Showing posts with label മാതാപിതാക്കള്‍ പിഴച്ചവരോ. Show all posts
Showing posts with label മാതാപിതാക്കള്‍ പിഴച്ചവരോ. Show all posts

Thursday, April 4, 2019

മാതാപിതാക്കള്‍ പിഴച്ചവരോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
മൗലിദ് പരാമര്‍ശങ്ങളുടെ പ്രാമാണികത-7: പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?● അലവി സഖാഫി കൊളത്തൂര്‍ 0 COMMENTS
parents of prophet S


മൗലിദുകളിലെ ആരോപണവിധേയമാകുന്ന ഒട്ടുമിക്ക ഭാഗങ്ങളും ഇതുവരെ നാം ചര്‍ച്ച ചെയ്തു. ഇനി ഏറെ വിമര്‍ശിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ)യുടെയും മുത്ത് റസൂലി(റ)ന്റെയും മാതാപിതാക്കളെക്കുറിച്ച് വിശദീകരിക്കാം. ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരെ മഹത്ത്വവവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മൗലിദുകള്‍ അസ്വീകാര്യമാണെന്നും മതവിരുദ്ധര്‍ വാദിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ വിശുദ്ധ പരമ്പരകളിലൂടെയാണ് തിരുനബി(സ്വ)യുടെ വിശുദ്ധ യാഥാര്‍ത്ഥ്യം കടന്നുവന്നതെന്ന ഒട്ടുമിക്ക മൗലിദുകളിലെയും പരാമര്‍ശം അബദ്ധമാകുമല്ലോ. എന്താണ് വസ്തുത? നമുക്ക് പ്രമാണങ്ങളിലേക്ക് ചെല്ലാം.

ചോദ്യം: നബി(സ്വ)യുടെ പിതൃപരമ്പരയില്‍പെട്ട ഇബ്‌റാഹിം നബി(അ)യുടെ പിതാവ് ആസര്‍ തനി ബിംബാരാധകനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഇബ്‌റാഹിം തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. വിഗ്രഹങ്ങളെ നിങ്ങള്‍ ദൈവമായി സ്വീകരിക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനതയെയും വ്യക്തമായ വഴികേടിലായി ഞാന്‍ കാണുന്നു’ (സൂറത്തു അന്‍ആം 74).  ഇതോടെ നബി(സ്വ)യുടെ കുടുംബ പരമ്പര കളങ്കരഹിതമാണെന്ന് പറയുന്നതിനര്‍ത്ഥമില്ലെന്നു മനസ്സിലായില്ലേ?



മറുപടി: ഖുര്‍ആന്‍ പറഞ്ഞ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവായിരുന്നില്ല. പിതൃവ്യനായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ ഇതിനു നല്‍കുന്ന മറുപടി. അല്ലാമാ ആലൂസി വിശദീകരിക്കുന്നു: ‘അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ ഭൂരിഭാഗവും ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ലെന്ന പക്ഷക്കാരാണ്. നബി(സ)യുടെ പിതാമഹന്മാരില്‍ അവിശ്വാസിയായ ഒരാള്‍ പോലുമില്ല. കാരണം നബി(സ്വ) പറയുന്നു: ‘സംശുദ്ധമായ ആളുകളുടെ മുതുകിലൂടെ വിശുദ്ധരായ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങളിലേക്ക് എന്നെ നീക്കം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.’ സത്യനിഷേധികളെ കുറിച്ച് സംശുദ്ധര്‍ എന്ന് പറയാന്‍ പാടില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണല്ലോ ഖുര്‍ആനിന്റെ പ്രഖ്യാപനം (റൂഹുല്‍ മആനി: 7/194,95).

ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ) വിശദമായി എഴുതുന്നതിങ്ങനെ: ആസര്‍ ഇബ്‌റാഹിം നബിയുടെ പിതാവല്ലായിരുന്നുവെന്നതിന് തെളിവുകള്‍ പലതാണ്. നബിമാരുടെ പിതാക്കന്മാര്‍ ഒരിക്കലും അവിശ്വാസികളാവുകയില്ല എന്നതാണിതില്‍ പ്രധാനം. തിരുനബി(സ്വ)യുടെ നൂറിനെ സ്രഷ്ടാവിനെ സാഷ്ടാംഗം ചെയ്യുന്നവരിലൂടെ മാത്രം കൈമാറപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ശുഅറാഅ് സൂറത്തിലെ 219-ാം സൂക്തം ഇക്കാര്യമാണ് വിളിച്ചോതുന്നത്. ഇബ്‌റാഹിം നബി(അ)യുടെ പിതാവടക്കമുള്ള നബി(സ്വ)യുടെ കുടുംബ പരമ്പരയിലെ എല്ലാവരും തൗഹീദില്‍ വിശ്വസിച്ചവരാണെന്ന് പ്രസ്തുത ആയത്ത് തറപ്പിച്ച് പറയുന്നു. ഇബ്‌നു അബീശൈബയും ഇബ്‌നുല്‍ മുന്‍ദിറും ഇബ്‌നു അബീഹാതിമും നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കുക. സൂറത്തു അന്‍ആമിലെ 74-ാം ആയത്തിന്റെ തഫ്‌സീറില്‍ ഇബ്‌നുല്‍ മുന്‍ദിര്‍(റ) ഇബ്‌നു ജുറൈജില്‍ നിന്ന് സ്വഹീഹായ സനദോടെ ഉദ്ധരിച്ചിരിക്കുന്നത് കാണാം: ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ല. ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് തീറഖ് അെല്ലങ്കില്‍ താറഖ് ബിന്‍ ശാരിഖ് ബിന്‍ നാഖൂര്‍ ബ്ന്‍ ഫാത്വിം എന്നാകുന്നു. ഇമാം സുദ്ദി(റ)യില്‍ നിന്ന് സ്വഹീഹായ സനദോടെ ഇബ്‌നു അബീഹാതം ഉദ്ധരിക്കുന്ന സംഭവവും ഇതിന് ഉപോല്‍ബലകമാണ്. ഇബ്‌റാഹിം നബിയുടെ പിതാവ് താറഖാണ് എന്നദ്ദേഹം സ്ഥിരീകരിക്കുന്നു. ‘അബ്’ എന്ന പദം പിതൃവ്യന്‍ എന്ന അര്‍ത്ഥത്തെ കുറിക്കാന്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നാണിതിന്റെ ന്യായീകരണം (മസാലികുല്‍ ഹുനഫാ പേ: 33).



ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍(റ) തന്റെ തഫ്‌സീറില്‍ സുലൈമാനുബ്ന്‍ സര്‍ദില്‍ നിന്നുദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)യെ തീയിലേക്കെറിയാന്‍ ആബാലവൃദ്ധം ജനങ്ങളും വിറകുശേഖരിക്കാന്‍ തുടങ്ങി. തീയിലേക്കെടുത്തറിയുമെന്നായപ്പോള്‍ ഇബ്‌റാഹിം(അ) പറഞ്ഞു: ‘എനിക്കല്ലാഹു മതി, കാര്യങ്ങളേല്‍പ്പിക്കാന്‍ അവനത്രെ ഏറ്റവും നല്ലവന്‍ (സൂറത്തുല്‍ അമ്പിയാഅ് 69) അല്ലാഹുവിന്റെ കല്‍പന പ്രകാരം തീ തണുപ്പും രക്ഷയുമായി മാറുകയും ഇബ്‌റാഹിം നബി ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. അപ്പോള്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യന്‍ പറഞ്ഞു: ഞാന്‍ നിമിത്തമാണ് ഇബ്‌റാഹിം നബി രക്ഷപ്പെട്ടത്. അപ്പോള്‍ ഒരു തീനാളം അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ പതിക്കുകയും അയാള്‍ എരിഞ്ഞമരുകയുമുണ്ടായി. പ്രസ്തുത സംഭവത്തില്‍ ‘അമ്മ്’ അഥവാ പിതൃവ്യന്‍ എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത് (റൂഹുല്‍ മആനി 7/194, മസാലികുല്‍ ഹുനഫാ: പേ: 34).

ഇബ്‌റാഹിം നബിയുടെ ‘അമ്മ്’ (പിതൃവ്യന്‍) ആണ് ആസര്‍ എന്ന് ബോധ്യപ്പെട്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ‘അബ്’ എന്ന് പ്രയോഗിച്ചു എന്ന സംശയമുയര്‍ന്നു വരും. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന് അര്‍ത്ഥം കുറിക്കാന്‍ ‘അബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. (സഹോദരന്റെ മകനെ ‘യാ ബുനയ്യ’ എന്ന് വിളിക്കലും അറബി ഭാഷയില്‍ സാധാരണമാണ്). അല്ലാഹു പറയുന്നു: ‘മരണാസന്നനായ യഅ്ഖൂബ് നബി(അ) മക്കളോട് ചോദിച്ചു: എനിക്ക് ശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക? അവര്‍ പറഞ്ഞു. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരായ ഇബ്‌റാഹിം നബിയും ഇസ്മാഈല്‍ നബിയും ഇസ്ഹാഖ് നബിയും ആരാധിച്ച അല്ലാഹുവിനെയാണ് ഞങ്ങളാരാധിക്കുക (അല്‍ ബഖറ-133). ഇസ്മാഈല്‍ നബി(അ), യഅ്ഖൂബ് നബി(അ)യുടെ പിതാവല്ല, പിതൃവ്യനാണ്. എന്നിട്ടും അല്ലാഹു പ്രയോഗിച്ചത് (ആബാഅ്) എന്ന പദമാണ്.



ശൈഖ് സനാഉല്ലാ അല്‍ മള്ഹരി(റ) പറയുന്നു: ‘സ്വഹീഹായ അഭിപ്രായ പ്രകാരം ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ് ആസര്‍. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന പദം കുറിക്കാന്‍ പിതാവ് എന്നര്‍ത്ഥം വരുന്ന അബ് പ്രയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ (അല്‍ ബഖറ 133) സ്വീകരിച്ച ശൈലി ഇതിനു തെളിവാണ്. ആസറിന്റെ യഥാര്‍ത്ഥ പേര് നാഖൂര്‍ എന്നായിരുന്നു. ആദ്യം അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിലും നംറൂദിന്റെ മന്ത്രിയായതോടെ ഭൗതിക നേട്ടം കൊതിച്ച് തന്റെ പിതാമഹന്മാരുടെ മതമൊഴിവാക്കുകയായിരുന്നു ഇയാള്‍. ഇമാം റാസി(റ) ആസര്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്, പിതാവല്ല എന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളില്‍പെട്ട വലിയ ഒരു സംഘം ഇതേ അഭിപ്രായക്കാരാണ്. ഇമാം സുര്‍ഖാനി(റ) പറയുന്നു: ശിഹാബുല്‍ ഹൈതമി വ്യക്തമാക്കിയത് പോലെ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതൃവ്യനാണ് എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതന്മാരും അഹ്‌ലുല്‍ കിതാബും ഏകാഭിപ്രായക്കാരാണ്. ഇമാം റാസി(റ)യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇമാം സുയൂഥി(റ) പറയുന്നു: ഇബ്‌റാഹിം നബിയുടെ പിതാവ് താറഖ് ആണെന്നാണ് ഇബ്‌നു അബ്ബാസ്(റ), മുജാഹിദ്(റ), ഇബ്‌നു ജരീര്‍(റ), സുദ്ദി(റ) എന്നിവര്‍ പറഞ്ഞിട്ടുള്ളത്. തഫ്‌സീറു ഇബ്‌നില്‍ മുന്‍ദിറില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു അസര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആസര്‍ എന്ന പദം പരിചയപ്പെടുത്തി ‘അല്‍ ഖാമൂസ്’ രേഖപ്പെടുത്തുന്നു: ‘ഇത് ഇബ്‌റാഹിം നബിയുടെ പിതൃവ്യന്റെ പേരാണ്. പിതാവിന്റെ പേര് താറഖ് എന്നാണ്’ (തഫ്‌സീറുല്‍ മള്ഹരി 3/256).



ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് വിവിധ പരമ്പരകളോടെ ഉദ്ധരിക്കുന്നു: ‘ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് ആസര്‍ എന്നല്ല, താറഖ് എന്നാണ്.’ ഇതേ ആശയം അദ്ദുര്‍റുല്‍ മന്‍സൂറിന്റെ മൂന്നാം വാള്യം 43-ാം പേജിലും ഇബ്‌നു കസീര്‍ രണ്ടാം വാള്യം 100-ാം പേജിലും കാണാം.

ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ‘ആസര്‍ യഥാര്‍ത്ഥത്തില്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്. അറബികള്‍ പിതൃവ്യനെയും അബ് എന്നാണ് പേര് വിളിക്കാറുള്ളത്. അല്ലാഹു സൂറത്തുല്‍ ബഖറയിലെ 133-ാം ആയത്തിലും ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്. യഅ്ഖൂബ് നബി(അ)യുടെ പിതൃവ്യനായ ഇസ്മാഈല്‍ നബിയെ അബ് എന്ന് പരിചയപ്പെടുത്തി (അല്‍മിനഹുല്‍ മക്കിയ്യ 1/152).

മുഹമ്മദ് ബ്‌നു കഅബ്(റ), ഖതാദ(റ), മുജാഹിദ്(റ), ഹസന്‍(റ) തുടങ്ങിയവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ആസര്‍ ഒരു സത്യവിശ്വാസിയായി കാണാന്‍ ഇബ്‌റാഹിം നബി(അ)ക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ശിര്‍ക്ക് വെടിയില്ലെന്ന് കണ്ടപ്പോള്‍ ഇബ്‌റാഹിം നബി(അ) പിന്തിരിഞ്ഞു. (ഇബ്‌റാഹിം നബിയെ തിയ്യിലിട്ട ആ ദിവസത്തില്‍ തന്നെയായിരുന്നു ആസറിന്റെ അന്ത്യമെന്ന് നേരത്തെ പറഞ്ഞത് മറക്കാതിരിക്കുക). തീയിലിട്ട സംഭവം കഴിഞ്ഞയുടന്‍ ഇബ്‌റാഹിം(അ) ശാമിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മിസ്‌റിലേക്ക് പലായനം ചെയ്തു. മിസ്‌റില്‍ വെച്ചാണ് ഹാജര്‍(റ)യെ സേവകയായി ലഭിക്കുന്നത്. പിന്നീട് അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചുപോയി. ആ സമയത്താണ് ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയില്‍ കൊണ്ടുചെന്നാക്കാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. ഭാര്യയെയും മകനെയും വിജനമായ ഭൂമിയില്‍ തനിച്ചാക്കി ഇബ്‌റാഹിം നബി(അ) ‘ഞങ്ങളുടെ രക്ഷിതാവേ, നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എല്ലാ വിശ്വാസികള്‍ക്കും വിചാരണനാളില്‍ പൊറുത്തു തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു (സൂറത്തു ഇബ്‌റാഹിം 41). മാതാപിതാക്കള്‍ കാഫിറാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഇബ്‌റാഹിം നബി(അ) ദുആ ചെയ്യുമോ? ഈ സംഭവം വിശദീകരിച്ച് ഇമാം സുയൂഥി(റ) പറയുന്നു: പിതൃവ്യനായ ആസര്‍ മരിച്ച ശേഷവും ഇബ്‌റാഹിം നബി(അ) പിതാവിന് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുണ്ട്. അവിശ്വാസിയായതു കാരണം ഇബ്‌റാഹിം നബി(അ) ഇസ്തിഗ്ഫാര്‍ നിര്‍ത്തിയെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയത് സ്വന്തം പിതാവിനെ കുറിച്ചല്ലെന്നും പിതൃവ്യനെ കുറിച്ചാണെന്നും ഇതില്‍ നിന്നും ബോധ്യമായി. ഹാഫിള് ഇബ്‌നു സഅദ് ഉദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)ക്ക് ഇസ്മാഈല്‍(അ) ജനിക്കുന്നത് 90-ാം വയസ്സിലാണ്. ത്വബഖാതില്‍ അദ്ദേഹം തന്നെ കലബി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ബാബിലോണില്‍ നിന്നും ശാമിലേക്ക് പലായനം ചെയ്തത് 37-ാം വയസ്സിലായിരുന്നു. തിയ്യിലിടല്‍ കൃത്യം കഴിഞ്ഞയുടനെയാണല്ലോ പലായനവും പിതൃവ്യന്റെ മരണവുമുണ്ടായത്. ഇസ്മാഈല്‍ നബി(അ) ജനിച്ച ശേഷമാണ് മക്കയിലേക്ക് പോയതും മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്തതും. അതായത് ആസര്‍ മരിച്ച് 50-ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇബ്‌റാഹിം നബി(അ) മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട് (അല്‍ ഹാവി ലില്‍ ഫതാവാ: 2/214,215).



