Showing posts with label _പ്രവചനം: #അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?. Show all posts
Showing posts with label _പ്രവചനം: #അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?. Show all posts

Thursday, March 19, 2020

_പ്രവചനം: #അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

#കൊറോണ_പ്രവചനം:
#അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വാട്സപ്പിലൂടെ അനേകം സഹോദരങ്ങൾ എഴുതിയുന്നയിച്ച ചോദ്യമാണിത്. 2020ൽ കൊറോണ വരുമെന്നു പല നോവലിസ്റ്റുകളും പ്രവചിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരൊന്നും എന്തുകൊണ്ടു നബിമാരല്ല?!

വിഷയത്തിലേക്കു വരുന്നതിനു മുമ്പ് ചോദ്യത്തിന്നാധാരമായ 'പ്രവചനങ്ങൾ'(?) ഉദ്ധരിക്കാം.

അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ ആണ് കൊറോണ എന്ന അസുഖത്തിന്റെ  വരവ് പ്രവചിച്ചിരുന്ന ഒരാൾ. ഒരു സ്വയം പ്രഖ്യാപിത സൈക്കിക്ക് സിൽവിയ ബ്രൗൺ. 2008 ൽ എഴുതിയ End of Days: Predictions and Prophecies about the End of the World എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

"In around 2020 a severe pneumonia-like illness will spread throughout the globe, attacking the lungs and bronchial tubes resisting all known treatments. Almost more baffling than the illness itself will be the fact that it will suddenly vanish as quickly as it arrives, attack again ten years later and then disappear completely."

"2020നോടടുത്തു ന്യൂമോണിയ പോലെയുള്ള ഒരു മാരക രോഗം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശങ്ങളെയും ശ്വാസകോശ നാളികളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അസുഖത്തേക്കാൾ ഏറെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്: അത് വളരെ പെട്ടെന്ന് എത്തുന്ന പോലെ അതിശീഘ്രം അപ്രത്യക്ഷമാവുകയും ചെയ്യും, പത്ത് വർഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും വീണ്ടും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും!!"

സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു നോവൽ ഡീൻ കൂൻസിന്റെ  The eyes of darkness ആണ്. 1981 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.

ഈ കഥയിൽ, ദുഃഖിതയായ അമ്മ ക്രിസ്റ്റീന ഇവാൻസ്, തന്റെ മകൻ ഡാനി പട്ടാളത്തിന്റെ ക്യാമ്പിംഗിൽ മരിച്ചിട്ടുണ്ടോ അതോ സംശയാസ്പദമായ ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് പോലെ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, വുഹാനിലെ ഗവേഷണ കേന്ദ്രത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിൽ അവനെ തടവിലാക്കിയതായി അവൾ കണ്ടെത്തുന്നു. പ്രസ്തുത കേന്ദ്രത്തിൽ ഗവേഷണത്തിലൂടെ സൃഷ്ടിച്ച മനുഷ്യനിർമിത സൂക്ഷ്മാണുക്കളാൽ അവനെ അപായപ്പെടുത്തിയിരിക്കുന്നുവെന്നു ആകസ്മികമായി അവൾ  മനസ്സിലാക്കുന്നു. പുസ്തകത്തിൽ നിന്നു വായിക്കാം:

“It was around that time that a Chinese scientist named Li Chen moved to the United States while carrying a floppy disk of data from China’s most important and dangerous new biological weapon of the past decade. They call it Wuhan-400 because it was developed in their RDNA laboratory just outside the city of Wuhan.”

“ഏതാണ്ട് ആ സമയത്താണ് ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അമേരിക്കയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദശകത്തിൽ ചൈന ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ പുതിയ ജൈവായുധത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫ്ളോപ്പി ഡിസ്കുമായാണ് അയാൾ പോയത്. വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലബോറട്ടറിയിൽ വികസിപ്പിച്ചതിനാൽ ഇതിനെ വുഹാൻ -400 എന്നാണ് അവർ വിളിക്കുന്നത്. ”

ഇവിടെ, വുഹാൻ - 400 എന്ന കില്ലർ വൈറസിനെ കുറിച്ച്  പ്രതിപാദിച്ചിരിക്കുന്ന ഭാഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥലമാണ് ചൈനയിലെ വുഹാൻ പ്രവശ്യ എന്നതു ചേർത്തു വായിക്കുക. അതിനാൽ, നോവലിൽ പറഞ്ഞിരിക്കുന്ന വുഹാൻ എന്ന വാക്ക് പ്രവചനമായിരിക്കാം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ,  ഈ സാങ്കൽപ്പിക നോവലിന് ഇതല്ലാതെ മറ്റു സാമ്യതകൾ ഒന്നും കൊറോണയുമായി ഇല്ല എന്നു പ്രത്യേകം ഓർമിക്കുക. വുഹാൻ 400 ചൈന നഗരാതിർത്തിക്ക് പുറത്ത് നിർമ്മിച്ച ബയോ വെപ്പൺ എന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്ന മറ്റൊരു പുസ്തകം. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്.

