Thursday, August 14, 2025

ക്ഷണം സ്വീകരിക്കപ്പെട്ട് തിന്മ കണ്ടാൽ തിരുച്ചു പോരുന്നു

 Tweet 1157

ക്ഷണം സ്വീകരിക്കപ്പെട്ട് എത്തിച്ചേരുമ്പോൾ, നിർദ്ദേശിക്കപ്പെട്ട മതചിട്ടകൾ പാലിക്കാതെയുള്ള സാഹചര്യങ്ങളിൽ അച്ചടക്ക സമീപനം എന്ന നിലയിൽ തിരുനബിﷺ മാറിനിന്ന പല സന്ദർഭങ്ങളും കൂടി ഇവിടെ നമുക്ക് വായിക്കാനുണ്ട്. ഇമാം ഇബ്നു മാജ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞാൻ ഭക്ഷണം തയ്യാർ ചെയ്തിട്ട് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വരികയും എൻ്റെ വീട്ടിലേക്ക് എത്തിയപ്പോൾ ജീവികളുടെ രൂപങ്ങളുള്ള കർട്ടൻ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അവിടുന്ന് നേരെ മടങ്ങിപ്പോയി. രൂപങ്ങളുള്ള ഭവനങ്ങളിൽ കാരുണ്യത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് തിരുനബിﷺ പ്രസ്താവിക്കുകയും ചെയ്തു.


              തിരുനബിﷺയുടെ സേവകൻ അബ്ദുറഹ്മാൻ സഫീന(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരു ദിവസം അലി(റ) ഒരു സഹോദരനെ സൽക്കരിക്കാൻ ഒരുങ്ങി. ഭക്ഷണമൊക്കെ പാചകം ചെയ്തു വച്ചു. അപ്പോൾ പത്നി ഫാത്വിമ(റ) ചോദിച്ചു. തിരുനബിﷺയെയും കൂടി ഭക്ഷണത്തിലേക്ക് ഒന്ന് ക്ഷണിച്ചാലോ? അവിടുന്ന് നമ്മളോടൊപ്പം വന്ന് ഭക്ഷണം കഴിക്കുമല്ലോ! നബിﷺയെ വിളിക്കാൻ ആളെ അയച്ചു. അവിടുന്ന് വീട്ടിലേക്ക് വന്നു. വാതിലിന്റെ ഇരുവശത്തും കൈകൾ വച്ചു. അപ്പോഴതാ വീട്ടിൽ വേറിട്ട ചില അലങ്കാരങ്ങൾ ശ്രദ്ധയിൽപ്പെട്ടു. തങ്ങൾക്ക് അതത്ര സന്തോഷമായി തോന്നിയില്ല. അവിടുന്ന് മെല്ലെ തിരിച്ചു നടന്നു. ഇത് കണ്ട ഫാത്വിമ(റ) അലി(റ)യോട് പറഞ്ഞു, ഒന്ന് പിന്നിൽ ചെല്ലൂ. എന്താണ് തിരുനബിﷺ മടങ്ങിപ്പോകുന്നത് എന്ന്  അന്വേഷിച്ചു നോക്കൂ! അലി(റ) പറഞ്ഞു. ഞാൻ പിന്നാലെ പോയി തിരുനബിﷺയോട് ചോദിച്ചു. എന്താണ് അവിടുന്ന് മടങ്ങിപ്പോകുന്നത്? ഈ വിധം അലങ്കരിക്കപ്പെട്ട ഭവനത്തിൽ പ്രവേശിക്കാൻ പ്രവാചകന്മാർക്ക് സമ്മതമില്ല.


            ഉചിതമല്ലാത്ത അലങ്കാരങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു അവിടുന്ന്. മേൽ പറയപ്പെട്ട ഹദീസിന് വിശാലമായ വ്യാഖ്യാന തലങ്ങളുണ്ട്. പൊതുവായി വിശ്വാസികൾ അനുശാസിക്കേണ്ട ചിട്ടയിലേക്ക് ശ്രദ്ധ തിരിക്കുക എന്ന്. അല്ലെങ്കിൽ, പ്രിയപ്പെട്ട മകൾ ജീവിക്കേണ്ട ലാളിത്യത്തിലേക്ക് വിചാരം കൊണ്ടുപോവുക എന്ന്. അലങ്കാരങ്ങൾക്കും ചില ചിട്ടകളും മര്യാദകളുമുണ്ട്. അതിനപ്പുറത്തേക്ക് വന്നാൽ സ്വീകാര്യമല്ല എന്ന അദ്ധ്യായം നമുക്കിവിടെ വായിക്കാം. 


               അതിനുമപ്പുറമുള്ള ചില വ്യാഖ്യാനങ്ങൾ കൂടി തിരുനബിﷺ അവിടുത്തെ മകൾക്ക് നൽകിയ  ജീവിതപാഠങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ ലോകം നൈമിഷികമാണെന്നും ഇവിടുത്തെ അലങ്കാരങ്ങളും ആർഭാടങ്ങളും താൽക്കാലികമാണെന്നും ഉൾക്കൊള്ളുകയും നിരന്തരമായി ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തിരുന്ന നേതാവാണല്ലോ തിരുനബിﷺ. അത്തരമൊരു വിചാരം കൃത്യമായി മകൾ ഫാത്വിമ(റ)യിലും തിരുനബിﷺ പകർന്നു നൽകിയിരുന്നു. ഈ ലോകത്തെ അലങ്കാര സന്തോഷങ്ങളിൽ വ്യാപരിച്ചു നിൽക്കാതെ അനന്തമായ പാരത്രിക സന്തോഷങ്ങളിലേക്ക് ഏറ്റവും ഉന്നത പദവി നേടുന്നവളായിരിക്കണം പ്രിയപ്പെട്ട മകൾ എന്ന് അവിടുത്തേക്ക് കണിശതയുണ്ടായിരുന്നു. അതനുസരിച്ചായിരുന്നു മകൾക്ക് ശിക്ഷണം നൽകിയിരുന്നത്. ലളിതമായ ജീവിതം ശീലിപ്പിച്ചു. 


          അതിസമ്പന്നന്മാർ നിറഞ്ഞുനിന്നപ്പോഴും വിജ്ഞാനത്തിന്റെ കവാടമായ അലി(റ)ക്ക് മകളെ വിവാഹം ചെയ്തുകൊടുത്തു. സമ്പത്തിനേക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പഠിപ്പിക്കാനായിരുന്നു അത്. ഭൗതികമായ സുഖാഡംബരങ്ങളിൽ മകളുടെ ഹൃദയം വ്യാപരിച്ചു പോകരുത് എന്ന് ഓരോ സമയത്തും നബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആത്മീയമായ വിചാരങ്ങളെയും അലങ്കാരങ്ങളെയും പ്രാധാന്യത്തോടെ കാണാനും നാളേക്ക് വേണ്ടി കൂടുതൽ ഒരുങ്ങാനുമായിരുന്നു മകളെ പരിശീലിപ്പിച്ചത്. അതിനു വിഘാതമാകുന്ന ഏതു സന്ദർഭങ്ങളെയും ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും അപ്പോഴെല്ലാം മകളെ ആത്മീയതയുടെ വഴിയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. അത്തരം ഒരു സന്ദർഭം കൂടിയായി മേൽ ഹദീസിനെ വിശദീകരിച്ചവരുണ്ട്.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1157

No comments:

Post a Comment

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...