Monday, June 8, 2026

ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚

*ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)*


(ഭാഗം - 1 )


✍️

_അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_

_________________


അതിരാവിലെ നടക്കാൻ തുടങ്ങുക,  വിശപ്പടക്കാൻ ഒരു അണക്ക് പിണ്ണാക്ക് വാങ്ങി അരയിൽ കരുതും. ഇടക്ക്, പതിനൊന്നു മണിയോടെ വട്ടപ്പാറയിൽ അൽപം വിശ്രമം. അവിടെ നിന്നും വെള്ളം കോരി, പിണ്ണാക്കിൽ ഉതിർത്ത് കഴിക്കും. വീണ്ടും നടത്തം തുടരും. വൈകുന്നേരം നാല് മണിയാകുമ്പഴേക്കും പൊന്നാനിയിലെത്തും. ഇങ്ങനെ, മലപ്പുറം ജില്ലയിലെ മങ്കട - പള്ളിപ്പുറം ദേശത്തെ കൊളപ്പറമ്പ് ഗ്രാമത്തിൽ നിന്നും തുടങ്ങി, പൊന്നാനിയിൽ കാൽനടയായി ചെന്ന് ഇൽമ് പഠിച്ച ഈ മഹാനാണ് ആലുങ്ങൽ മുഹ്‌യുദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി). വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നും യൂസുഫുൽ ഫള്ഫരീയുടെ ശിഷ്യത്വവുമുണ്ട്.


എൻ്റെ നാട് - പള്ളിപ്പുറത്തെ ദീനീകാര്യങ്ങൾക്ക് ദീർഘകാലം നേതൃത്വം കൊടുത്ത ഖത്വീബും ഖാളിയും എല്ലാമായിരുന്നു മഹാൻ. നാട്ടിൽ പെരിന്തൽമണ്ണ കാപ്പിലെ ഖാളിമാരുടെ നിയന്ത്രണമായിരുന്നുവെങ്കിലും എല്ലാ ചുമതലകളും നിർവ്വഹിച്ചിരുന്നത് മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാരായിരുന്നു. അതിനാൽ തന്നെയാണ് ഇന്നത്തെ കാരണവന്മാരെല്ലാം 'ഖാളിയാരുപ്പാപ്പ' എന്ന് ബഹുമാനത്തോടെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. വെള്ളിയാഴ്ച പത്തരമണിയാകുമ്പോഴേക്കും കൊളപ്പറമ്പ് വീട്ടിൽ നിന്നും ഇറങ്ങി, കയ്യിലൊരു വടിയും പിടിച്ച്, വിനയാന്വിതനായി, പള്ളിപ്പുറത്തെ പള്ളിയിൽ ജുമുഅഃക്ക് വരുന്ന കാഴ്ച ഇന്നും ഓർമ്മയുളളവർ നാട്ടിലുണ്ട്. 

അന്നൊരു വേനൽക്കാലം, വർഷത്തിൽ മൂന്നു പ്രാവശ്യം കൊയ്ത്തുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ നെൽപാടങ്ങൾ വയറായി നിൽക്കുന്ന സമയം (കതിരുകൾ വരുന്നതിൻ്റെ തൊട്ടുമുമ്പുള്ള അവസ്ഥ), വെള്ളമില്ലാതെ ഉണങ്ങിപ്പോകുന്ന മട്ടിൽ നിൽക്കുന്നു. ഇത് കണ്ട ഖാളിയാരുപ്പാപ്പ ജുമുഅഃക്ക് ശേഷം എഴുന്നേറ്റ് ചെറിയ ഉപദേശങ്ങൾ തന്ന് പറഞ്ഞു:


"നെല്ലുകളൊക്കെ ഉണങ്ങാനായി, നമുക്ക് ദുആര്ക്കാം.."


ധനാഢ്യന്മാരായ ചിലരുടെ മക്കൾ സ്വർണ്ണമാല കഴുത്തിലണിയുന്ന ശീലം അന്നുണ്ടായിരുന്നു. ആ ആഭരണങ്ങൾ അഴിച്ച് ശരീരത്തിൽ തട്ടാതെ മാറ്റിവെക്കാൻ പറഞ്ഞു. ശേഷം കുറച്ച് ഇസ്‌തിഗ്ഫാറും തഹ്‌ലീലും സ്വലാതും ചൊല്ലി, കൈകളുയർത്തി ദുആ ചെയ്തു. വൈകാതെ കനത്ത മഴ പെയ്തു. ആ മഴയത്ത് നനഞ്ഞ് കുളിച്ചവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. 

