*ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരീ (റ)*
ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ് അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ മഹാരഥന്മാരുടെ ഗുരുവര്യരും, ഫത്ഹുൽ മുഈനിൽ ശൈഖുൽ ഇസ്ലാം എന്ന് വാഴ്ത്തപ്പെട്ടവരും,
ഫുഖഹാക്കളുടെയും സ്വൂഫികളുടെയും അവലംബവും, ഒരു നൂറ്റാണ്ട് ജീവിക്കുവാനും വാർദ്ധക്യത്തിൽ പോലും സുന്നത്ത് നിസ്കാരങ്ങളടക്കം നിന്ന് കൊണ്ട് തന്നെ നിർവ്വഹിക്കുവാനും അല്ലാഹു തൗഫീഖ് നൽകിയ മഹാനുമായ *ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരീ (റ)* തങ്ങളുടെ വഫാത്ത് ഹി. 925 *ദുൽഹിജ്ജഃ 4* നായിരുന്നു.
ഇമാമവർകൾ മലബാറിന്റെ മഹാഗുരുവായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെയും ഗുരുവാണെന്ന് ചരിത്രത്തിൽ വന്നിട്ടുണ്ട്.
നുസ്രത്തുൽ അനാമിൽ 'നമ്മുടെ ഇമാമുകൾ' എന്ന പംക്തിയിൽ നാദാപുരം മുദർരിസ് ബഹു: കെ. കെ. കുഞ്ഞാലി ഉസ്താദ് അവർകൾ മഹാനെ പറ്റി എഴുതിയ ലേഖനം വായിക്കാം.
⬇️
*ശൈഖ് സകരിയ്യൽ അൻസ്വാരി(റ)*
സൗഭാഗ്യം ലഭിച്ച മഹാ പണ്ഡിത ശ്രേഷ്ഠനാണ് ഖാളീ ഖുളാത് ഹാഫിള് ഇമാം സകരിയ്യൽ അൻസ്വാരി(റ). സകരിയ്യാ മകൻ അഹ്മദ് മകൻ മുഹമ്മദാണു പിതാവ്. അബൂ യഹ്യാ മറുനാമം. സൈനുദ്ദീൻ, ശൈഖുൽ ഇസ്ലാം എന്നിവ സ്ഥാനപ്പേര്. ഇമാം നവവി(റ)യുടെ സ്വന്തം നാമം യഹ്യാ എന്നും ഉപനാമം അബൂസകരിയ്യാ എന്നുമാണ്. ഹി: 826ൽ ഈജിപ്തിന്റെ കിഴക്കു പ്രദേശമായ സുനയ്കത് എന്ന ദേശത്താണു ജനനം.
വിശുദ്ധ ഖുർആനും ചില ഗ്രന്ഥങ്ങളും അവിടെ വച്ച് ഹൃദിസ്ഥമാക്കി പഠിച്ചതിനു ശേഷം 41ൽ കൈറോവിലേക്കു വന്നു. അസ്ഹർ ജാമിഇൽ താമസമാക്കി. മിൻഹാജ്, അൽഫിയ്യ, ശാത്വബിയ്യ, ദാഇയ്യ തുടങ്ങിയ ചില കിതാബുകൾ മനപ്പാഠമാക്കി പഠിച്ചു. പിന്നീട് സ്വദേശത്തേക്കു മടങ്ങിപ്പോയി. തിരിച്ചുവന്ന ശേഷം ജാമിഇൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് നിരവധി ഗുരുവര്യരിൽ നിന്നു പഠിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഖിറാഅത്ത്, തജ്വീദ്, തസ്വവ്വുഫ്, സ്വർഫ്, നഹ്വ്, മൻത്വിഖ്, ജദൽ, അദബ്, ഉസ്വൂൽ, മഅ്ഖൂലാത്ത് തുടങ്ങിയ ഫന്നുകളെല്ലാം പഠിച്ചു. ഇമാമുമാരായ ഇബ്നുഹജർ അസ്ഖലാനി, ഇബ്നുൽഹുമാം, മഹല്ലി, ഖായാത്വീ, ബുൽഖീനിയുടെ മകൻ അലമുദ്ദീൻ സ്വാലിഹ്, സൈനുദ്ദീൻ രിള്വാൻ, തഖിയുദ്ദീൻ ഹിസ്വ്നീ, ശറഫുദ്ദീൻ മുനാവീ തുടങ്ങിയവർ ഉസ്താദുമാരിൽ പ്രതിഭാശാലികളാണ്.
