Friday, April 4, 2025

ചെറിയ പെരുന്നാളും തക്ബീറും*

 *ചെറിയ പെരുന്നാളും തക്ബീറും*

➖➖➖➖➖➖➖➖➖➖➖


 *ചോദ്യം:* 2️⃣1️⃣8️⃣2️⃣

ചെറിയ പെരുന്നാളിന് തക്ബീറുകൾ ചൊല്ലേണ്ടത് നിസ്കാരം കഴിഞ്ഞ ഉടനയാണോ അതോ ദിക്റുകൾക്ക് ശേഷമോ?


 *ഉത്തരം:* 

 *ചെറിയ പെരുന്നാളിന്ന് മുഖയ്യദായ തക്ബീറുകൾ ഇല്ല .* *മുത് ലഖ് / മുർസൽ മാത്രമാണുള്ളത് . ഈ തക്ബീറുകൾ അഥവാ മുർസൽ ആയ* *തക്ബീറുകൾ നിസ്കാര ശേഷമുള്ള ദിക്റുകൾക്ക് ശേഷമാണ് കൊണ്ട് വരേണ്ടത്.*

 (ശർവാനി 3 / 52 ) 


 *ولا يسن ليلة الفطر عقب الصلوات في الأصح* 

 *اي من حيث كونه مقيدا بالصلاة* *...وعليه فيقدم أذكار الصلاة عليه* 

(تحفة مع حاشية الشرواني ٣/٥٢)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*

 *തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*


*ചോദ്യം:* തറാവീഹ്‌ നമസ്‌കാരത്തിൽ ചില സ്ഥലങ്ങളിൽ എല്ലാ ഈരണ്ട്‌ റക്‌അത്തുകൾക്കിടയിലും സ്വലാത്ത്‌ ചൊല്ലുന്ന പതിവുണ്ട്‌. ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ.


*ഉത്തരം:* നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടൻ 'ദുആ' സുന്നത്താണ്‌. ദുആക്ക്‌ മുമ്പ്‌ നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലൽ സുന്നത്താണെന്നത്‌ പണ്ഡിതന്മാർ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടതുമത്രെ. ഇതു തറാവീഹിന്റെ എല്ലാ ഈരണ്ടു റക്‌അത്തുകൾക്കിടയിലും നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലുന്നതിനുള്ള അടിസ്ഥാനമാണെന്ന് ഫതാവൽ കുബ്‌റായിൽ പ്രസ്താവിച്ചിട്ടുണ്ട്‌. പക്ഷെ, ആ സമയത്ത്‌ അതു പ്രത്യേക നിലയിൽ സുന്നത്താണെന്ന ധാരണയോടെ ചൊല്ലൽ ബിദ്‌അത്താണ്‌. ഫതാവഃ 1–186 നോക്കുക.


`[താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ സ്വദഖതുള്ള മൗലവി(റ)യുടെ ഫത്‌വാകളിൽ നിന്നും]`

നോമ്പുകാർക്ക്‌ കളിയും വിനോദവും*

 *നോമ്പുകാർക്ക്‌ കളിയും വിനോദവും*


*ചോദ്യം:* നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ.? അതിന്റെ ശർഇയ്യായ വിധിയെന്ത്‌.?


*ഉത്തരം:* അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും.(ശർഹു ബാഫള്‌ൽ 2–186)

അത്താഴം കഴിക്കണോ.?*

 *ആവശ്യമില്ലാത്തവരും അത്താഴം കഴിക്കണോ.?*


*ചോദ്യം:* അത്താഴമൊന്നും കഴിക്കാതെ ഒരാൾക്കു നോമ്പനുഷ്ടിക്കാൻ പ്രയാസമില്ലെങ്കിൽ അങ്ങനെ ചെയ്തുകൂടേ.? ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അത്താഴം പുണ്യമാണോ.?