നീട്ടിവലിച്ചുള്ള സംസാരമൊന്നുമില്ല. കുറഞ്ഞ ഉപദേശങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണുകൾ റബ്ബിനെയോർത്ത് നിറഞ്ഞൊലിക്കും.


വെല്ലൂർ ബാഖിയാതിലെ മുദർരിസ് അബ്ദുർറഹ്‌മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയാർ), മഞ്ചേരി ഓവുങ്ങൽ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, അബുൽ കമാൽ കാടേരി ഇവരുമായെല്ലാം വലിയ ചങ്ങാത്തവും സൗഹൃദ ബന്ധവുമായിരുന്നു. കാടേരിയുടെ മകളെ ഖാളിയാരുടെ മകൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ നികാഹ് ചെയ്തിട്ടുണ്ട്. വണ്ടൂരിലെ നീലാഞ്ചേരി മരക്കാർ ഹാജി, എൻ്റെ ഉസ്താദ് ഉസ്മാൻ ഫൈസിയുടെ പിതാവ് മൊയ്തീൻകാക്കു തുടങ്ങിയ പലരും ഖാളിയാരുപ്പാപ്പയുമായി അടുത്ത ബന്ധമുള്ളവരുണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ പങ്കുവെച്ചത് നാട്ടുകാരനായ മുതലാശ്ശേരി അബൂബക്ർ മുസ്‌ലിയാരാണ്.


തൗള്വീഹുൽ അഖീദഃ, അസാസുൽ മസാഇലിൽ ഫിഖ്ഹിയ്യഃ എന്നീ പേരുകളിൽ രണ്ട് ചെറുരചന കാവ്യരൂപത്തിൽ മഹാനർ രചിച്ചിട്ടുണ്ട്. (വേറെ ഉണ്ടോ എന്നറിയില്ല). വഹാബികൾക്കെതിരെയും മൗദൂദിസത്തിനെതിരെയും മൂർച്ചയേറിയ വാൾ കണക്കെ 250-ൽ പരം വരികളിൽ ജ്വലിച്ചു നിൽക്കുന്നതാണവ. ഇബ്നു ഹസ്മ്, ഇബ്നു തൈമിയ്യഃ, ഇബ്നുൽ ഖയ്യിം തുടങ്ങിയ ബിദഈ ആശയ സ്രോതസ്സുകളെയും അവരെ അനുകരിച്ച ഇബ്നു അബ്ദിൽ വഹാബ്, റശീദ് രിളാ തുടങ്ങിയവരെയും കൈകാര്യം ചെയ്യുന്നുണ്ട് അതിൽ. തവസ്സുൽ, ഇസ്‌തിഗാസ, മരിച്ചവരോട് സഹായം തേടൽ, കറാമത് തുടങ്ങി, എല്ലാ അനാവശ്യ ശിർക്കാരോപണങ്ങളും വിഷയീഭവിച്ചിട്ടുണ്ട്. ജനാസ കൊണ്ടു പോകുന്നതിനിടെയുള്ള ദിക്റ്, മരിച്ചവർക്ക് വേണ്ടിയുള്ള ഖുർആൻ പാരായണം, നിസ്‌കാരത്തിലെ കൈ കെട്ടൽ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കപ്പെട്ട മസ്അലഃകളും യഥാവിധം വിശദീകരിച്ചിട്ടുണ്ട്. 


