Thursday, May 21, 2026

സകരിയ്യൽ അൻസ്വാരീ (റ)*

 *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)*


ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്‌നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ്‌ അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ മഹാരഥന്മാരുടെ ഗുരുവര്യരും, ഫത്‌ഹുൽ മുഈനിൽ ശൈഖുൽ ഇസ്‌ലാം എന്ന് വാഴ്ത്തപ്പെട്ടവരും, 

ഫുഖഹാക്കളുടെയും സ്വൂഫികളുടെയും അവലംബവും, ഒരു നൂറ്റാണ്ട്‌ ജീവിക്കുവാനും വാർദ്ധക്യത്തിൽ പോലും സുന്നത്ത്‌ നിസ്കാരങ്ങളടക്കം നിന്ന് കൊണ്ട്‌ തന്നെ നിർവ്വഹിക്കുവാനും അല്ലാഹു തൗഫീഖ്‌ നൽകിയ മഹാനുമായ *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)* തങ്ങളുടെ വഫാത്ത്‌ ഹി. 925 *ദുൽഹിജ്ജഃ 4* നായിരുന്നു.


ഇമാമവർകൾ മലബാറിന്റെ മഹാഗുരുവായ ശൈഖ്‌ സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെയും ഗുരുവാണെന്ന് ചരിത്രത്തിൽ വന്നിട്ടുണ്ട്‌.


നുസ്രത്തുൽ അനാമിൽ 'നമ്മുടെ ഇമാമുകൾ' എന്ന പംക്തിയിൽ നാദാപുരം മുദർരിസ്‌ ബഹു: കെ. കെ. കുഞ്ഞാലി ഉസ്താദ്‌ അവർകൾ മഹാനെ പറ്റി എഴുതിയ ലേഖനം വായിക്കാം.

⬇️


*ശൈഖ് സകരിയ്യൽ അൻസ്വാരി(റ)*


       സൗഭാഗ്യം ലഭിച്ച മഹാ പണ്ഡിത ശ്രേഷ്ഠനാണ് ഖാളീ ഖുളാത് ഹാഫിള് ഇമാം സകരിയ്യൽ അൻസ്വാരി(റ). സകരിയ്യാ മകൻ അഹ്‌മദ് മകൻ മുഹമ്മദാണു പിതാവ്. അബൂ യഹ്‌യാ മറുനാമം. സൈനുദ്ദീൻ, ശൈഖുൽ ഇസ്ലാം എന്നിവ സ്ഥാനപ്പേര്. ഇമാം നവവി(റ)യുടെ സ്വന്തം നാമം യഹ്‌യാ എന്നും ഉപനാമം അബൂസകരിയ്യാ എന്നുമാണ്. ഹി: 826ൽ ഈജിപ്തിന്റെ കിഴക്കു പ്രദേശമായ സുനയ്കത് എന്ന ദേശത്താണു ജനനം.


       വിശുദ്ധ ഖുർആനും ചില ഗ്രന്ഥങ്ങളും അവിടെ വച്ച് ഹൃദിസ്ഥമാക്കി പഠിച്ചതിനു ശേഷം 41ൽ കൈറോവിലേക്കു വന്നു. അസ്ഹർ ജാമിഇൽ താമസമാക്കി. മിൻഹാജ്, അൽഫിയ്യ, ശാത്വബിയ്യ, ദാഇയ്യ തുടങ്ങിയ ചില കിതാബുകൾ മനപ്പാഠമാക്കി പഠിച്ചു. പിന്നീട് സ്വദേശത്തേക്കു മടങ്ങിപ്പോയി. തിരിച്ചുവന്ന ശേഷം ജാമിഇൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് നിരവധി ഗുരുവര്യരിൽ നിന്നു പഠിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഖിറാഅത്ത്, തജ്‌വീദ്, തസ്വവ്വുഫ്, സ്വർഫ്, നഹ്‌വ്‌, മൻത്വിഖ്, ജദൽ, അദബ്, ഉസ്വൂൽ, മഅ്ഖൂലാത്ത് തുടങ്ങിയ ഫന്നുകളെല്ലാം പഠിച്ചു. ഇമാമുമാരായ ഇബ്നുഹജർ അസ്ഖലാനി, ഇബ്നുൽഹുമാം, മഹല്ലി, ഖായാത്വീ, ബുൽഖീനിയുടെ മകൻ അലമുദ്ദീൻ സ്വാലിഹ്, സൈനുദ്ദീൻ രിള്‌വാൻ, തഖിയുദ്ദീൻ ഹിസ്വ്‌നീ, ശറഫുദ്ദീൻ മുനാവീ തുടങ്ങിയവർ ഉസ്താദുമാരിൽ പ്രതിഭാശാലികളാണ്.


       ശിഷ്യരും അവരുടെ ശിഷ്യരുമായി ഒട്ടനേകം ശൈഖുമാർ മഹാനർക്കുണ്ട്. നൂറുദ്ദീൻ മഹല്ലീ, മുജല്ലീ, ഉമൈറ, ശഅ്റാനീ, ഇബ്നുഹജർ ഹൈതമീ, ശിഹാബുദ്ദീൻ റംലീ, ശംസുദ്ദീൻ റംലീ, ഖതീബുശ്ശിർബീനീ, സുയൂഥി, ഇബ്നു അബീശരീഫ് തുടങ്ങിയവർ പ്രഗത്ഭമതികളായ തിൽമീദുമാരാണ്.

 

