Wednesday, May 29, 2024

സയ്യിദന്മാരെ വഹാബികൾ* *ഉപയോഗപ്പെടുത്തിയ വിധം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 113

 https://www.facebook.com/share/p/v4g3cLM5ebsKGyby/?mibextid=oFDknk

*സയ്യിദന്മാരെ വഹാബികൾ* 

*ഉപയോഗപ്പെടുത്തിയ വിധം*

➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 113

✍️Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖


സയ്യിദന്മാരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണല്ലൊ സുന്നികൾ. 

വഹാബികളാവട്ടെ, സയ്യിദന്മാർ എന്നൊരു പ്രത്യേക വിഭാഗമില്ലെന്നും നബികുടുംബത്തിന് ഒരു പ്രത്യേകതയുമില്ലെന്നും പഠിപ്പിക്കുന്നു, അവരെ പ്രത്യേകം ബഹുമാനിക്കുന്നതും ആദരിക്കുന്നതും  ശിയാക്കളുടെ വിശ്വാസമാണെന്നും പ്രചരിപ്പിക്കുന്നു.


"മുഹമ്മദ് നബി(സ) 

പഠിപ്പിച്ച് പരിശീലിപ്പിച്ച്  വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല...ഈ ദുഷിച്ച സമ്പ്രദായം പിന്നെ ഉണ്ടായത് എങ്ങനെ? ശിയാക്കളിൽ നിന്നുത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ. "

(സൽസബീൽ മാസിക

1997 സെപ്ത: പേ: 12)

"പ്രവാചകർ സംസ്കരിച്ചെടുത്ത സമൂഹമാണിത്. ഇതിൽ തങ്ങന്മാരെവിടെ? പിന്നെ ഇതെങ്ങനെ ഉണ്ടായി?ശിയാക്കളിൽ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ! "

(കെ. ഉമർ മൗലവി

ഓർമ്മകളുടെ തീരത്ത്

പേജ് : 6 )


എന്നാൽ സയ്യിദന്മാരെ ഉപയോഗപ്പെടുത്തി സുന്നി പള്ളികൾ പിടിച്ചെടുക്കാനും മഹല്ലുകളിൽ കയറി കൂടാനും മൗലവിമാർ മിടുക്കന്മാരായിരുന്നു. ആദ്യം സുന്നി പള്ളികളിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അധികവും ഖുതുബ പരിഭാഷയാവും. ഒടുവിൽ പള്ളി പൂട്ടിക്കും. പിന്നീട്, പരിഹാരം തേടി സയ്യിദന്മാരെ സമീപിക്കാം എന്ന് അവർ തന്നെ നിർദ്ദേശം വെക്കും. തങ്ങന്മാരെ സമീപിക്കണ്ട എന്ന് പറയാൻ സുന്നികൾ തയ്യാറാവില്ലല്ലോ. സുന്നികൾ അദബോടെ താഴ്മയോടെ സയ്യിദന്മാരുടെ സമീപത്തെത്തും. 

മൗലവിമാർ സയ്യിദന്മാരെ സ്വകാര്യമായി കണ്ടു അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഒപ്പിക്കുകയും ചെയ്യും. 

പാവം സുന്നികൾ, അവർ സയ്യിദന്മാർ എന്താണോ തീരുമാനിക്കുന്നത് അതനുസരിക്കും. പള്ളിയുമായി മൗലവിമാർ പോവുകയും നിരാശയോടെ സുന്നികൾ മടങ്ങിവരുകയും ചെയ്യും. 


മലപ്പുറം, കാരക്കുന്ന് പള്ളി ഇതിനുദാഹരണമായെടുക്കാം. 1966 ൻ്റെപകുതിയോടെ പള്ളിയിൽ ഖുത്തുബ പരിഭാഷ തർക്കം ആരംഭിച്ചു. 1967ൽ ആർ.ഡി.ഒ  പള്ളി പൂട്ടി. സുന്നികളും വഹാബികളും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജുമാ നമസ്കാരം ആരംഭിച്ചു. 

പ്രശ്ന പരിഹാരത്തിന് സയ്യിദന്മാരെ തിരഞ്ഞെടുത്തു. അവസാനം പ്രശ്നം പരിഹരിച്ചു. പള്ളി വഹാബികൾക്കായി തുറന്നു കൊടുത്തു. 