ആസര്‍ തന്നെയാണ് ഇബ്‌റാഹിം നബിയുടെ പിതാവെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെ നൂര്‍ ഒരു കാഫിറിലൂടെ കടന്ന് പോയെന്ന് പറയാന്‍ യാതൊരു ന്യായവുമില്ല. അല്ലാമാ അശ്ശൈഖ് മുഹമ്മദ് നൂവി അല്‍ ജാവി(റ) പറയുന്നു: നബി(സ്വ)യുടെ നൂര്‍ മുതുകിലായിരിക്കെ അവരുടെ പിതാമഹന്മാരില്‍ ഒരാളും വിഗ്രഹാരാധകരായിട്ടില്ല. അതില്‍ നിന്നവര്‍ സംശുദ്ധരാണ്. അതേസമയം അവിടുത്തെ നൂര്‍ കടന്ന് പോയതിന് ശേഷം വിഗ്രഹാരാധനയടക്കം അവിശ്വാസത്തിന്റെ വിവിധ പ്രവണതകള്‍ അവരില്‍ നിന്നുണ്ടായേക്കാം (തഫ്‌സീറുല്‍ മുനീര്‍ 1/272).

ആസര്‍ ആദ്യകാലത്ത് സത്യവിശ്വാസിയായിരുന്നുവെന്ന് തഫ്‌സീറുല്‍ മള്ഹരിയില്‍ നിന്നു നാം നേരത്തെ ഉദ്ധരിച്ചതോര്‍ക്കുക. ഇമാം സ്വാവിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഹാശിയതു സ്വാവി അലാ തഫ്‌സീര്‍ ജലാലൈന്‍ 2/23,24). ചുരുക്കത്തില്‍, ആസര്‍ വിശ്വാസിയാണെന്ന പ്രബല അഭിപ്രായമനുസരിച്ചും അല്ലെന്ന ദുര്‍ബല വീക്ഷണമനുസരിച്ചും നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്ന് വ്യക്തമായി.



ഇന്ന അബീ വഅബാക ഫിന്നാര്‍

നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു ഹദീസ് ഭാഗമാണ് ‘എന്റെയും താങ്കളുടെയും പിതാക്കള്‍ നരകത്തിലാണ്’ എന്നത്. ഇതു ദുര്‍വ്യാഖ്യാനിച്ചാണ് പുണ്യറസൂല്‍(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന അധര്‍മം ഇവര്‍ പ്രചരിപ്പിക്കുന്നത്.

ഇതിനും അഹ്‌ലുസ്സുന്ന മറുപടി നല്‍കിയിട്ടുണ്ട്. നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലെല്ലന്ന് പറഞ്ഞവരൊക്കെ ഈ ഹദീസ് കണ്ടവരാണ്. വിശദീകരിക്കാം. ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:

عن أنس أن رجلا
قال: يا رسول االله أين أبي؟. قال:
في النار فلما قفى دعاه
فقال: إن ابي وأباك في النار،اهــ
(شرح مسلم: 2/81 ،رقم الحديث: 347)



(ഒരാള്‍ നബി തങ്ങളോട് ചോദിച്ചു. എന്റെ പിതാവ് എവിടെയാണ്? അവിടുന്ന് പറഞ്ഞു: നരകത്തിലാണ്. ശങ്കിച്ചു നിന്ന അയാളോട് തിരുനബി(സ്വ) പറഞ്ഞു: നിന്റെ മാത്രമല്ല, എന്റെ അബ് നരകത്തിലാണ്. നബി(സ്വ)യുടെ പിതാവ് നരകാവകാശിയാണെന്ന് ഇതില്‍നിന്നും മനസ്സിലായില്ലേ?

എന്നാല്‍ ഇതില്‍ പിതാവ് നരകത്തിലാണെന്ന് കേട്ട് വ്യസനിച്ചയാളുടെ ദുഃഖം പങ്കുവെക്കുക മാത്രമാണ് നബി(സ്വ) ചെയ്തത്. പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. ‘ആപത്തില്‍ പങ്കുചേരുക വഴി മനസ്സിന് സാന്ത്വനമേകുകയാണ് ഈ ഹദീസില്‍ നബി(സ്വ) ചെയ്തത്. ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ഈ ഹദീസില്‍ പ്രതിപാദിച്ച അബ് എന്ന പദത്തിന്റെ ഉദ്ദേശ്യം പിതാവ് അല്ല. മറിച്ച് നബി(സ്വ)യുടെ പിതൃവ്യനാണ്. അറബികള്‍ അമ്മ് (പിതൃവ്യന്‍) എന്ന പദത്തിനു പകരം അബ് എന്ന പദം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട് (ഇബ്‌നു ഹജര്‍ അല്‍ ഹൈതമി-അല്‍മിനഹുല്‍ മക്കിയ്യ പേ: 153).



ഇതനുസരിച്ച് നബി(സ്വ) പറഞ്ഞത് തന്റെ പിതൃവ്യനെ കുറിച്ചാണ്. നരകാവകാശിയായ പിതൃവ്യന്‍ നബി(സ്വ)ക്കുണ്ടല്ലോ? ഇതു മുഖേന നബി(സ്വ)യുടെ മാതൃപിതൃ പരമ്പര അവിശ്വാസികളാണെന്ന് വരില്ലന്ന് സ്പഷ്ടം.



