Showing posts with label സ്വാവി (റ)യുടെ ആദർശം. Show all posts
Showing posts with label സ്വാവി (റ)യുടെ ആദർശം. Show all posts

Sunday, September 29, 2019

സ്വാവി (റ)യുടെ ആദർശം

https://m.facebook.com/story.php?story_fbid=2350199648424812&id=100003043990153
*ഇമാം സ്വാവി (റ)യുടെ ആദർശം*
കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ: 2) ഇമാം സ്വാവി(റ)യുടെ ആദര്‍ശത്തെ കുറിച്ച് വിശദമായൊരന്വേഷണം ആവശ്യമില്ലതന്നെ. എങ്കിലും അദ്ദേഹത്തിന്‍റെ ആശയ നിലപാടുകളറിയിക്കുന്ന ചില കാര്യങ്ങള്‍ മാത്രം ഹ്രസ്വമായി പരാമര്‍ശിക്കാം.

അഹ്ലുസ്സുന്ന: വിവക്ഷയും പ്രാധാന്യവും

‘അഹ്ലുസ്സുന്ന എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ), ഇമാം അബൂമന്‍സ്വൂരിനില്‍ മാതുരീദി(റ) എന്നിവരുടെ അനുയായികളാണ്’ (ഹംസിയ്യയുടെ വിശദീകരണം: 140). എല്ലാവിധ ബിദ്അത്തുകാരും ‘അഹ്ലുസ്സുന്ന’യെന്ന് സ്വയം അവകാശവാദമുന്നിയിക്കുന്ന നവകാലത്ത് ആരാണ് അഹ്ലുസ്സുന്നയെന്നതിന്‍റെ ശരിയായ തീര്‍പ്പാണ് സ്വാവി(റ)യുടെ ഈ വാചകം. അശ്അരി, മാതുരീതി വിശ്വാസരീതികളെ അംഗീകരിക്കുന്നവര്‍ മാത്രം. ബിദ്അത്തുകാരെ തിരിച്ചറിയാനുള്ള ലളിത മാര്‍ഗമാണിത്.

വഹാബിസം തിരിമറികളുടെ കലവറ

വഹാബിസത്തെ പേരെടുത്തു വിമര്‍ശിച്ചിരുന്നു ഇമാം സ്വാവി(റ). ഫാത്വിര്‍ സൂറത്തിലെ എട്ടാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ ഖവാരിജുകളെ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുകയും അതുവഴി മുസ്ലിംകളുടെ രക്തവും സമ്പത്തും അനുവദനീയമായി കാണുകയും ചെയ്യുന്നവരാണവര്‍ (ഖവാരിജുകള്‍). ഈ പ്രവണത അവരുടെ പകര്‍പ്പുകളിലും കാണപ്പെടുന്നു. ഹിജാസിലുള്ള ഈ വിഭാഗത്തിന് വഹാബികള്‍ എന്നാണ് പറയുക. തങ്ങള്‍ സത്യത്തിന്മേല്‍ നിലകൊള്ളുന്നവരാണെന്നാണ് അവരുടെ വിചാരം. അറിയുക! അവര്‍ കളവു പറയുന്നവരാണ്. പിശാച് അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയെ മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പൈശാചിക സംഘമാണ്. അറിയുക! പൈശാചിക സംഘം പരാജിതര്‍ തന്നെയാണ്. നാം അല്ലാഹുവിനോട് അവരുടെ ഉന്മൂലനം തേടുകയാണ് (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി: 5/78). ഖേദകരമെന്ന് പറയട്ടെ, ഗ്രന്ഥത്തിന്‍റെ ചില പതിപ്പുകളില്‍ നിന്ന് ഈ ഭാഗം ബോധപൂര്‍വം എടുത്തുമാറ്റിയിരിക്കുന്നു. അതുതന്നെ വിവിധ പതിപ്പുകളില്‍ വിവിധ രൂപത്തില്‍. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പതിപ്പില്‍ (3/288) അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും എന്നര്‍ത്ഥം കുറിക്കുന്ന വാചകം എടുത്തുമാറ്റുകയും പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന് പറഞ്ഞത് പോലെ പുതുതായി ചേര്‍ക്കപ്പെട്ട ഭാഗം ലിപിവ്യത്യാസം കാരണം പ്രത്യേകം എടുത്തുകാണിക്കുന്ന രീതിയിലാണുള്ളത്. പുറമെ ‘അല്‍വഹ്ഹാബിയ്യ’ എന്നതിന് പകരം രണ്ടാമതെഴുതിച്ചേര്‍ത്തപ്പോള്‍ ‘അല്‍വഹ്ഹാബിയ്യൂന്‍’ എന്നുമായിട്ടുണ്ട്. വിശ്വാസയോഗ്യമായ വിവിധ പതിപ്പുകള്‍ അവലംബിച്ച് ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിച്ച പതിപ്പിലും(3/255) ദയൂബന്ദിലെ ഫൈസല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പതിപ്പിലും (5/78) ഇതിന്‍റെ യഥാര്‍ത്ഥ രൂപം തന്നെ വായിക്കാം. അതുപോലെ, ഇമാം സ്വാവി(റ) സൂറത്തുല്‍ ബഖറയിലെ 230-ാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ മുത്വലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇബ്നു തൈമിയ്യയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി 1/172, മറ്റൊരു പതിപ്പ് 1/100 നോക്കുക). പക്ഷേ ചില പതിപ്പുകളില്‍ ഈ ഭാഗവും മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനിക്കലും വെട്ടിമാറ്റലും വഹാബികളുടെ പതിവ് കലാപരിപാടിയാണല്ലോ.

