ ത്വരീഖതുകള്‍ക്കു കുറ്റമറ്റതും പരിശുദ്ധി അവകാശപ്പെടാവുന്നതുമായ പരമ്പര ഉണ്ടാകും. പരമ്പര വഴി പ്രവാചകനില്‍ വരെ അതിന്റെ വേരുകള്‍ ചെന്നെത്തുന്നതുമാണ്. ത്വരീഖതിന്റെ കൈതുടര്‍ച്ചക്കാരെ കുറിച്ചു ചരിത്രപരമായ വിവരണങ്ങള്‍ സത്യസന്ധമായി നിലനില്‍ക്കുകയും ചെയ്യും. ഇതൊന്നും അവകാശപ്പെടാനില്ലാത്തവര്‍ എത്ര ഉന്നതരായാലും ത്വരീഖതില്‍ വ്യാജന്മാരാണ്. ഇവര്‍ പറയുന്ന പരമ്പര പാരമ്പര്യത്തിന്റെ സദ്ഗുണങ്ങള്‍ കളഞ്ഞു കുളിച്ച കേവല കഥകള്‍ മാത്രമാണ്. മഹാന്മാരുടെ പേരുകളി ല്‍ പ്രസിദ്ധരാവുക എന്നതില്‍ കവിഞ്ഞ് ആ മഹാന്മാരുമായി ചരിത്രപരവും ആത്മീയവുമായ യാതൊരു ബന്ധവും സൂക്ഷിക്കാനാകാത്തവരാണിവര്‍. ഖാദിരി, നഖ്ശബന്തി, ദസൂഖി എന്നിങ്ങനെ പേരിനു നേരെ എഴുതിച്ചേര്‍ത്ത് ഒരു ദിക്റിന്റെ കൈ തുടര്‍ച്ചയും അവകാശപ്പെട്ടു രംഗത്തെത്തുന്ന ഇവര്‍ പരമ്പരയുടെ പരിശുദ്ധിയും തുടര്‍ച്ചയും പഠിക്കാത്തവരാണ്. കുടുംബപരമായ പാരമ്പര്യത്തെ ത്വരീഖതിന്റെ പരമ്പരയുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യഥാര്‍ഥത്തില്‍ കുടുംബപാരമ്പര്യം കേവലാര്‍ഥത്തില്‍ ത്വരീഖതില്‍ സ്വീകാര്യമാണെന്ന് ആരും പറയില്ല. ത്വരീഖതെന്നു പറയുന്നത് ആധ്യാത്മ മാര്‍ഗമാണ്. വിജ്ഞാന പാരമ്പര്യമില്ലാത്ത ഒരാള്‍ തന്റെ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ ത്വരീഖത് അവകാശപ്പെടുന്നതു വിരോധാഭാസം തന്നെയാണ്. പിതാവ് പണ്ഢിതനായതുകൊണ്ടു പണ്ഢിത പാരമ്പര്യം മകനുകിട്ടണമെന്നില്ല. മകന്‍ സ്വന്തമായി പഠിക്കുക തന്നെ വേണം. അതുപോലെ തന്നെയാണു ത്വരീഖത് പാരമ്പര്യവും. പിതാവ് ശയ്ഖോ വലിയ്യോ ആകുന്നതുകൊണ്ടു മകനും പരമ്പരയുടെ തുടര്‍ച്ചക്കാരനാകുന്നില്ല. മകന്‍ തസ്വവ്വുഫിന്റെ പാത പിന്‍പറ്റിയാല്‍ വേണമെങ്കില്‍ പിതാവിനെ പോലെ ശയ്ഖും ഗുരുവുമൊക്കെ ആകാവുന്നതാണ്.