 അക്കാലത്തെ പ്രധാനികളും പ്രസിദ്ധരുമായ പണ്ഡിതന്മാരെല്ലാം ഈ രചനകൾക്ക് ആശംസ എഴുതിയത് കൃതിയുടെയും രചയിതാവിൻ്റെയും മാറ്റു കൂട്ടുന്നുണ്ട്. അവയിലെ ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:


فَبَارَكَ اللهُ يَا حِبِّي خَدمتَ بِهَا # لِلدِّينِ مَا كَانَ حَقًّا لَائِحٌ فِيهَا

وَكَيْفَ لَا وَأَنْتَ مُحْيِي الدِّينِ تُحْيِي لِمَا # مِنَ الْمَسَائِلِ مَا قَدْ جَارَ بَاغِيهَا


"പ്രിയപെട്ടവരെ, അല്ലാഹു താങ്കൾക്ക് നന്മകൾ വർദ്ധിപ്പിച്ചു തരട്ടെ... 

ഈ കവിത കൊണ്ട് താങ്കൾ ദീനിന്ന് സേവനം ചെയ്തിരിക്കുന്നു. സത്യം അതിൽ തിളങ്ങി നിൽപ്പുണ്ട്.

ഇതിലതിശയമില്ല; അങ്ങ് ദീനിനെ പുനരുജ്ജീവിപ്പിക്കുന്നവരാണല്ലോ!

അക്രമിയുടെ കുതന്ത്രത്തിനിരയായ നിയമവ്യവസ്ഥയെ താങ്കൾ ജീവസ്സുറ്റതാക്കുന്നു. "

(കുട്ടി മുസ്‌ലിയാർ - ന:മ)


يُقِرُّ مِنْكَ أَبَاطِيلُ الطُّغَاةِ بِلَا # مَهَلٍ كَنَجْدِيَّةٍ شَوْهَاءُ تُنْفِيهَا

كَذَاكَ مَوْدُودِ قَدْ قَطَّعْتَ شَوْكَتَهُمْ # بِسَيْفِ نَظْمِكَ يَا تَوْضِيحُ تُنْكِيهَا ...

يَا طَالِبِي الْحَقِّ كُونُوا عَامِلِينَ بِمَا # فِيهَا وَيُهْدِي إِلَى حَقٍّ مَعَانِيهَا

أَبُوكَ أَحْرَى بِمُحْيِي الدِّينِ أَيَّدَهُ # رَبُّ السَّمَاءِ بِتَصْنِيفٍ يُحَاكِيهَا


" ഒരു മടുപ്പുമില്ലാതെ വാളിനു സമാനമായ കാവ്യശീലുകൾ കൊണ്ട് ആശയവിരൂപികളായ നജ്ദിയൻ ചിന്താഗതിക്കാരുടെയും മൗദൂദികളുടെയും മുനയൊടിച്ചല്ലോ..

ഹഖ്ഖിനെ തേടുന്നവർ ഇതിൽ പറഞ്ഞ പ്രകാരം പ്രവർത്തിച്ചു കൊള്ളട്ടെ, അതുവഴി സന്മാർഗ്ഗത്തിലേക്ക് എത്തിച്ചേരും, കാരണം, നിൻ്റെ ആത്മാവിൻ്റെ പിതാവ് ഏറ്റവും യോഗ്യനായ, റബ്ബിൻ്റെ ഭാഗത്ത് നിന്നും ശക്തിയാർജ്ജിച്ച മുഹ്‌യുദ്ധീൻ എന്ന് പേരുള്ളയാളാണ്.."

(ആമയൂർ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


فَإِنِّي طَالَعْتُ هَاتَيْنِ الرِّسَالَتَيْنِ، فَوَجَدْتُهُمَا مُوَافِقَتَيْنِ لِطَلَبَةِ هَذَا الزَّمَانِ الَّذِي انْتَشَرَتْ فِيهِ نُزُهَاتُ الْمُبْدِعِينَ، وَمُوَافِيَتَيْنِ بِالْأَدِلَّةِ عَلَى الْمُخَالِفِينَ الَّذِينَ زَاغَتْ عَقَائِدُهُمْ عَنِ الْحَقِّ وَالصَّوَابِ، وَكَيْفَ لَا وَنَاسِجُهُمَا تِلْمِيذُ عَيْنِ مزَاعِيان مَلَبَارَ، أَعْنِي بِهِ الشَّيْخَ الْوَلِيَّ الْكَامِلَ الْوَرِعَ يُوسُفَ الْفَضْفَرِيَّ رَحِمَهُ اللهُ، وَلَا غَرْوَ فِي أَنَّهُ كَانَ مِنْ أَزِمَّةِ الْعِلْمِ وَالتَّقْوَى، فَجَزَى الْإِلَهُ المؤلّفَ خَيْرًا، وَشَكَرَ سَعِيدٌ شُكْرًا وَافِيًا، وَأَرْجُو مِنْ حَضَرَاتِ الْعُلَمَاءِ أَنْ يَجْعَلُوا هَذَا السّفرَ مِنْ عِدَادِ الْكُتُبِ الدِّرَاسِيَّةِ، وَاللهُ الْمُوَفِّقُ. الخ 