മുതശാബിഹാത്

ബഹ്യാര്‍ത്ഥം കല്‍പ്പിച്ചാല്‍ അല്ലാഹുവിന് സൃഷ്ടികളോട് സദൃശ്യത തോന്നിക്കുന്ന രീതിയില്‍ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള രേഖകളെക്കുറിച്ച് (മുതശാബിഹാത്) മുന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഫ്വീളി’ന്‍റെ വഴിയും പിന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഅ്വീലി’ന്‍റെ വഴിയും ഇമാം സ്വാവി(റ) വ്യകതമാക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി അലല്‍ ജലാലൈനി 4/ 68, ശര്‍ഹുല്‍ ജൗഹറ പേ. 216-220, 225-226, ബുല്‍ഗതുസ്സാലിക് 4/ 793 നോക്കുക). അല്ലാഹു സ്ഥലം, ഭാഗം എന്നിവയെത്തൊട്ടെല്ലാം പരിശുദ്ധനാണ് (ശര്‍ഹുല്‍ ജൗഹറ: 296). ഇതിനു വിരുദ്ധമായി അവയ്ക്ക് നേര്‍ക്കുനേരര്‍ത്ഥം പറയുന്ന ബിദ്അത്തുരീതി ശരിയല്ലെന്നു വ്യക്തം.