അതുപോലെ സ്വയം ശയ്ഖായി അവരോധിതരായവര്‍ക്കും സത്യമായ ത്വരീഖതില്‍ സ്ഥാനമില്ല. വ്യാജന്മാരുടെ ഗണത്തില്‍പെടുത്തി അവരെയും മാറ്റി നിറുത്തണമെന്നാണു പണ്ഢിതമതം. ശയ്ഖിന്റെ അനുമതിയും തുടര്‍ച്ചയും വ്യവസ്ഥാപിതമായി കിട്ടിയവനേ ത്വരീഖതിന്റെ പരമ്പരയില്‍ പദവി ഉള്ളൂ.  മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) പറയുന്നു: “നബി(സ്വ)യിലേക്കു ചെന്നെത്തുന്ന തുടര്‍ച്ച പ്രകാരം ഒരു ശയ്ഖിന്റെ നിയന്ത്രണത്തിലായി ഉന്നതങ്ങള്‍ താണ്ടുന്നവനേ ഈ വിഷയത്തില്‍ അംഗീകൃതനാകൂ. ശയ്ഖില്‍ നിന്നു മാര്‍ഗദര്‍ശനത്തിനുള്ള സമ്മതം ലഭിക്കുന്നതും പ്രധാനമാണ്. അല്ലാതെ, സ്വയം എഴുന്നെള്ളിപ്പ് അനുവദിക്കുന്നതല്ല. വഴി നടത്തുന്ന ഗുരു ഇല്ലാത്തവന്റെ ശയ്ഖ് ശയ് ത്വാനായി തീരുന്നതാണ്. മുരീദുകളുടെ പക്കല്‍ നിന്നു കരാറു സ്വീകരിക്കുന്നതും അവര്‍ ക്കു വഴി കാണിക്കുന്നതും ശയ്ഖിന്റെ അസ്ഥിത്വം ഉറപ്പിച്ച ശേഷം മാത്രമായിരിക്കണം. മഹാന്മാരായ ആത്മീയ ഗുരുക്കന്മാര്‍ വിധിച്ച കാര്യമാകുന്നു ഇത്. അര്‍ഹതയില്ലാതെ ഇക്കാര്യത്തില്‍ തലയിടാന്‍ വരുന്നവന്‍ വരുത്തിത്തീര്‍ക്കുന്ന അപകടം നന്മയെക്കാള്‍ പതിന്മടങ്ങു തിന്മയായിരിക്കും. വഴിയോരക്കൊള്ള നടത്തുന്നവന്റെ പാതകത്തിനു തുല്യപ്പെട്ടവനാകും ഇവന്‍. ഇത്തരമൊരുത്തന്‍ ശയ്ഖാകാന്‍ പോയിട്ടു സത്യസന്ധനായ മുരീദു പോലുമാകാന്‍ അര്‍ഹനല്ലെന്നതാണു നേര്” (തന്‍വീറുല്‍ഖുലൂബ്: 525).
പരമ്പര കുറ്റമറ്റതും ഗുരുവിന്റെ അനുമതിപ്രകാരം തുടര്‍ന്നു പോരുന്നതുമാകാതിരുന്നാല്‍ ത്വരീഖത് വ്യാജമാകും. ഇത്തരക്കാര്‍ക്കു ചിലപ്പോള്‍ താല്‍ക്കാലിക നേട്ടങ്ങള്‍ വരുത്താവുന്നതാണ്. പക്ഷേ, നേട്ടങ്ങളുടെ പതിന്മടങ്ങു കോട്ടങ്ങള്‍ വരുത്തുന്നതു കൊണ്ട് ഇവരെ മാറ്റി നിറുത്തണമെന്നും സൂക്ഷിക്കണമെന്നുമാണ് മശാഇഖന്മാരുടെ അഭിപ്രായം. ഇമാം കുര്‍ദി(റ) പറയട്ടെ: “ഒരു മുരീദിന് തന്നില്‍ നിന്നു തിരുനബിയില്‍ എത്തുന്നതു വരെയുള്ള പുണ്യപുരുഷന്മാരുടെ പരമ്പര അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. പരമ്പര കുറ്റമറ്റതായാലേ ഫലം കിട്ടൂ. തിരുനബിയില്‍ പരമ്പര എത്താത്തവന്‍ അനുഗ്രഹം അറ്റവനാകുന്നു. അവനില്‍ നിന്നു ബയ്അതും ഇജാസതും അരുത്” (തന്‍വീര്‍: 500).
സത്യമായ ഒരു ത്വരീഖതും ശരീഅത്തിനെതിരല്ല. അതിനാല്‍ ശറഈ വിരുദ്ധ വിചാരങ്ങ ളും നടപടിക്രമങ്ങളും വെച്ചുപുലര്‍ത്തുന്ന ശയ്ഖും മുരീദും അവരുടെ ത്വരീഖതും വ്യാജമാണെന്നു വിധിക്കാവുന്നതാണ്. ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ത്വരീഖതിന്റെ കാര്യത്തില്‍ സത്യവാന്മാരെയും വ്യാജന്മാരെയും തിരിച്ചറിയാനുള്ള മാനദണ്ഡം നബി ചര്യാനുസൃതം ശറഈ കര്‍മങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ ഇല്ലേ എന്നു നി രീക്ഷിക്കലാകുന്നു” (അല്‍ബഹ്ജതുസ്സനിയ്യ: 35).
ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: “ഹഖീഖത്ത് ശരീഅതിനെതിരാണെന്നോ ആന്തരികജ്ഞാനം ബാഹ്യജ്ഞാനവുമായി ഒക്കില്ലെന്നോ ആരെങ്കിലും പറഞ്ഞാല്‍ ഈമാനിനെക്കാള്‍ അവനോട് അടുത്തു നില്‍ക്കുന്നതു കുഫ്റാകുന്നു” (ഇഹ്യാഅ്: 1/100).