"ഈ രണ്ട് രിസാലഃകളും ഞാൻ വായിച്ചു. നവീനവാദികളുടെ പിഴച്ച ആശയങ്ങൾ നടമാടുന്ന ഇക്കാലത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമാണിത്. ശരിയായ മാർഗത്തിൽ നിന്ന് വ്യതിചലിച്ചവർക്കെതിരെ വ്യക്തമായ തെളിവുകൾ ഉൾക്കൊള്ളുന്നതാണെന്നും മനസ്സിലാക്കുന്നു.

അങ്ങനെ അല്ലാതിരിക്കുമോ? അവയുടെ രചയിതാവ് മലബാറിന്റെ അഭിമാനമായ മഹാപണ്ഡിതൻ ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ ശിഷ്യനാണല്ലോ. അദ്ദേഹം സമ്പൂർണ്ണനായ വലിയ്യും, അത്യന്തം സൂക്ഷ്മതയുള്ള മഹാനുമായിരുന്നു.

 ഈ ഗ്രന്ഥത്തിന്റെ രചയിതാവിന് അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ. ഈ ഗ്രന്ഥത്തെ ദർസ് പഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ആദരണീയരായ പണ്ഡിതന്മാരോട് അഭ്യർത്ഥിക്കുന്നു.."

(കൈപറ്റ മമ്മുട്ടി മുസ്‌ലിയാരുടെ മകൻ മുഹമ്മദ് മുസ്‌ലിയാർ - ന:മ)


കുന്നപ്പള്ളി ഹൈദർ മുസ്‌ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാർ, അബ്ദുൽ ഖഹ്ഹാർ പുക്കോയ തങ്ങൾ പാണക്കാട്, മൗലാനാ അബ്ദുൽബാരി മുസ്‌ലിയാർ വാളക്കുളം,  പള്ളിപ്പുറം മുദർരിസായിരുന്ന മൂസാ മുസ്‌ലിയാർ, ഏലംകുളം - തുടങ്ങിയവരെല്ലാം രചനയെയും ഖാളിയാരുപ്പാപ്പയെയും വാനോളം പുകഴ്ത്തി ആശംസ അറിയിച്ചത് കാണാം. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു. ആശംസ നേർന്നവരുടെ പേരുകൾ തന്നെ രചയിതാവിൻ്റെ വലിപ്പം മനസ്സിലാക്കാൻ മതിയല്ലോ. അവരിൽ മിക്ക പേരുടെയും തഖ്‌രീള്വുകൾ കാവ്യരൂപത്തിലാണെന്നതും ശ്രദ്ധേയമാണ്. നമ്മുടെ ഉലമാഇൻ്റെ അറബി സാഹിത്യത്തിലെ കഴിവും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.


നാട്ടിൽ ധാരാളം മൗലിദുകൾ സംഘടിപ്പിച്ചിരുന്നു. പാരായണത്തിന് ബർസൻജീ, ജഅല മുഹമ്മദ് മൗലിദുകളാണ് കൂടുതൽ പ്രിയം. ചിരങ്ങ ഇഷ്ടമായിരുന്നു. 


( തുടരും )

Sunday, June 7, 2026

മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആ

 സംശയം: മയ്യിത്ത് കുളിപ്പിക്കുമ്പോൾ മയ്യിത്തിന് വുളൂഅ് ചെയ്തു കൊടുത്താൽ വുളൂഇന് ശേഷമുള്ള ദുആഅ് സുന്നത്തുണ്ടോ? സ്വന്തമായി വുളൂഅ് ചെയ്യുമ്പോഴല്ലേ ദുആ ചെയ്യേണ്ടത്?


