Saturday, December 27, 2025

ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?

 ചോദ്യം: ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?


ഉത്തരം: ഖസ്റിന് എട്ടു ശർതുകളുണ്ട്.

1. ദീർഘ യാത്രയായിരിക്കുക.

2. യാത്ര ദീർഘ യാത്രയാണെന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ അറിവുണ്ടായിരിക്കുക.

3. അനുവദനീയ യാത്രയായിരിക്കുക.

4. പൂർണ്ണമായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക.

5. തക്ബീറത്തുൽ ഇഹ്റാമിനോടൊപ്പം ഖസ്റിനെ നിയ്യത്ത് ചെയ്യുക.

6. നിസ്കാരം പൂർത്തിയാകുന്നത് വരെ ഖസ്റിന്റെ നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങൾ സൂക്ഷിക്കുക.

7. നിസ്കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കുക.

8. ഖസ്റ് അനുവദനീയമാണെന്ന് അറിയുക.


ഫതാവ നമ്പർ (600)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീയമാണോ? ഇല്ലെങ്കിൽ എത്ര കിലോ മീറ്റർ യാത്ര ചെയ്തതിനു ശേഷമാണ് അനുവദനീയമാവുക? യാത്ര ചെയ്യുന്നവൻ്റെ പഞ്ചായത്ത്/ജില്ല വിട്ട് പുറത്ത് പ്രവേശിക്കണമെന്നുണ്ടോ ?


ഉത്തരം: സ്വന്തം നാട്ടിൽ വെച്ച് ജംഉം ഖസ്റും അനുവദനീയമല്ല. ദീർഘയാത്ര പുറപ്പെടുന്നവർ ഏത് നാട്ടിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ നാടിൻ്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കുന്നതോടെ ജംഉം ഖസ്‌റും അനുവദനീയമായിരിക്കുന്നു. സാധാരണ ഗതിയിൽ ആ നാടിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടക്കണം എന്നതാണ് നിബന്ധന. ജില്ലയോ പഞ്ചായത്തോ ഇതിൽ പരിഗണനാർഹമല്ല. കാരന്തൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ സാധാരണയിൽ കാരന്തൂരിൻ്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്ത് കടന്നിരിക്കണം. എന്നാലേ ജംഉം ഖസ്റും അനുവദനീയമാകൂ.


അടുത്തടുത്തുള്ള രണ്ട് സ്ഥലങ്ങൾ രണ്ടും രണ്ടു ഗ്രാമങ്ങളായി തന്നെ കണക്കാക്കുന്ന രീതിയാണ് സ്ഥലവാസികൾക്കുള്ളതെങ്കിൽ രണ്ട് ഗ്രാമങ്ങൾക്കും രണ്ടിന്റെ വിധിയാണ്. അഥവാ ഒരു ഗ്രാമത്തിൽ നിന്ന് ദീർഘ യാത്ര പുറപ്പെടുന്നവൻ അവൻ്റെ ഗ്രാമത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ അവന് ജംഉം ഖസ്‌റും അനുവദനീയമാണ്. തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ചു തന്നെ ജംഉം ഖസ്റും ചെയ്യാവുന്നതാണ്. അതേ സമയം രണ്ടും കൂടി ഒന്നായി പരിഗണിക്കുന്ന സമീപനമാണെങ്കിൽ ആ സ്ഥലങ്ങൾക്ക് ഒരു ഗ്രാമത്തിൻ്റെ വിധിയാണ്. അഥവാ ഏതെങ്കിലും ഒരു ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവൻ രണ്ടിന്റെയും പരിധിക്ക് പുറത്തെത്തിയാലേ ജംഉം ഖസ്റും അനുവദനീയമാകൂ. ഒന്നിൽ നിന്ന് യാത്ര തുടങ്ങിയവൻ തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ച് ജംഉം ഖസ്റും നിർവ്വഹിക്കരുത്. കാരണം അവിടുത്തെ പതിവ് സമ്പ്രദായമനുസരിച്ച് ആ ഗ്രാമവും അവന്റെ ഗ്രാമത്തിന്റെ ഭാഗമാണ്. വ്യത്യസ്‌ത പേരുകളുണ്ടെന്നത് മാത്രം മാനദണ്ഡമല്ല.


സ്ഥല വാസികളുടെ പതിവ് സമീപനങ്ങളിൽ രണ്ടും രണ്ടാണോ അല്ലയോ എന്നതാണ് പ്രധാനം. കല്ല്യാണം ക്ഷണിക്കുന്നതിലും വായ്‌പ ഇടപാട് നടത്തുന്നതിലുമെല്ലാം സ്ഥല വാസികളുടെ സമീപനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തിൽ ഏത് ഗ്രാമത്തിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ ഗ്രാമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടന്നത് മുതൽ ജംഉം ഖസ്റും അനുവദനീയമാണ്.


ഫതാവ നമ്പർ (597)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം

 ചോദ്യം: ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം ?