       ഇമാം ശഅ്റാനി ഗുരുവര്യരെ പ്രശംസിക്കുന്നതിങ്ങനെ: 20 വർഷം ഞാൻ ശൈഖിന്ന് ഖിദ്മത്തു ചെയ്തു. ആവശ്യമില്ലാത്തതോ അശ്രദ്ധമായതോ ആയ ഒരവസ്ഥയും ഞാൻ അവരിൽ കണ്ടില്ല. പ്രായാധിക്യത്തിലും സുന്നത്ത് നമസ്കാരങ്ങൾ നിന്നു കൊണ്ടാണ് ചെയ്യാറ്. ഇമാം ഖുശൈരിയുടെ ശർഹ് ഓതിക്കൊണ്ടിരിക്കെ ഫിഖ്ഹിലെ റൗള് ഹൃദിസ്ഥമാക്കണമെന്ന് എന്നോടു പറഞ്ഞു. ഞാൻ മിൻഹാജ് ഹിഫ്ളാക്കിയിരുന്നു. ജിഹാദ് അദ്ധ്യായം വരെ മനപ്പാഠമാക്കി. ചെറിയ ശബ്ദത്തിൽ അല്ലാഹ്.. അല്ലാഹ് എന്നിങ്ങനെ പറയുന്നുണ്ടായിരിക്കും. ഒരിക്കൽ ശൈഖ് ഇങ്ങനെ പറഞ്ഞു: ഞാൻ ചെറുപ്രായത്തിലേ സ്വൂഫിയാക്കളുടെ വഴി ഇഷ്ടപ്പെടുകയും അവരുടെ ഗ്രന്ഥങ്ങൾ നോക്കുകയും ചെയ്യാറുണ്ട്. ഇത് മനസ്സിലാക്കിയ ആളുകൾ പറയും, മതവിധി പറയാനൊന്നും ഇയാളെക്കൊണ്ട് ആവുകയില്ലെന്ന്. ഞാൻ ബഹ്ജയുടെ വ്യാഖ്യാനം എഴുതിയപ്പോൾ അവർ ആശ്ചര്യപ്പെട്ടുപോയി. ഞാൻ എന്തു ദുആ ചെയ്താലും അല്ലാഹു ഉത്തരം നല്കാറുണ്ട്. ആർക്ക് എതിരായും ദുആ ചെയ്യരുതെന്ന് എന്നോട് വലിയ്യുമാരിൽ ചിലർ പറയാറുണ്ട്. ശിഷ്യരോട് ഗുരുവര്യർ തുടർന്നു: ഞാൻ യുവാവായിരിക്കേ കൈറോവിലെ ജാമിഇൽ വന്നു. അവിടെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഏറെനാൾ വിശന്നവശനായിട്ടുണ്ട്. രാത്രി സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങി ജനങ്ങൾ തിന്നുപേക്ഷിച്ച ബത്തക്കത്തോടുകൾ പെറുക്കിയെടുത്ത് കഴുകിത്തിന്നും. അങ്ങനെയിരിക്കെ ഒരു ശൈഖ് എന്നെ കണ്ടു. എനിക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹം തരും. ഒരു രാത്രി എല്ലാവരും ഉറക്കത്തിലായിരിക്കേ അവിടെയുള്ള പടവുകൾ ഏറെയുള്ള കോണിയിൽ കയറാൻ പറഞ്ഞു. അവസാനത്തെ പടവും കയറിയ എന്നോട് ഒപ്പമുള്ള മഹാനർ പറഞ്ഞു, “നിങ്ങളുടെ സമപ്രായക്കാരെല്ലാം മരിച്ചാലും നിങ്ങൾ ജീവിച്ചിരിക്കും. മിസ്വ്‌റിലെ സർവ്വ പണ്ഡിതരേക്കാളും നിങ്ങൾ ഉയർന്നിരിക്കും. ശിഷ്യന്മാരെല്ലാം വലിയ മഹാന്മാരായ ശൈഖുമാരായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ തന്നെയാണിത്. അവസാനം നിങ്ങൾക്ക് കണ്ണിന് അന്ധത വരും." 'ഓ, അങ്ങനെ വരുമോ?' 'അതെ! തീർച്ച തന്നെ.' ഇത്രയും പറഞ്ഞ് അദ്ദേഹം പോയി. പിന്നീടൊരിക്കലും ഞാൻ മഹാനരെ കണ്ടിട്ടില്ല. ഞാൻ മിസ്വ്‌റിൽ സുൽത്വാൻ ഖായിതബായിയുടെ ഖാളിയായി. ഖുതുബയിൽ അദ്ദേഹത്തിന്റെ പോരായ്മകൾ ഞാൻ എടുത്തു പറയും. എന്നോട് വല്ലാതെ അദ്ദേഹത്തിന് ദേഷ്യം വന്നിട്ടുണ്ടാകുമെന്നു ഞാൻ വിചാരിക്കും. നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്നെ എതിരേറ്റ് കൈയും പിടിച്ചു കൊണ്ട് 'ജസാകല്ലാഹ്' എന്നു പറയും. എന്റെ സ്നേഹിതൻ ശൈഖ് അലിയ്യ് ഖള്റി(അ)നെ സന്ധിക്കാറുണ്ട്. ഓരോ ശൈഖുമാരെപ്പറ്റിയും ചോദിക്കും. കൂട്ടത്തിൽ എന്നെപ്പറ്റിയും. നല്ല ആൾ തന്നെയാണ് പക്ഷേ, അദ്ദേഹം ഇഷ്ടപ്പെടുന്ന മോശമായ ഒരു കാര്യം അവരിലുണ്ട്. ഇതാണ് സ്നേഹിതൻ എന്നെ അറിയിച്ചത്. ഞാൻ ആകെ വിഷമിച്ചു. നിങ്ങൾ ഇനി കണ്ടുമുട്ടിയാൽ അതെന്താണെന്ന് ചോദിച്ചു പറഞ്ഞു തരണമെന്ന് ഞാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞു. അവർ കണ്ടുമുട്ടി. എന്തായിരുന്നു അത്? സ്നേഹിതൻ ചോദിച്ചു. സകരിയ്യാ ശിഷ്യന്മാരെയോ മറ്റോ ഉദ്യോഗസ്ഥരിലേക്കയക്കുമ്പോൾ ശൈഖ് സകരിയ്യ ഇന്ന കാര്യം നിങ്ങളോട് പറയുന്നു എന്നാണു പറയാറ്. ഇതെന്നെ അറിയിച്ചപ്പോൾ എന്റെ മുതുകിൽ നിന്ന് ഒരു മലയെ ഇറക്കി വച്ചതു പോലെ എനിക്കനുഭവപ്പെട്ടു. ഫുഖറാഇന്റെ വേലക്കാരൻ സകരിയ്യാ നിങ്ങളോടിങ്ങനെ പറയുന്നുവെന്നാണ് പിന്നീട് ഞാൻ പറയാറുള്ളത്. ശൈഖ് ശഅ്റാനീ ഗുരുവര്യരുടെ കറാമതും മറ്റും പറയുന്നുണ്ട്.


       ശിഷ്യരിൽ പ്രമുഖരായ ഇമാം ഇബ്നുഹജർ പറയുന്നു. എന്റെ കണ്ണ് കണ്ടവരിൽ ഏറ്റവും ബഹുമാന്യർ ശൈഖ് സകരിയ്യയാണ്. ഞാൻ പഠിച്ചവരിൽ മഹോന്നതരാണ്. ശാഫിഈ മദ്ഹബിന്റെ കൊടിവാഹകരാണ്. ഏറ്റവും മുന്തിയ സനദ് കൊണ്ട് തന്റെ കാലക്കാരിൽ ഏകനാണ്. അവരിൽ നിന്നോ തലമുറയായി ഏഴാമത്തെ വാസിത്വയിൽ നിന്നോ പഠിച്ചവരല്ലാതെ തന്റെ കാലത്തില്ല.