അബ്‌ദുല്ല മാങ്കാവ്


നിവാരണം: മയ്യിത്തിന് വുളൂഅ് ചെയ്‌തുകൊടുത്തതിന് ശേഷം വുളൂഇന് ശേഷമുള്ള ദികറും ദുആയും സുന്നത്തുണ്ട്. 'ഇജ്ഹൽനീ' എന്നതിന് പകരം 'ഇജ്ഹൽഹു' എന്നോ അല്ലെങ്കിൽ ' ഇജ്ഹൽനീ വഇയ്യാഹു' എന്നോ ചൊല്ലൽ സുന്നത്താണ്. മയ്യിത്തിനെ കുളിപ്പിച്ചു കഴിഞ്ഞതിന് ശേഷവും ഈ ദിക്റും ദുആയും സുന്നത്താണ് (3/106)


ഫതാവാ നമ്പർ : 36  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

മയ്യിത്ത് ഖബറിൽ വെച്ചാൽ കഫൻ തുണിയിലെ കെട്ടുകൾ എല്ലാം അഴിക്കണമെന്നു

 ചോദ്യം : മയ്യിത്ത് ഖബറിൽ വെച്ചാൽ കഫൻ തുണിയിലെ കെട്ടുകൾ എല്ലാം അഴിക്കണമെന്നു പറയുന്നതായി കേട്ടു. ശരിയാണോ? കാലിൻ്റെ ഭാഗത്തുള്ള കെട്ട് അഴിക്കേണ്ടതുണ്ടോ? സാധാരണ ഈ കെട്ടുകൾ അഴിക്കാറില്ലല്ലോ. ഇതു തെറ്റാണോ? വലതു കവിളിൽ മണ്ണ് വെക്കേണ്ടത് എങ്ങനെയാണ് ? കുറച്ചു മണ്ണെടുത്ത് കഫൻ തുണിയുടെ ഉള്ളിൽ വെക്കുകയാണോ വേണ്ടത് ?

ഉത്തരം : ഖബറിൽ വെച്ചതിനുശേഷം കഫൻ തുണിയുടെ കെട്ടുകൾ അഴിക്കേണ്ടതാണ്. കാലിന്റെ ഭാഗത്തുള്ള കെട്ടും അഴിക്കണം. കെട്ടുകൾ അഴിക്കാതെ മറവു ചെയ്യുന്നത് ശരിയല്ല. കെട്ടുകൾ അഴിക്കാതിരിക്കുന്നത് കറാഹത്താണ്.


ഇമാം നവവി (റ) എഴുതുന്നു: മയ്യിത്ത് ഖബറിൽ വെച്ചാൽ കെട്ടുകൾ അഴിക്കേണ്ടതാണ്. ഇമാം ഇബ്നു ഹജർ (റ) വിശദീകരിക്കുന്നു: കെട്ടാനുള്ള കാരണം നീങ്ങിയതിനാലും ഖബറിൽ മയ്യിത്തിനൊപ്പം കെട്ടപ്പെട്ട വസ്തു ബാക്കിയാക്കൽ കറാഹതുള്ളതിനാലുമാണിത്. മയ്യിത്ത് കൊണ്ടു പോകുമ്പോഴും ചലിക്കുമ്പോഴും കഫൻ തുണി അഴിയും എന്നതിനാലാണ് കെട്ട് ആവശ്യമായത്. (തുഹഫ് 3-127) ഇമാം റംലി (റ) നിഹായ 2-464 ലും ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്. 

മയ്യിത്തിന്റെ വലത് കവിളിൽ നിന്ന് കഫൻ തുണി നീക്കിയതിനു ശേഷം മണ്ണിലേക്കോ തലയുടെ താഴെവെച്ചിട്ടുള്ള മൺകട്ട പോലുള്ളതിലേക്കോ ചേർത്തു വെക്കുകയാണ് വേണ്ടത്.

