Showing posts with label നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1. Show all posts
Showing posts with label നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1. Show all posts

Saturday, March 21, 2020

നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA





*നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1
© Abid Al Lutfi Naeemi

ദൈവനിഷേധത്തിന്റെ പാരമ്യതയായ നാസ്തികത ഒരു പുതുമയുള്ള സംഗതിയാണെന്ന ധാരണ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ നിരീശ്വരവാദം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്ന് മനസ്സിലാകും. ശാസ്ത്രീയ മാർഗങ്ങൾ വിജ്ഞാന ശേഖരണത്തിന് ഉപയോഗിച്ചു തുടങ്ങിയത് കൊണ്ട് നിരീശ്വരവാദത്തിന് ഒരു മേന്മയും യഥാർത്ഥത്തിൽ ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കിൽ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നതിന് മുമ്പ് എല്ലാ സംസ്ക്കാരങ്ങളിലും ഇത്ര വ്യാപകമായി നിരീശ്വരവാദികളെ കാണാനാകുമായിരുന്നില്ല. ഏറ്റവും ശാസ്ത്രവിരുദ്ധമായ നിലപാടുകൾ കൈക്കൊണ്ടിരുന്ന അത്തരക്കാരെ പുച്ഛത്തോടെ കണ്ടിരുന്ന സാമൂഹികസാഹചര്യം പല സംസ്ക്കാരങ്ങളിലും നിലവിലുണ്ടായിരുന്നു എന്നത് പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. നാസ്തികർ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ശാസ്ത്രീയ വിപ്ലവത്തിന് മുമ്പും ശേഷവുമൊക്കെ അവരുടെ സാന്നിദ്ധ്യം വായിച്ചെടുക്കാനാകും. അങ്ങനെയെങ്കിൽ ഒരാളെ നിരീശ്വരവാദിയാക്കുന്ന മൂലബിന്ദു എന്താണ് ? മാറിച്ചിന്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള ധൈര്യം എന്നാണ് ഇന്നത്തെ നിരീശ്വരവാദികൾ പറയുക. കാരണം ഇന്ന് യുക്തിവാദവും നിരീശ്വരവാദവും സമാനാർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടു വരുന്നു. ഇതാകട്ടെ തികച്ചും യുക്തിരഹിതമാണുതാനും... യുക്തിക്ക് നിരീശ്വരവാദവുമായി വിദൂരമായ ബന്ധം പോലുമില്ല. ഒരു ദൈവവിശ്വാസിക്കും തികഞ്ഞ യുക്തിവാദിയാകാം. ഈ വിനീതനായ ലേഖകൻ സ്വയം യുക്തിവാദി എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ലേഖകന്റെ യുക്തിപരമായ അപഗ്രഥനപ്രകാരം ഒരാൾ നാസ്തികനാകാനുള്ള പ്രധാനകാരണം അയാളുടെ അദർശപരമായ സ്വതന്ത്രതയോ ധീരതയോ അല്ല. ആ മൂലകാരണം ഒന്നാണ് - ഭയം. ഭയമാണ് ഒരാളെ യുക്തിവാദിയാക്കുന്നത്.