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവൽ. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ടത്രെ. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുമെന്നു നോവല്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കും. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നുണ്ട്.

പ്രവചനങ്ങൾ പ്രവാചകത്വത്തിന്റെ തെളിവാണെങ്കിൽ #ഇവരൊക്കെ_പ്രവാചകൻമാരാണോ?

പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകൻമാർ അഥവാ, നബിമാരാണ് എന്ന് ആരു പറഞ്ഞു?! നുബുവ്വത്ത് എന്ന പദത്തിൽ നിന്നാണ് നബി എന്ന പദം ഉണ്ടായത്. ഭാഷാര്‍ഥത്തിൽ ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ് നുബുവ്വതിന്റെ വിവക്ഷ. എന്നാല്‍ കേവലം ഈ അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല സാങ്കേതികാർഥത്തിൽ പ്രവാചകത്വം. മനുഷ്യ പ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീ ദാനമായിട്ടുള്ള അത്യുത്തമ പദവിയാണത്. അല്ലാഹു തന്റെ അതിമഹത്തായ അനുഗ്രഹത്താൽ അവനിച്ഛിച്ചവരെ നബിമാരായി നിയോഗിക്കുന്നു. ഈ അടിസ്ഥാനത്തില്‍ നബി എന്നാല്‍ ‘അല്ലാഹു തന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം.

മാനവരാശിയുടെ ഐഹികവും പാരത്രികവുമായ സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നടപ്പുശീലങ്ങൾ നിര്‍ദ്ദേശിക്കാനായാണ് അവൻ പ്രവാചകന്‍മാരെ നിയോഗിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ജീവിത വ്യവസ്ഥയും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്' (ആശയം; അല്‍ ഹദീദ്: 25).

സത്യസന്ധത, വിശ്വസ്തത, ബുദ്ധികൂര്‍മ്മത, പ്രബോധനം ചെയ്യല്‍ തുടങ്ങിയ അനിവാര്യ ഗുണങ്ങളുണ്ടാവണം. കളവ്, വഞ്ചന, പൂഴ്ത്തിവെപ്പ് തുടങ്ങി ഒരു ദുര്‍ഗുണവും നബിമാരിൽ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂനതയാണ്. നബിമാരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതില്‍ വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പാപസുരക്ഷയുള്ള പ്രായോഗികമായ മാതൃകാജീവിതം ആവശ്യമാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരല്ലല്ലൊ.

പ്രവാചകത്വത്തിന്റെ സത്യസന്ധതക്കു സാക്ഷ്യമായിട്ടാണ് മുഅ്ജിസത്തുകൾ അഥവാ അജയ്യമായ അത്ഭുതാനുഭവങ്ങൾ നൽകപ്പെട്ടിരുന്നത്. എല്ലാ നബിമാരും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല കാണിച്ചത്. അതാതു കാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെന്നു വിശ്വസിക്കപ്പെട്ടിരുന്നവയെ അതിജയിക്കുന്ന അത്യല്‍ഭുതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. മുഹമ്മദ് നബി തിരുമേനി സ്വ.യുടെ ഏറ്റവും ശ്രദ്ധേയമായ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ തന്നെ.

ചന്ദ്രനെ പിളർത്തുക, വിരലിണകൾക്കിടയിൽ നിന്ന് വെള്ളം വരുക, തുച്ഛം അന്നം കൊണ്ടു ധാരാളം പേരെ ഊട്ടുക, മിണ്ടാപ്രാണികൾ മിണ്ടുക തുടങ്ങി പല സംഭവങ്ങൾക്കും അവിടുത്തെ സമകാലീനർ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഗണനീയമാണ് അവിടുന്നു നടത്തിയ പലവിധ പ്രവചനങ്ങൾ.

സിൽവിയ ബ്രൗണോ ഡീൻ കൂൻസോ സ്റ്റീഫൻ കിംഗോ പ്രവാചകൻമാരല്ലെന്നതിനു വിശ്വാസിയുടെ ഒന്നാം തെളിവ് മുഹമ്മദ് നബി സ്വ.യിലുള്ള വിശ്വാസമാണ്. അവിടുന്നു കേവലമൊരു നബിയാണെന്നല്ല, ഖാതമുന്നബിയ്യീൻ / അന്ത്യപ്രവാചകനാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. അതിനെതിരെ വിശുദ്ധ ഖുർആൻ തന്നെ ഉദ്ധരിച്ചു വന്നാലും അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് മീർസാ ഗുലാം അഹ്'മദിനെയും അയാളുടെ അനുയായികളെയും വിശ്വാസികളായി അംഗീകരിക്കാത്തത്. പിന്നെയല്ലേ, നോവലുകൾ എഴുന്നള്ളിക്കുന്നത്.