       യോഗ്യനായ ഒരു ഫഖീഹ് ഉദ്ധരിക്കുന്നു. ഞാൻ മക്കയിലായിരിക്കേ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു വലിയ്യ് സ്നേഹിതനായി ഉണ്ടായിരുന്നു. ഒരു ഖുത്ബിനെ കാണിച്ചു തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കണ്ടു. സ്വാഹിബു മിസ്വ്‌ർ നിങ്ങളിൽ പെട്ട ഫഖീഹാണെന്ന് മഹാനർ പറഞ്ഞു. ആരാണെന്ന് അന്നേരം ചോദിക്കാൻ വിട്ടു പോയി. പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫാണ്. അവർക്കു ശേഷം ശൈഖ് സകരിയ്യയാണ്.


       ഇമാം ഇബ്നുഹജർ പറയുന്നു. ഒരു ഖുത്ബിന്റെ ഈ രണ്ട് ഇമാമുമാരെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തൽ നീ ആലോചിച്ചു നോക്കൂ. അവർ രണ്ടു പേരും ഈജിപ്തിന്റെ, അല്ല ലോകത്തിന്റെ തന്നെ അലങ്കാരങ്ങളാണ്. അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചു നിറുത്തുന്നതിൽ ഒരാളെയും അവർ ഭയക്കാറില്ല. മിസ്വ്‌റിലെ ഖാളിഖുളാത് ആയിരിക്കെ സുൽത്വാൻ ഖായിതബായിയെ കണക്കിനു പറയാറുണ്ട്. എങ്ങനെ അല്ലാതിരിക്കും. സ്വൂഫിയാക്കളുടെ തിരുനോട്ടം അവർക്കില്ലേ. അവരുടെ മആരിഫിന്റെ പാലുകളല്ലേ അവർ കുടിച്ചു വളർന്നത്. അവരുടെ ഇശാറത് കൊടിക്കീഴിലല്ലേ അവർ കടന്നത്. തുടർന്നും ഗുരുവര്യരുടെ അപദാനം ഇബ്നുഹജർ വിവരിക്കുന്നുണ്ട്.


       പല സ്ഥലങ്ങളിൽ തദ്‌രീസും 10 വർഷം മേൽ ഖാളിയായും സേവനം ചെയ്തു. അവസാനകാലം കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അപ്പോഴാണ് ശിഷ്യരുടെ സഹായത്താൽ 10 ശർഹുകൾ സ്വാംശീകരിച്ച ബുഖാരിയുടെ ശർഹ് എഴുതിയത്. ഖാളിയായതിന്റെ ദൂഷ്യഫലമാണ് അന്ധത വന്നതെന്ന് ചിലർ പറഞ്ഞത് ശരിയല്ലെന്നും തന്നെപ്പോലെ മഹാരഥന്മാരിൽ നിന്നു പഠിച്ചു വളർന്ന മകൻ മുഹിബ്ബുദ്ദീൻ എന്നവർ നൈൽ നദിയിൽ വീണു മരിച്ചു പോയതിന്റെ സങ്കടമാണു കാരണമെന്നുമാണ് ഇമാം ശർഖാവീ പറയുന്നത്.


       സ്വൂഫി ശൈഖുമാരായ പലരിൽ നിന്നും ഖിർഖ ലഭിച്ചവരും ത്വരീഖത് സ്വീകരിച്ചവരും ചൊല്ലാൻ വാങ്ങിയവരും നല്കാൻ അനുവാദം ലഭിച്ചവരുമാണ്. ഇബ്നു അറബീ, ഇബ്നുഹാരിള് തുടങ്ങിയവരെ അംഗീകരിക്കുകയും അവരുടെ വാക്കുകളെല്ലാം ശരിയായ രീതിയിൽ സംശയം ദൂരീകരിക്കുന്ന സാരങ്ങൾ നല്കി വിശദീകരിച്ചവരുമാണ് ഇമാമവർകൾ.


       അതിമഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 41 ആണെന്നു പറയപ്പെടുന്നു. പല വിഷയങ്ങളിലുമാണ് ഇവകൾ. ഫത്ഹുർറഹ്മാൻ തഫ്സീറിലെ ഗ്രന്ഥമാണ്. ഇമാം ബൈളാവിയുടെ അൻവാറുത്തൻസീൽ എന്ന തഫ്സീർ കിതാബിന്ന് ഫത്ഹുൽ ജലീൽ എന്ന ഒരു ഹാശിയ, ബൈളാവിയുടെ ഉസ്വൂൽ ഗ്രന്ഥമായ മിൻഹാജുൽ വുസ്വൂൽ എന്നതിന്റെ ശർഹ്, ഫിഖ്ഹിൽ ഇമാം മുസ്നിയുടെ മുഖ്തസ്വറിന്റെ വ്യാഖ്യാനം, സ്വഹീഹുൽ ബുഖാരിയുടെ ശർഹ് തുഹ്ഫതുസ്സാരി, ഹദീസിന്റെ ഇസ്തിലാഹിൽ ഹാഫിള് ഇറാഖിയുടെ ആയിരം പദ്യത്തിന് ഫത്ഹുൽ ബാനീവീ, ഫത്ഹുൽ വഹ്ഹാബ് ശർഹുൽ ആദാബ്, ഇബ്നുൽ ഹാഇമിന്റെ(887) ഫറാഇളിലെ ഫുസ്വൂലിൽ  ഗായതുൽ വുസ്വൂൽ, അദ്ദേഹത്തിന്റെ ഫറാഇളിലെ പദ്യകിതാബായ തുഹ്ഫതു ഖുദ്സിയ്യയുടെ വ്യാഖ്യാനമായ ഫത്ഹുൽ അനീസ് തുടങ്ങിയവ ചില ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിൽ പ്രസിദ്ധ കിതാബാണ് നജ്മുദ്ദീൻ ഖസീവീനിയുടെ അൽഹാവിസ്സഗീർ. ഇതിനെ പദ്യത്തിൽ ആക്കിയവരാണ് ഇബ്നുൽ വർദീ(794).  അതിന്റെ പേർ അൽബഹ്ജതുൽ വർദിയ്യ. ഇതിന്റെ വിശദീകരണമാണ് അൻസ്വാരിയുടെ അൽ ഗുററുൽ ബഹിയ്യ. 