ഇത് മനസ്സിലാക്കണമെങ്കിൽ സമൂഹത്തിലെ ഡിഫോൾട്ട് (default) സാഹചര്യം മനസ്സിലാക്കണം. മതവിശ്വാസികൾ ഭൂരിപക്ഷമായ, മതവിശ്വാസം ഉഴുതുമറിച്ച വിളനിലത്തിലാണ് സമൂഹം എന്ന സംഗതി പടർന്നുപന്തലിച്ചു നിൽക്കുന്നത്. കാരണം, സമൂഹനിർമിതിയിൽ മതങ്ങൾ നിർവഹിച്ച ആഴത്തിലുള്ള പങ്ക് (ഏതു തരത്തിലായാലും); നിഷേധിക്കൽ നിസ്സംശയം വിഡ്ഢിത്തമായിത്തീരുന്ന ഒരു പച്ച യാഥാർത്ഥ്യമാണ്. അങ്ങനെയുള്ള സാമൂഹികാന്തരീക്ഷത്തിൽ വളർന്നു വരുന്ന ഒരു ടിപിക്കൽ വ്യക്തി പൊതുവേ ബാല്യം മുതലേ ദൈവവിശ്വാസവും മതപരമായ ചട്ടക്കൂടുകളുമായിട്ടാണ് വളർന്നുവരുന്നത്. അയാളുടെ മനസ്സിലെ നന്മ - തിന്മകൾ സ്വന്തം മതത്താൽ നിർവചിക്കപ്പെട്ടതായിരിക്കും. കുട്ടിക്കാലം മുതലേ അവന്റെ വ്യക്തിത്വം രൂപപ്പെട്ടത് മതബോധനത്തിലൂടെയാവും. അപരനെ ദ്രോഹിച്ചാൽ ദൈവം ശിക്ഷിക്കുമെന്ന ഭയവും, മാതാപിതാക്കളെ ബഹുമാനിച്ചാൽ ദൈവം കടാക്ഷിക്കുമെന്ന പ്രതീക്ഷയും, അധ്യാപകനെ ബഹുമാനിച്ചാൽ ജീവിതത്തിൽ വിജയിക്കുമെന്ന ഉറപ്പും, സമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യൽ സ്വകർത്തവ്യമാണെന്ന ബോധവും, മാതാപിതാക്കളും സമൂഹവും നിരന്തരബോധനപ്രക്രിയയിലൂടെ (ബോധപൂർവമോ അല്ലാതെയോ) ഒരു കുട്ടിയുടെ മനസ്സിൽ സന്നിവേശിപ്പിക്കുന്നു. കുട്ടികൾ പൊതുവെ നിഷ്ക്കളങ്കരായതിനാൽ ഇതവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല. നന്മകൾ നിറഞ്ഞതും തിന്മകൾ കുറഞ്ഞതുമായ ഒരു ബാല്യമാണ് ബഹുഭൂരിഭാഗവും അനുഭവിക്കുക. അത്ര ഗുരുതരമായ തെറ്റുകളൊന്നും കുട്ടികൾ ചെയ്യാറില്ല. ഇനി ഒരുപക്ഷെ കുട്ടികൾ തെറ്റുകൾ ചെയ്താൽ തന്നെയും നാമവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റവാളികളായി കാണാറില്ല. അതുകൊണ്ടുതന്നെ, സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ഭാരം ബാല്യത്തിൽ നാം അനുഭവിക്കുന്നില്ല. പക്ഷെ, കുട്ടി യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഈ അവസ്ഥ മാറുന്നു.

ഇസ്‌ലാമിലാകട്ടെ, മതനിർദേശങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളെയും സ്പർശിക്കുന്ന നിയമങ്ങൾ ഇസ്‌ലാമിൽ ഉള്ളതിനാൽ എല്ലാ സമയത്തും മതനിയമങ്ങളെ സൂക്ഷിക്കേണ്ടിവരുന്നു. സമൂഹത്തിൽ ഇടപഴകുന്ന ഒരു മുസ്‌ലിംയുവാവിന് ഈ നിയമങ്ങൾ മുഴുവനും പാലിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ട് തോന്നാനിടയുണ്ട്. പ്രത്യേകിച്ച് വേണ്ടത്ര, വേണ്ട രൂപത്തിൽ മതബോധം ഇല്ലാത്തവർക്ക്. സ്കൂൾ, കോളേജ് പഠനവേളയിൽ സഹപാഠികളോട് ഇടപഴകുമ്പോൾ പരസ്ത്രീപുരുഷസമ്പർക്ക സംബന്ധിയായ ഇസ്‌ലാമിക നിയമങ്ങൾ ഭാരമായി മാറുന്നു. പണമിടപാടുകളിൽ പലിശയും ഇടപാടിലെ കൃത്യതയും ബുദ്ധിമുട്ടായിത്തോന്നാൻ തുടങ്ങുന്നു. പലപ്പോഴും വീട്ടിൽ കള്ളം പറയേണ്ടിവരുന്നു. പ്രഭാത നിസ്ക്കാരം ബുദ്ധിമുട്ടാകുന്നു. പള്ളിയിൽ സംഘടിതനിസ്ക്കാരത്തിന് പോകൽ വിലങ്ങുതടിയാകുന്നു. മറ്റ് മതചടങ്ങുകൾ ചതുർത്ഥി. സിനിമകളിൽ കണ്ടുപരിചയിച്ച നായകസങ്കൽപങ്ങളെ പോലെ അർമാദിക്കാനാകുന്നില്ല. അനാവശ്യചിന്തകൾ മനം കീഴടക്കുന്നു. ആകെക്കൂടെ മുമ്പ് പഠിച്ച മതനിയമങ്ങൾക്കും താൻ സ്വപ്നം കാണുന്ന സ്‌റ്റൈലിഷ് , അടിപൊളി ജീവിതത്തിനുമിടയിൽ ഒരു സംഘർഷം രൂപപ്പെടാൻ തുടങ്ങുന്നു. ഇന്നത്തെ കാലത്തെ ബഹുഭൂരിഭാഗം യുവതയും ഈ മാനസികസംഘർഷം അനുഭവിക്കുന്നുണ്ട് എന്നത് അവരോടുള്ള ആശയവിനിമയത്തിൽ നിന്ന് ലേഖകന് മനസ്സിലായിട്ടുണ്ട്.