*ഉത്തരം:* അതെ, പുണ്യമാണ്‌. "ഒരിറക്കു വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കുവീൻ" എന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്‌. ഇതു നോമ്പിനു ശക്തി പകരാൻ ഉപകരിക്കുന്നതു കൊണ്ടല്ലെന്നതു വ്യക്തമാണല്ലോ. അത്താഴം പതിവില്ലാത്ത വേദക്കാർക്കു വിപരീതം ചെയ്യുക എന്ന നേട്ടവും അത്താഴം കഴിക്കലിലുണ്ട്‌. അതിനാൽ നോമ്പിനു ശക്തികിട്ടാൻ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും അത്താഴം സുന്നത്താണ്‌.(തുഹ്ഫഃ 3–423)

തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം*

 *തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം* 


    ജമാഅത്തു സുന്നത്തില്ലാത്ത നമസ്ക്കാരത്തിൽപ്പെട്ടതാണു തസ്ബീഹു നമസ്ക്കാരം. അതു നാലു റക്അത്താണ്. രണ്ടാം റക്അത്തിൽ സലാം ചൊല്ലിക്കൊണ്ടും സലാം ചൊല്ലാതെ നാലു റക്അത്തു ചേർത്തുകൊണ്ടും അതു നമസ്ക്കരിക്കാവുന്നതാണ്. രാത്രിയാണു നമസ്കരിക്കുന്നതെങ്കിൽ രണ്ടാം റക്അത്തിൽ സലാം ചൊല്ലി മുറിച്ചു നമസ്ക്കരിക്കുകയാണുത്തമം. തസ്ബീഹു നമസ്കാരത്തിന് പ്രത്യേക സമയമില്ല. ദിനംപ്രതി അതു നിർവ്വഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ. അതുമില്ലെങ്കിൽ മാസത്തിൽ. അതുമില്ലെങ്കിൽ വർഷത്തിൽ. അതുമില്ലെങ്കിൽ വയസ്സിൽ ഒരു തവണയെങ്കിലും നമസ്കരിക്കേണ്ടതാണ്.


   ഓരോ റക്അത്തിലും 75 തസ്ബീഹു വീതം നാലു റക്‌അത്തിലും കൂടി 300 തസ്ബീഹ് അതിൽ പൂർത്തിയാക്കേണ്ടതാണ്. തസ്ബീഹിന്റെ വാക്യം ഇപ്രകാരമാണ്:-


سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ


   നിർത്തത്തിൽ പതിനഞ്ചും. റുകൂഇൽ പത്തും. ഇഅ്‌തിദാലിൽ പത്തും. ആദ്യത്തെ സുജൂദിൽ പത്തും. ഇടയിലെ ഇരുത്തത്തിൽ പത്തും, രണ്ടാം സുജൂദിൽ പത്തും. രണ്ടാം സുജൂദിൽ നിന്ന് ഉയർന്ന ഉടനെ ഇരുന്ന് പത്തും. ഇങ്ങനെയാണു മേൽപറഞ്ഞ എണ്ണം തസ്ബീഹു ചൊല്ലേണ്ടത്. അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ ആദ്യം തസ്‌ബീഹും പിന്നെ അത്തഹിയ്യാത്തും കൊണ്ടുവരേണ്ടതാണ്. ബാക്കി സ്ഥാനങ്ങളിലെല്ലാം അതാത് സ്ഥാനങ്ങളിൽ കൊണ്ടുവരാനുള്ളവയുടെ ശേഷമാണു തസ്ബീഹ് ചൊല്ലേണ്ടത്. ഇപ്രകാരം നാലു റക്അത്തിലും കൊണ്ടുവരേണ്ടതാണ്. ഏതെങ്കിലും ഒരു സ്ഥാനത്തെ തസ്‌ബീഹ് ഒഴിഞ്ഞുപോയാൽ ആ തസ്ബീഹുംകൂടി ശേഷമുള്ള സ്ഥാനത്തു കൊണ്ടുവരേണ്ടതാ ണ്. പക്ഷേ, റുകൂഇലേത് ഇഅ്‌തിദാലിലും ഒന്നാം സുജൂദിലേത് ഇടയിലെ ഇരുത്തത്തിലും പരിഹരിക്കപ്പെടരുത്. അതു രണ്ടും യഥാക്രമം ഒന്നാം സുജൂദിലും രണ്ടാം സുജൂദിലുമാണു പരിഹരിക്കപ്പെടേണ്ടത്. ഇഅ്തിദാലും ഇടയിലെ ഇരുത്തവും ചുരുങ്ങിയ ഫർളുകളായതിനാൽ അതു രണ്ടും അതാതിലെ ദിക്റുകളേക്കാൾ കൂടുതൽ നീട്ടിക്കൂടാത്തതാണ്. ഫാതിഹഃക്കു ശേഷം ഓതുവാൻ പറയപ്പെട്ട സൂറത്തുകൾ അൽഹാക്കും, വൽഅസ്വ്‌രി, കാഫിറൂന, ഇഖ്ലാസ്വ് ഇവകളാണ്.