       ഇമാം നവവിയുടെ റൗള ചുരുക്കി എഴുതിയതാണ് ഇബ്നുൽ മുഖ്‌രി(836)യുടെ റൗളുത്ത്വാലിബ്‌ ഇതിന്റെ ശർഹാണ് ഇമാമിന്റെ അസ്നൽ മത്വാലിബ്. ഇമാം അഹ്‌മദ് മഹാമിലിയുടെ കിതാബാണ് ലുബാബ്. ഇതിനെ വലിയ്യുദ്ദീൻ ഇറാഖീ ചുരുക്കി തൻഖീഹുല്ലുബാബ് എന്നു നാമകരണം ചെയ്തു. ഇതിനെ വീണ്ടും ശൈഖ് സകരിയ്യാ ഇഖ്തിസാർ ചെയ്തു. അതാണ്‌ തഹ്‌രീറു തൻഖീഹില്ലുബാബ്. ഇതിന്റെ ഹാശിയയാണ് ഇമാം ശർഖാവിയുടേത്. ഇമാം നവവിയുടെ മിൻഹാജ് ചുരുക്കിയതാണ് മൻഹജത്തുല്ലാബും അതിന്റെ ശർഹ് ഫത്ഹുൽ വഹ്ഹാബും. ഇത് രണ്ടിന്റെയും കൂടിയ വിശദീകരമാണ് ഫുതൂഹാതുൽ വഹ്ഹാബ് എന്നു പേരുള്ള ജമൽ എന്ന പേരിൽ അറിയപ്പെടുന്നത്. സുലൈമാനുൽ ബുജൈരിമീ(1221) എന്നവർക്കും ഹാശിയയുണ്ട്. ഇൽമുൽ അറൂളിൽ പ്രസിദ്ധ കാവ്യഗ്രന്ഥമാണ് റാമിസ എന്ന ഖസ്റജിയ്യ ഖസ്വീദ. ഇതിന്റെ വ്യാഖ്യാനങ്ങളിലൊന്ന് ഇമാമിന്റേതാണ്. ഫത്ഹുറബ്ബിൽ ബരിയ്യ എന്നാണു പേർ. ഇമാം സുബ്കിയുടെ ജംഉൽ ജവാമിഅ് എന്ന ഗ്രന്ഥത്തിന്റെ ഇഖ്തിസ്വാറായ ലുബ്ബുൽ ഉസ്സയും ശർഹ് ഗായതുൽ വുസൂലും ശൈഖ് ഖുശൈരിയുടെ രിസാലയുടെ ഒരു വാള്യം ശർഹാണ് അഹ്കാമുദ്ദലാലത്ത്. ഇമാം ബൂസ്വീരിയുടെ(694) ബുർദയുടെ ചെറു ശർഹ് സുബ്ദ, ഇബ്നുന്നഹ്‌വീ എന്നവരുടെ തസ്വവ്വുഫിലെ  ഖസ്വീദ മുൻഫരിജ എന്നതിന് അള്‌വാഉൽ ബഹ്ജ, തജ്‌വീദിൽ ഇമാം ജസരിയുടെ പദ്യമായ മുഖദ്ദിമയുടെ വിവരണമായ ദഖാഇഖ്, ഇമാം അസീറുദ്ദീൻ അബ്ഹരി (700) എന്നവരുടെ ചെറു ഗ്രന്ഥമായ ഈസാഗുജീ എന്നതിന് മത്വ്‌ലക് എന്നീ ഗ്രന്ഥങ്ങളും മറ്റു പല ഫന്നുകളിലും ഗ്രന്ഥങ്ങൾ മഹാനർ എഴുതിയിട്ടുണ്ട്.


       മദീനയിലെ ഖസ്റജീ വംശപരമ്പരയിലേക്കു സന്ധിക്കുന്നതു കൊണ്ടാണ് അൻസ്വാരീ എന്നു വിളിക്കപ്പെടുന്നത്. നൂറിലധികം പ്രായം ജീവിച്ചവർ ഇമാമുമാരിൽ വളരെക്കുറവാണ്. ശൈഖിന് 103 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഹസൻ ബസ്വരീ എന്നവർക്ക് 110, ബഗ്‌വീ, ജുവൈനീ   എന്നിവർക്ക് 100 വയസ്സെന്ന് ചിലർ പറയുന്നുണ്ട്. ഖാളീ അബുത്ത്വയ്യിബ് എന്നവർക്ക് 160 വയസ്സെന്നും.


       ഹി: 925 ദുൽഹിജ്ജ 4 വെള്ളിയാഴ്ച മഹാനർ കൈറോവിൽ വഫാതായി. ഇമാമുനശ്ശാഫിഈ(റ)യുടെ സമീപത്ത് ഖറാഫയിൽ അടക്കപ്പെട്ടു. ശൈഖുൽ മശാഇഖിന്റെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സലാമത്താക്കട്ടെ. ജന്നത്ത് ആലിയയിൽ മഹാനരെയും നമ്മെയും അല്ലാഹു വസിപ്പിക്കുമാറാകട്ടെ ആമീൻ.


_✍️കെ. കെ. കുഞ്ഞാലി മുസ്ലിയാർ / നമ്മുടെ ഇമാമുകൾ / നുസ്രത്തുൽ അനാം)_


🪀 *അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*


https://chat.whatsapp.com/GKE8Eu4jlvlKwtxtbPXvZC?mode=gi_t

Tuesday, May 19, 2026

ഹദാഫീറും അസ്റുംمعني حذافير

 📚

*ഹദാഫീറും അസ്റും*

_________________


ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്:

وحينئذ يندفع الإشكال بحذافيره. اهـ

സംശയം പൂർണ്ണമായും നീങ്ങിയെന്നാണർത്ഥം. ഇതിലെ 'ഹദാഫീർ' എന്ന പദത്തിന് 'ഭാഗങ്ങൾ', 'മുഗൾഭാഗം' എന്നൊക്കെയാണ് അർത്ഥം. 'ഹദ്ഫർ' -

حذفر

എന്ന് അതിൻ്റെ ഏകവചനം. അപ്പോൾ ഒരു വസ്തുവിൻ്റെ എല്ലാ ഭാഗങ്ങളോടു കൂടെയും - എന്നാണ്

الشيء بحذافيره 

എന്നതിൻ്റെ അടിസ്ഥാന സാരം. അത് 'മുഴുവനും' എന്ന ആശയത്തിന് തുല്യവുമാണ്.


حذفر: حَذافِيرُ الشَّيْءِ: أَعالِيهِ ونواحِيه...وأَخَذَهُ بِحَذافِيرِه أَي بِجَمِيعِهِ. وَيُقَالُ: أَعطاه الدُّنْيَا بِحَذافِيرها أَي بأَسْرِها. وَفِي الْحَدِيثِ: فكأَنما حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا، هِيَ الْجَوَانِبُ، وَقِيلَ: الأَعالي، أَي فكأَنما أُعطي الدُّنْيَا بِحَذَافِيرِهَا أَي بأَسرها.. وَيُقَالُ: أَخَذَ الشيءَ بِحُذْفُورِه وحَذافِيرهِ أَي بِجَمِيعِهِ وَجَوَانِبِهِ؛ وَقَالَ فِي مَوْضِعٍ آخَرَ: إِذا لَمْ يَتْرُكْ مِنْهُ شَيْئًا. اهـ بحذف

(لسان العرب: ٤/١٧٧)


ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നതാണ് 'അസ്‌റ്.