നബിസ്നേഹം: സ്വാവി(റ)യുടെ മാതൃക

അല്‍അസ്റാറുര്‍റബ്ബാനിയ്യ വല്‍ഫുയൂളാതുര്‍ റഹ്മാനിയ്യ എന്ന പേരില്‍ തന്‍റെ ഗുരുവിന്‍റെ അസ്സ്വലവാത്തുദ്ദര്‍ദീരിയ്യക്ക് ഇമാം സ്വാവി(റ) എഴുതിയ ശര്‍ഹും അല്‍ഫറാഇദുസ്സനിയ്യ എന്ന പേരില്‍ ഇമാം ബൂസ്വീരീ(റ)യുടെ ഹംസിയ്യക്ക് എഴുതിയ ശര്‍ഹും പുറമെ വിവിധ ഗ്രന്ഥങ്ങളില്‍ തിരുനബി(സ്വ)യെ കുറിച്ച് നടത്തിയ വര്‍ണനകളും ഇമാമിന്‍റെ തിരുനബി സ്നേഹം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സയ്യിദ് മുഹമ്മദുബ്നു ഹുസൈന്‍(റ) ഇമാം സ്വാവി(റ)യുടെ ചരിത്ര ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി: ‘ഹിജ്റ 1241 ശഅ്ബാന്‍ ആദ്യത്തില്‍ ഗുരുവിന്‍റെ ചിന്ത മദീനയിലേക്ക് തിരിഞ്ഞു. അവിടുത്തെ വേര്‍പാട് അനുയായികളില്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു. പ്രത്യേകിച്ചും ‘സമയം അടുത്തു എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു’ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍… ഉസ്താദിന്‍റെ സഹോദരീ ഭര്‍ത്താവ് ശൈഖ് അലിയ്യുശ്ശാദുലീ(റ) കൂടെ പോകാന്‍ തയ്യാറാവുകയും യാത്രാ സാമഗ്രികള്‍ കൊണ്ടുവരാന്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പക്ഷേ, ഉസ്താദ് അദ്ദേഹത്തെ കാത്തുനിന്നില്ല. പകരം സഹോദരിയോട് കൂടെ പോരാന്‍ ആവശ്യപ്പെടുകയും കരഞ്ഞുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ‘ആര്‍ക്ക് വേണ്ടിയാണ് ഞാനവരെ ഇട്ടേച്ചു പോകുന്നത്?’ ഈ സമയത്ത് ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു: ‘ഉസ്താദേ, ശൈഖ് അലിയ്യുശ്ശാദുലി(റ) നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്. അദ്ദേഹത്തെയൊന്ന് കാത്തുനിന്നു കൂടേ?’ അല്ലാഹുവാണേ, ഉസ്താദിന്‍റെ പ്രതികരണം ഇതായിരുന്നു: ‘അദ്ദേഹം ഹജ്ജ് ചെയ്യില്ല, യാത്ര ചെയ്യുകയുമില്ല.’ അതേസമയം ശൈഖ് അലിയ്യു ശ്ശാദുലി(റ) വഫാത്തായിരുന്നു. നാട്ടില്‍ തന്നെ മറമാടുകയും ചെയ്തു. വിശുദ്ധ മക്കയിലാണ് ഉസ്താദ് റമളാന്‍ കഴിച്ചു കൂട്ടിയത്. റമളാനിന് ശേഷം ഇബ്നു അബ്ബാസ്(റ)വിനെ സിയാറത്ത് ചെയ്യാന്‍ ത്വാഇഫിലേക്ക് തിരിച്ചു. പിന്നീട് വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള സമയമായപ്പോള്‍ മിനയില്‍ നിന്നും വേഗത്തില്‍ മദീനയിലേക്ക് തിരിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: ‘സമയം അടുത്തു, എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു.’ അങ്ങനെ മഹാന്‍ മദീനയിലെത്തുകയും കുറഞ്ഞ ദിവസം സിയാറത്തിലായി കഴിയുകയും ഏതാനും നാളത്തെ രോഗത്തിനു ശേഷം ഹിജ്റ 1241 മുഹര്‍റം ഏഴിന് വഫാത്താവുകയും ചെയ്തു.’