ശിഷ്യരും അവരുടെ ശിഷ്യരുമായി ഒട്ടനേകം ശൈഖുമാർ മഹാനർക്കുണ്ട്. നൂറുദ്ദീൻ മഹല്ലീ, മുജല്ലീ, ഉമൈറ, ശഅ്റാനീ, ഇബ്നുഹജർ ഹൈതമീ, ശിഹാബുദ്ദീൻ റംലീ, ശംസുദ്ദീൻ റംലീ, ഖതീബുശ്ശിർബീനീ, സുയൂഥി, ഇബ്നു അബീശരീഫ് തുടങ്ങിയവർ പ്രഗത്ഭമതികളായ തിൽമീദുമാരാണ്.
ഇമാം ശഅ്റാനി ഗുരുവര്യരെ പ്രശംസിക്കുന്നതിങ്ങനെ: 20 വർഷം ഞാൻ ശൈഖിന്ന് ഖിദ്മത്തു ചെയ്തു. ആവശ്യമില്ലാത്തതോ അശ്രദ്ധമായതോ ആയ ഒരവസ്ഥയും ഞാൻ അവരിൽ കണ്ടില്ല. പ്രായാധിക്യത്തിലും സുന്നത്ത് നമസ്കാരങ്ങൾ നിന്നു കൊണ്ടാണ് ചെയ്യാറ്. ഇമാം ഖുശൈരിയുടെ ശർഹ് ഓതിക്കൊണ്ടിരിക്കെ ഫിഖ്ഹിലെ റൗള് ഹൃദിസ്ഥമാക്കണമെന്ന് എന്നോടു പറഞ്ഞു. ഞാൻ മിൻഹാജ് ഹിഫ്ളാക്കിയിരുന്നു. ജിഹാദ് അദ്ധ്യായം വരെ മനപ്പാഠമാക്കി. ചെറിയ ശബ്ദത്തിൽ അല്ലാഹ്.. അല്ലാഹ് എന്നിങ്ങനെ പറയുന്നുണ്ടായിരിക്കും. ഒരിക്കൽ ശൈഖ് ഇങ്ങനെ പറഞ്ഞു: ഞാൻ ചെറുപ്രായത്തിലേ സ്വൂഫിയാക്കളുടെ വഴി ഇഷ്ടപ്പെടുകയും അവരുടെ ഗ്രന്ഥങ്ങൾ നോക്കുകയും ചെയ്യാറുണ്ട്. ഇത് മനസ്സിലാക്കിയ ആളുകൾ പറയും, മതവിധി പറയാനൊന്നും ഇയാളെക്കൊണ്ട് ആവുകയില്ലെന്ന്. ഞാൻ ബഹ്ജയുടെ വ്യാഖ്യാനം എഴുതിയപ്പോൾ അവർ ആശ്ചര്യപ്പെട്ടുപോയി. ഞാൻ എന്തു ദുആ ചെയ്താലും അല്ലാഹു ഉത്തരം നല്കാറുണ്ട്. ആർക്ക് എതിരായും ദുആ ചെയ്യരുതെന്ന് എന്നോട് വലിയ്യുമാരിൽ ചിലർ പറയാറുണ്ട്. ശിഷ്യരോട് ഗുരുവര്യർ തുടർന്നു: ഞാൻ യുവാവായിരിക്കേ കൈറോവിലെ ജാമിഇൽ വന്നു. അവിടെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഏറെനാൾ വിശന്നവശനായിട്ടുണ്ട്. രാത്രി സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങി ജനങ്ങൾ തിന്നുപേക്ഷിച്ച ബത്തക്കത്തോടുകൾ പെറുക്കിയെടുത്ത് കഴുകിത്തിന്നും. അങ്ങനെയിരിക്കെ ഒരു ശൈഖ് എന്നെ കണ്ടു. എനിക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹം തരും. ഒരു രാത്രി എല്ലാവരും ഉറക്കത്തിലായിരിക്കേ അവിടെയുള്ള പടവുകൾ ഏറെയുള്ള