കെ എൻ എം പുറത്തിറക്കിയ ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും എന്ന കൃതിയിൽ നിന്ന് :


"കാരക്കുന്ന് പള്ളിയിൽ ഖുതുബ മലയാളത്തിൽ വേണമെന്നും അറബിയിൽ തന്നെ വേണമെന്നുമുള്ള കാര്യത്തിൽ നാട്ടുകാർക്കിടയിൽ തർക്കം ഉണ്ടായി...അല്പം കഴിഞ്ഞപ്പോഴേക്കും സബ് കലക്ടറും ഒരുവാൻ പോലീസും എസ്ഐയും സിഐയും എല്ലാം സ്ഥലത്തെത്തി. പോലീസ് രണ്ടുകൂട്ടരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും പള്ളി പൂട്ടി സീൽ വെക്കുകയും ചെയ്തു...മുജാഹിദ് പക്ഷത്തുനിന്ന് ഉമ്മർകുട്ടി ഹാജി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും സുന്നി പക്ഷത്തുനിന്ന് അത്തൻ മോയി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും കൂടി പാണക്കാട് തങ്ങൾ മുഖേന കാര്യം പറഞ്ഞ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അടുത്ത ദിവസം പാണക്കാട് രണ്ടു വിഭാഗക്കാരും കൂടി. രണ്ടു ഭാഗത്തുനിന്നും മൂന്നു പേരെ വീതം വിളിച്ചു തങ്ങൾ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി...തങ്ങൾ വട്ടമേശയ്ക്ക് മുന്നിൽ കസേരയിലിരുന്ന് പ്രാർത്ഥന നടത്തി. തങ്ങൾ അതിനിടക്ക് അഹമ്മദ് ഹാജിയെ കണ്ടു എഴുതിച്ച തീരുമാനം വായിച്ചു. അതിൽ പറഞ്ഞത് വെള്ളിയാഴ്ച സമയമായാൽ ഇമാം മിമ്പറിന് താഴെ നിന്ന് കൊണ്ട് മലയാളത്തിൽ ഒരു പ്രസംഗം നടത്തുക. പിന്നെ മിമ്പറിൽ കയറി അറബിയിൽ രണ്ടു ഖുതുബയും നടത്തുക എന്നതായിരുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം ഒന്നു നോക്കി. ഞാൻ കീശയിൽ നിന്ന് പേന എടുത്തു തീരുമാനത്തിന്റെ താഴെ ഒന്നാം നമ്പറായി ഒപ്പിട്ടു. ശേഷം എംടി അബ്ദുറഹ്മാൻ മൗലവിയോടും അലി അക്ബർ മൗലവിയോടും ഒപ്പിടാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവരും ഒപ്പിട്ടു. " 

(മൗലവിമാർക്ക് ദഹിക്കാത്ത ഈ തീരുമാനത്തെ  തങ്ങളെക്കൊണ്ട് അവർ തിരുത്തിച്ചത് പി.വി ഉമ്മർകുട്ടി ഹാജി തുടർന്നെഴുതുന്നു)

"പിന്നീട് ഞാൻ എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് ചെന്നു. എംടിയും അലി അക്ബർ മൗലവിയും കൂടെ ഉണ്ടായിരുന്നു. ഞാൻ അകത്തുനിന്ന് തങ്ങളോട് പറഞ്ഞു, തങ്ങൾ എന്തു തീരുമാനിച്ചാലും തീരുമാനത്തിന് താഴെ ഒപ്പിട്ടു തരാം എന്ന് കരാർ ഉണ്ടായിരുന്നു. ആ കരാർ പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഈ തീരുമാനത്തിൽ ഒപ്പിട്ടത്. അല്ലാഹുവിന്റെ റസൂൽ (മക്കത്തെ തങ്ങൾ)വെള്ളിയാഴ്ച രണ്ടു ഖുതുബയാണ് നിശ്ചയിച്ചത്. പാണക്കാട്ടെ തങ്ങൾ മൂന്നാക്കി എന്നായിരിക്കും നാളെ ജനസംസാരം. അതുകൊണ്ട് ആ തീരുമാനം ഞങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാൻ നിവൃത്തിയില്ല എന്ന് കണ്ണീരൊഴുക്കി കൊണ്ട് ഞാൻ തങ്ങളോട് പറഞ്ഞു...തങ്ങൾ പുറത്തേക്കിറങ്ങി ആദ്യത്തെ കസേരയിൽ തന്നെയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സീറ്റിലും ഇരുന്നു. ഇന്നത്തെ തീരുമാനം പുനഃ പരിശോധിക്കേണ്ടതുണ്ട് അത് പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കാൻ പറ്റുകയുള്ളൂ...മൂന്നാം ദിവസം വെള്ളിയാഴ്ച തങ്ങൾ കാരക്കുന്ന് പള്ളിയിൽ വന്നു. ആദ്യ ബാങ്ക് കഴിഞ്ഞശേഷം ഞങ്ങൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഇന്ന് ഇവിടെ പള്ളിയിൽ ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. നാം എല്ലാവരും ശാഫിയാക്കളായ സുന്നികൾ ആണല്ലോ. ശാഫി ഇമാമിന്റെ മദ്ഹബ് ഖുതുബ മാതൃഭാഷയിൽ ആവണമെന്നാണ്. അതനുസരിച്ച് ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. (വീണ്ടും പ്രശ്നമായി, സയ്യിദ് അവർകൾ തീരുമാനം മാറ്റി.പക്ഷേ അത് മൗലവിമാർ അംഗീകരിച്ചില്ല.) 

