Wednesday, May 29, 2024

മഖ്ദൂമുമാർക്ക് മുമ്പ്* *കേരളത്തിൽ മുഹദ്ദിസുകൾമുജാഹിദ് പ്രസ്ഥാനം 73

 https://www.facebook.com/100024345712315/posts/pfbid0MpgcudsxCvNDE2C1WutRePpqevLqE3DUmyNGjYFQUgU7L7fTHfufHzWULHGD4JEUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 73/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മഖ്ദൂമുമാർക്ക് മുമ്പ്*

*കേരളത്തിൽ മുഹദ്ദിസുകൾ*


മഖ്ദൂം കുടുംബം, മമ്പുറം തങ്ങൾ, ഉമര്‍ ഖാളി തുടങ്ങി ഒട്ടേറെ പണ്ഡിത കുലപതികൾ അവരുടെ വൈജ്ഞാനിക വിപ്ലവങ്ങൾക്ക് തിരി കൊളുത്തിയ മണ്ണാണ് കേരളം. ഇവരെല്ലാം 1921 നു മുമ്പ് നമ്മിൽ നിന്ന് വിടപറഞ്ഞു പോയവരാണ്. ഈ കാലഘട്ടത്തെക്കുറിച്ചാണ് ജാഹിലിയ്യാ കാലം എന്ന് മൗലവിമാർ വിശേഷിപ്പിച്ചത്. 


കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗം ഈ പംക്തിയിൽ എഴുതി പൂർത്തീകരിക്കുക ഒരിക്കലും സാധ്യമല്ല. എന്നിരുന്നാലും വിസ്മരിക്കാൻ പറ്റാത്ത ചില ചരിത്ര സത്യങ്ങൾ കൂടി സൂചിപ്പിക്കുന്നു. 


മഖ്ദൂം കുടുംബം കേരളത്തിൽ വരുന്നതിനുമുമ്പ് തന്നെ മുഹദ്ദിസുകൾ  (ഹദീസ് പണ്ഡിതന്മാർ ) കേരളത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം.


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:


"കേരളീയ മുഹദ്ദിസുകൾ :

നബി തിരുമേനി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം പ്രചരിച്ചിരുന്ന കേരളത്തിൽ മുഹദ്ദിസുകളുടെ (ഹദീസ് പണ്ഡിതന്മാർ ) സംഖ്യ ദുർലഭമാകാൻ  വഴിയില്ല. പക്ഷേ അവരെ സംബന്ധിച്ച പൂർണ്ണമായ ചരിത്ര രേഖകൾ കണ്ടെത്തിയിട്ടില്ല. മുസ്‌ലിം ഭൂമിശാസ്ത്രജ്ഞന്മാരിൽ പ്രഖ്യാതനായ ഇമാം യാക്കൂത്ത് ഹമവി തൻ്റെ വിഖ്യാത ഗ്രന്ഥം മുജ്മഉൽ ബുൽദാനിൽ പ്രാചീനകാലത്തെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു 'വിജ്ഞാന കോശമാണത്. മലബാറിലെ ഇഞ്ചി, കുരുമുളക് എന്നിവയെ സംബന്ധിച്ച വിശദീകരണങ്ങൾക്ക് ശേഷം അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു :

ഞാൻ താരീഖ് ദിമശ് ഖിൽ അബ്ദുല്ലാഹിബിന് അബ്ദുറഹ്മാനുൽ മലൈബാരി എന്നൊരാളുടെ ചരിത്രം എഴുതിക്കണ്ടിട്ടുണ്ട്. അദ്ദേഹം ഡമസ്കസ് കടലോരത്തിന്നു സമീപത്ത് സ്ഥിതി ചെയ്യുന്ന സൈദാ സംസ്ഥാനത്തിൽ അദ്നൂൻ എന്ന സ്ഥലത്ത് വെച്ച് അഹ്മദ് ബിൻ അബ്ദുൽ വാഹിദ് ഖശ്ശാബ് ശീറാസിയുടെ സന്നിധാനത്തിൽ നിന്നും ഹദീസ് അഭ്യസിച്ചിരുന്നു. മലൈബാരിയിൽ നിന്ന് അബു അബ്ദുല്ലാഹിസ്സൂരി ഹദീസ് രിവായത്ത് ചെയ്തിട്ടുമുണ്ട്. 