കോണിയിൽ കയറാൻ പറഞ്ഞു. അവസാനത്തെ പടവും കയറിയ എന്നോട് ഒപ്പമുള്ള മഹാനർ പറഞ്ഞു, “നിങ്ങളുടെ സമപ്രായക്കാരെല്ലാം മരിച്ചാലും നിങ്ങൾ ജീവിച്ചിരിക്കും. മിസ്വ്റിലെ സർവ്വ പണ്ഡിതരേക്കാളും നിങ്ങൾ ഉയർന്നിരിക്കും. ശിഷ്യന്മാരെല്ലാം വലിയ മഹാന്മാരായ ശൈഖുമാരായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ തന്നെയാണിത്. അവസാനം നിങ്ങൾക്ക് കണ്ണിന് അന്ധത വരും." 'ഓ, അങ്ങനെ വരുമോ?' 'അതെ! തീർച്ച തന്നെ.' ഇത്രയും പറഞ്ഞ് അദ്ദേഹം പോയി. പിന്നീടൊരിക്കലും ഞാൻ മഹാനരെ കണ്ടിട്ടില്ല. ഞാൻ മിസ്വ്റിൽ സുൽത്വാൻ ഖായിതബായിയുടെ ഖാളിയായി. ഖുതുബയിൽ അദ്ദേഹത്തിന്റെ പോരായ്മകൾ ഞാൻ എടുത്തു പറയും. എന്നോട് വല്ലാതെ അദ്ദേഹത്തിന് ദേഷ്യം വന്നിട്ടുണ്ടാകുമെന്നു ഞാൻ വിചാരിക്കും. നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്നെ എതിരേറ്റ് കൈയും പിടിച്ചു കൊണ്ട് 'ജസാകല്ലാഹ്' എന്നു പറയും. എന്റെ സ്നേഹിതൻ ശൈഖ് അലിയ്യ് ഖള്റി(അ)നെ സന്ധിക്കാറുണ്ട്. ഓരോ ശൈഖുമാരെപ്പറ്റിയും ചോദിക്കും. കൂട്ടത്തിൽ എന്നെപ്പറ്റിയും. നല്ല ആൾ തന്നെയാണ് പക്ഷേ, അദ്ദേഹം ഇഷ്ടപ്പെടുന്ന മോശമായ ഒരു കാര്യം അവരിലുണ്ട്. ഇതാണ് സ്നേഹിതൻ എന്നെ അറിയിച്ചത്. ഞാൻ ആകെ വിഷമിച്ചു. നിങ്ങൾ ഇനി കണ്ടുമുട്ടിയാൽ അതെന്താണെന്ന് ചോദിച്ചു പറഞ്ഞു തരണമെന്ന് ഞാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞു. അവർ കണ്ടുമുട്ടി. എന്തായിരുന്നു അത്? സ്നേഹിതൻ ചോദിച്ചു. സകരിയ്യാ ശിഷ്യന്മാരെയോ മറ്റോ ഉദ്യോഗസ്ഥരിലേക്കയക്കുമ്പോൾ ശൈഖ് സകരിയ്യ ഇന്ന കാര്യം നിങ്ങളോട് പറയുന്നു എന്നാണു പറയാറ്. ഇതെന്നെ അറിയിച്ചപ്പോൾ എന്റെ മുതുകിൽ നിന്ന് ഒരു മലയെ ഇറക്കി വച്ചതു പോലെ എനിക്കനുഭവപ്പെട്ടു. ഫുഖറാഇന്റെ വേലക്കാരൻ സകരിയ്യാ നിങ്ങളോടിങ്ങനെ പറയുന്നുവെന്നാണ് പിന്നീട് ഞാൻ പറയാറുള്ളത്. ശൈഖ് ശഅ്റാനീ ഗുരുവര്യരുടെ കറാമതും മറ്റും പറയുന്നുണ്ട്.