"അതിൽ പിന്നെ വീണ്ടും പാണക്കാട് കൂടിയ സന്ധി സംഭാഷണത്തിൽ തങ്ങൾ വിധി പറഞ്ഞത് പഴയ അടിസ്ഥാനത്തിൽ മൂന്ന് ഖുതുബ ആയിരുന്നു. രണ്ടാം ബാങ്കിന്റെ മുമ്പ് നടത്തുന്ന ഖുതുബ ജുമഅ ഖുതുബയിൽ പെടുകയില്ലെന്നതാണ് അതിനു തെളിവ് പറഞ്ഞത്. ഞങ്ങൾക്കത് സ്വീകരിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി പോന്നു. ആർ ഡി ഒ പള്ളി പൂട്ടി. പിന്നീട് മലയാള ഖുതുബ നടക്കണമെന്ന് അഭിപ്രായക്കാരായവർക്ക് പള്ളി തുറന്നു കൊടുത്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും 77 -79)


ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സുന്നികൾ സംഘടിച്ചതോടെയാണ് രാഷ്ട്രീയ മറവിൽ മൗലവിമാരുടെ പള്ളി പിടുത്തം അവസാനിച്ചത്. പാലപ്പറ്റ പള്ളി പാർട്ടി മറവിൽ പതിവുപോലെ പിടിച്ചെടുക്കാൻ വന്നവരെ എസ് എസ് എഫ് നേരിട്ടു പരാജയപ്പെടുത്തി. 1977ലാണ് സംഭവം. സുന്നികൾ പോരാടി നേടിയെടുത്തതാണ് പാലപ്പറ്റ പള്ളി. പതിവുപോലെ മധ്യസ്ഥൻമാരായി അവർ വന്നു.


 "തുടർന്ന് മധ്യസ്ഥ ശ്രമങ്ങൾ വീണ്ടും ഉണ്ടായി. പി സീതി ഹാജിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സുന്നി നേതാക്കളും മുജാഹിദ് നേതാക്കളും ചർച്ചചെയ്ത് യോജിപ്പിലെത്തുകയും ചെയ്തു. വ്യവസ്ഥകൾ എഴുതി ഒപ്പിടാൻ മധ്യസ്ഥർ ആവശ്യപ്പെട്ടു. മുജാഹിദ് പക്ഷം ഒപ്പിടാൻ തയ്യാറായി. എന്നാൽ സുന്നി പക്ഷത്തെ ഇസ്മായിൽ വഫ എന്ന കുതന്ത്രശാലിയുടെ ചരട് വലി കാരണം സുന്നികൾ ഒപ്പിടാതെ പിന്മാറുകയാണ് ചെയ്തത്. കാന്തപുരം വിഭാഗം സുന്നി പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വലിയ പ്രശ്നമാക്കി ഇതിനെ കൊണ്ടുവരികയും ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ:190)


എസ്സെസ്സെഫിൻ്റെ സമരങ്ങൾ ഫലം കണ്ടു. ഒടുവിൽ പാലപ്പറ്റ പള്ളി സുന്നികളുടെ കരങ്ങളിൽ തന്നെ ഭദ്രമായി നിലനിന്നു.

രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന പാവം സുന്നികൾക്ക് ഒരു ഉജ്ജ്വല നേതൃത്വം വന്നതോടെ സീതി ഹാജി ചൂണ്ടുന്നിടത്ത് ഒപ്പിടാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സാധിച്ചു. അതോടെ പള്ളി പ്പിടുത്തവും അവസാനിച്ചു.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...