വിശ്വസികളുടെ തെളിവ്

നബി(സ്വ) അവിടുത്തെ ഭൗതിക ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണല്ലോ. അവരെ ഇസ്‌ലാമിന്റെ പടിക്ക് പുറത്തിരുത്തുന്നതും സത്യനിഷേധികളോടൊപ്പം നരകാവകാശികളായി അവരുമുണ്ടാകുമെന്നു പറയുന്നതും യഥാര്‍ത്ഥ വിശ്വാസിക്ക് ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യനിഷേധത്തില്‍ മരണപ്പെട്ടവരാണെന്നു പറയുന്നതിലപ്പുറം ഒരു നാണക്കേട് അവിടുത്തെ സംബന്ധിച്ച് വരാനില്ലെന്ന് തീര്‍ച്ച. നബി(സ്വ)ക്കെതിരായി ഒരു വിരലനക്കാന്‍ പോലും അനുവദിക്കാത്ത നമ്മുടെ മഹാന്മാരായ മുന്‍ഗാമികള്‍ ഈ പിഴച്ച വാദത്തെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. മാലികീ പണ്ഡിതനായ അബൂബക്കര്‍ ഇബ്‌നു അറബിയോട് നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: അയാള്‍ ശപിക്കപ്പെട്ടവനാണ്. കാരണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു; അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും വേദനിപ്പിക്കുന്നവരെ ഇരുലോകങ്ങളിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്ക് കഠിന ശിക്ഷ തയ്യാര്‍ ചെയ്തിട്ടുമുണ്ട് (അല്‍ അസ്ഹാബ് 57). തിരു നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറയുന്നതിലപ്പുറം വലിയ ഒരക്രമവും അവിടത്തോട് ചെയ്യാനില്ല (അര്‍റസാഇലുത്തിസ്അ്: പേ. 201).

‘ശേഷം അങ്ങയുടെ നാഥന്‍ തങ്ങളിഷ്ടപ്പെടുന്നത് (എല്ലാ നന്മയും) നല്‍കും. അങ്ങനെ തങ്ങള്‍ തൃപ്തിയടയുകയും ചെയ്യും (അള്ളുഹാ-5) എന്ന് അല്ലാഹു പറയുന്നു. സ്വന്തം ഉമ്മയും ഉപ്പയും നരകയാതന അനുഭവിക്കുമ്പോള്‍ സ്വര്‍ഗീയാനുഭൂതികളാസ്വദിച്ച് തിരുനബി തൃപ്തിയടയുമെന്ന് ഊഹിക്കാന്‍ നമുക്ക് കഴിയുമോ?

ഇമാം സുര്‍ഖാനി(റ) അല്‍ മവാഹിബില്‍ പറയുന്നത് കാണുക: നബി(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന വാദം വലിയ പിഴവാണ്. അത്തരക്കാരില്‍ നിന്നും നാം അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ഈ വാദം സ്ഥാപിക്കാനാരെങ്കിലും തുനിഞ്ഞാല്‍ നബി(സ്വ)യെ ബുദ്ധിമുട്ടാക്കിയെന്ന കാരത്താല്‍ അയാളുടെ വിശ്വാസം നഷ്ടപ്പെടാനിടയാകും. അബൂനഈം(റ) ഹില്‍യതില്‍ പ്രസ്താവിക്കുന്നതു കാണാം: നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ട് ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മുഴുവന്‍ വകുപ്പുകളില്‍ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു (അര്‍റസാഇലുത്തിസ്അ് പേ: 201).

ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ‘അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ(റ) നബി(സ്വ)യോട് പരാതി പറഞ്ഞു: നബിയേ, ജനങ്ങള്‍ എന്റെ പിതാവിനെ ചീത്തവിളിക്കുന്നുണ്ട്. ഇതുകേട്ട നബി(സ്വ) അനുയായി വൃന്ദത്തോടാജ്ഞാപിച്ചു: ‘മരിച്ചവരുടെ കാര്യം പറഞ്ഞ് നിങ്ങള്‍ ജീവിച്ചിരിക്കുന്നവരെ വിഷമിപ്പിക്കരുത്.’ ഇക്‌രിമയുടെ പിതാവ് അബൂജഹ്ല്‍ സത്യനിഷേധിയും നരകാവകാശിയുമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. അങ്ങനെയുള്ള (മരിച്ചു പോയ) അബൂജഹ്‌ലിനെ ചീത്തവിളിക്കുന്നത് മകന്‍ ഇക്‌രിമ(റ)ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ അത് അപമര്യാദയാണെന്ന് പ്രവാചകര്‍(സ്വ) പഠിപ്പിച്ചെങ്കില്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ചെറിയൊരു സംഭവം പോലും ഉദ്ധരിക്കപ്പെടാനില്ലാത്ത തിരുനബിയുടെ മാതാപിതാക്കളെ കാഫിറാക്കി സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനം എങ്ങനെ ന്യായീകരിക്കാനാകും? അബൂലഹബിന്റെ മകള്‍ തിരുനബി(സ്വ)യോട് സമാനമായൊരു പരാതി ഉന്നയിച്ചത് അല്‍ മന്‍ഹലില്‍ കാണാം. മഹതി പറഞ്ഞു: ചിലര്‍ എന്നെ ഹമ്മാല (വിറകു വാഹക)യുടെ മകള്‍ എന്നാണു വിളിക്കുന്നത്. ഇതുകേട്ടു നബി(സ്വ) എഴുന്നേറ്റു നിന്ന് ദേഷ്യത്തോടെ പറഞ്ഞു: എന്റെ കുടുംബക്കാരെയും തറവാടികളെയും ആരെങ്കിലും ദ്രോഹിച്ചാല്‍ അവന്‍ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ആരെങ്കിലും ദ്രോഹിച്ചാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിനോടാണ് വേണ്ടാവൃത്തി ചെയ്യുന്നത്.’ നബി(സ്വ)യുടെ കുടുംബത്തെ ചീത്തവിളിക്കുന്നവരുടെ ദുര്‍ഗതി ഇതില്‍ നിന്നു വ്യക്തമാണല്ലോ.