ഇമാം ഇബ്നു‌ ഹജർ (റ) എഴുതി: മയ്യിത്തിന്റെ തലയുടെ താഴെ മൺകട്ട പോലുള്ളത് വെക്കലും വലതു കവിളിൽ നിന്ന് കഫൻ തുണി നീക്കിയതിനു ശേഷം ആ ഭാഗം കട്ടയിലേക്കോ മണ്ണിലേക്കോ ചേർത്തിവെക്കലും സുന്നത്താണ്. (തുഹ്ഫ3-171)


ഫതാവ നമ്പർ 640

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

മയ്യിത്തിന്റെ മേൽ ഒരു പ്രാവശ്യം നിസ്കാരം നടന്നാൽ ശേഷമുള്ള നിസ്കാരങ്ങൾ ഖബറടക്കത്തിനു ശേഷം നിർവഹിക്കണമെന്നല്ലേ?

 ചോദ്യം: മയ്യിത്തിന്റെ മേൽ ഒരു പ്രാവശ്യം നിസ്കാരം നടന്നാൽ ശേഷമുള്ള നിസ്കാരങ്ങൾ ഖബറടക്കത്തിനു ശേഷം നിർവഹിക്കണമെന്നല്ലേ? പക്ഷേ നമ്മുടെ നാടുകളിൽ ഉസ്‌താദുമാർ മരിച്ചാൽ ഒട്ടേറെ പ്രാവശ്യം മയ്യിത്ത് നിസ്കാരം നടത്തിയതിന് ശേഷമാണല്ലോ ഖബറടക്കം ചെയ്യാറുള്ളത്. ഇതിൻ്റെ ന്യായമെന്താണ്? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.


ഒരു മുതഅല്ലിം


ഉത്തരം: മയ്യിത്തിൻ്റെ മേൽ നിസ്‌കാരം നിർവഹിക്കപ്പെട്ടതിനു ശേഷം ഹാജറായവർ ആ മയ്യിത്തിൻ്റെ മേൽ നിസ്കാരം നിർവഹിക്കൽ സുന്നത്താണ്. ആ നിസ്കാരം ഖബറടക്കത്തിനു ശേഷം നിർവഹിക്കലാണ് ഏറ്റവും ഉത്തമം. (ഫത്ഹുൽ മുഈൻ 159)


ഇമാം ഖത്വീബുശ്ശിർബീനി (റ) എഴുതുന്നു: മയ്യിത്ത് നിസ്ക‌ാരത്തിന്റെ ഫർളു കിഫായ വീടുന്നവർ നിസ്കരിച്ചു കഴിഞ്ഞാൽ മറ്റൊരു നിസ്‌കാരത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. അവർ ഖബറിനു സമീപം നിസ്‌കരിക്കുകയാണ് വേണ്ടത് (മുഗ്‌നി 2-51)


അല്ലാമ അലിയ്യുശ്ശബ്റാമല്ലിസി (റ) എഴുതുന്നു; ഖബറടക്കത്തിനു ശേഷം ഖബറിന് സമീപം വെച്ച് മയ്യിത്ത് നിസ്ക‌ാരം നടത്തുന്ന പതിവ് ഇന്നില്ല. അതിനാൽ ഖബറിനു സമീപം അവർ നിസ്‌കരിക്കുകയില്ലെന്നാണ് മികച്ച ധാരണയെങ്കിൽ മയ്യിത്തിനുള്ള മസ്‌ലഹത്ത് പരിഗണിച്ച് ഖബറടക്കത്തിന് മുമ്പ് തന്നെ അവർ നിസ്കരിക്കാനായി കാത്തിരിക്കൽ സുന്നത്താണെന്ന് പറയൽ വിദൂരമല്ല.(ഹാശിയതുന്നിഹായ: 3-28)


മയ്യിത്തിൻ്റെ മേൽ ഒരു നിസ്‌കാരം കഴിഞ്ഞതിന് ശേഷമുള്ള നിസ്‌കാരങ്ങൾ ഖബറടക്കത്തിനു ശേഷത്തേക്ക് പിന്തിക്കലാണ് ഏറ്റവും ഉത്തമം എന്നുണ്ടെങ്കിലും ജനങ്ങൾ ഖബറിനു സമീപം നിസ്‌കരിക്കുന്നതിൽ വേണ്ടത്ര താൽപര്യം കാണിക്കാത്തതിനാലും ഖബറിന് സമീപം കൂടുതലാളുകൾ നിസ്‌കരിക്കുന്നതിന് സൗകര്യക്കുറവുള്ളതിനാലുമായിരിക്കണം പല പ്രാവശ്യം നിസ്കാരം നടത്തിയതിനു ശേഷം ഖബറടക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.