`[ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി (ഖു:സി) അവർകളുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 101, 102]`

Thursday, April 3, 2025

പെരുന്നാളും യാത്രക്കാരും*

 *പെരുന്നാളും യാത്രക്കാരും*


കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക്


ഉദയാസ്തമനം വ്യത്യാസമുള്ള രണ്ട് നാടുകളിൽ നിന്ന് ഒന്നിൽ റമളാൻ മാസം കാണുകയും കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക് ഒരാൾ യാത്രപോവുകയും ചെയ്‌താൽ മാസത്തിൻ്റെ അവസാനത്തിൽ അവൻ ചെന്നെത്തിയ നാട്ടുകാരോട് നോമ്പിൽ യോജിക്കണമെന്നാണ് പ്രബലാഭിപ്രായം. അവൻ മൂപ്പത് നോമ്പ് എടുത്തവനാണെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ ആ നാട്ടിൽ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി.


കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക്



ഇനി പെരുന്നാളിൻ്റെ മാസം കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക് ഒരാൾ വന്നാൽ അവരോടൊന്നിച്ച് അവനും പെരുന്നാളാ ഘോഷിക്കണം. അവൻ 28 നോമ്പുമാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ അവിടെ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി. ഇനി അവൻ 28 നോമ്പ് മാത്രം എടുത്ത് 29 ലാണ് പെരുന്നാളാഘോഷിക്കുന്നതെങ്കിൽ ഒരു നോമ്പ് അവൻ വീട്ടണം. കാരണം റമളാൻ ഒരിക്കലും 28 ആവുകയില്ലല്ലോ. ഇനി 29


നോമ്പെടുത്ത് മൂപ്പതിൻ്റെ അന്നാണ് പെരുന്നാളാഘോഷിച്ചതെങ്കിൽ വീട്ടേണ്ടതില്ല. കാരണം റമളാൻ 29 ആകാറുണ്ടല്ലോ. അവൻ ഇപ്പോൾ എത്തിപ്പെട്ട നാട്ടുകാർക്ക് മൂപ്പത് നോമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും നിയമം ഇതുതന്നെയാണ്.


നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ


ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്രപുറപ്പെട്ട ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെ പോലെ അന്നപാനീയങ്ങൾ ഒഴിവാക്കി നിൽക്കണം. കാരണം അവിടെ എത്തുന്നതോടെ അവനും അവരുടെ നിയമം ബാധകമായി. (തുഹ്‌ഫത്തുൽ മുഹ്‌താജ്: 3/ 383-385)


എന്നാൽ അവനവിടെ എത്തിയത് റമളാൻ മുപ്പതിനായിരുന്നു വെങ്കിൽ ഒരു ദിവസം അവൻ വീട്ടേണ്ടതുണ്ടോ?. 


വിഷയം ചിന്തനീയമാണ്.  ഇതിൽ ന്യായമായിതോന്നുന്നത് ഇതാണ്. അവൻ അവിടെ എത്തിയത് * പകലിലാണെങ്കിൽ നോമ്പ് വീട്ടൽ നിർബന്ധമില്ല. കാരണം അവൻ അവിടെ എത്തുന്നതോടു കൂടിയാണല്ലോ അവന്ന് അവരുടെ നിയമം  ബാധകമാകുന്നത്.