നബി(സ്വ)യെ കുറിച്ചുള്ള ആദര്‍ശം

തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതി: ആഗ്രഹ സഫലീകരണത്തിന് തിരുസാന്നിധ്യത്തില്‍ ആന്തരികവും ബാഹ്യവുമായ മര്യാദ പാലിക്കല്‍ അനിവാര്യമാണ് (ബുല്‍ഗതുസ്സാലിക് 2/71). മദീനയിലെ തിരുശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം മറ്റെല്ലാ സ്ഥലങ്ങളെക്കാളും ശ്രേഷ്ഠമാണെന്നത് അവിതര്‍ക്കിതമാണ് (ഹംസിയ്യയുടെ വിശദീകരണം: 12). അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി തിരുനബി(സ്വ)യുടെ ചൈതന്യമാണെന്ന് ഇമാം ആവര്‍ത്തിച്ചു പറയുകയുണ്ടായി (ഹാശിയതുസ്സ്വവീ അലല്‍ ജലാലൈനി 3/128, ശര്‍ഹുല്‍ ജൗഹറ: 302, 390 നോക്കുക). ബുല്‍ഗതുസ്സാലികില്‍ (4/778-779) ഇവ്വിഷയകമായി ജാബിര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. തിരുനബി(സ്വ) ജനിച്ച സന്തോഷവാര്‍ത്ത അറിയിച്ചതിന് സുവൈബതുല്‍ അസ്ലമിയ്യ(റ) എന്ന അടിമസ്ത്രീയെ മോചിപ്പിച്ചതിനാല്‍ അബൂലഹബിന് (അവിശ്വാസത്തിന്‍റെ പേരിലല്ലാത്ത) ശിക്ഷയില്‍ ഇളവ് ലഭിച്ചു (ശര്‍ഹുല്‍ ജൗഹറ: 387). ശര്‍ഹുല്‍ ജൗഹറയുടെ ആമുഖത്തില്‍ (പേ. 43) തന്നെ ഇമാം സ്വാവി(റ) തിരുനബി(സ്വ)യെ ‘സയ്യിദുല്‍അനാം’ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ബുല്‍ഗതുസ്സാലികില്‍ (1/2) ‘സയ്യിദുസ്സാദാത്’ എന്നു വിശേഷിപ്പിക്കുന്നതും കാണാം. സയ്യിദ് എന്ന പദത്തിന് ഇമാം സ്വാവി(റ) തന്നെ ഹാശിയതു ശര്‍ഹില്‍ ഖരീദയില്‍ (പേ. 3) ‘വിപല്‍ഘട്ടങ്ങളില്‍ ആവശ്യവുമായി ചെല്ലാനുള്ള പൂര്‍ണര്‍’ എന്നതടക്കം വിവിധ വിശദീകരണങ്ങള്‍ നല്‍കിയതും അവയെല്ലാം തന്നെ തിരുനബി(സ്വ)ക്ക് ചേരുന്നതാണെന്ന് വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. നബി(സ്വ)യുടെ മാതാപിതാക്കള്‍ രക്ഷപ്രാപിച്ചവരാണെന്നും മരണ ശേഷം അല്ലാഹു അവരെ വീണ്ടും ജീവിപ്പിച്ചുവെന്നും പ്രമുഖരെ ഉദ്ധരിച്ച് ശര്‍ഹുല്‍ ജൗഹറ പേജ് 101-102 ലും ഹാശിയതുശര്‍ഹില്‍ ഖരീദ പേ. 23-ലും വ്യക്തമാക്കുന്നു.