ശിഷ്യരിൽ പ്രമുഖരായ ഇമാം ഇബ്നുഹജർ പറയുന്നു. എന്റെ കണ്ണ് കണ്ടവരിൽ ഏറ്റവും ബഹുമാന്യർ ശൈഖ് സകരിയ്യയാണ്. ഞാൻ പഠിച്ചവരിൽ മഹോന്നതരാണ്. ശാഫിഈ മദ്ഹബിന്റെ കൊടിവാഹകരാണ്. ഏറ്റവും മുന്തിയ സനദ് കൊണ്ട് തന്റെ കാലക്കാരിൽ ഏകനാണ്. അവരിൽ നിന്നോ തലമുറയായി ഏഴാമത്തെ വാസിത്വയിൽ നിന്നോ പഠിച്ചവരല്ലാതെ തന്റെ കാലത്തില്ല.
യോഗ്യനായ ഒരു ഫഖീഹ് ഉദ്ധരിക്കുന്നു. ഞാൻ മക്കയിലായിരിക്കേ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു വലിയ്യ് സ്നേഹിതനായി ഉണ്ടായിരുന്നു. ഒരു ഖുത്ബിനെ കാണിച്ചു തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കണ്ടു. സ്വാഹിബു മിസ്വ്ർ നിങ്ങളിൽ പെട്ട ഫഖീഹാണെന്ന് മഹാനർ പറഞ്ഞു. ആരാണെന്ന് അന്നേരം ചോദിക്കാൻ വിട്ടു പോയി. പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫാണ്. അവർക്കു ശേഷം ശൈഖ് സകരിയ്യയാണ്.
ഇമാം ഇബ്നുഹജർ പറയുന്നു. ഒരു ഖുത്ബിന്റെ ഈ രണ്ട് ഇമാമുമാരെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തൽ നീ ആലോചിച്ചു നോക്കൂ. അവർ രണ്ടു പേരും ഈജിപ്തിന്റെ, അല്ല ലോകത്തിന്റെ തന്നെ അലങ്കാരങ്ങളാണ്. അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചു നിറുത്തുന്നതിൽ ഒരാളെയും അവർ ഭയക്കാറില്ല. മിസ്വ്റിലെ ഖാളിഖുളാത് ആയിരിക്കെ സുൽത്വാൻ ഖായിതബായിയെ കണക്കിനു പറയാറുണ്ട്. എങ്ങനെ അല്ലാതിരിക്കും. സ്വൂഫിയാക്കളുടെ തിരുനോട്ടം അവർക്കില്ലേ. അവരുടെ മആരിഫിന്റെ പാലുകളല്ലേ അവർ കുടിച്ചു വളർന്നത്. അവരുടെ ഇശാറത് കൊടിക്കീഴിലല്ലേ അവർ കടന്നത്. തുടർന്നും ഗുരുവര്യരുടെ അപദാനം ഇബ്നുഹജർ വിവരിക്കുന്നുണ്ട്.
പല സ്ഥലങ്ങളിൽ തദ്രീസും 10 വർഷം മേൽ ഖാളിയായും സേവനം ചെയ്തു. അവസാനകാലം കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അപ്പോഴാണ് ശിഷ്യരുടെ സഹായത്താൽ 10 ശർഹുകൾ സ്വാംശീകരിച്ച ബുഖാരിയുടെ ശർഹ് എഴുതിയത്. ഖാളിയായതിന്റെ ദൂഷ്യഫലമാണ് അന്ധത വന്നതെന്ന് ചിലർ പറഞ്ഞത് ശരിയല്ലെന്നും തന്നെപ്പോലെ മഹാരഥന്മാരിൽ നിന്നു പഠിച്ചു വളർന്ന മകൻ മുഹിബ്ബുദ്ദീൻ എന്നവർ നൈൽ നദിയിൽ വീണു മരിച്ചു പോയതിന്റെ സങ്കടമാണു കാരണമെന്നുമാണ് ഇമാം ശർഖാവീ പറയുന്നത്.