ശരീഅത് വിരുദ്ധമായതു ത്വരീഖതിന്റെ പേരില്‍ നിലനില്‍ക്കുന്നിടത്ത് ഈമാനു പകരം കുഫ്റായിരിക്കും വന്നു ചേരുക എന്നാണ് ഇമാം ഗസ്സാലി(റ) പറയുന്നത്. ഇക്കാലത്തു ചില വ്യാജന്മാര്‍ ത്വരീഖതും ശരീഅതും തമ്മില്‍ ഒക്കില്ലെന്നു വരുത്തിത്തീര്‍ത്തു ശറഈ വൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കാറുണ്ട്. ശറഅ് മാറ്റിവെച്ചു താന്തോന്നിയായി ജീവിക്കാന്‍ ത്വരീഖതിനെ തന്നെ ചൂഷണം ചെയ്യുകയാണിവര്‍. ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാന്‍ ശരിയായ ത്വരീഖതുകാര്‍ അനുവദിക്കില്ല. ഇമാം ജുനയ്ദ്(റ) പറയുന്നത് ഇത്തരക്കാരെക്കാള്‍ എത്രയോ മെച്ചമാണു വ്യഭിചാരികളും കള്ളന്മാരുമെന്നാണ്. ഈഖ്വാള്വിന്റെ വരികള്‍ കാണുക: “ജുനയ്ദ്(റ) പറഞ്ഞതു സത്യം തന്നെയാകുന്നു. ഒരാള്‍ വ്യഭിചരിച്ചാലും കളവ് നടത്തിയാലും അക്കാരണത്താല്‍ കാഫിറാവുകയില്ല. എന്നാല്‍ തനിക്കു ദീനീ നിര്‍ബന്ധങ്ങള്‍ ബാധകമല്ലെന്നു വിശ്വസിച്ചാല്‍ വെണ്ണയില്‍ നിന്ന് മുടിനാരിഴ വലിച്ചെടുക്കുന്നതു പോലെ അവന്‍ മതത്തില്‍ നിന്നു പുറത്തു പോകുന്നതാണ്. ഈ വസ്തുത നാം നന്നായി ഗ്രഹിച്ചിരിക്കണം. അണപ്പല്ലുകൊണ്ടു കടിച്ചു പിടിക്കുക തന്നെ വേണം. ചില ഗ്രന്ഥങ്ങള്‍ പാരായണം നടത്തി തന്റെ ഇഛക്കും ബുദ്ധിക്കുമനുസരിച്ച് അനുഷ്ഠാനങ്ങള്‍ വേണ്ടെന്നുവെക്കുന്ന താന്തോന്നികളെ കരുതിയിരിക്കണം. ദേഹേഛയെ പിന്തുടരുന്നവനെ വിശ്വസിക്കരുതെന്നാണു നബിവചനം. അല്ലാഹു പറഞ്ഞിരിക്കുന്നത് എന്നെ സ്നേഹിക്കുന്നുവെങ്കില്‍ തിരുനബിയെ പിന്‍പറ്റൂ എന്നാണ്. അതുകൊണ്ടു നബി(സ്വ)യെയും പൂര്‍വകാല മഹാന്മാരെയും നീ പിന്‍പറ്റുക. അവര്‍ ക്കൊത്തു പരലോകത്തും എത്തിപ്പെടാന്‍ അതു വഴി സാധിക്കും” (ഈഖ്വാള്വ്: 162).
ത്വരീഖതിന്റെ ഉന്നതപദവികള്‍ താണ്ടിയാല്‍ തന്നെ ശരീഅത് കയ്യൊഴിയുന്നിടത്തു ത്വരീഖതിന്റെ പദവികള്‍ റദ്ദു ചെയ്യപ്പെടുമെന്നതാണു സത്യം. ശയ്ഖ് അഹ്മദ്ബ്ന്‍ മുഹമ്മദ് അല്‍ഹുസയ്നി(റ) പറയുന്നതു കാണുക: “ശരീഅതിന്റെ കാര്യത്തില്‍ വീഴ്ചവരുത്തിയ ധാരാളം ത്വരീഖതുകാരെ കാണാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. അവരൊക്കെയും ത്വരീഖതില്‍ നിന്നു പുറത്തു പോയവരും ഹഖീഖതിന്റെ പൊന്‍പ്രഭ കെടുത്തപ്പെട്ടവരുമായിട്ടാണു ഞാന്‍ കണ്ടത്. അതുപോലെ മറ്റൊരു വിഭാഗത്തെയും ഞാന്‍ കണ്ടു. അവര്‍ ത്വരീഖതുകാരുടെ കൂടെ നീണ്ട കാലമായി കഴിഞ്ഞുകൂടുന്നവരായിരുന്നു. പക്ഷേ, അവരില്‍ ആത്മജ്ഞാനത്തിന്റെ യാതൊരു ലക്ഷണവും വെളിപ്പെട്ടിരുന്നില്ല. അതിന്റെ കാരണം അവര്‍ ശരീഅതിന്റെ മര്യാദകള്‍ വെടിഞ്ഞു എന്നതായിരുന്നു” (ഈഖ്വാള്വ്: 163).