തവസ്സുല്‍, ഇസ്തിഗാസ, ശഫാഅത്ത്

തിരുനബി(സ്വ)യെ വിളിച്ചു സലാം പറയുന്ന വിവിധ വാചകങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സ്വാവി(റ) പറഞ്ഞു: മുഴുവന്‍ ആവശ്യങ്ങളിലും തിരുനബി(സ്വ)യെക്കൊണ്ട് ഇടതേടണം (ബുല്‍ഗതുസ്സാലിക് 2/72). റസൂല്‍(സ്വ) മുഴുവന്‍ അനുഗ്രഹങ്ങളിലും മധ്യവര്‍ത്തിയാണെന്ന് ശര്‍ഹുല്‍ ജൗഹറ (പേ. 442) വ്യക്തമാക്കുന്നുണ്ട്. ‘ആകാശഭൂമിയിലെ ആന്തരികവും ബാഹ്യവുമായ മുഴുവന്‍ അനുഗ്രഹങ്ങളും പ്രവാചകര്‍(സ്വ)യുടെ ബറകത്തില്‍ പെട്ടതാണ്’. ഇമാം ദര്‍ദീര്‍(റ)വിന്‍റെ ഈ വാചകത്തെ അധികരിച്ച്  സ്വാവി(റ) എഴുതി: ഇപ്രകാരം വിശ്വസിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്. ഇതിനെ നിഷേധിക്കുന്നവന്‍ ഇരുലോകത്തും പരാജിതനാണ് (ബുല്‍ഗതുസ്സാലിക് 4/777). ഇതേ ഗ്രന്ഥത്തില്‍ തന്നെ (4/779) തിരുനബി(സ്വ) ആകാശഭൂമിയുടെ സൃഷ്ടിപ്പിന് നിമിത്തമാണെന്നും അവിടുത്തെക്കൊണ്ട് ആദം നബി(അ) തവസ്സുല്‍ നടത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 4/798-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ തിരുനബി(സ്വ)യെ കൊണ്ടുള്ള തവസ്സുലുള്‍പ്പെടുന്ന ബൈത്ത് ഉദ്ധരിക്കുന്നു. ശര്‍ഹുല്‍ ജൗഹറ പേജ് 266-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ ചില വരികളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസ്തുത വരികള്‍ തിരുനബി(സ്വ)യോടുള്ള അഭിസംബോധനയാണെന്ന് വിശദീകരിക്കുന്നതിലൂടെ ഇസ്തിഗാസ അംഗീകരിക്കുന്നു. പുറമെ ശര്‍ഹുല്‍ ജൗഹറ പേ. 116-ല്‍ ഇമാം റാസി(റ)യുടെ വഫാത്ത് സമയത്ത് ഇമാം ഇബ്നു അറബി(റ) സഹായവുമായി എത്തിയ സംഭവം  രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഞാന്‍ സജ്ജനങ്ങളില്‍ പെട്ടവനല്ലെങ്കിലും അവരെ ഇഷ്ടപ്പെടുന്നരാണ്. എനിക്കവരുടെ ശിപാര്‍ശ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഹ്മദ് ബ്നു ഹമ്പല്‍(റ) ഇമാം ശാഫിഈ(റ)വിനോട് പറഞ്ഞു: നിങ്ങള്‍ സജ്ജനങ്ങളില്‍ പെട്ടയാളാണ്. അവരെ ഇഷ്ടപ്പെടുന്നയാളുമാണ്. അവര്‍ക്ക് നിങ്ങളുടെ ശിപാര്‍ശ ലഭിച്ചേക്കും’ (ബുഗ്യതുസ്സാലിക് 4/735). കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഏടുകള്‍ രാവിലെയും വൈകുന്നേരവും തിരുനബി(സ്വ)ക്ക് വെളിവാക്കപ്പെടും. നന്മ കണ്ടാല്‍ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ആ നന്മ ചെയ്തയാള്‍ക്ക് നന്ദി പറയുകയും ചെയ്യും. നന്മയല്ലാത്തത് കണ്ടാല്‍ അത് പ്രവര്‍ത്തിച്ചവന് വേണ്ടി അവിടുന്ന് പാപമോചനം തേടുകയും ചെയ്യും (ശര്‍ഹുല്‍ ജൗഹറ: 353). ‘എന്‍റെ ജീവിതവും വഫാത്തും നിങ്ങള്‍ക്ക് നന്മയാ’ണെന്ന തിരുവചനമടിസ്ഥാനമാക്കി ഇമാം സ്വാവി(റ) എഴുതി: നബി(സ്വ)ക്ക് വഫാത്തിന് ശേഷം ഒരുപകാരവും ചെയ്യാന്‍ കഴിയില്ലെന്നും മറിച്ച് അവിടുന്ന് സാധാരണ ജനങ്ങളെപ്പോലെയാണെന്നും പറഞ്ഞവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (ഹാശിയതു സ്സ്വാവീ അലല്‍ ജലാലൈനി 1/272, അധിക വായനക്കായി ഇതേ ഗ്രന്ഥത്തിന്‍റെ 1/267, 6/194 ഭാഗങ്ങളും ഹംസിയ്യയുടെ വിശദീകരണം പേ. 108, 141 എന്നിവയും നോക്കുക). ശര്‍ഹുല്‍ ജൗഹറ പേജ് 264-265ല്‍ തിരുനബി(സ്വ) ഐഹിക ലോകത്ത് വച്ചുതന്നെ അല്ലാഹുവിനെ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നു വിശദീകരിക്കുന്നു.