ചലച്ചിത്രങ്ങളിലൂടെ, തെറ്റായ സന്ദേശങ്ങൾ നൽകുന്ന കലാരൂപങ്ങളിലൂടെ തെറ്റുകളുടെ കാൽപനികവൽക്കരണവും സൗന്ദര്യവൽക്കരണവും തകൃതിയായി നടക്കുന്നു. പ്രണയമാണ് സിനിമകളിലെ പ്രധാന പ്രമേയം. അതാകട്ടെ സകല സീമകളും ലംഘിച്ച് അധ്യാപികയെ വരെ പ്രണയപാത്രമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആരെയും കൊതിപ്പിക്കുന്ന തരത്തിലാണ് പ്രണയം അവതരിപ്പിക്കപ്പെടുന്നത്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം പ്രണയമാണെന്നും അത് ഏറ്റവും മനോഹരമായ വികാരമാണെന്നും സിനിമകൾ പഠിപ്പിക്കുന്നു. ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചില്ലെങ്കിൽ ജീവിതം തന്നെ പരാജയമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ചെറുപ്പക്കാരുണ്ട്. സിനിമകൾ പലതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ ചില നല്ല സന്ദേശങ്ങൾ നൽകുന്നതായി (പറയപ്പെടുന്ന) സിനിമകൾ ചൂണ്ടിക്കാണിച്ച് സിനിമകളെ ന്യായീകരിക്കുന്ന അവസ്‌ഥയുമുണ്ട്. വിവാഹത്തിനു മുമ്പ് ഉറപ്പായും കാണേണ്ടതായി ഒരു സിനിമയെ പരിചയപ്പെടുത്തിയ ഒരു കൂട്ടുകാരൻ ലേഖകനുണ്ടായിരുന്നു ( അവനുള്ള പണി കൊടുത്തിട്ടുണ്ട് ). മറ്റൊരു വിദ്യാർത്ഥി തന്റെ ഏറ്റവും വലിയ ആഗ്രഹമായി പറഞ്ഞത് പ്രണയിച്ച് വിവാഹം കഴിക്കുക എന്നതാണ്. ഓരോ വ്യക്തിക്കും പൂർണരൂപത്തിൽ അനുയോജ്യയായ ഒരു ഇണയുണ്ട് എന്നാണ് യുവാക്കളുടെ ധാരണ. എന്നാൽ ഒരു വ്യക്തിയും പൂർണനല്ലെന്നും തനിക്കോ തന്റെ ഇണക്കോ ഒരിക്കലും പൂർണത കൈവരിക്കാനാവില്ല എന്നുമുള്ള ജീവിതസത്യം വിസ്മരിക്കപ്പെടുന്നു. സ്നേഹിക്കുന്നവളെ വിവാഹം കഴിക്കുന്നതിനെക്കാൾ പ്രധാനമാണ് വിവാഹം കഴിച്ചവളെ സ്നേഹിക്കുക എന്നത്. പക്ഷെ, ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത് വിവാഹത്തിനു മുൻപേ ക്രിക്കറ്റിലേതു പോലെ LBW ആയി ഔട്ടാവാനാണ് - Love Before Wedding.

ഇങ്ങനെ, ഒരു നൂറ് കാര്യങ്ങൾക്ക് മതം തടസ്സമാണ്. ഇനി മതനിയമങ്ങളെ മറികടന്ന് ഇവയൊക്കെ ചെയ്താൽ തന്നെ മനസ്സാക്ഷിക്കുത്ത് അനുഭവിക്കേണ്ടിവരും. പരലോകവും ശിക്ഷയുമൊക്കെ പറഞ്ഞ് ഉസ്താദുമാർ ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തുകടക്കാനുള്ള ഏറ്റവും വലിയ എളുപ്പവഴിയാണ് നിരീശ്വരവാദം. മതത്തെ തള്ളുന്നതോടെ താൽക്കാലികമായി ഒരു മനസ്സമാധാനം. ദൈവമില്ലെങ്കിൽ തനിക്ക് തോന്നുന്നതൊക്കെ ചെയ്യാമല്ലോ, ശിക്ഷിക്കാൻ ആരുമില്ല (രക്ഷിക്കാനും അരുമില്ലാതാകുന്നു എന്നത് തൽക്കാലം മനസ്സിൽ വരുന്നില്ല) പക്ഷെ, മതത്തെ തള്ളുന്നതിനാണ് ഏറ്റവും വലിയ ശിക്ഷ എന്ന് ഈ എക്സ്-മതവിശ്വാസികൾ ചിന്തിക്കുന്നുമില്ല. അതായത് മതനിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾ ഭയന്ന് മതത്തിന് പുറത്തു പോകുന്നു ; എന്നാൽ മതനിരാസമാണ് മതത്തിലെ ഏറ്റവും വലിയ പാപം എന്നത് മറക്കുകയും ചെയ്യുന്നു. ഒരിക്കൽ പുറത്തുപോയാൽ പിന്നെ ഒരു സ്വാതന്ത്ര്യമൊക്കെ അനുഭവിക്കുന്നതായി തോന്നും എന്നത് വാസ്തവമാണ്. അടുത്തപടി, മറ്റുള്ളവർ ചോദിക്കുമ്പോൾ മറുപടി പറയാൻ തന്റെ മതനിരാസത്തിനും നിരീശ്വരവാദത്തിനും 'തെളിവുകൾ' കണ്ടെത്തുകയും അവ കണ്ടിടത്തൊക്കെ ബുദ്ധിജീവി ചമഞ്ഞ് വച്ചുകാച്ചുകയും ചെയ്യുക എന്നതാണ്.