قَالَتْ مَلَائِكَةُ السَّمَاءِ بِأَسْرِهِمْ

وُلِدَ الْحَبِيبُ وَمِثْلُهُ لَا يُولَدُ


മൻഖൂസ് മൗലിദിലെ ഈ വരികൾ എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ.


 "വാനലോകത്തെ മലക്കുകൾ ഒന്നടങ്കം പറഞ്ഞു, റബ്ബിൻ്റെ ഹബീബ് ജനിച്ചു, ഇതുപോലെ ഇനി ഒരു സൃഷ്ടി വരാനില്ല.." 


'അസ്‌റി'ൻ്റെ അർത്ഥം 'ചങ്ങല' എന്നാണ്. ചങ്ങലയിൽ ബന്ധിയാക്കിയവൻ, ചങ്ങലയോടു കൂടെ രക്ഷപ്പെട്ടു എന്ന പ്രയോഗത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ഇത്. 


(قوله بأسرها) أي بجميعها، والأسر في الأصل: القيد الذي يشدّ به الأسير، يقال: ذهب الأسير بأسره أي بقيده، ومن لوازم ذلك ذهابه بجميعه، وذلك اللازم مراد هنا فقد أطلق اسم الملزوم وهو الأسر وأريد اللازم وهو الجميع، وهذا تأكيد لما استفيد من (ال) الاستغراقية. اهـ

(حاشية الدسوقي على مختصر المعاني: ١/٤٢)

മശായിഖോ അതോ മശാഇഖോ

 📚

*മശായിഖോ അതോ മശാഇഖോ ?*

_____________________


മശായിഖാണ് ശരി.

شيخ 

എന്നതിൻ്റെ ബഹുവചനമാണ്

مشايخ 

ഇതിൽ 'യാഅ്‌' ആണ് വേണ്ടത്. ഏക വചനത്തിലെ യാഇനെ മാറ്റി

همزة 

ആക്കാൻ ചില കണ്ടീഷനുകളുണ്ട്. അത് ഇവിടെ ഇല്ല. 

ഏകവചനത്തിൽ മൂന്നാമതായി മദ്ദക്ഷരം അധികമായി വരണം. ഉദാ:

قلادة - قلائد، صحيفة - صحائف، عجوز - عجائز 


അല്ലെങ്കിൽ രണ്ട് അക്ഷരങ്ങൾ ഒരുമിച്ച്, ലീനിൻ്റെ ഹർഫുകളായാൽ, രണ്ടാമത്തേതിനെ 

همزة

യാക്കി മറിക്കും. അത്

مفاعِل 

വസ്നിൽ ബഹുവചനമാക്കുമ്പോഴാണ് ഉണ്ടാവുക. ഉദാ:

أوّل - أوائل ، نيّف - نيائف، صائد - صوائد، سيّد - سوائد 


'ശൈഖ്' എന്നതിൽ മേൽ പറഞ്ഞ രണ്ട് നിബന്ധനങ്ങളും ഒത്തിട്ടില്ല.


والمدُّ زِيدَ ثَالِثٍ في الوَاحِدِ

هَمْزًا يُرٰى في مِثْلِ كَالقَلائِدِ


كذاك ثَاني لَيّنَيْنِ اكْتَنَفَا 

مدَّ مَفَاعِلَ كَجَمْعِ نَيِّفـٰا

(باب الإبدال، من ألفية ابن مالك - رحمه الله)


ഫത്ഹുൽ മുഈനിൽ (പേ:4)

مشايخنا

എന്നിടത്ത്, യാഅ് കൊണ്ട് വായിക്കണമെന്ന് അല്ലാമഃ കരിങ്കപ്പാറ ഉസ്താദ്(ന:മ) എഴുതിക്കൊടുത്തത് കാണാം. ഇആനതിൽ ഇക്കാര്യം വ്യക്തമായി തന്നെയുണ്ട്:


وقوله (مشايخنا)  يقرأ بالياء  لا بالهمزة لأن ياء المفرد ليست مدا زائدا ثالثا، وإلى ذلك أشار ابن مالك بقوله:

 والمد زيد ثالثا في الواحد

 همزا يرى في مثل كالقلائد. اهـ

(إعانة الطالبين)

അല്ലാമഃ ബാജൂരീ(റ), യാഅ് വായിക്കരുതെന്ന് പറഞ്ഞ ശേഷം, ശൈഖിൻ്റെ ഭാഷാ - സാങ്കേതിക അർത്ഥങ്ങളും വ്യത്യസ്‌ത ബഹുവചനങ്ങളും വെച്ച് അൽപം വിസ്‌തരിച്ചു പറയുന്നു: 


"നാല്‌പത് തികഞ്ഞാൽ 'ശൈഖ്' എന്ന് ഭാഷയിൽ പ്രയോഗിക്കും. പെരുത്ത് ഫള്‌ല് ഉള്ളവർക്ക് സാങ്കേതികമായി ഇത് പ്രയോഗിക്കുന്നു. അപ്പോൾ നാൽപത് തികയും മുമ്പ് തന്നെ ഈ വിശേഷണമുണ്ടായാൽ 'ശൈഖ്' എന്ന് വിളിക്കാം." 

(ഹാശിയതുൽ ബാജൂരീ: 5)


ഭാഷാതെറ്റ് ഇത്രമേൽ ഗൗരവമായി കാണണോ ? എന്ന് ചിന്തിക്കുന്നുണ്ടാവും ചിലർ. ഒരു സംഭവം ഉദ്ധരിക്കാം. അതിലൂടെ മുൻഗാമികൾ ഇത് എത്രമേൽ ഗൗരവത്തോടെയാണ് കണ്ടത് എന്ന് മനസ്സിലാക്കാം:


ഖലീഫഃ ഉമർ(റ), അമ്പെയ്ത് പഠിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കരികിലൂടെ കടന്നു പോവുകയായിരുന്നു. ഉന്നം തെറ്റുന്നത് കണ്ട് ഖലീഫഃ നേരെ ചൊവ്വെ അമ്പെയ്യാൻ കൽപിച്ചു. അപ്പോൾ അവർ പ്രതികരിച്ചു:

نحن متعلمين

"ഞങ്ങൾ പഠിക്കുന്നവരല്ലേ..."

പക്ഷെ, ഇവിടെ

متعلمون 

എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇത്കേട്ട് മഹാൻ പറഞ്ഞു:

لحنكم أشد علي من سوء رميكم

"അമ്പെയ്തിലുള്ള തെറ്റിനേക്കാൾ വലിയ തെറ്റായി, നിങ്ങളുടെ ഭാഷയിലെ പിഴവിനെ ഞാൻ മനസ്സിലാക്കുന്നു..."