ഏറ്റവും ചുരുങ്ങിയത് നബി(സ്വ)യുടെ മാതാപിതാക്കള്‍ വഫാത്തായിട്ടുണ്ടല്ലോ. മരണപ്പെട്ടവരെ ചീത്തവിളിക്കുന്നത് നബി(സ്വ) ഹദീസുകളില്‍ വ്യക്തമായി നിരോധിച്ച കാര്യമാണ്. ഒരു തെളിവുമില്ലാതെ നടത്തുന്ന ഈ ആരോപണം അങ്ങേയറ്റം ഖേദകരമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അവിടുത്തെ മാതാപിതാക്കളെ കാഫിറുകളാക്കാന്‍ നാക്കിട്ടടിക്കുന്നവര്‍ ഇക്കാര്യമെങ്കിലും ഓര്‍ത്താല്‍ നന്ന്. അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: യഥാര്‍ത്ഥ മുസ്‌ലിമിന്റെ കടമ, നബി(സ്വ)യുടെ തറവാടിന്റെ മഹത്ത്വത്തിനും ബഹുമാന്യതക്കും ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും അവന്റെ നാവിനെ പിടിച്ചുവെക്കലാണ് (തഫ്‌സീറു റുഹുല്‍ ബയാന്‍ 6/313).

ബിദഇകള്‍ക്കു കൂടി സ്വീകാര്യനായ അല്ലാമാ ആലൂസി പറയുന്നു: ‘നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യവിശ്വാസികളാണെന്നതിന് ഈ ആയത്ത് (സൂറത്തുശ്ശുഅറാഅ് 219) തെളിവാക്കപ്പെട്ടിരിക്കുന്നു. അഹ്‌ലുസ്സുന്നയിലെ പ്രമുഖരായ നിരവധി പണ്ഡിന്മാര്‍ ഇതേ അഭിപ്രായക്കാരാണ്. അവിടുത്തെ മാതാപിതാക്കള്‍ കാഫിറുകളാണെന്ന് പറഞ്ഞവരുടെമേല്‍ ഞാന്‍ കുഫ്‌റിനെ പേടിക്കുന്നു (തഫ്‌സീറു റൂഹുല്‍ മആനി 19/138).

وأنا أخشى الكفر على من يقول فيهما رضي
االله عنهم بضد ذلك، اهـ (روح المعاني:19/138(



ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ‘അമ്പിയാക്കളല്ലാത്ത നബി(സ്വ)യുടെ മാതാപിതാക്കളിലൊരാളും കാഫിര്‍ (സത്യനിഷേധി) ആയിട്ടില്ല എന്നാണ് ഇവ്വിഷയകമായി വന്ന മുഴുവന്‍ ഹദീസുകളുടെയും ആശയം (ചില ഹദീസുകള്‍ പ്രത്യക്ഷത്തില്‍ എതിരാണെന്ന് തോന്നാമെങ്കിലും). കാരണം ഒരു കാഫിറിനെ കുറിച്ച് അയാള്‍ മുഖ്താറാണെന്നോ (തിരഞ്ഞെടുക്കപ്പെട്ടവന്‍) കരീമാണെന്നോ (മാന്യന്‍) പറയാന്‍ കഴിയില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. നബി(സ്വ)യുടെ പിതാക്കള്‍ മുഖ്താറുകളും കരീമുകളുമാണെന്നും മാതാക്കള്‍ വിശുദ്ധകളുമാണെന്നും നിരവധി ഹദീസുകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ കാലത്തിനു ശേഷം വന്ന ദഅ്‌വത്ത് എത്താത്ത ഫത്‌റത്തിന്റെ ആളുകളായിരുന്നു അവര്‍. ഫത്‌റത്തിന്റെ കാലക്കാര്‍ മുസ്‌ലിംകളുടെ ഗണത്തിലാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ചതുമാണല്ലോ (അല്‍ മിനഹുല്‍ മക്കിയ്യ 151).