രണ്ടു വിഭാഗത്തെയാണു ശയ്ഖവര്‍കള്‍ പരിചയപ്പെടുത്തുന്നത്. ഒന്ന്- നേരത്തെ ത്വരീഖതില്‍ ഉന്നതങ്ങള്‍ സ്വായത്തമാക്കി പില്‍ക്കാലത്തു വ്യാജന്മാരായവര്‍. മറ്റൊരു കൂട്ടര്‍ നേരത്തെ തന്നെ വ്യാജന്മാരായി തുടരുന്നവര്‍. രണ്ടു വിഭാഗവും ബാഹ്യവീക്ഷണത്തില്‍ ത്വരീഖതുകാരായി വിലയിരുത്തപ്പെടാം. പക്ഷേ, രണ്ടു കൂട്ടരും തികഞ്ഞ വ്യാജന്മാര്‍ മാത്രമാകുന്നു. കാരണം, അവര്‍ ശരീഅത് കയ്യൊഴിഞ്ഞു എന്നതു തന്നെ. ഒട്ടേറെ മഹാന്മാര്‍ ഈ വസ്തുത അടിവരയിട്ടു സംസാരിച്ചതായി കാണാം. ഇമാം അഹ്മദ് ള്വിയാഉദ്ദീന്‍(റ) കുറിക്കുന്നു:
“ശരീഅതിന്റെ ആവശ്യം തീര്‍ക്കാന്‍ ഹഖീഖത് മതി എന്നുവാദിക്കുന്നവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാകുന്നു. ഹഖീഖത് സത്യത്തില്‍ ശരീഅതിന്റെ അകത്തളമാണ്. ബാഹ്യതലം അകത്തളത്തിന്റെയും അകത്തളം ബാഹ്യതലത്തിന്റെയും ആവശ്യം തീര്‍ ക്കില്ലെന്നു വ്യക്തമല്ലേ” (ജാമിഉല്‍ഉസ്വൂല്‍: 72).
ഇമാം തഫ്താസാനി(റ) രേഖപ്പെടുത്തുന്നു: “ഇലാഹീ സ്നേഹം, മനത്തെളിമ, പൂര്‍ണ ഇഖ്വ്ലാസ്വ് എന്നിവ ഒരു വലിയ്യ് നേടിക്കഴിഞ്ഞാല്‍ മതപരമായ ശാസനകള്‍ അവനു കൊഴിഞ്ഞു പോയെന്നും ഒരു തെറ്റും ഇനി അവനു ബാധകമല്ലെന്നും വന്‍കുറ്റങ്ങള്‍ ചെയ്താല്‍ തന്നെ അവന്‍ നരകത്തില്‍ കടക്കാന്‍ പോകുന്നില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരാണ് ഇബാഹതിന്റെയും ഇല്‍ഹാദിന്റെയും കക്ഷികള്‍. ഇവരുടെ വാദം മുസ് ലിംകളുടെ ഇജ്മാഅ് കൊണ്ടു തന്നെ തെറ്റാണെന്നു വ്യക്തമായതാണ്” (ശറഹുല്‍മഖ്വാസ്വിദ്: 5/77).
ശരീഅതിന്റെ ഒരു കൊച്ചു നിയമത്തെയെങ്കിലും മാറ്റിവെക്കുന്നവന്‍ ത്വരീഖതില്‍ സത്യസന്ധനല്ലെന്നുറപ്പിക്കാം. അഞ്ചുവഖ്ത് നിസ്കാരം ജമാഅതായി നിസ്കരിക്കാത്തവനാണു ത്വരീഖത് ചമയുന്നവനെങ്കില്‍ അവനു യാതൊരു വിലയും കല്‍പിക്കരുതെന്നു അബുല്‍ഹസനുശ്ശാദുലി(റ) പറഞ്ഞതും കൂടി(ഫുതൂഹാത്: 272) ഇവിടെ ചേര്‍ത്തു വാ യിച്ചാല്‍ കാര്യം കൂടുതല്‍ വ്യക്തമാകും.
വ്യാജ ത്വരീഖതാണോ എന്ന് ഉറപ്പാക്കുന്ന മറ്റൊരു കാര്യം വിശ്വാസപരമായ പാളിച്ച യാണ്. അഹ്ലുസ്സുന്നത്തിവല്‍ജമാഅതിന്റെ ആശയാദര്‍ശത്തിനു വിരുദ്ധമായ യാതൊ രു ത്വരീഖതും സത്യമാകില്ലെന്നാണു പണ്ഢിതമതം.  ത്വരീഖതുകളുടെ മുഴുവനും വേര് കിടക്കുന്നതു പരമ്പരാഗത സുന്നീ ആദര്‍ശത്തിലാകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുന്നതും ബിദ്അതിനെ പ്രോല്‍സാഹിപ്പിക്കുന്നതുമായ ശൈലി ഒരു ത്വരീഖതിലും നിലനില്‍ക്കുന്നതല്ല. അതുകൊണ്ടു സുന്നീ ആദര്‍ശത്തില്‍ മാറ്റുതെളിയിക്കാത്തതും അതിനു കാലോചിതമായി തന്നെ സഹായമേകാത്തതുമായ ത്വരീഖതുകളെല്ലാം വ്യാജമാകുന്നു. അത് ആരുടെ പേരില്‍ നിലനില്‍ക്കുന്നുവെന്നതോ ആരൊക്കെ നേതൃത്വം നല്‍കുന്നുവെന്നതോ പ്രശ്നമല്ല. ശയ്ഖുസഈദുല്‍മഗ്രിബി(റ) പറയുന്നു: “തസ്വവ്വുഫിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കലും പുത്തന്‍ വാദവും ദേഹേഛയും വെടിയലുമാകുന്നു. ഇതു പാലിക്കാത്തവന്‍ പതനത്തിലേക്കു കൂപ്പുകുത്തുക തന്നെ ചെയ്യും” (തുഹ്ഫതുസ്സാലികീന്‍: 9).