ഫതാവാ നമ്പർ : 682  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ഇടുങ്ങിയ രൂപത്തിൽ തന്നെ ഖബർ കുഴിക്കണമെന്നുണ്ടോ?

 ചോദ്യം: നമ്മുടെ നാടുകളിൽ വളരെ ഇടുങ്ങിയ രൂപത്തി ലാണല്ലോ ഖബർ കുഴിക്കുന്നത്. തടിച്ച ശരീരമുള്ള ചില മയ്യിത്തുകൾ ഖബറിലേക്കിറക്കുമ്പോൾ ഖബറിന്റെ പാർ ശ്വങ്ങളിൽ ഉരസുകയും ഞെങ്ങുകയും ചെയ്യുന്നു. ഇങ്ങ നെ ഇടുങ്ങിയ രൂപത്തിൽ തന്നെ ഖബർ കുഴിക്കണമെന്നുണ്ടോ? തടിയുള്ള മയ്യിത്തുകൾക്ക് അതിനനുസരിച്ച് വീതി കൂട്ടി ഖബർ കുഴിക്കാമോ? എല്ലാവർക്കും ഒരേ അളവിലാണോ ഖബർ കുഴിക്കേണ്ടത്? ചില വിദേശ രാജ്യങ്ങളിൽ നമ്മുടെ നാടുകളിലുള്ളതിലേറെ വീതിയി ലാണ് ഖബർ കുഴിക്കാറുള്ളത്. ഇതിൻ്റെ ഇസ്‌ലാമിക വിധി എന്താണ്? വിശദീകരണം പ്രതീക്ഷിക്കുന്നു.


ഉത്തരം: ചോദ്യത്തിൽ പരാമർശിച്ചത് പോലെ മയ്യിത്തിനെ ഖബറിലേക്കിറക്കാൻ പ്രയാസപ്പെടുന്ന വിധം ഇടുങ്ങിയ രൂപത്തിൽ ഖബർ കുഴിക്കുന്നത് ശരിയല്ല. മയ്യിത്തിനെ ഖബറിലേക്കിറക്കാനും ശരിയായ രൂപത്തിൽ ഖബറിൽ കിടത്താനും ആവശ്യമായ വിശാലതയിലാണ് ഖബർ കുഴിക്കേണ്ടത്. കൂടുതൽ വണ്ണവും നീളവുമുള്ളവർക്ക് അവർക്കനുസരിച്ച് തന്നെ ഖബർ കുഴിക്കേണ്ടതാണ്.

എല്ലാവർക്കും ഒരേ വീതിയിലും നീളത്തിലും വളരെ ഇടുങ്ങിയ രൂപത്തിലുമാണ് ഖബർ കുഴിക്കേണ്ടത് എന്ന ധാരണ ശരിയല്ല. ശരിയായ വിധത്തിൽ മയ്യിത്തിനെ കിടത്താനാവശ്യമായതിലപ്പുറം മയ്യിത്തിനെ ഖബറിലേ ക്കിറക്കുകയും ഖബറടക്കുകയും ചെയ്യുന്നവർക്ക് കാര്യങ്ങൾ ശരിയായ വിധത്തിൽ നിർവ്വഹിക്കാനാവശ്യമായ അളവിൽ ഖബറിൻ്റെ നീളവും വീതിയും വർദ്ധിപ്പിക്കൽ സുന്നത്താണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതി: ഖബറിന്റെ പൂർണ്ണരൂപം നാലരമുഴം ആഴത്തിൽ വിശാലമായ ഖബറാകുന്നു.(ഫത്‌ഹുൽ മുഈൻ:153) ഇമാം ഇബ്നു ഹജർ(റ), ഇമാം റംലി (റ) എന്നിവർ എഴുതുന്നു: ഖബറിൻ്റെ നീളവും വീതിയും കൂടുതലാക്കിക്കൊണ്ട് ഖബർ വിശാലമാക്കൽ സുന്നത്താണ്. ഒരാൾക്ക് കൈകൾ ഉയർത്തി നിൽക്കാവുന്ന അത്രയും ആഴത്തിൽ കുഴിക്കലും സുന്നത്താണ്. അത് നാലരമുഴമാണെന്നാണ് ഇമാം നവവി (റ) പറഞ്ഞിട്ടുള്ളത്. ഖബർ ആഴത്തിലും വിശാലതയിലും കുഴിക്കണമെന്ന് നബി (സ്വ) നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിലുണ്ട്. ഖബറിൽ ഒരു ചാൽ പോലെ കുഴിയെടുത്ത് (കീഴ് ഖബർ) മയ്യിത്ത് അതിൽ വെക്കണം. മയ്യിത്തിന്റെ ശരീരത്തിൽ തൊടാത്ത വിധം അൽപം ഉയർത്തിയാണ് മൂടുകല്ല്/ പലക/ സ്ലാബ് വെക്കേണ്ടത്. ഈ കീഴ്ഖബറും വിശാലമാക്കൽ ശക്തമായ സുന്നത്താണ്.(തുഹ്ഫ: 3-168, നിഹായ: 3-4 കാണുക)