ഇനി ഫജ്‌റിനു മുമ്പാണ് അവനവിടെയെത്തിയതെങ്കിൽ ആ ദിവസത്തെ നോമ്പ് അവനു നിർബന്ധമാകും. അതവൻ എടുത്തില്ലെങ്കിൽ അത് വീട്ടുകയും വേണം. ഇനി അവൻ അവിടെ എത്തിയ ദിവസം അവന്റെ കാര്യത്തിൽ മൂപ്പത്തി ഒന്നാമത്തെ ദിവസമാവുകയും ഫജ്റിനു മുമ്പായി അവനവിടെ എത്തുകയും അവൻ ആ ദിവസത്തെ നോമ്പ് ഒഴിവാക്കുകയും ചെയ്‌താൽ അത് നോറ്റു വീട്ടൽ അവന്ന് നിർബന്ധമാകുമോ?. 


വിഷയം ചിന്തിക്കേണ്ടതുണ്ട്. അവന്ന് അവരുടെ നിയമം  ബാധകമായെന്ന് പറയുമ്പോൾ അത് മുപ്പത്തിഒന്നാണെങ്കിലും വീട്ടൽ നിർബന്ധമാണെന്നാണ് മനസ്സിലാകുന്നത്.കാരണം അത് മൂപ്പത്തിഒന്നാകുന്നത് അടിസ്ഥാനപരമായല്ലല്ലോ. ചിലപ്പോൾ യാത്ര ആവർത്തിക്കു മ്പോൾ 31 ൽ അധികവും ആവാൻ സാധ്യതയുണ്ട്. (ഇബ്നു‌ഖാസിം 3/385)


Aslam Kamili

Parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ദൈവ വിശ്വാസ പരിണാമങ്ങൾ-40` *സുന്നികളുടെ പേരിൽ* *കളവ് പ്രചരിപ്പിക്കുന്നു*

 https://www.facebook.com/share/1BkZC7Quef/

1️⃣8️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 


`ദൈവ വിശ്വാസ പരിണാമങ്ങൾ-40`


*സുന്നികളുടെ പേരിൽ*

*കളവ് പ്രചരിപ്പിക്കുന്നു*


വിശ്വാസ കാര്യങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുന്നുവെന്നത് മൗലവിമാർക്ക് വലിയ പ്രതിസന്ധി തന്നെയാണ്. വക്കം മൗലവി, കെ എം മൗലവി, അമാനി മൗലവി തുടങ്ങിയ സ്ഥാപക നേതാക്കളുടെ വിശ്വാസമല്ല ഇന്ന് വഹാബികൾ പ്രചരിപ്പിക്കുന്ന ദൈവവിശ്വാസം. ഇത് പ്രമാണബദ്ധമായി തെളിയിക്കപ്പെടുമ്പോൾ പ്രതിസന്ധിയിലാകുന്ന മൗലവിമാർ സുന്നികളും അല്ലാഹുവിലുള്ള വിശ്വാസത്തിൽ വ്യതിചലിച്ചിരിക്കുന്നുവെന്ന് ശുദ്ധ നുണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 


അല്ലാഹു എല്ലായിടത്തും വ്യാപിച്ചു കിടക്കുകയാണ് എന്ന് വിശ്വസിക്കുന്നവരാണത്രേ കേരളത്തിലെ സുന്നികൾ!

നഊദു ബില്ലാഹ്...

എന്തൊരു കളവാണിത്!!

അൽമനാറിൽ ഈ ശുദ്ധ നുണ എഴുതിവെക്കുന്നത് നോക്കൂ.


".. എങ്കിൽ പിന്നെ നിങ്ങൾ തന്നെ വിശദമായി പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടാൽ അവർ (സുന്നികൾ) അല്ലാഹുവിനെ സംബന്ധിച്ച് വളരെ ഈസിയായി പറഞ്ഞു തുടങ്ങും. അല്ലാഹു എല്ലായിടത്തുമുണ്ട്,  അവനില്ലാത്ത ഒരിടവുമില്ല. പ്രപഞ്ചമാസകലം അവൻ വ്യാപിച്ചു കിടക്കുകയാണ്. അവൻ സർവ്വ സ്വരൂപനാണ്.."