ഇനി മറ്റൊരു വിഭാഗം - നിരീശ്വരവാദത്തെ യാദൃശ്ചികമായി പരിചയപ്പെടുകയും പിന്നീട് അതിന്റെ താൽക്കാലിക മാനസിക സുഖങ്ങളും തെറ്റായ സുരക്ഷിതത്വബോധവും മനസ്സിൽ കണ്ട് നിരീശ്വരവാദത്തിലേക്ക് മതംമാറുകയും ചെയ്യുന്നവരാണ്. ലേഖകന്റെ അഭിപ്രായത്തിൽ നാസ്തികരായി മാറുന്ന മുസ്‌ലിംയുവാക്കളിൽ ബഹുഭൂരിഭാഗവും ഇപ്രകാരം ഭയം കാരണം 'മനംമാറ്റം' സംഭവിക്കുന്നവരാണ്. (മതത്തിന്റെ തെറ്റായ ഉപയോഗം കണ്ട് മനംമടുക്കുകയോ അനാചാരങ്ങൾ കണ്ട് സഹികെടുകയോ ചെയ്ത് നാസ്തികരാകുന്നവർ ഇതരമതങ്ങളിലാണ് കൂടുതൽ) തെളിവുകൾ കണ്ടോ ചിന്തിച്ചോ നാസ്തികരാവുകയല്ല, നാസ്തികരായ ശേഷം ന്യായീകരണത്തിന് തെളിവന്വേഷിക്കുകയാണ് ഇവരുടെ പരിപാടി. പലരും നാസ്തിക സംഘടനകളിലൊന്നും അംഗങ്ങളായില്ലെങ്കിലും മനസ്സിൽ നിരീശ്വരവാദം കുറഞ്ഞും കൂടിയുമൊക്കെ താൽക്കാലിക സുഖം അന്വേഷിക്കുന്നവരാണ്. എന്നല്ല, പൂർണാർത്ഥത്തിൽ നാസ്തികരായി അതിന്റെ പ്രചാരകരായവരെക്കാൾ കൂടുതൽ മനസ്സിൽ ഇടയ്ക്കിടെ നിരീശ്വരവാദം കടന്നുവരുന്ന ദുർബലമനസ്ക്കരെക്കൂടെ ലക്ഷ്യം വച്ചാണ് ഈ ലേഖനം എഴുതപ്പെട്ടിട്ടുള്ളത്. അവരോട് പറയാനുള്ളത് - നിങ്ങളുടെ മനുഷ്യൻ എന്ന നിലയിലുള്ള കർത്തവ്യമാണ് മതനിയമങ്ങൾ മുമ്പോട്ടുവയ്ക്കുന്നത്. അതിൽ നിന്ന് താൽക്കാലികമായി കപടസുരക്ഷിതത്വം തോന്നുക എന്നതല്ലാതെ നിരീശ്വരവിശ്വാസം കൊണ്ട് യാതൊരു പ്രയോജനവുമില്ല. മാത്രമല്ല, മുൻപത്തെക്കാൾ ഗുരുതരമായ പാപത്തിൽ നിങ്ങൾ ആപതിക്കുകയും ചെയ്യും. നിരീശ്വരചിന്താഗതി കൊണ്ട് സ്വാതന്ത്ര്യം തോന്നും എന്നത് ശരിയാണ്. പക്ഷെ, അതു കൊണ്ട് ഉള്ള ദൈവം ഇല്ലാതാകാൻ പോകുന്നില്ല. മതസത്യങ്ങൾ അപ്രത്യക്ഷമാവുകയുമില്ല. താൽക്കാലിക സുരക്ഷിതത്വമൊക്കെ തോന്നിയ ശേഷം യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ - ദൈവസന്നിധിയിലെത്തുമ്പോൾ - വിരൽ കടിച്ചിട്ട് കാര്യമില്ല.

തുടരും......

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...