കറാമത്തും മഖ്ബറകളും

ഇമാം സ്വാവി(റ) മഹാന്മാരുടെ മഖ്ബറകള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളായിരുന്നു. ബദവീ മഖ്ബറയില്‍ വച്ചുണ്ടായ ജൗഹറതു ത്തൗഹീദിന്‍റെ വ്യാഖ്യാനത്തിലേക്കെത്തിച്ച നിമിത്തവും (ശര്‍ഹുല്‍ ജൗഹറ: 44-45 കാണുക) ഗുരു ഇമാം ദര്‍ദീര്‍(റ)വിന്‍റെ ശര്‍ഹു തുഹ്ഫതില്‍ ഇഖ്വാന്‍, ശര്‍ഹുല്‍ ഖരീദ എന്നിവക്ക് സ്വാവി(റ) എഴുതിയ വ്യാഖ്യാനങ്ങളുടെ പൂര്‍ത്തീകരണം ഹുസൈന്‍(റ)വിന്‍റെ മഖാമിനരികെ വച്ചായതും (ഹാശിയതു ശര്‍ഹി തുഹ്ഫതില്‍ ഇഖ്വാന്‍ പേജ്: 27, ഹാശിയതു ശര്‍ഹില്‍ ഖരീദ പേ. 95 നോക്കുക) ഇക്കാര്യം വിളിച്ചോതുന്നു. ഇമാം സ്വാവി(റ)യുടെ ആദ്യ രചനതന്നെ അദ്ദേഹത്തിന്‍റെ ആദര്‍ശവീര്യം തുറന്ന് കാണിക്കുന്നതാണ്. അഹ്മദുദ്ദര്‍ദീര്‍(റ)വിന്‍റെ ജീവിത കാലത്ത് രചിച്ച ഈ ലഘുകൃതി ഔലിയാക്കളെയും കറാമത്തുകളെയും നിഷേധിച്ചവര്‍ക്കുള്ള മറുപടിയാണ്. അദ്ദേഹം കുറിച്ചു: ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാകുന്നതാണെന്നും ഉണ്ടായതായി മതത്തില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ് (ശര്‍ഹുല്‍ ജൗഹറ: 344). മഹാന്‍ തുടരുന്നു: ആദ്യകാലത്തേക്കാള്‍ പില്‍ക്കാലത്ത് കറാമത്തുകള്‍ അധികരിക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് പണ്ഡിതന്മാരില്‍ ചിലര്‍ പ്രതികരിച്ചു: പില്‍ക്കാലത്തുള്ളവരുടെ ഈമാനിക ദുര്‍ബലത കാരണം കറാമത്തുകളിലൂടെ അവരെ ഇണക്കിയെടുക്കേണ്ടതായി വന്നു. അതേസമയം, ആദ്യകാലത്തുള്ളവരുടെ വിശ്വാസം പൂര്‍ണമായും ശരീഅത്തടിസ്ഥാനത്തില്‍ മാത്രമായിരുന്നതിനാല്‍ തന്നെ കറാമത്തുകളിലൂടെ ശാക്തീകരിക്കേണ്ടി വന്നില്ല (ശര്‍ഹുല്‍ ജൗഹറ: 346). മഹാത്മാക്കളുടെ ശരീരം മരണാനന്തരം നശിക്കുകയില്ലെന്നും ഇമാം എഴുതി. ‘അമ്പിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം നശിക്കുകയില്ല’ (ശര്‍ഹുല്‍ ജൗഹറ: 363, 374). ശുഹദാക്കളുടെ ശരീരത്തെ മണ്ണ് തിന്നില്ലെന്ന് ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 1/124, 1/282-ലും കാണാം.

അദൃശ്യ ജ്ഞാനം

സൃഷ്ടി എന്ന പരിധിക്ക് വിധേയരായി അറിയാന്‍ കഴിയുന്ന മുഴുവന്‍ അദൃശ്യ കാര്യങ്ങളും അല്ലാഹു അറിയിച്ചുകൊടുത്ത ശേഷം മാത്രമേ തിരുനബി(സ്വ) ഐഹിക ലോകത്ത് നിന്നു വിടവാങ്ങിയിട്ടുള്ളൂ. അവയില്‍ ചിലത് അറിയിച്ചുകൊടുക്കാനും ചിലത് മറച്ചുവെക്കാനും അല്ലാഹു കല്‍പിച്ചു. വേറെ ചിലതില്‍ ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കി (ശര്‍ഹുല്‍ ജൗഹറ: 364, ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 2/307). ഔലിയാക്കളും മറഞ്ഞ കാര്യങ്ങളറിഞ്ഞേക്കാമെന്ന് ബുല്‍ഗതുസ്സാലികിലും (7/787) കാണാം.

മദ്ഹബ് സ്വീകരിക്കല്‍

ഗവേഷണത്തിനുള്ള (ഇജ്തിഹാദ്) യോഗ്യതയെത്തിക്കാത്തവര്‍ നാലിലൊരു മദ്ഹബ് അനുധാവനം ചെയ്യേണ്ടതാണ്. മറ്റ് മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടാത്തതിനാലും ക്ലിപ്തപ്പെടുത്താത്തതിനാലുമാണിത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാത്തവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. ഈ പ്രവണത അവനെ കുഫ്റിലേക്ക്(അവിശ്വാസം) വരെ വഴിനടത്തിയേക്കാം (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 4/15, ശര്‍ഹുല്‍ ജൗഹറ: 342 നോക്കുക). ഇങ്ങനെ അഹ്ലുസ്സുന്നയും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന എല്ലാ വിഷയങ്ങളിലും പ്രമാണബദ്ധമായി സുന്നീ ആദര്‍ശം സമര്‍ത്ഥിച്ച മഹാപണ്ഡിതനായിരുന്നു ഇമാം സ്വാവി(റ).

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...