തുടർന്ന്, ഭാഷ നന്നാക്കുന്നവർക്ക് റഹ്‌മത് തേടിക്കൊണ്ടുള്ള തിരുനബി(സ്വ)യുടെ ഒരു ഹദീസ് കേട്ടതായി ഉദ്ധരിക്കുകയും ചെയ്തു. ബുദ്ധിയും മാന്യതയും വർദ്ധിക്കാൻ അറബിഭാഷ നന്നാക്കുന്നവർക്ക് സാധിക്കുമെന്നും ഉമർ(റ) പറയാറുണ്ടായിരുന്നു. ഇബ്‌നു ഉമർ(റ), ഇബ്നു അബ്ബാസ്(റ) അവരുടെ മക്കളെ ഭാഷാതെറ്റിൻ്റെ കാരണത്താൽ അടിക്കാറുണ്ടായിരുന്നുവത്രെ!


 وقال سيدنا عمر رضي الله عنه: تعلموا العربية فإنها تزيد في العقل والمروءة. وكان ابن عمر وابن عباس يضربان أولادهما على اللحن. ومر عمر على قوم أخطأوا في الرمي فقال: سوء رميكم، فقالوا: نحن متعلمين، فقال: لحنكم أشد علي من سوء رميكم، سمعت رسول الله ﷺ يقول: رحم الله امرأ أصلح من لسانه. اهـ

(حاشية ابن حمدون على المكودي على ألفية ابن مالك: ٢١)

Monday, May 18, 2026

ഇടിയും മിന്നലുംالرعد والبرق

 *ഇടിയും മിന്നലും* 


ഇടിനാദം കേൾക്കുമ്പോൾ താഴെ പറയുന്ന തസ്ബീഹ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് സുന്നത്താണ്:


سُبْحَانَ من يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ


(റഅ്ദ് എന്ന മലക്ക് അല്ലാഹുവിന് തസ്ബീഹും ഹംദും അർപ്പിക്കുന്നു. അതുപോലെ, മറ്റു മലക്കുകളും അവന്റെ ഭയത്താൽ തസ്ബീഹ് ചെയ്യുന്നു. ആ അല്ലാഹു പരിശുദ്ധനാകുന്നു.)


ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും, അത് താൽക്കാലികമായി നിർത്തി ഈ ദിക്ർ ചൊല്ലുന്നതാണ് ഉചിതം (ബാങ്ക് കേൾക്കുമ്പോൾ പാരായണം നിർത്തുന്നതുപോലെ).


മിന്നൽ കാണുമ്പോൾ താഴെ പറയുന്ന തസ്ബീഹ് ചൊല്ലുന്നത് കൂടുതൽ അനുയോജ്യമാണ്:


سُبْحَانَ مَنْ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا


(ഭയവും പ്രതീക്ഷയും ഉണ്ടാക്കിക്കൊണ്ട് നിങ്ങളെ മിന്നൽ കാണിക്കുന്നവൻ പരിശുദ്ധനാകുന്നു.)


ഇടിനാദവും മിന്നലും കഠിനമാകുമ്പോൾ നബി (സ്വ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:


اللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ، وَلَا تُهْلِكْنَا بِعَذَابِكَ، وَعَافِنَا قَبْلَ ذَلِكَ


(അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ കൊല്ലരുതേ; നിന്റെ ശിക്ഷ കൊണ്ട് ഞങ്ങളെ നശിപ്പിക്കരുതേ; അതിന് മുമ്പ് ഞങ്ങൾക്ക് സുരക്ഷ നല്കണമേ.)


ഇടിമിന്നൽ പോലുള്ള ഭയപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ കാണുമ്പോൾ അല്ലാഹുവിനെ സ്മരിക്കുന്നത്, ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കാരണമാകുന്നു. അതുകൊണ്ടാണ് ഇത്തരം ദിക്റുകൾ ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നത്.


و) أن (يسبح عند الرعد) لما صح أن ابن الزبير - رضي الله عنهما - كان إذا سمعه ترك الحديث وقال سبحان من يسبح الرعد بحمده، والملائكة من خيفته 

(وعند البرق)

ولان الذكر عند الامور المخوفه يؤمن غائلتها

(تحفة المحتاج)


قوله: إذا سمعه) أي الرعد مغني (قوله: ترك الحديث) أي ما كان فيه وظاهره ولو قرآنا وهو ظاهر قياسا على إجابة المؤذن ع ش

(قوله: وقال سبحان من يسبح الرعد إلخ) أي ثلاثا 

 عبارة الأسنى والنهاية والمغني وقيس بالرعد البرق والمناسب أن يقول عنده سبحان من يريكم البرق خوفا وطمعا

(حاشية الشرواني ٣/٨١)

أن رسول الله صلى الله عليه وسلم كان إذا سمع صوت الرعد والصواعق قال: "اللهم لا تقتلنا بغضبك، ولا تهلكنا بعذابك، وعافنا قبل ذلك".

(كتاب الاذكار)

മിന്നലും നോട്ടവും

 *മിന്നലും നോട്ടവും* 

മിന്നൽ പിണരുകളിലേക്കും മഴയിലേക്കും ഇടിയിലേക്കും കണ്ണുകൊണ്ട് ഉറ്റുനോക്കാനോ (അമിത ശ്രദ്ധയോടെ നോക്കി നിന്ന് പിന്തുടരൽ)

കൈ കൊണ്ടോ മറ്റോ അതിലേക്ക് ആംഗ്യം കാണിക്കാനോ പാടില്ല. 

സലഫ് സ്വാലിഹീങ്ങൾ അതിനെ വെറുത്തിരുന്നു. മറിച്ച് അത്തരം സന്ദർഭങ്ങളിൽ അവർ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ سُبُّوحٌ قُدُّوسٌ

(അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല, അവൻ  പരിശുദ്ധനാണ്).

ഈ ദിക്ർ ഒരു തവണ ചൊല്ലിയാൽ തന്നെ അതിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വർദ്ധിപ്പിക്കാം.