(അൽമനാർ മാസിക 2017

 ജൂലൈ പേജ്:45)


അല്ലാഹു എല്ലായിടത്തുമാണെന്നൊരു വിശ്വാസം കേരളത്തിലെ സുന്നി പണ്ഡിതരിൽ ആര്, എവിടെ പറഞ്ഞു എന്നൊന്നും അൽമനാറിൽ രേഖയായി ചേർത്തു കാണുന്നില്ല. സുന്നികൾക്കെതിരെ എന്ത് നുണ പ്രചരിപ്പിച്ചാലും അത് അന്ധമായി സ്വീകരിക്കാനൊരു 'കൗമു'ണ്ടല്ലോയെന്നതാണ് മൗലവിമാർക്കുള്ള ഏക ആശ്വാസം.


സുന്നി പ്രസിദ്ധീകരണം വളച്ചൊടിച്ച് മറ്റൊരു ആരോപണം ഉന്നയിക്കുന്നത് നോക്കൂ. അതായത്, എല്ലാ സൃഷ്ടികളെയും കാണാൻ പറ്റാത്ത അല്ലാഹു ആണത്രേ സുന്നികളുടെ അല്ലാഹു.!!?


ഒരു മൗലവി എഴുതുന്നു:

" സമസ്തക്കാരുടെ അല്ലാഹുവിന് അവന്റെ അടിമകളെയെല്ലാം കാണാൻ കഴിയുകയില്ല. അൽ ഇർഫാദ് മാസികയിലെഴുതുന്നത് കാണുക : ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വിജന ഭൂമിയിൽ ഒരാൾ എത്തിപ്പെട്ടാൽ - യാ ഇബാദല്ലാഹി അഗീസൂനീ - അല്ലാഹുവിന്റെ അടിയാറുകളെ എന്നെ നിങ്ങൾ സഹായിക്കൂ എന്ന് പറയാൻ കൽപ്പിച്ചതായി കാണാം. അതിന്റെ കാരണം അല്ലാഹുവിന് കാണാൻ പറ്റാത്ത ചില അടിമകൾ ഉണ്ട് എന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (2007 ഡിസംബർ)"

(അല്ലാഹു സമസ്തക്കാരുടെ 

ദൃഷ്ടിയിൽ പേജ് 11 )


ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന വരികളെയാണ് ഇവിടെ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്. യാ ഇബാദല്ലാഹി.. അല്ലാഹുവിന്റെ അടിമകളേ എന്ന് വിജനമായ സ്ഥലത്ത് വെച്ച് വിളിക്കുക. നിങ്ങൾ കാണാത്ത ചില അടിമകൾ അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും. ഇതാണ് ഹദീസിന്റെ പൊരുൾ. ഇവിടെ 'കാണാൻ പറ്റാത്ത ചില അടിമകൾ' അല്ലാഹുവിനുണ്ട് എന്ന് ഉദ്ദേശിച്ചിടത്ത്  'അല്ലാഹുവിന് കാണാൻ പറ്റാത്ത' എന്നാക്കി  എഴുതിയയാൾ ഉദ്ദേശിക്കാത്ത അർത്ഥം പ്രചരിപ്പിച്ചു. ഈ ഹദീസ് ആവട്ടെ വിശ്രുതമാണ്. മനുഷ്യന് കാണാൻ പറ്റാത്ത പല അടിമകളും അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം. ചുക്ക് മുളക് തിപ്പല്ലി എന്ന് വൈദ്യർ എഴുതിക്കൊടുത്തത്  ഒരു വിദ്വാൻ ചുക്ക്മു, ളകുതി, പല്ലി എന്നു വായിചുവെന്ന് കേട്ടിട്ടുണ്ട്. അതിന് സമാനമാണ് മൗലവിമാരുടെ അൽ ഇർഫാദ് വായന. 


ഏതായാലും സുന്നികളുടെ വിശ്വാസം ശരിയല്ലെന്ന് പറയാൻ  കളവുകളും ദുർവ്യാഖ്യാനങ്ങളും മൗലവിമാർക്ക് ആവശ്യമായി വരുന്നു. 

ഇതുകൊണ്ടൊന്നും സ്വന്തം വിശ്വാസ വൈകല്യങ്ങൾ മറച്ചുവെക്കാൻ സാധ്യമല്ല തന്നെ.

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...