ഉത്തരം: 48 ഹാശിമീ മൈലാണ് ദീർഘ യാത്രയായി

പരിഗണിക്കാനാവശ്യമായ ദൂരമെന്ന് ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാ ഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തുടങ്ങിയ സ്വഹാബി പ്രമുഖർ നാലു "ബരീദ്" ദൈർഘ്യമുള്ള യാത്രയിൽ ഖസ്‌റ് നിർവ്വഹിച്ചിരുന്നതായി സ്വഹീഹായ ഹദീസുണ്ട്. മറ്റു സ്വഹാബികളാരും ഇതിൽ വിയോജിച്ചിട്ടില്ല. ഒരു ബരീദ് നാല് ഫർസഖും ഒരു ഫർസഖ് മൂന്ന് ഹാശിമീ മൈലുമാണ്. അപ്പോൾ നാലു ബരീദ് നാൽപത്തിയെട്ട് ഹാശിമീ മൈലുകളാണ്. ഇതാണ് ദീർഘ യാത്രയുടെ ദൂരം. ഹാശിമിയ്യായ നാൽപത്തിയെട്ട് മൈലുകളാണ് രണ്ട് മർഹല എന്ന് പറയുന്നതിന്റെ വിവക്ഷ.


ഒരു ഹാശിമി മൈൽ ആറായിരം മുഴമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. ഒരു മുഴം ഏകദേശം 46.1 സെൻ്റീ മീറ്ററാണ്. ഇതനുസരിച്ച് ഒരു ഹാശിമീ മൈൽ 2766 മീറ്ററാണ്. അഥവാ രണ്ട് കിലോമീറ്ററും 766 മീറ്ററും. അപ്പോൾ 48 ഹാശിമീ മൈൽ 132.768 കിലോമീറ്ററായിരിക്കും. മടക്ക യാത്രയും കൂടി പരിഗണിച്ച് മേൽ പറഞ്ഞ ദൂരം ഉണ്ടായാൽ മതിയാകുന്നതല്ല. ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം മാത്രം മേൽ പറഞ്ഞ കിലോമീറ്ററുകളുണ്ടായിരിക്കണം.


ഫതാവ നമ്പർ (596)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ?

 ചോദ്യം: ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ? ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദനീയമാണോ?


ഉത്തരം: ജംഅ്, ഖസ്‌റ് എന്നിവ രണ്ടും ഒന്നിച്ചും

ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദ നീയമാണ്.  ഉദാ: ളുഹ്റിൻ്റെ സമയം ആദ്യം ളുഹ്റ് രണ്ട് റക്‌അത്തും ശേഷം അസ്വറ് രണ്ട് റക്അത്തും നിർവ്വഹിച്ചാൽ ജംഉം ഖസ്‌റും നിർവ്വഹിക്കുകയുണ്ടായി. ളുഹറിന്റെ വഖ്തിൽ ളുഹറ് നാല് റക്അത്തും ശേഷം അസ്റ് നാല് റക്അത്തും നിസ്‌കരിച്ചാൽ ജംഅ് ഉണ്ട്. ഖസ്റ് ഇല്ല. ളുഹറിൻ്റെ സമയം ളുഹറ് രണ്ട് റക്‌അത്ത് നിസ്കരിക്കുകയും അപ്പോൾ അസ്വറ് നിസ്‌കരിക്കാതെ അസ്വറിന്റെ സമയമായതിനു ശേഷം അസ്വറ് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും ചെയ്‌താൽ ജംഅ് ഇല്ല. ഖസ്വറ് ഉണ്ട്. ഈ രൂപങ്ങളെല്ലാം അനുവദനീയമാണ്.


ഫതാവ നമ്പർ (595)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്?

 ചോദ്യം: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്? കസേര സ്വഫിനനുസരിച്ച് ഇടുകയാണോ വേണ്ടത്? അതോ ഇറക്കി ഇടുകയോ?


മുജീബ്, മക്കരപ്പറമ്പ്


ഉത്തരം: തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, ഇഅ്‌തിദാൽ തുടങ്ങിയവയിൽ നിൽക്കുകയും സുജൂദുകൾക്കും ഇരുത്തങ്ങൾക്കും വേണ്ടി കസേരയിൽ ഇരിക്കുകയും ചെയ്യുന്നവർ നിസ്ക‌ാരം തുടങ്ങുന്നത് നിന്നു കൊണ്ടായതിനാൽ സ്വഫുകൾ ശരിപ്പെടുത്തേണ്ടത് കാൽ മടമ്പുകളും ചുമലുകളും ശരിപ്പെടുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ കസേര സ്വഫിൽ നിന്ന് പിന്നിലേക്കി ഇറക്കിയിടേണ്ടതായി വരും എന്നാൽ ആദ്യം മുതലേ കസേരയിലിരുന്ന് നിസ്ക്‌കരിക്കുന്നവർ അവരുടെ പിൻഭാഗം മറ്റുള്ളവരുടെ കാൽപാദങ്ങളോട് ഒപ്പിച്ചു കൊണ്ടാണ് സ്വഫുകൾ ക്രമപ്പെടുത്തേണ്ടത്. അപ്പോൾ കസേര സ്വഫിനൊപ്പിച്ച് ഇടേണ്ടതാണ്.