ولا يتبع بصره البرق) أو المطر أو الرعد قال الماوردي؛ لأن السلف الصالح كانوا يكرهون الإشارة إلى الرعد والبرق ويقولون عند ذلك لا إله إلا الله وحده لا شريك له سبوح قدوس فيختار الاقتداء بهم في ذلك

قوله: يكرهون الإشارة إلخ) أي ببصر وغيره ع ش (قوله: فيختار الاقتداء بهم إلخ) ويحصل سنة ذلك بمرة واحدة ولا بأس بالزيادة ع ش

(تحفة المحتاج ٣/٨٢)

Friday, May 15, 2026

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚

*സൂറതുന്നസ്വ്‌റും ഫത്‌ഹും*

______________________


അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലുണ്ട്. പറഞ്ഞതു പോലെ,  പതിനൊന്ന് മണിയോടെ നീ പന്തലിലെത്തിയാലും, വീട്ടുടമക്ക് വലിയ സന്തോഷമൊന്നുമുണ്ടാവില്ല. അതേസമയം, അവൻ്റെ സുഹൃത്ത് കൃത്യസമയത്ത് എത്തിയാൽ വലിയ സന്തോഷമാവുകയും ചെയ്യും. എന്തേ? നീ അയൽപക്കത്തുള്ളവനാണ്. തലേ ദിവസങ്ങളിൽ തന്നെ പോകേണ്ടവനാണ്, തിരക്കുപിടിച്ച സമയത്ത് സഹകരിക്കേണ്ടവനാണ്. സുഹൃത്തിൽ നിന്നും ഇത്ര തന്നെ പ്രതീക്ഷിക്കാത്തതിനാൽ, വൈകി വന്നാലും അത് തെറ്റാവില്ല.


പറഞ്ഞു വന്നത്, അടുപ്പം കൂടുന്നതിനനുസരിച്ച്, നല്ല കാര്യങ്ങളാണെങ്കിൽ പോലും, അടുപ്പക്കാരിൽ അത് പോരായ്കയാവും. മുകളിൽ, കല്യാണത്തിന് രാവിലെത്തന്നെ എത്തിയിട്ടും മോശമായത് പോലെ. 

ഇതേ രീതിയിൽ, അല്ലാഹുവിൻ്റെ ഇഷ്ടക്കാരിലെ പരിപൂർണ്ണതയിൽ വരുന്ന നേരിയ കുറവ് പോലും, ചിലപ്പോൾ തെറ്റായി വിശേഷിപ്പിച്ചേക്കും. യഥാർത്ഥത്തിൽ അത് വലിയ നന്മയാണെങ്കിലും. ഈ ആശയം വിളിച്ചോതുന്ന പ്രസിദ്ധമായ വാക്യമുണ്ട്:


حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ


ദിനേന ദറജഃകൾ ഉയർന്നു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങൾക്ക്, തൊട്ടു മുമ്പത്തെ ദിവസത്തേക്ക് നോക്കിയാൽ അതൊരു കുറച്ചിലായി അനുഭവപ്പെടും. കാരണം, ഈ ദിവസത്തെ അത്ര ദറജഃ ഇന്നലെ ഉണ്ടായില്ലല്ലോ എന്നാണ് ചിന്തിച്ചു പോവുക. 


ദിവസവും എഴുപത് തവണ തങ്ങൾ ഇസ്തിഗ്ഫാർ ചൊല്ലിയതിന്, ന്യായമായി പറഞ്ഞവയിൽ രണ്ട് കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ഉമ്മതിനെ നെഞ്ചോട് ചേർത്തിയ നേതാവായതിനാൽ, അവരിൽ നിന്നുള്ള തെറ്റുകളെല്ലാം സ്വന്തത്തോട് ചേർത്ത്, അവർക്ക് വേണ്ടിയുള്ള പൊറുക്കലിനെ ചോദിക്കലാണെന്നും അഭിപ്രായമുണ്ട്. അല്ലെങ്കിലും ഇസ്തിഗ്ഫാർ ചൊല്ലാൻ, തെറ്റുകൾ ഒന്നും തന്നെ സംഭവിക്കേണ്ടതില്ല എന്നാണ് ഇമാമുകൾ പറഞ്ഞു വെച്ചത്. 


ചുരുക്കത്തിൽ, സർവ്വ തെറ്റുകളിൽ നിന്നും പൂർണ്ണ സുരക്ഷരരായവരാണ് നബിമാർ. അവരിലെ ഏറ്റവും ഉന്നതരാണ് തിരുനബി(സ്വ) തങ്ങൾ. എന്നിട്ടും 'തങ്ങളുടെ തെറ്റുകൾ' എന്ന പ്രയോഗം ഖുർആനിലുണ്ട്. ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശമില്ലെന്ന് പകൽ കണക്കെ വ്യക്തമാണ്. മുകളിൽ പറഞ്ഞ പോലോത്ത വ്യാഖ്യാനങ്ങൾ അവിടെയുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുമുണ്ട്. ഇനി നോക്കൂ, അല്ലാഹു പറയുന്നു:


{ إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا(١) لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا(٢) وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا(٣)  }[سورة الفتح]


"നബിയേ, ഇനി മുതൽ അങ്ങേക്ക് വിജയത്തിൻ്റെ നാളുകളാണ്.." 

ഫത്‌ഹു മക്കഃയുമായി ബന്ധപ്പെട്ട ആയതാണ് ഇത്. അതിന് വഴിയൊരുങ്ങിയ ഹുദൈബിയ്യാ സന്തിക്ക് തൊട്ടു മുമ്പ് ഹി: ആറാം വർഷത്തിലാണ് അവതരിച്ചത്. പൂർണ്ണമായും ശത്രുക്കളുടെ ആവശ്യങ്ങൾ സമ്മതിച്ചും, മുസ്‌ലിമുകൾക്ക് പലതും തടഞ്ഞുമുള്ള ഈ കരാർ സ്വാഭാവികമായും സ്വഹാബതിൽ പലർക്കും നീരസമുണ്ടാക്കി. ഉംറഃ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ തിരിച്ചു പോകേണ്ട ഗതി വന്നപ്പോൾ,  അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം ഉണ്ടായില്ലല്ലോ എന്ന ആശങ്കയുണ്ടായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: 


"അത് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലല്ലോ.."


അത് തിരുനബി(സ്വ) ശരിവെച്ചു കൊണ്ട് മറുപടി വ്യക്തമാക്കി. ശേഷം രണ്ട് വർഷം കഴിഞ്ഞ് ഹി: എട്ടാം വർഷത്തിൽ തന്നെ ഫത്ഹു മക്കഃ അരങ്ങേറുകയായിരുന്നു.


 ഇസ്‌ലാമിക സാമ്രാജ്യം എല്ലാം കീഴടക്കി മുന്നേറുമെന്ന സന്തോഷവാർത്തയാണ് ആയതിലൂടെ നൽകുന്നത്. അതിനു വേണ്ടി പരിശ്രമിക്കാനുള്ള കൽപനയും അതിലുണ്ട്.

അതുവഴി അല്ലാഹു മഗ്ഫിറത് നൽകുകയും അവൻ്റെ നിഅ്മതുകൾ പൂർത്തിയാക്കി തരികയും സൽപാന്താവിലേക്ക് ചേർത്തുമെന്നും പറയുന്നു. ഇത്, തിരുനബി(സ്വ) തങ്ങളുടെ ഉമ്മതിനോടുള്ള പ്രചോദനവും കൽപനയുമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. 