സ്വൂഫി ശൈഖുമാരായ പലരിൽ നിന്നും ഖിർഖ ലഭിച്ചവരും ത്വരീഖത് സ്വീകരിച്ചവരും ചൊല്ലാൻ വാങ്ങിയവരും നല്കാൻ അനുവാദം ലഭിച്ചവരുമാണ്. ഇബ്നു അറബീ, ഇബ്നുഹാരിള് തുടങ്ങിയവരെ അംഗീകരിക്കുകയും അവരുടെ വാക്കുകളെല്ലാം ശരിയായ രീതിയിൽ സംശയം ദൂരീകരിക്കുന്ന സാരങ്ങൾ നല്കി വിശദീകരിച്ചവരുമാണ് ഇമാമവർകൾ.
അതിമഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 41 ആണെന്നു പറയപ്പെടുന്നു. പല വിഷയങ്ങളിലുമാണ് ഇവകൾ. ഫത്ഹുർറഹ്മാൻ തഫ്സീറിലെ ഗ്രന്ഥമാണ്. ഇമാം ബൈളാവിയുടെ അൻവാറുത്തൻസീൽ എന്ന തഫ്സീർ കിതാബിന്ന് ഫത്ഹുൽ ജലീൽ എന്ന ഒരു ഹാശിയ, ബൈളാവിയുടെ ഉസ്വൂൽ ഗ്രന്ഥമായ മിൻഹാജുൽ വുസ്വൂൽ എന്നതിന്റെ ശർഹ്, ഫിഖ്ഹിൽ ഇമാം മുസ്നിയുടെ മുഖ്തസ്വറിന്റെ വ്യാഖ്യാനം, സ്വഹീഹുൽ ബുഖാരിയുടെ ശർഹ് തുഹ്ഫതുസ്സാരി, ഹദീസിന്റെ ഇസ്തിലാഹിൽ ഹാഫിള് ഇറാഖിയുടെ ആയിരം പദ്യത്തിന് ഫത്ഹുൽ ബാനീവീ, ഫത്ഹുൽ വഹ്ഹാബ് ശർഹുൽ ആദാബ്, ഇബ്നുൽ ഹാഇമിന്റെ(887) ഫറാഇളിലെ ഫുസ്വൂലിൽ ഗായതുൽ വുസ്വൂൽ, അദ്ദേഹത്തിന്റെ ഫറാഇളിലെ പദ്യകിതാബായ തുഹ്ഫതു ഖുദ്സിയ്യയുടെ വ്യാഖ്യാനമായ ഫത്ഹുൽ അനീസ് തുടങ്ങിയവ ചില ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിൽ പ്രസിദ്ധ കിതാബാണ് നജ്മുദ്ദീൻ ഖസീവീനിയുടെ അൽഹാവിസ്സഗീർ. ഇതിനെ പദ്യത്തിൽ ആക്കിയവരാണ് ഇബ്നുൽ വർദീ(794). അതിന്റെ പേർ അൽബഹ്ജതുൽ വർദിയ്യ. ഇതിന്റെ വിശദീകരണമാണ് അൻസ്വാരിയുടെ അൽ ഗുററുൽ ബഹിയ്യ.