ത്വരീഖതിന്റെ പദവികള്‍ കരസ്ഥമാക്കിയവന്‍ തന്നെ ബിദ്അതിന്റെ വാഹകനായാല്‍ പദവി തെറിക്കുമെന്നു ഈ പറഞ്ഞതില്‍ നിന്നു വ്യക്തമാകുന്നു. എങ്കില്‍ സുന്നീ ആ ശയം കയ്യൊഴിക്കുന്നവന്‍ എങ്ങനെ സത്യമായ ത്വരീഖതുകാരനാകാനാണ്?. അഹ്ലുസ്സുന്നത്തി വല്‍ ജമാഅതിന്റെ വിശ്വാസാദര്‍ശങ്ങള്‍ അരക്കിട്ടുറപ്പിക്കല്‍ ത്വരീഖതിന്റെ ലക്ഷ്യമായി തന്നെ അവതരിപ്പിച്ച മഹാന്മാരുമുണ്ട്. ഇമാം ഗസ്സാലി(റ) ഇങ്ങനെ സൂചന നല്‍കിയതായി കാണാം. അല്ലാമാ ഖുശയ്രി(റ) പറയുന്നു:
“മുരീദിന് അനിവാര്യമായ കാര്യമാണു തന്റെ വിശ്വാസം ശരിപ്പെടുത്തല്‍. എല്ലാവിധ സംശയങ്ങളില്‍ നിന്നും ചീത്ത ഭാവനകളില്‍ നിന്നും ബിദ്അതില്‍ നിന്നും മുക്തമായെന്ന് ഉറപ്പുവരുത്തല്‍ നിര്‍ബന്ധമാകുന്നു” (രിസാല; 180).
ലോകത്തെ അറിയപ്പെട്ട  ത്വരീഖത്തുകളെല്ലാം ബിദ്അതിന്റെ കണ്ഠ കോടാലിയായി വര്‍ത്തിച്ച ചരിത്രമുണുള്ളത്. നഖ്ശബന്തി ത്വരീഖതിനെ കുറിച്ചു ജാമിഉല്‍ഉസ്വൂല്‍ പരിചയപ്പെടുത്തുന്നതു കാണുക: “നഖ്ശബന്തി ത്വരീഖത് സ്വഹാബതിന്റെ ത്വരീഖതാകുന്നു. ബാഹ്യവും ആന്തരികവുമായി നിരന്തരമായ ആരാധനയും സുന്നത്തിന്റെയും സൂക്ഷ്മതയുടെ പരിപൂര്‍ണതയും ബിദ്അതിനെ പാടെ ഉപേക്ഷിക്കലുമാണ് അതിന്റെ അടിത്തറ” (ജാമിഉല്‍ഉസ്വൂല്‍ – 136).
അര്‍ഹനല്ലാത്ത ശയ്ഖും അര്‍ഹനല്ലാത്ത മുരീദും ത്വരീഖതിന്റെ പേരില്‍ വ്യാജ്യ വ്യാപനത്തിനു കളമൊരുക്കുന്ന സുപ്രധാന ഘടകങ്ങളാകുന്നു. ഇക്കാലത്തു കണ്ടു വരുന്ന ത്വരീഖതുകള്‍ പരിശോധിക്കാന്‍ മുതിര്‍ന്നാല്‍ കണ്ടെത്താന്‍ കഴിയുന്നതു പ്രധാനമായും ഈ ഒരു ന്യൂനതയാണ്.