ശീറാസിലെ മുഹദ്ദിസായിരുന്ന അഹ്മദ് ബിനു അബ്ദുൽ വാഹിദ് ഖശ്ശാബ് (മരക്കച്ചവടക്കാരൻ)എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം കേരളത്തിൽ നിന്നും വിലപ്പെട്ട മരങ്ങൾ അറേബ്യായിലേക്കും മറ്റും കയറ്റുമതി ചെയ്തിരുന്നു. കോഴിക്കോട്ടെ കല്ലായി തുറമുഖം പുരാതന കാലം മുതൽ തന്നെ അറബികളുടെ വ്യാപാര കേന്ദ്രമായിരുന്നു. അറബിയിൽ തുറമുഖത്തിന് കല്ലാഅ എന്ന് പറയുന്നു. കാലാന്തരത്തിൽ അത് കല്ലായി ആയിപ്പരിണമിച്ചതാണ്. 


യാക്കൂത്ത് ഹമവി ഹിജ്റ 526 ലാണ് അന്തരിച്ചത്. ഇതിൽ നിന്നും മുഹദ്ദിസ് അബ്ദുല്ലാഹിൽ മലൈബാരി അതിന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് ഹദീസ് പഠനത്തിനായി ഡമസ്കസിൽ താമസിച്ചിരുന്നതെന്ന് ഗ്രഹിക്കാം.


താരീഖ് ദിമശ്ഖിന്റെ കർത്താവ് ഇബ്നു അസാക്കിർ ഹിജ്റ 571 ലാണ് അന്തരിച്ചത്. അദ്ദേഹം സിറിയയിലെ വലിയ മുഹദ്ദിസായിരുന്നു. ഹദീസ് പഠിപ്പിക്കുവാനായി ലോകത്ത് ഒന്നാമതായി സ്ഥാപിച്ച വിദ്യാലയമാണ് ദാറുൽ ഹദീസ് നൂരിയ്യാ (ദീമിശ്ഖ്). അതിൻെറ സ്ഥാപകൻ, വിഖ്യാതനായ മഹമൂദ് സങ്കി നൂറുദ്ദീൻ ഇത് ഇബ്നു അസാകീറിന്ന് ഹദീസ് പഠിപ്പിക്കുന്നതിനായി നിർമ്മിച്ചു കൊടുത്തതാണ്. 

വളരെ കാലത്തോളം അതിലെ പ്രധാന അധ്യാപകൻ ഇമാം ഇബ്നു അസാകീറായിരുന്നു. (ത്വബഖാത്ത് ഇമാം സുബ്ക്കി) 

ഇബ്നു അസാകീറിന്റെ ചരിത്രം സുബ്ക്കിയും ഇബ്നുഖല്ലിഖാനും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ധാരാളം വിദ്യാർത്ഥികൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ പഠിച്ചിരുന്നു. 


തദ്കിറതുൽ മുഹദ്ദിസീൻ ദാറുൽ ഹദീസ് നൂരിയക്ക് ശേഷമാണ് ബൈത്തുൽ മുഖദ്ദസിലെ വിശ്രുതമായ ദാറുൽ ഹദീസ് കമാലിയ സ്ഥാപിച്ചത്. അവിടെയും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഹദീസ് പഠിച്ചിരുന്നു. താരീഖ് ദിമശ്ഖ് ബൃഹത്തായൊരു ഗ്രന്ഥമാണ്. ഇബ്നു അനുസാകിർ ഹിജ്റ 571 മരണപ്പെട്ടുവെന്ന്റിയുമ്പോൾ കേരളീയനായ അബ്ദുല്ല അതിനും എത്രയോ മുമ്പാണ് അവിടെ പഠിച്ചിരുന്നതെന്ന് വരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 137)

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...