നബി(സ്വ)യുടെ മാതാപിതാക്കളെ അല്ലാഹു പുനര്‍ജീവിപ്പിക്കുകയും അവര്‍ നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തതായി ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്‌നു ശാഹിന്‍(റ), ദാറുഖുത്‌നി(റ), ഇബ്‌നു അസാക്കിര്‍(റ), ഖത്വീബ്(റ), ഇബ്‌നു സദിന്ന്‌സ്(റ) എന്നിവര്‍ ആഇശാ ബീവി(റ)യില്‍ നിന്നുദ്ധരിക്കുന്നു: ‘അല്ലാഹു നബി(സ്വ)യുടെ ഉമ്മയെ ജീവിപ്പിച്ചു. അവര്‍ നബിയെകൊണ്ട് വിശ്വസിച്ചു. ശേഷം മരിക്കുകയും ചെയ്തു.’ ഈ ഹദീസ് ഹസനിന്റെ പരിധിയിലാണുള്ളത്. മുഹിബ്ബുത്ത്വിബ്‌രി(റ), ഹാഫിള് ഇബ്‌നു നാസ്വിര്‍ അദ്ദിമശ്ഖി(റ), ഹാഫിള് ഇബ്‌നു ഹജര്‍(റ), ഇമാം സുയൂഥി(റ), ഇമാം സ്വലീഹുസ്സ്വഫ്ദി(റ), ഇബ്‌നുല്‍ മുനീര്‍(റ) തുടങ്ങിയ ഹദീസ് പണ്ഡിതരും അവരുടെ പിന്‍ഗാമികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യോടുള്ള ആദരവായിട്ടാണ് അല്ലാഹു ഇപ്രകാരം ചെയ്തിട്ടുള്ളത്. അതിനെല്ലാം പുറമെ പ്രവാചകന്മാരോ പ്രവാചക സന്ദേശങ്ങളോ അപ്രാപ്യമാവുകയും വിസ്തൃതമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അവരുടേത്. ഭൂമിയിലെ അവസാനത്തെ പ്രവാചകന്‍ വാനവാസം തുടങ്ങിയിട്ട് അഞ്ഞൂറ് വര്‍ഷം കഴിയുകയും ഇലാഹീ ഗ്രന്ഥമായ ഇഞ്ചീല്‍ വലിയതോതില്‍ തിരുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. സത്യവും മിഥ്യയും വേര്‍തിരിക്കാനോ അത്തരമൊരു ശ്രമത്തിന്റെ പടിപ്പുരയില്‍ എത്താനോ അവര്‍ക്ക് കഴിയുമായിരുന്നില്ല. സാങ്കേതികമായി ഈ കാലഘട്ടത്തെ ‘ഫത്‌റത്തി’ന്റെ കാലമെന്ന് പറഞ്ഞുവരുന്നു. മുന്‍ പ്രവാചകന്റെ സന്ദേശങ്ങള്‍ മാറ്റിമറിക്കപ്പെടുക വഴി തനതായ മാര്‍ഗം അറിയപ്പെടാതിരിക്കുകയും മറ്റൊരു പ്രവാചകന്‍ അയക്കപ്പെടുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള കാലത്തിനാണ് ഫത്‌റത്തിന്റെ കാലമെന്ന് പറയുന്നത്.



ഖുര്‍ആനില്‍ കാണാം: ‘വേദക്കാരേ, ദൂതന്മാരുടെ ആഗമനം നിലച്ച ഒരുഘട്ടത്തില്‍ സത്യം വ്യക്തമാക്കിക്കൊണ്ട് നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണ്. സന്തോഷ വാര്‍ത്ത അറിയിക്കുകയോ താക്കീത് നല്‍കുകയോ ചെയ്യുന്ന ഒരാളും നിങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. ഇപ്പോള്‍ സന്തോഷ വാര്‍ത്ത അറിയിക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്ന ഒരാള്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (മാഇദ 19).

ഇത്തരക്കാരെ മൂന്ന് വിഭാഗമായിട്ടാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. ഒന്ന്: പുറം നാട്ടിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകാനും മറ്റും സൗകര്യം നേടുക വഴി മുന്‍ പ്രവാചകന്റെ ശരീഅത്ത് നിയമങ്ങള്‍ അറിയുന്നവരും എന്നിട്ടും ശിര്‍ക്കും മറ്റു തെറ്റുകളും ചെയ്ത് ജീവിച്ചവര്‍. രണ്ട്: ഏതെങ്കിലും നിലയില്‍ സൗകര്യം കിട്ടി അറിഞ്ഞ് നന്നായി ജീവിച്ചവര്‍. മൂന്ന്: ഇതിലൊന്നും സൗകര്യം കിട്ടാതെ ശിര്‍ക്കോ തൗഹീദോ തെറ്റോ ശരിയോ അറിയാതെ ജീവിച്ചവര്‍. എ: ഇവരില്‍ ശിര്‍ക്കും അല്ലാത്ത തെറ്റുകളും ചെയ്തവര്‍ ഉണ്ടാവാം. ബി: ഇവരില്‍ ശിര്‍ക്ക് അല്ലാത്ത തെറ്റുകള്‍ ചെയ്തവര്‍ ഉണ്ടാവാം. സി: അതൊന്നും ചെയ്യാതെ മാന്യമായി ജീവിച്ചവര്‍ ഉണ്ടാവാം.

എങ്ങനെയായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷയില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘ദൂതരെ അയക്കപ്പെടാത്ത ഒരു ജനതയും ശിക്ഷിക്കപ്പെടുന്നതല്ല (ഇസ്‌റാഅ് 15).

ചുരുക്കത്തില്‍, മൂന്ന് വിഭാഗവും വിജയികളുടെ കൂട്ടത്തില്‍ പെട്ടവരാണെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ഇതില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ മൂന്നാമത്തേതിലോ രണ്ടാം വിഭാഗത്തിലോ പെട്ടവരാണെന്ന് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടവരാണെന്നതില്‍ തര്‍ക്കമില്ല (മസാലികുല്‍ ഹുനഫാ).

ഇബ്‌നു തൈമിയ്യ ഇതു സംബന്ധമായി ഫതാവയില്‍ പറയുന്നത് കാണുക: പ്രവാചകന്‍ വരുന്നതിന് മുമ്പ് ജനങ്ങള്‍ ജാഹിലിയ്യത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്ക് ആണെങ്കില്‍ പോലും ശിക്ഷയില്ല. ഇതാണ് സലഫുകളിലെയും ഖലഫുകളിലെയും ഭൂരിപക്ഷത്തിന്റെ നിലപാട്.