ഇമാം നവവിയുടെ റൗള ചുരുക്കി എഴുതിയതാണ് ഇബ്നുൽ മുഖ്രി(836)യുടെ റൗളുത്ത്വാലിബ് ഇതിന്റെ ശർഹാണ് ഇമാമിന്റെ അസ്നൽ മത്വാലിബ്. ഇമാം അഹ്മദ് മഹാമിലിയുടെ കിതാബാണ് ലുബാബ്. ഇതിനെ വലിയ്യുദ്ദീൻ ഇറാഖീ ചുരുക്കി തൻഖീഹുല്ലുബാബ് എന്നു നാമകരണം ചെയ്തു. ഇതിനെ വീണ്ടും ശൈഖ് സകരിയ്യാ ഇഖ്തിസാർ ചെയ്തു. അതാണ് തഹ്രീറു തൻഖീഹില്ലുബാബ്. ഇതിന്റെ ഹാശിയയാണ് ഇമാം ശർഖാവിയുടേത്. ഇമാം നവവിയുടെ മിൻഹാജ് ചുരുക്കിയതാണ് മൻഹജത്തുല്ലാബും അതിന്റെ ശർഹ് ഫത്ഹുൽ വഹ്ഹാബും. ഇത് രണ്ടിന്റെയും കൂടിയ വിശദീകരമാണ് ഫുതൂഹാതുൽ വഹ്ഹാബ് എന്നു പേരുള്ള ജമൽ എന്ന പേരിൽ അറിയപ്പെടുന്നത്. സുലൈമാനുൽ ബുജൈരിമീ(1221) എന്നവർക്കും ഹാശിയയുണ്ട്. ഇൽമുൽ അറൂളിൽ പ്രസിദ്ധ കാവ്യഗ്രന്ഥമാണ് റാമിസ എന്ന ഖസ്റജിയ്യ ഖസ്വീദ. ഇതിന്റെ വ്യാഖ്യാനങ്ങളിലൊന്ന് ഇമാമിന്റേതാണ്. ഫത്ഹുറബ്ബിൽ ബരിയ്യ എന്നാണു പേർ. ഇമാം സുബ്കിയുടെ ജംഉൽ ജവാമിഅ് എന്ന ഗ്രന്ഥത്തിന്റെ ഇഖ്തിസ്വാറായ ലുബ്ബുൽ ഉസ്സയും ശർഹ് ഗായതുൽ വുസൂലും ശൈഖ് ഖുശൈരിയുടെ രിസാലയുടെ ഒരു വാള്യം ശർഹാണ് അഹ്കാമുദ്ദലാലത്ത്. ഇമാം ബൂസ്വീരിയുടെ(694) ബുർദയുടെ ചെറു ശർഹ് സുബ്ദ, ഇബ്നുന്നഹ്വീ എന്നവരുടെ തസ്വവ്വുഫിലെ ഖസ്വീദ മുൻഫരിജ എന്നതിന് അള്വാഉൽ ബഹ്ജ, തജ്വീദിൽ ഇമാം ജസരിയുടെ പദ്യമായ മുഖദ്ദിമയുടെ വിവരണമായ ദഖാഇഖ്, ഇമാം അസീറുദ്ദീൻ അബ്ഹരി (700) എന്നവരുടെ ചെറു ഗ്രന്ഥമായ ഈസാഗുജീ എന്നതിന് മത്വ്ലക് എന്നീ ഗ്രന്ഥങ്ങളും മറ്റു പല ഫന്നുകളിലും ഗ്രന്ഥങ്ങൾ മഹാനർ എഴുതിയിട്ടുണ്ട്.
മദീനയിലെ ഖസ്റജീ വംശപരമ്പരയിലേക്കു സന്ധിക്കുന്നതു കൊണ്ടാണ് അൻസ്വാരീ എന്നു വിളിക്കപ്പെടുന്നത്. നൂറിലധികം പ്രായം ജീവിച്ചവർ ഇമാമുമാരിൽ വളരെക്കുറവാണ്. ശൈഖിന് 103 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഹസൻ ബസ്വരീ എന്നവർക്ക് 110, ബഗ്വീ, ജുവൈനീ എന്നിവർക്ക് 100 വയസ്സെന്ന് ചിലർ പറയുന്നുണ്ട്. ഖാളീ അബുത്ത്വയ്യിബ് എന്നവർക്ക് 160 വയസ്സെന്നും.
ഹി: 925 ദുൽഹിജ്ജ 4 വെള്ളിയാഴ്ച മഹാനർ കൈറോവിൽ വഫാതായി. ഇമാമുനശ്ശാഫിഈ(റ)യുടെ സമീപത്ത് ഖറാഫയിൽ അടക്കപ്പെട്ടു. ശൈഖുൽ മശാഇഖിന്റെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സലാമത്താക്കട്ടെ. ജന്നത്ത് ആലിയയിൽ മഹാനരെയും നമ്മെയും അല്ലാഹു വസിപ്പിക്കുമാറാകട്ടെ ആമീൻ.
_✍️കെ. കെ. കുഞ്ഞാലി മുസ്ലിയാർ / നമ്മുടെ ഇമാമുകൾ / നുസ്രത്തുൽ അനാം)_
🪀 *അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*
https://chat.whatsapp.com/GKE8Eu4jlvlKwtxtbPXvZC?mode=gi_t