ഒപ്പം നിൽക്കുക, മുന്നോട്ട് നിൽക്കുക, പിന്നോട്ട് നിൽക്കുക എന്നിവയിലെല്ലാം നിറുത്തത്തിൽ കാൽമടമ്പും ഇരുത്തത്തിൽ ചന്തിയുടെ പിൻവശവുമാണ് പരിഗണിക്കേണ്ടതെന്നും രണ്ട് പേരും നിൽക്കുന്നവരാവുമ്പോഴും രണ്ട് പേരും ഇരിക്കുന്നവരാവുമ്പോഴും ഒരാൾ നിൽക്കുകയും മറ്റൊരാൾ ഇരിക്കുകയും ചെയ്യുമ്പോഴുമെല്ലാം ഇത് തന്നെയാണ് പരിഗണനയെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ: 2-302 കാണുക),


അപ്പോൾ നിൽക്കുന്ന രണ്ടാളുകൾ അവരുടെ കാൽ മടമ്പുകൾ തുല്യമാക്കിക്കൊണ്ടും ഇരിക്കുന്ന രണ്ടാളുകൾ അവരുടെ ചന്തിയുടെ പിൻഭാഗങ്ങൾ തുല്യമാക്കിയും ഒരാൾ ഇരിക്കുകയും ഒരാൾ നിൽക്കുകയുമാണെങ്കിൽ ഇരിക്കുന്നവൻ്റെ പിൻഭാഗം നിൽക്കുന്നവൻ്റെ കാൽ മടമ്പിനോട് തുല്യമാക്കിയുമാണ് സ്വഫ്‌ഫുകൾ ശരിപ്പെടുത്തേണ്ടതെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


ഫതാവാ നമ്പർ : 437  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി  ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?

 ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?


ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്

നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗപ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളിലേക്കുമെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ/ അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്‌ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.


ഫതാവാ നമ്പർ : 932

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

മേൽ വാടക

 ചോദ്യം: ഷെഡ്ഡ് കെട്ടി കച്ചവടം നടത്താനായി ഞാനൊരു ഭൂമി വാടകക്ക് എടുത്തു. ഞാൻ വാടകക്കെടുത്ത ഭൂമി

പൂർണ്ണമായും എനിക്ക് അവശ്യമില്ലെന്ന് വന്നാൽ എന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള ഭൂമി ഇതേ ആവശ്യത്തിന് ഞാൻ മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു വാടക വാങ്ങൽ അനുവദനീയമാണോ? അനുവദനീയമാണെങ്കിൽ രണ്ടു വാടകയും തുല്യമാവണമെന്നുണ്ടോ ?


ഉത്തരം: അതേ; നിങ്ങൾ വാടക ഇടപാടിലൂടെ കൈവശം വാങ്ങിയ ഭൂമി പൂർണ്ണമായോ ഭാഗികമായോ നിങ്ങൾ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകൽ അനുവദനീയമാണ്. നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം നിങ്ങൾക്ക് അവകാശപ്പെട്ടതാകുന്നു. ഉപകാരമെടുക്കാൻ വേണ്ടി ഭൂമി നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് നൽകുന്നതിന് തടസ്സമില്ല. വാടക ഇടപാട് നടത്താൻ വസ്‌തുവിൻ്റെ ഉടമാവകാശം നിർബന്ധമില്ല. വസ്‌തുവിൻ്റെ ഉപകാരം ഉടമയാക്കിയാൽ മതിയാകുന്നതാണ്.


ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം (ഷെഡ്ഡ് നിർമ്മിച്ചു കച്ചവടം നടത്തൽ) നിങ്ങൾക്ക് അവകാശപ്പെട്ടതിനാൽ പ്രസ്തുത ഭൂമി കൈവശം വാങ്ങിയതിനു ശേഷം നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാവുന്നതാണ്. തുഹ്ഫ 4-402, നിഹായ 4-86 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അങ്ങനെ വാടകയ്ക്ക് നൽകുമ്പോൾ രണ്ടു വാടകയും തുല്യമായിരിക്കണമെന്നില്ല. ഒന്നാം ഇടപാടിൽ നിശ്ചയിച്ച വാടകയേക്കാൾ രണ്ടാം ഇടപാടിലെ വാടക കൂടുകയോ കുറയുകയോ ചെയ്യുന്നതിന് വിരോധമില്ല.


ഫതാവാ നമ്പർ : 930  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?

 ചോദ്യം: ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ? ഉത്തരം: ഖസ്റിന് എട്ടു ശർതുകളുണ്ട്. 1. ദീർഘ യാത്രയായിരിക്കുക. 2. യാത്ര ദീർഘ യാത്രയാണെന്ന് യ...