ത്വരീഖതിന്റെ ശയ്ഖാവണമെങ്കില്‍ ബാഹ്യവും ആന്തരികവുമായി ആയിരക്കണക്കിനു ഗുണവിശേഷങ്ങള്‍ ഒത്തിരിക്കണം. അക്കൂട്ടത്തില്‍ ലളിതമായതു പോലും ഒപ്പിക്കാനാകാ ത്തവരാണ് ഇന്നു ത്വരീഖതിന്റെ മുഴുവന്‍ കുത്തക അവകാശപ്പെടുന്നത്. എല്ലാ ത്വരീഖതുകാരും ഓരോ ശയ്ഖുമാരെ അവതരിപ്പിക്കുന്നുണ്ട്. ഈ ശയ്ഖുമാരില്‍ അവര്‍ ആരോപിക്കുന്നതു തര്‍ബിയതെന്ന മഹാ പദവിയാണ്. സത്യത്തില്‍ തബര്‍റുകിന്റെ പദവിപോലും അര്‍ഹിക്കാത്ത പശ്ചാത്തലമാകും ഈ ശയ്ഖുമാര്‍ക്ക് ഉണ്ടാവുക. തര്‍ബിയതിന്റെ ഗുണഗണങ്ങള്‍ ‘തര്‍ബിയത്’ എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തര്‍ബിയതിന്റെ ചാകര തന്നെ നിലനില്‍ക്കുന്നു എന്നാണു വ്യാജ ത്വരീഖത്തുകാരുടെ അവകാശവാദം. സത്യം നേരെ തിരിച്ചാണെന്നത് ഇവര്‍ അംഗീകരിക്കുന്നില്ല. തര്‍ബിയതിന്റെ ശയ്ഖിന് ഉണ്ടാകേണ്ട ലളിതമായ ഗുണമാണു മുസ്ലിം സമൂഹത്തില്‍ ഒരു ശത്രുവും ഇല്ലാത്തവിധം ഹൃദയസംസ്കൃതനാവുക എന്നത്. ഇന്നത്തെ ശയ്ഖുമാര്‍ സമൂഹത്തിലെ നല്ലവരെ തന്നെ ശത്രുവാക്കി പ്രതിചേര്‍ത്താണു രംഗത്തു വരുന്നത്. വിശിഷ്യാ മതപണ്ഢിതന്മാരെയും അവരെ അംഗീകരിക്കുന്നവരെയും. തങ്ങള്‍ക്കെതിരെ ചെറു വിരലനക്കുന്നവരെ ഒതുക്കാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുകയും മാരണത്തിന്റെയും ദുര്‍മന്ത്രത്തിന്റെയും ദുശിച്ചമാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നതും വിരളമല്ല. സത്യമായ ശയ്ഖിന്റെയും ത്വരീഖതിന്റെയും ചരിത്രത്തില്‍ ഇങ്ങനെ ഒന്നു കാണാനാവില്ല. തങ്ങള്‍ വ്യാജവാദികളാണെന്നു വിവരമുള്ളവര്‍ക്കു മുമ്പില്‍ പ്രകാശിപ്പിക്കുന്നതാണ് ഇത്തരക്കാരുടെ ഗോഷ്ടികള്‍.
ത്വരീഖതിന്റെ കാതലായ ഗുണമാണു ഹൃദയശുദ്ധി. അസൂയ, അഹങ്കാരം, ഏഷണി, പരദൂഷണം തുടങ്ങിയ മാരകമായ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തമാകാത്തവനു ത്വരീഖതി ന്റെ പേരു തന്നെ പറയാന്‍ അര്‍ഹതയില്ല. എന്നാല്‍ പ്രാഥമികമായ ഈ ആത്മീയ പ്രശ്നത്തിനു വില കല്‍പ്പിക്കാത്തവരാണു വ്യാജത്വരീഖതുകാര്‍. തങ്ങള്‍ തന്നെയാണ് എല്ലാം തികഞ്ഞവര്‍ എന്ന ധാരണയില്‍ മറ്റുള്ളവരെയൊക്കെ വില കുറച്ചു കാണുക ഇവരുടെ ഒന്നാമത്തെ ലക്ഷണമാണ്.  ത്വരീഖതില്‍ അംഗമായാല്‍ അഹങ്കാരം പ്രകടിപ്പിക്കുവാന്‍ ഇജാസതു ലഭിച്ചുവെന്ന ഭാവമാണിത്തരക്കാരില്‍ കാണുന്നത്. വിനയമാണു ത്വരീഖതിന്റെ മറ്റൊരു പ്രധാന സദ്ഫലം. ശയ്ഖ് ജീലാനി(റ) പറഞ്ഞു: “അല്ലാഹുവില്‍ എത്താന്‍ പല വാതിലുകള്‍ ഞാന്‍ പരതി. അവിടെയൊന്നും എനിക്കു കടന്നു ചെല്ലാനായില്ല. അവസാനം ഞാന്‍ ചെന്നതു വിനയത്തിന്റെ കവാടത്തിലാണ്. ആ വാതില്‍ ഒഴി ഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ടു നിങ്ങളും ആ വാതിലില്‍ കൂടി അകത്തെത്തുക.” ശയ്ഖ് ജീലാനി(റ) രിഫാഈ(റ) തുടങ്ങിയവര്‍ വിനയത്തിന്റെ പ്രതീകങ്ങളായിരുന്നു. എന്നാല്‍ അവരുടെ ത്വരീഖതുകാരെന്നു പറഞ്ഞു രംഗത്തു വരുന്നവര്‍ അഹങ്കാരത്തിന്റെ പ്രതീകങ്ങളാകുന്ന അവസ്ഥയാണു കാണുന്നത്. ഇതൊക്കെ വ്യാജമായ മാര്‍ഗമാണെന്നുറപ്പിക്കാന്‍ ബുദ്ധിയുള്ളവര്‍ക്കു മറ്റാരെയും കാത്തു നില്‍ക്കേണ്ടതായിട്ടില്ല.