ഇതൊക്കെ ഉദ്ധരിച്ച് കൊണ്ട് ഹാഫിള് സ്വലാഹുദ്ദീന്‍(റ) പറയുന്നു: തിരുനബി(സ്വ)യുടെ പിതാവ് 18-ാം വയസ്സില്‍, പ്രവാചകര്‍ ഗര്‍ഭാവസ്ഥയിലായപ്പോള്‍ തന്നെ വഫാത്തായി. മാതാവ് നബി(സ്വ)യുടെ ചെറുപ്രായത്തില്‍ തന്നെ മരിച്ചു. മറ്റു പ്രവാചകരെയോ അവരുടെ സന്ദേശങ്ങളെയോ പറ്റി അറിയാന്‍ സൗകര്യം കിട്ടുന്നതിന് മുമ്പുതന്നെ 18-ാം വയസ്സില്‍ പിതാവ് വഫാത്തായത് കൊണ്ട് ആഖിറത്തില്‍ വിജയിക്കുന്നവരുടെ കൂട്ടത്തിലാണ് നബിയുടെ പിതാവ് ഉള്‍പ്പെടുക (അബുല്‍ ഹസനില്‍ മാവര്‍ദിയുടെ അഅ്‌ലാമുന്നുബുവ്വ, റസാഇല്‍). ഫത്‌റത്തിന്റെ കാലത്ത് മരിച്ചുപോയ മാതാപിതാക്കള്‍ക്ക് വേണ്ടി നബി(സ്വ) ശഫാഅത്ത് ചെയ്യുമെന്നും അതുകൊണ്ട് തന്നെ അവര്‍ രക്ഷപ്പെടുന്നവരാണെന്നും ബുഖാരി, മുസ്‌ലിമിലെ പ്രസിദ്ധമായ ശഫാഅത്തിന്റെ ഹദീസുദ്ധരിച്ച് ഇമാം സുയൂഥി(റ) റസാഇലില്‍ ഉപന്യസിച്ചത് കാണാം. ഇതേ ആശയം തഫ്‌സീര്‍ ഇബ്‌നു ജരീര്‍, അബൂസഈദ്, അബ്ദുല്‍ മലിക് അല്‍ ഖര്‍ഖൂശിയുടെ ശറഫുന്നുബുവ്വ, മുഹിബ്ബുത്ത്വബ്‌രിയുടെ ദഖാഇറുല്‍ ഇഖ്ബാ ഫീ മനാഖിബി ദവില്‍ ഖുര്‍ബാ, തമാമുര്‍റാസിയുടെ അല്‍ ഫവാഇദ് എന്നിവയില്‍ കാണാം.

മാത്രമല്ല, ആമിനാ ബീവി(റ) വഫാത്താകുന്ന സമയം നബി(സ്വ)യുടെ മുഖത്ത് നോക്കി കണ്ണീരൊലിപ്പിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതായി അബൂ നുഐം ഉദ്ധരിച്ചിട്ടുണ്ട്: ഇബ്‌റാഹിം നബി(അ)യുടെ ദീനുമായി ഹറമിലും ഹില്ലിലും മോനെ റബ്ബ് ദൂതനാക്കുമെന്നും അതിനാല്‍ ബിംബാരാധനയില്‍ ജനതക്ക് കൂട്ട് നില്‍ക്കരുതെന്നും മഹതി ഉപദേശിച്ചു (ദലാഇലുന്നുബുവ്വ, അസ്സുബുലുല്‍ ജലിയ്യ, മസാലിക്). ബിംബങ്ങളെ ഭത്സിക്കുകയും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതു കൊണ്ട് ശിര്‍ക്കിനെതിരില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ ജാഗ്രത പാലിച്ചിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലായല്ലോ. പ്രമാണങ്ങളുടെ ഈ ശൃംഖലയുള്ളത് കൊണ്ടാണ് പൂര്‍വകാല മുസ്‌ലിംകളെല്ലാം തിരുനബി(സ്വ)യുടെ മാതാപിതാക്കളെ കുറിച്ചും വിശുദ്ധരാണെന്ന് പറയുന്നത്. അത് തന്നെയാണ് മൗലിദുകളില്‍ പരാമര്‍ശിക്കുന്നതും.

നബി(സ്വ)യുടെ മാതാപിതാക്കള്‍ സ്വര്‍ഗസ്ഥരാണെന്ന് സമര്‍ത്ഥിക്കുന്ന പൂര്‍വികരും ആധുനികരുമായ മഹാപണ്ഡിതര്‍ രചിച്ച നൂറിലധികം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇമാം സുയൂഥി(റ) തന്നെ ഇതുസംബന്ധമായി പന്ത്രണ്ട് കിതാബുകള്‍ രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)നെ പോലുള്ള പ്രമുഖരും ഈ ആശയം തെളിയിച്ച് ഗ്രന്ഥം രചിച്ചു. ദീന്‍ പഠിച്ച പൂര്‍വഗാമികള്‍ ഇത്രമേല്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ഒരു പ്രശ്‌നം, നബി(സ്വ)യെ അപകീര്‍ത്തിര്‍ത്തിപ്പെടുത്തും വിധം വലിച്ചുനീട്ടുന്നതില്‍ മതനിരാസവും പ്രവാചക വിദ്വേഷവുമല്ലാതെ എന്തു പ്രചോദനമാണ് ബിദ്അത്തുകാര്‍ക്ക് ലഭിക്കുന്നത്?

(അവസാനിച്ചു)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...