പ്രവാചകത്വത്തിന്റെയും അന്ത്യപ്രവാചകത്വത്തിന്റെയും വിശദമായ തെളിവുകൾ പറയാൻ ഈ കുറിപ്പ് അപര്യാപ്തമാണ്. താത്പര്യമുള്ളവർക്ക് ഐപിബി പുറത്തിറക്കിയ ഇസ്‌ലാം എന്ന റഫറൻസ് ഗ്രന്ഥം നിർദ്ദേശിക്കുന്നു.

എന്തു തന്നെയായാലും, #ഇവർ_പറഞ്ഞതു_പോലെ_സംഭവിച്ചുവല്ലോ, അതെങ്ങനെയെന്നാണ് വിശ്വാസി പറയുക?

അതിനെ സംബന്ധിച്ചൊരു തീർപ്പ് പറയേണ്ട ബാധ്യത വിശ്വാസികൾക്കില്ല തന്നെ. എന്നാലും, ആർക്കും മനസ്സിലാവുന്ന ഒരു കാര്യം പറയാം. ഇതു യാദൃശ്ചികതയാണ് - തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചത്. നോവൽ എഴുതുന്ന കാലത്ത് തന്നെ മനുഷ്യാനുഭവ ചരിത്രത്തിലും ശാസ്ത്ര ബോധ്യത്തിലും ഉള്ള കാര്യങ്ങളുടെ അടിത്തറയിൽ നിന്ന് ഭാവനയിൽ കണ്ടതിനപ്പുറം അതിലൊന്നുമില്ല.

മുൻകൂട്ടി പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പുലരുന്നുണ്ടെങ്കിൽ അതു കൃത്യമായ പ്രകൃതി നിയമങ്ങളെ അനുസരിക്കും. അറബിയിൽ അതിന്റെ പേര് ലുസൂമിയ്യ് എന്നാണ്. Premises / ആധേയങ്ങൾ ഉണ്ടായാൽ ഫലം തീർച്ച. 'മുകളിൽ നിന്നു എന്തിട്ടാലും നിലത്തു പതിക്കും' എന്ന പ്രസ്താവന ഉദാഹരണം. തീർച്ചയായും അതു താഴെ പതിക്കും. കാരണം, കൃത്യമായ പ്രകൃതി നിയമത്തിനു അനുസൃതമാണത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായിരുന്ന ജൊനാതൻ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പ്രവചിച്ചതായി പറയപ്പെടുന്നതു പോലെയുള്ളത് ഈ ഗണത്തിൽ ചേർത്തു വായിക്കണം.

എന്നാൽ, നിയതമായ ഏതെങ്കിലും തത്വമനുസരിച്ചല്ലാതെ, അപ്രതീക്ഷിതമായ സംഭവിക്കുന്നവ ഇത്തിഫാഖിയ്യ് ആണ്. യാദൃശ്ചികത എന്നർഥം. ചക്കയിട്ടപ്പോൾ മുയൽ കിട്ടിയ കഥ പോലെ. നബിമാരുടെ പ്രവചനവും അതിന്റെ ഫലവും തമ്മിലുള്ള ബന്ധം ലുസൂമിയ്യ് ആണ്; യാദൃശ്ചികതയല്ല. അവ ചിരപരിചിതമായ പ്രകൃതിനിയമങ്ങൾക്കെതിരാകാം. പക്ഷെ, അപ്പടി പുലരുന്നതാകണം പ്രവാചക വചനം എന്നതാണ് അതിന്റെ പ്രകൃതവും നിയമവും! അവർ ഒരു വിധേനയും കളവു പറയുന്നില്ല.

രസകരമായ വസ്തുത, ഈ പറയപ്പെട്ടവരാരും പ്രവാചകത്വം വാദിച്ചിട്ടില്ല എന്നതാണ്. അവർ കേവലം ഭാവനയിൽ നിന്നെഴുതിയ കല്പിത കഥകളിൽ ചില പരാമർശങ്ങൾ നടപ്പു ലോകത്തെ ചില സംഗതികളോടു ഒത്തു വന്നു എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ല. അവ സത്യമായി പുലരുമെന്നു ഒരിക്കലും അവർ വാദിച്ചിട്ടില്ല, വിചാരിക്കുക പോലും ചെയ്തിട്ടില്ല. പ്രവാചകന്മാരാകട്ടെ, അവരുടെ സത്യസന്ധതക്കു തെളിവായിട്ടു നടത്തുന്ന പ്രവചനങ്ങൾ ദൃഢബോധ്യത്തോടെ പുലരുമെന്ന പൂർണവിശ്വാസത്തോടെ ആയിരിക്കും, അതൊരിക്കലും പുലരാതിരിക്കില്ല. വേണമെങ്കിൽ, നിങ്ങൾക്കും തെറ്റുപറ്റാത്ത നല്ലൊരു പ്രവചനക്കാരനാകാം, അവസാന കാലത്തു പുലരുമെന്നു മുത്തു നബിയോർ പറഞ്ഞതു കോപ്പിയടിച്ചു കാച്ചിയിൽ മതി!! സ്വല്ലല്ലാഹു അലയ്ഹി വസല്ലം.
✍ Muhammad Sajeer Bukhari

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...