സ്വന്തം കുറ്റങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നവരുടെയും പരിഹരിച്ചവരുടെയും മാര്‍ഗമാണു ത്വരീഖത്. എന്നാല്‍ ഇന്ന് അത് അന്യന്റെ കുറ്റങ്ങള്‍ക്കു കണ്ണു നട്ടിരിക്കുന്ന കമ്പനിയായിരിക്കുന്നു. ഇമാം ഗസ്സാലി(റ) ശയ്ഖിനെ തേടുന്നതു സംബന്ധമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരിക്കുന്നതു സ്വന്തം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കുന്നവനാകണം ശയ്ഖെന്നാണ്. മഹാന്‍ പറയുന്നു: “ഹൃദയത്തിന്റെ രോഗങ്ങള്‍ അറിയാവുന്ന, ആന്തരിക ആപത്തുകളെകുറിച്ചു ബോധമുള്ള ഗുരുവിന്റെ മുമ്പിലാണ് ഇരിക്കേണ്ടത്. അദ്ദേഹം വിധിക്കുന്ന പഥ്യങ്ങള്‍ പാലിക്കുകയും ആത്മപ്രയത്ന സൂചനകള്‍ ഉള്‍ക്കൊ ള്ളുകയും മുന്നോട്ടു നീങ്ങുകയും വേണം. ശയ്ഖും മുരീദും തമ്മിലും ഉസ്താദും ശി ഷ്യനും തമ്മിലും ഉണ്ടാകേണ്ട ബന്ധവും സമീപനവും ഇതാകുന്നു. ശയ്ഖും ഉസ്താദും ചെയ്യേണ്ടതു ശിഷ്യന്മാരുടെ കുറവുകള്‍ പറഞ്ഞു കൊടുത്തു ചികിത്സ നിര്‍ദേശിക്കുകയാണ്. ഖേദകരമെന്നു പറയട്ടെ ഇത് ഇക്കാലത്തു വളരെ കുറഞ്ഞു പോയിരിക്കുന്നു” (ഇഹ്യാഅ്: 3/64).
ഇമാം ഗസ്സാലി(റ) ഹിജ്റ: അഞ്ചാം നൂറ്റാണ്ടുകാരനാണ്. അന്നത്തെ കഥയാണീപറയുന്നത്. ത്വരീഖതില്‍ പ്രധാനമായും നടക്കേണ്ടതു സ്വയം സംസ്കരണമാണ്.  ഇതു കുറഞ്ഞു വന്നുവെന്നു മഹാന്‍ പറയുന്നുവെങ്കില്‍ ഇക്കാലത്തു പലരും അവകാശപ്പെടുന്ന തര്‍ബിയതിനെ ഏതു വിധത്തില്‍ കാണണമെന്നു നാം വിലയിരുത്തുക. സത്യത്തില്‍, ത്വരീഖതിന്റെ പേരില്‍ ഇന്നു നടക്കുന്ന പ്രാഥമിക സംസ്കരണം പോലും പരിതാപകരമാണ്.
ത്വരീഖതിന്റെ വ്യാജമുഖം പ്രകടമാകുന്ന മറ്റൊരുദാഹരണമാണു ത്വരീഖതില്‍ ആളെച്ചേര്‍ക്കല്‍ എന്ന ആഭാസം. ത്വരീഖതിന്റെ സംഘടനാവല്‍ക്കരണം എന്ന് ഇതിനെ വിശേഷിപ്പിക്കാം. അര്‍ഥ രഹിതവും പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലമില്ലാത്തതുമാണു ത്വരീഖതിന്റെ ഈ ഹോള്‍സൈല്‍ വിതരണം. കരാര്‍ അടിസ്ഥാനത്തില്‍, ഇത്രകൊല്ലം കൊണ്ട് ഇത്ര പേരെ ത്വരീഖതില്‍ ചേര്‍ക്കണമെന്ന ടാര്‍ജറ്റ് പോലും നിലനില്‍ക്കുന്നുവത്രെ!. ത്വരീഖതെന്നു പറയുന്നതു കോമാളിത്തമായി കാണുന്നവര്‍ക്കെ ഇതിനു ധൈര്യം വരൂ. സത്യമായ ശയ്ഖാണെങ്കില്‍ മുരീദുകളെ വര്‍ധിപ്പിക്കുന്നതില്‍ അത്യാഗ്രഹം കാണിക്കില്ലെന്നാണു പണ്ഢിതമതം. ഇനി അങ്ങനെ വര്‍ധിപ്പിക്കണമെന്നു ആശയുണ്ടെങ്കില്‍ തന്നെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ ത്വരീഖതില്‍ ആളെ ചേര്‍ക്കാന്‍ അവര്‍ മുതിരൂ. ഇസ്മാഈലുല്‍ ഹിഖി(റ) ഉദ്ധരിക്കുന്നതു കാണുക: “അത്തഅ്വീലാതുന്നജ്മിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം – ഒരാള്‍ ത്വരീഖതിന്റെ ശയ്ഖാകാനുള്ള നിബന്ധനയില്‍ പെട്ടതാണു മുരീദിനെ സ്വീകരിക്കുന്നതിന്റെമേല്‍ അത്യാഗ്രഹം കാണിക്കാതിരിക്കല്‍. പ്രശ്നത്തെപ്പറ്റിയും അതിന്റെ പ്രതിസന്ധികളെ പറ്റിയും സംസാരിക്കുന്നതിനു പുറമെ പരീക്ഷിക്കുകയും വേണമെന്നതു നിയമമാകുന്നു. ഇങ്ങനെ ചെയ്യുന്നതില്‍ ഒരാളെ വെറുപ്പിക്കല്‍ വരുന്നില്ല. നന്മ വരുത്തുകയാണു ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്തതിനു പിറകെ ആഗതന്‍ തന്റെ ആവശ്യത്തില്‍ സത്യസന്ധനാണെന്നും മറ്റെല്ലാം വെടിഞ്ഞു രംഗത്തു വരാന്‍ ഒരുക്കമാണെന്നും ബോ ധ്യപ്പെട്ടാല്‍ മാത്രം അവനെ സ്വീകരിച്ചു സ്വന്തം കുഞ്ഞിനെന്നപോലെ പരിപാലിക്കാന്‍ ശയ്ഖ് മുതിരണം” (റൂഹുല്‍ബയാന്‍: 5/278).
