Saturday, December 13, 2025

പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടംالربا عند الضرورة

 സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ?


നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).


വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ  കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ്ഥകാരണമായി കുറ്റം ഒഴിവാകുമോ?

മറുപടി: അതെ ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിൻ്റെ കുറ്റം ഒഴിവാകുന്നതാണ് 

(ഫതാവൽകുബ്റാ 2/279 കാണുക).


നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.


ഫതാവാ നമ്പർ : 118 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ضرب يدينകയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്

 സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ?


നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്ത‌ത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു.


അത് നിഷിദ്ധമല്ലെന്നാണ് പ്രബലം. എങ്കിൽ കൈകൊട്ടും നിഷിദ്ധമല്ല. കൈകൊട്ട് കറാഹത്താണെന്ന് ഇമാം ഹലീമി(റ) വ്യ ക്തമാക്കിയത് ഇതിനാലാണ്. ഇമാം ഇബ്നു രിഫ്‌അത്ത്(റ) അതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കറാഹത്തിൻ്റെ വിവക്ഷ തഹ്‌രീമിൻ്റെ കറാഹത്താണെന്ന് (ഹറാം എന്ന അർത്തത്തിലുള്ള കറാഹത്ത്) അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീകളോട് സാദൃശ്യമാവുക എന്നതാണ് കാരണം. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രസ്തുത ഹദീസിൽ പറഞ്ഞത് നിസ്‌കാരത്തിൽ ഉണർത്തേണ്ട സന്ദർഭങ്ങളിൽ പുരുഷൻ തസ്ബീഹ് ചൊല്ലുന്നതിനു പകരം സ്ത്രീ കൈകൊട്ടുന്നതിനെ കുറിച്ചാണ്. നാം പറയുന്ന കൈ കൊട്ടിനെ കുറിച്ചല്ല. സ്ത്രീകളോട് സാദൃശ്യം നിഷിദ്ധമാകുന്നത് സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വിഷയങ്ങളിലാണ്. കൈ കൊട്ട് അത്തരം വിഷയങ്ങളിൽ പെട്ടതല്ല. അതിനാൽ കൈകൊട്ട് നിഷിദ്ധമല്ല. കറാഹത്താണ് എന്നതാണ് ന്യായമായിട്ടുള്ളത് (കഫ്ഫു റആഅ് 106 കാണുക). ഇമാം കുർദി(റ)ൻ്റെ ഫത്‌വ ഇപ്രകാരമാണ്: നിസ്കാരത്തിലല്ലാത്തപ്പോൾ ആവശ്യമില്ലാതെ വിനോദത്തിന് വേണ്ടിയോ സ്ത്രീകളോട് തുല്യത ഉദ്ദേശിച്ചുകൊണ്ടോ കയ്യടിക്കൽ ഹറാമാണെന്നാണ് ഇമാം റംലി(റ)ൻന്റെ നിലപാട്. ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിയട്ടുണ്ട്. വിനോദ ഉദ്ദേശ്യത്തിലാണെങ്കിലും കറാഹത്താണെന്നാണ് ശറഹുൽ ഇർശാദിൽ ഇബ്നു ഹജർ(റ) പറഞ്ഞിട്ടുള്ളത് (ഫതാവൽ കുർദി 152 കാണുക).


സ്ത്രീകൾ കൈകൊട്ടുന്നത് അനുവദനീയമാണ്. പുരുഷന്മാർ കൈകൊട്ടുന്നത് ഹറാമാണെന്നും കറാഹത്താണെന്നും അഭി പായങ്ങളുണ്ടെന്നും കറാഹത്തെന്നതാണ് പ്രബലമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിനോദമെന്ന നിലയിലല്ലാതെ ഒരാളെ വിളിക്കാൻ വേണ്ടിയോ എന്തെങ്കിലും കാര്യംഅറിയിക്കാൻ വേണ്ടിയോ കൈ കൊട്ടുന്നതിന് വിരോധമില്ലെന്ന് ഇമാം മാവർദി (റ) യിൽ നിന്ന് ശറഹുൽ ഇർശാദിൽ ഉദ്ധരിച്ചിട്ടുണ്ട്. ബഹു ശിഹാബുദ്ധീനുശ്ശാലിയാത്തി (ന: മ) യുടെ ഫതാവയിൽ  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കയ്യടി സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത ല്ല.


ഫതാവാ നമ്പർ : 337

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജ്വല്ലറിയുടെ ഓഫർ

 ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?


ഷാജഹാൻ ബേക്കൽ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം  കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.


എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല.മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.


ഫതാവാ നമ്പർ : 933

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

Thursday, December 4, 2025

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?


ഹമീദ്, ബാലുശ്ശേരി


ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.


പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.


നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.


നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.


ഫതാവാ നമ്പർ : 480 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ?

 ചോദ്യം: കുട്ടി ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ? അത് അന്യസമുദായത്തിന്റെ ആചാരം സ്വീകരിക്കലായി പരിഗണിക്കപ്പെടുമോ?


ഉത്തരം: കുട്ടി ജനിച്ച ദിവസം കേക്ക് മുറിച്ച് വിതരണം ചെയ്യുന്നത് തെറ്റല്ല. കുട്ടി ജനിച്ചതിൻ്റെ പേരിലോ മറ്റോ സന്തോഷമുള്ള സമയങ്ങളിൽ കേക്കോ മറ്റു പലഹാരങ്ങളോ വിതരണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ പോലും ചെയ്യാവുന്ന കാര്യമാണ് പലഹാര വിതരണവും അന്നദാനവും. നല്ല നിയ്യത്തോടെയാണെങ്കിൽ പ്രതിഫലാർഹവുമാണ്. എന്നാൽ മറ്റു മതക്കാരുടെ മതപരമായ ആചാരങ്ങൾ സ്വീകരിക്കാൻ പാടില്ല. തെറ്റായ വിശ്വാസങ്ങളൊന്നും ഉൾക്കൊള്ളാനും പാടില്ല. അതൊന്നുമില്ലാതെ കേക്കു മുറിച്ചു കൊടുക്കുന്നതും പലഹാരം വിതരണം ചെയ്യുന്നതും തെറ്റല്ല. അതുകൊണ്ട് മാത്രം അന്യ സമുദായത്തിന്റെ ആചാരം സ്വീകരിച്ചു എന്ന് വരില്ല.


ഫതാവാ നമ്പർ : 973

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? ربا في البنك

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. وطء على القبر

 ചോദ്യം:ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഒരു മയ്യിത്തിനെ മറവ് ചെയ്യാൻ കൊണ്ടു പോകുമ്പോഴും ഖബർ സിയാറത്ത് ചെയ്യാൻ പോകുമ്പോഴുമെല്ലാം മറ്റു ഖബറുകൾക്ക് മുകളിൽ ചവിട്ടേണ്ടി വരാറുണ്ടല്ലോ. എന്താണിതിൻ്റെ വിധി?


ശിഹാബ് മാട്ടുമ്മൽ


ഉത്തരം: ഖബറിനു മുകളിൽ ചവിട്ടരുത്. അത് കറാഹത്താണ്. എന്നാൽ മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടിയോ ഖബർ സിയാറത്തിന് വേണ്ടിയോ അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ അതിൽ തെറ്റില്ല. (തുഹ്‌ഫ: 3-175, നിഹായ 3-12)


ഫതാവാ നമ്പർ : 721

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...