ഖബർ വിശാലമാക്കൽ സുന്നത്താണെന്നെതിന്റെ താൽപര്യം മയ്യിത്തിനെ ഖബറിലിറക്കുകയും ഖബറടക്കം നിർവ്വഹിക്കുകയും ചെയ്യുന്നവർക്ക് വിശാലമാകുന്ന അളവാണെന്നും അതിലേറെ വിശാലത ഉദ്ദേശ്യമില്ലെന്നും അതിലും വിശാലമാക്കൽ മറ്റുള്ളവർക്ക് തടസ്സം ചെയ്യലാകുമെന്നും അല്ലാമാ അലിയ്യുശ്ശബമല്ലസി (റ) വിശദീകരിച്ചിട്ടുണ്ട്. (ഹാശിയതുന്നിഹായ:3-4)

ഖബർ വിശാലമാക്കുന്നത് മയ്യിത്തിനും ഖബറടക്കം ചെയ്യുന്നവർക്കും കൂടുതൽ സൗകര്യമാണ്. മയ്യിത്തിനെ ഖബറിലിറക്കുന്നവർക്ക് ഖബറിലിറങ്ങി നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യാൻ ഇതുപകരിക്കും. മയ്യിത്ത് മതിലു കളിൽ തട്ടുകയും മുട്ടുകയും ചെയ്യുമെന്ന ഭയം ഉണ്ടാവുകയുമില്ല. വളരെ ഇടുങ്ങിയും കുടുങ്ങിയും മയ്യിത്ത് വെക്കുന്നതിൽ അനാദരവുണ്ട്. വിശാലത ആദരവാണ്. ഖബർ വിശാലമാക്കുന്നതിൻ്റെ ഹിക്മത്ത് ഇപ്രകാരം പറയാവുന്നതാണെന്ന് അല്ലാമ ഇബ്നു ഖാസിം(റ)വിശദീകരിച്ചിരിക്കുന്നു. (ഹാശിയതുന്നിഹായ 3-4).


ഫതാവ നമ്പർ 638

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ഖബറടക്കത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട ഭൂമിയിൽ

 ചോദ്യം: ഖബറടക്കത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട ഭൂമിയിൽ പള്ളിയിലേക്ക് വരുമാനത്തിന് വേണ്ടിയോ സ്ത്രീകൾക്ക് നിസ്കരിക്കാൻ വേണ്ടിയോ കെട്ടിടം നിർമ്മിക്കാമോ?

ഉത്തരം: എന്ത് ആവശ്യത്തിന് വേണ്ടിയാണോ വഖഫ് ചെയ്തിട്ടുള്ളത് ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ. അതിനാൽ ഖബറടക്കത്തിന് വേണ്ടി യുള്ള വഖഫ് ഭൂമിയിൽ അത്തരം കെട്ടിടങ്ങളൊന്നും നിർമ്മിക്കാവുന്നതല്ല.കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നെല്ലാം ഇക്കാര്യം വ്യക്തമാണ്



ഫതാവ നമ്പർ 774

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 



ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚 *ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)* (ഭാഗം - 1 ) ✍️ _അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_ _________________ അതിരാവിലെ നടക്കാൻ തുടങ്ങുക,...