ത്വരീഖതിന്റെ പേരില്‍ ഇന്ന് നടക്കുന്നത് ഇപ്പറഞ്ഞതിനു വിരുദ്ധമാകുന്നു. വരുന്നവര്‍ ക്കെല്ലാം വാരിക്കോരി നല്‍കുകയും പരമാവധി ആളെ ചേര്‍ക്കുകയും ചെയ്യുക എന്നതാണ് പുതിയ രീതി. മുരീദുമാരുടെ കണക്കുപറഞ്ഞു സത്യാസത്യ വിവേചനത്തിനു വില പേശുന്നവര്‍ വരെ ഈ രംഗത്തുണ്ട്. അതുപോലെ ഒരു തരം പ്രസ്ഥാനവല്‍ക്കരണവും നടന്നുവരുന്നുണ്ട്. ശയ്ഖുമാര്‍ തന്നെ മുന്‍കയ്യെടുത്തു സമ്മേളന കോലാഹലങ്ങളും വാദവിവാദങ്ങളും നടത്തുന്നു. ഇതൊക്കെ സത്യമായ ത്വരീഖതാണെന്നു വിശ്വസിക്കുന്നവര്‍ വഴിതെറ്റിയെന്നു വിധിക്കാന്‍ കൂടുതല്‍ ബുദ്ധിവേണമെന്നു തോന്നുന്നില്ല. ത്വരീഖതിന്റെ സംഘടനാവല്‍ക്കരണം വ്യാജമുഖത്തെ തന്നെയാണു പ്രകടമാക്കുന്നത്. അത്തരമൊരു ശൈലി ഒരിക്കലും പുര്‍വസൂരികള്‍ക്കിടയില്‍ പ്രകടമായിരുന്നില്ല. അവരുടെ മുരീദുമാര്‍ എണ്ണത്തിന്റെ കാര്യത്തില്‍ കുറഞ്ഞവരും വണ്ണത്തിന്റെ കാര്യത്തില്‍ പെരുത്തതുമായിരുന്നു. എന്നാല്‍ ഇക്കാലത്തുള്ളവര്‍ എണ്ണത്തിന്റെ കാര്യത്തില്‍ കൂടുതലാണ്. മാറ്റ് ഒട്ടും ഇല്ലതാനും. ഇത്തരമൊരു സാഹചര്യത്തില്‍ ത്വരീഖതിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്.
പരിണിതഫലം
അര്‍ഹതയില്ലാത്തവര്‍ ത്വരീഖതിന്റെ പദവി അവകാശപ്പെടുന്നതു ആത്മ നാശത്തിനു കാരണമാ കുമെന്നാണു പണ്ഢിതവിധി. മറ്റുള്ള തെറ്റുകള്‍ ചെയ്യുന്നതിനെക്കാള്‍ വമ്പിച്ച പരാജയത്തിന് ഇതു കാരണമാകും. പണ്ഢിതന്മാരുടെ വീക്ഷണത്തില്‍ ഇത്തരക്കാര്‍ ചീത്തമരണത്തിനും ഒരുവേള മതപരിത്യാഗത്തിനും കാരണക്കാരാകുന്നതാണ്. ഇമാം അബ്ദുല്ലാ ബാഅലവി- അല്‍ഹദ്ദാദ്(റ) രേഖപ്പെടുത്തുന്നു: “യാതൊരുവിധ അര്‍ഹതയും ഇല്ലാതെ ഔലിയാഇന്റെ പദവിയും അവസ്ഥയും അവകാശപ്പെടുന്നവര്‍ക്കു ചീത്ത മരണത്തിനുള്ള വഴി എളുപ്പമാകു ന്നതാണ്” (അന്നസ്വാഇഹുദ്ദീനിയ്യ: 5).

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...