ഇവിടെ, 

ذَنۢبِكَ

'തങ്ങളിൽ നിന്ന് വരാവുന്ന മോശങ്ങൾ' - അഥവാ, അത് യഥാർത്ഥത്തിൽ മോശമായതല്ല, മറിച്ച് സൽകർമ്മം തന്നെയാണ്, തങ്ങളുടെ സ്ഥാനത്തേക്ക് നോക്കുമ്പോൾ ഇനിയും ഉയരാനുണ്ട് - എന്ന് മേൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കണം. അത് കൊണ്ടാണല്ലോ

الذنب 

എന്ന് പറയാതെ,

ذنبك 

അങ്ങയുടെ 'ദൻബ്' എന്ന് പറഞ്ഞത്.


യഥാർത്ഥത്തിൽ, ഇത് സൂറതുന്നസ്വ്‌റിൻ്റെ പൂർത്തീകരണമാണ്.


{ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ() وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا() فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا}[النصر]


ഇവിടെ പറഞ്ഞ, ശത്രുക്കൾക്കെതിരിൽ ലഭിക്കുന്ന റബ്ബിൻ്റെ സഹായവും വിജയവും, വരാനിരിക്കുന്ന ഫത്‌ഹു മക്കഃയാണ്. അന്ന് കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്ന സന്ദർഭം വരുമ്പോൾ, അങ്ങയുടെ റബ്ബിന് തസ്‌ബീഹ് - ഹംദ് - ഇസ്തിഗ്ഫാർ ചൊല്ലണമെന്ന് പറഞ്ഞു. ഈ കൽപന വന്നതു മുതൽ തന്നെ,

سُبْحَان اللَّه وَبِحَمْدِهِ أَسْتَغْفِر اللَّه وَأَتُوب إِلَيْهِ

എന്ന ദിക്റ് തങ്ങൾ അധികരിപ്പിച്ചിരുന്നു. 


അപ്പോൾ, അന്ന് സന്തോഷമറിയിച്ച കാര്യം സൂറതുൽ ഫത്ഹിലൂടെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا

എന്ന ആയതും, മുമ്പ് അവതരിച്ച സൂറതിന്, അന്നസ്വ്‌ർ എന്ന പേരും,

نَصۡرُ ٱللَّهِ

എന്ന പരാമർശവുമെല്ലാം ചേർത്തു മനസ്സിലാക്കേണ്ടതാണ്. സൂറതുകൾ തമ്മിലുള്ള ഈ ബന്ധം ജലാലൈനിയിൽ നിന്നും വ്യക്തമാകുന്നതാണ്.


ഇങ്ങനെ, ഇസ്തിഗ്ഫാർ ചൊല്ലിച്ച് തിരുനബി(സ്വ) തങ്ങളെ പരിപൂർണ്ണതയിലെത്തിച്ച്, വഫാതിനുള്ള ഒരുക്കമായിരുന്നു ഇതെല്ലാമെന്നും ഗ്രഹിക്കാം. മറ്റൊന്ന്, എത്ര വലിയ നിഅ്മതുകൾ ലഭിക്കുമ്പോഴും, പൂർണ്ണമായ തവക്കുൽ - താനും തൻ്റെ പ്രവർത്തനങ്ങളും സർവ്വതും റബ്ബിൽ നിന്നാണ്, 'ഞാൻ' എന്ന ഒരു തോന്നൽ പോലും ഇല്ലാത്ത രിതി - ഉണ്ടായിത്തീരാൻ ഇങ്ങനെ ഇസ്തിഗ്ഫാർ ചൊല്ലിക്കുന്ന ശൈലികൂടി വായിച്ചെടുക്കാം. 


മുകളിൽ പറഞ്ഞ, കല്യാണത്തിൻ്റെ ഉദാഹരണം, വൈലിത്തറ ഉസ്താദിൽ നിന്നും കിട്ടിയതാണ്. കീഴന ഓറും ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ.


അല്ലാഹു തആലാ പാപങ്ങൾ പൊറുത്ത് നമ്മെയെല്ലാവരെയും സ്വീകരിക്കട്ടെ - ആമീൻ.


💫

ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

 📚

*ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

______________________


ഇമാം മാലിക്(റ)വിൻ്റെ സഹോദരീപുത്രന്മാരായിരുന്നു ബക്റും ഇസ്‌മാഈലും. ഇരുവരും ഹദീസ് പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ ഇമാം അവരെ ഇങ്ങനെ ഉപദേശിച്ചു:


"ഹദീസ് പഠനം നിങ്ങൾക്ക് ഉപകരിക്കണമെങ്കിൽ, അതിനേക്കാൾ കൂടുതലായി ഫിഖ്ഹിൽ മുഴുകുക.."


ഫിഖ്ഹ് പഠിക്കാതെ, ഹദീസിൽ മാത്രം മുഴുകുന്നത് അപകടമാണെന്ന്, മുഹദ്ദിസുകളിൽ ഉന്നതരായ ഇമാം മാലിക്(റ)വിൻ്റെ ഉപദേശമാണ്.


ഇമാം ശാഫിഈ(റ)വിൻ്റെ ഗുരുവായ സുഫ്‌യാനുബ്നു ഉയൈന(റ) ൻ്റെ പ്രസിദ്ധമായ വാക്ക് ഇതിനോട് ചേർത്ത് വായിക്കാം:


اَلْحَدِيثُ مَضَلَّةٌ إِلَّا لِلْفُقَهَاءِ


ഫിഖ്ഹീ പണ്ഡിതന്മാർ അല്ലാത്തവർക്ക് ഹദീസ് പഠനം കാലിടറിപ്പോകുന്ന മേഖലയാണെന്ന് സാരം.

___________________


وَقَالَ مَالِكٌ رَضِيَ اللهُ عَنْهُ لِابْنَيْ أُخْتِهِ - بَكْرٍ وَإِسْمَاعِيلَ: "أَرَاكُمَا تُحِبَّانِ الْحَدِيثَ وَتَطْلُبَانِهِ، قَالَا: نَعَمْ. قَالَ: إِنْ أَحْبَبْتُمَا أَنْ تَنْتَفِعَا بِهِ وَيَنْفَعَ اللهُ بِكُمَا، فَأَقِلَّا مِنَ الْحَدِيثِ وَتَفَقَّهَا".

 أَشَارَ رَضِيَ اللهُ عَنْهُ إِلَى أَنَّهُ لَا بُدَّ مِنْ مَعْرِفَةِ الْحَدِيثِ، لَكِنَّ الْعُمْدَةَ إِنَّمَا هِيَ عَلَى التَّفَقُّهِ فِيهِ. اهـ

(الفتاوى الحديثية: ٢٠٢)

💫

സകരിയ്യൽ അൻസ്വാരീ (റ)*

 *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)* ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്‌നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ്‌ അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ ...