Showing posts with label തബ്‌ലീഗുംമുജാഹിദുംഎന്താണു വ്യത്യാസം. Show all posts
Showing posts with label തബ്‌ലീഗുംമുജാഹിദുംഎന്താണു വ്യത്യാസം. Show all posts

Tuesday, February 27, 2018

തബ്‌ലീഗുംമുജാഹിദുംഎന്താണു വ്യത്യാസം

മുജാഹിദുംമുജാഹിദും തബ്‌ലീഗും എന്താണു വ്യത്യാസം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തബ്‌ലീഗുകാരുടെ വികല ആദർശങ്ങൾ അനവധിയാണ്. വഹാബിസത്തേക്കാൾ അബദ്ധമേറിയ പിഴച്ച ആശയങ്ങളാണ് പലപ്പോഴും ഇക്കൂട്ടർ വെച്ച് പുലർത്തുന്നത്. ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഇസ്തിഗാസ ശിർക്ക്
അവർ എഴുതി: ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇവർ ചുമത്തുന്ന അപരാധത്തിന്റെ വലിപ്പം കാണുക. അദ്ദേഹം പറയുന്നതായി ഇവർ എഴുതി വിടുന്നു. ആരെങ്കിലും ആപത്ത് സമയത്ത് എന്നോട് ഇസ്തിഗാസ ചെയ്താൽ ആ വിപത്തിൽ നിന്നും നാം അവനൊരു തുറസ്സായ കവാടം തുറന്ന് കൊടുക്കും. ഒരു വലിയ വിഷമത്തിൽ എന്നെ വിളിച്ചാൽ അതിൽ നിന്നും അവനു ഞാൻ മുക്തി നൽകും. ഒരാവശ്യത്തിന് അല്ലാഹുവിലേക്ക് എന്നെ മുൻനിറുത്തി ഇടതേടിയാൽ ആ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കും… ഇവരുടെ വ്യക്തമായ വിശ്വാസമാണ് മുകളിലെ വരികളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. ഖുർആനും ഹദീസും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കരുതെന്നും ഇബാദത്തുകൾ അവനു മാത്രമേ അർപ്പിക്കാവൂ എന്നും വളരെ സുന്ദരമായി നമ്മെ പഠിപ്പിക്കുമ്പോൾ ഇതിന് കടക വിരുദ്ധമായ വിശ്വാസങ്ങൾ വെച്ച് പുലർത്തി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരാണ് അഹ്‌ലുസ്സുന്നത്തിന്റെ ആളുകളാണെന്ന് സ്വയം അഭിമാനിക്കുന്നത്…’ (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ: 153,154).
അല്ലാഹുവിന് മാത്രമേ ആരാധനയായ പ്രാർത്ഥന അർപ്പിക്കാവൂ, അവനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത്. സഹായാർത്ഥനയും ആരാധനയും കൂട്ടിക്കലർത്തി വിശ്വാസികളുടെ പ്രവൃർത്തികളിൽ ശിർക്ക് ഉണ്ടാക്കിയെടുക്കാനാണ് തബ്‌ലീഗുകാർ ഈ വരികളിൽ ശ്രമിച്ചുനോക്കുന്നത്.
ഇസ്തിഗാസ ഫലം ചെയ്യുമെന്നത് സുന്നികൾ നിർമിച്ച് ശൈഖ് തങ്ങളുടെ മേൽ ചേർത്തിപ്പറയുകയാണെന്നാണ് ഇതിലെ മറ്റൊരാരോപണം. എന്നാൽ മഹാനായ ഗൗസുൽ അഅ്‌ളമിന്റെ പ്രഖ്യാപനങ്ങളും കവിതകളും ഫുതൂഹുൽ ഗൈബിലും അതിന്റെ തക്മിലയിലും ഉൾകൊള്ളിച്ചിട്ടുണ്ട്. അവയിൽ വ്യക്തമായിത്തന്നെ ഇസ്തിഗാസയുടെ ഫലസിദ്ധി സമർത്ഥിച്ചതു കാണാം.
തവസ്സുലും ഖബർ സിയാറതും
‘മഹാൻമാരെ മധ്യവർത്തികളാക്കി പ്രാർത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക.  സുന്നി അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദർശം പഠിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണത് അവരുടെ മുഖ്യചർച്ചാ വിഷയമായത്? പുണ്യം തേടി മാഹാൻമാരുടെ ഖബർ സന്ദർശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ… മുസ്‌ലിംകൾക്ക് നമസ്‌കരിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനും ഹജ്ജ് കർമം അനുഷ്ഠിക്കാനും ഒരു ഖിബ്‌ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാൻ മറ്റു രണ്ടു മസ്ജിദുകളും.  എന്നാൽ ശിയാക്കൾക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവർ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്‌ലിംകൾ ഇത്തരം ശിയാ സമ്പ്രദായങ്ങളിൽ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീന ഫലമായിരുന്നു’ (പേ: 112).
ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്കുണ്ടോ? ഇല്ല. മഹാന്മാരെയും സൽകർമങ്ങളെയും തവസ്സുലാക്കുന്നത് പ്രാർത്ഥനയുടെ സ്വീകാര്യതക്ക് കാരണമാണെന്നും അതൊരു പുണ്യകർമമാണെന്നുമാണ് സുന്നീ വിശ്വാസം. തവസ്സുലാക്കാതെ പ്രാർത്ഥിക്കാനേ പാടില്ല എന്ന് സുന്നികളിൽ ആരും വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ഇതൊക്കെ നിഷിദ്ധമാക്കിയെടുക്കേണ്ടേ? തവസ്സുലിനെയും ഖബർ സിയാറത്തിനെയും തബ്‌ലീഗുകാർ ശീഈ വൽകരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. മാത്രമല്ല, ഈ പുണ്യ കർമങ്ങളെ ശിർക്ക് ആരോപിക്കാനും ഈ വിഭാഗം ധാർഷ്ട്യം കാണിക്കുന്നു. പ്രസ്തുത പുസ്തകത്തിൽനിന്നു വായിക്കുക:
‘അല്ലാഹുവിന്റെ അടുത്ത ദാസന്മാർക്ക് അല്ലാഹുവിന്റെ സ്ഥാനം കൊടുക്കുകയും ആവശ്യങ്ങൾ അവരോട് ചോദിക്കുകയും കഷ്ടപ്പാടുകൾ ദൂരീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന സമ്പ്രദായം. അങ്ങിനെ അവരെ തൃപ്തിപ്പെടുത്താൻ അവരുടെ ഖബറുകളിൽ സുജൂദും അവർക്ക് വേണ്ടിയുള്ള നേർച്ചവഴിപാടുകളും അനുസ്യൂതം തുടരുന്നു. ദീനീവിജ്ഞാന പാഠങ്ങൾ പൂർണമായും ലഭിക്കാതിരുന്ന ഒരു സമുദായം മഹാന്മാരോടുള്ള സ്‌നേഹത്തെ ആരാധനയായി പ്രകടിപ്പിച്ചു തുടങ്ങി. അവസാനം ഇത് പച്ചയായ ശിർക്കിൽ കൊണ്ടെത്തിച്ചു’ (പേ: 143).
മഹത്തുക്കളുടെ  ഖബറിങ്കൽ നിസ്‌കാരം, സുജൂദ്, ത്വവാഫ് പോലോത്ത കർമങ്ങൾ അനുവദനീയമല്ല. അത്‌കൊണ്ട് മഹത്തുക്കളുടെ ഖബറിങ്കൽ നടത്തപ്പെടുന്ന സകലകർമങ്ങളും തെറ്റാണെന്ന കണ്ടുപിടുത്തം മഹാ അസംബന്ധമാണ്. മഹാൻമാരെ തവസ്സുലാക്കുന്നതും അവരോട് സഹായം തേടുന്നതും മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും എല്ലാം ശിർക്കിലേക്ക് ചേർത്തെഴുതിയത് നദ്‌വത്തുകാരനോ ജമാഅത്തുകാരനോ അല്ല. സമൂഹത്തിന്റെ അംഗീകാരം നേടുന്നതിന് വേണ്ടി സിദ്ധ വേഷം സ്വീകരിച്ച് പാമരൻമാരെ ആത്മീയതയുടെ സത്യപാതയിൽനിന്നും അടർത്തിമാറ്റാൻ കോലംകെട്ടിയ തബ്‌ലീഗുകാരാണെന്ന് സമുദായത്തിന് തിരിച്ചറിവുണ്ട്. ഖബറിന് സുജൂദ് ചെയ്യുന്നതുൾപ്പടെയുള്ള ദുരാചാരങ്ങൾ വർജ്ജിക്കേണ്ടതാണ്. അതിൽ ആർക്കും സംശയമില്ല. പണ്ഡിതർ നേതൃത്വം നൽകുന്ന മഖ്ബറകളിലൊന്നും ഇവ നടക്കാറില്ലതാനും.
തിരുനബി(സ്വ)യെ അവഹേളിക്കുന്നവർ
എന്നാൽ ഇങ്ങനെയൊക്കെ തൗഹീദ് നാട്യം പ്രകടിപ്പിക്കുന്ന തബ്‌ലീഗുകാർക്ക് നബി(സ്വ)യെ അവഹേളിക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നത് ശ്രദ്ധേയമാണ്. പറഞ്ഞവ തെറ്റായി എന്ന് സമ്മതിക്കുന്നതിന് പകരം വ്യാഖ്യാനിച്ച് വീണ്ടും അവർ അവഹേളിക്കും. അവർ പറയുന്നത് കാണുക: ഏത് വ്യക്തിക്കും-എത്രവലിയ മനുഷ്യനായാലും ഏറ്റവും അടുപ്പമുള്ള മലക്കായാലും-അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലേക്ക് ചേർത്തുമ്പോൾ ചെരുപ്പ് കുത്തിയേക്കാൾ നിന്ദ്യമാണെന്ന് നീ ഉറപ്പിക്കുക (തഖ്‌വിയതുൽ ഈമാൻ പേ.23). ഇതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവി അല്ലാഹുവിന്റെ വലിയ്യും പ്രസ്തുത ഗ്രന്ഥം പഠിക്കലും പഠിപ്പിക്കലുമാണ് ഇസ്‌ലാം എന്നുമാണ് തബ്‌ലീഗുകാർ വിശ്വസിക്കുന്നത്.
തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇൽയാസ് തിരുനബി (സ്വ)യെ അവഹേളിക്കുന്നത് നമുക്കിങ്ങനെ വായിക്കാം:
പാപസുരക്ഷിതരും അല്ലാഹുവിൽ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കൾ.  എങ്കിലും ഈ പ്രബോധന വേളയിൽ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങൾ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളിൽ പതിക്കും. ഏകാന്തമായ ദൈവസ്മരണയിലൂടെയും ആരാധനയിലൂടെയുമാണ് അവർ ആ പൊടിപടലങ്ങൾ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്‌ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങൾ കണ്ടുമുട്ടുന്നവരുടെ  മ്ലേച്ഛതകൾ പ്രതിഫലിക്കുമെന്നതിനാൽ ആരാധനയിൽ മുഴുകേണ്ടതാണ് (മൽഫൂളാത്ത് പേജ് 90).
എന്തൊരു വിരോധാഭാസമാണ് ഈ പറയുന്നത്. അമ്പിയാക്കൾ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകൾ അവരുടെ ഹൃദയങ്ങളിൽ പതിക്കുകമൂലം അവ ശുദ്ധരല്ലാതെയാവുന്നു. പ്രവാചകന്മാരുടെ മഹത്ത്വം ഇകഴ്ത്തലല്ലാതെ മറ്റെന്താണ് ഇതിന്റെ താൽപര്യം?
അറിവ് കൂടുതൽ പിശാചിന്!
ഖലീൽ അഹ്മദ് അമ്പേട്ടവി പറയുന്നത് കാണുക: ചുരുക്കത്തിൽ, പിശാചിന്റെയും മലക്കുൽ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂൽ(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിർക്കല്ലെങ്കിൽ പിന്നെന്താണത്? ശൈത്വാനിനും മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി  നബി(സ്വ)ക്ക് വിശാലജ്ഞാനമുണ്ടെന്ന ശിർക്ക് സ്ഥാപിക്കാൻ പറ്റുന്ന ഏതു തെളിവാണുള്ളത്? (ബറാഹീനേ ഖാത്വിഅ, പേ.55). തബ്‌ലീഗുകാർക്ക് പിശാചിനോട് എന്താണിത്ര സ്‌നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് പറയുമ്പോൾ ശിർക്കും ഇബ്‌ലീസിനാണെങ്കിൽ തൗഹീദും. ഇതാണ് തബ്‌ലീഗുകാരുടെ വലിയൊരു കണ്ടെത്തൽ!
അത്തഹിയ്യാത്തും നബി(സ്വ)യുടെ കേൾവിയും
പ്രവാചക പ്രേമികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നബി(സ്വ)യെ വിളിച്ച് സലാം ചൊല്ലുമ്പോൾ തിരുദൂതരോടുള്ള അമർഷവുമായി കഴിയുന്ന തബ്‌ലീഗ് സ്ഥാപകൻ എഴുതിയത് കാണുക: അത്തഹിയ്യാത്തിൽ അദൃശ്യജ്ഞാനം കൊണ്ട് നബി(സ്വ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സം? അതും ശിർക്കാകും (ബറാഹീനേ ഖാത്വിഅ പേ.28). റസൂലുല്ലാഹി(സ്വ) ഉമ്മത്തിന്റെ പ്രവർത്തനങ്ങൾ അറിയുമെന്നും സലാം പറയുന്നത് കേൾക്കുമെന്നും അത് മടക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നിട്ടും തബ്‌ലീഗുകാർക്ക് ഇത് ശിർക്കാവുന്നു.
നബിദിനാഘോഷം
വിശുദ്ധ റബീഇന്റെ പൊന്നമ്പിളി വാനിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളിൽ സന്തോഷത്തിന്റെ തളിരിലകൾ പൊട്ടിമുളക്കുകയായി. പക്ഷേ; പ്രവാചക സ്‌നേഹം ഹൃദയാന്തരങ്ങളിൽ ഇല്ലാത്തവരുടെ ഈർഷ്യത ശ്രദ്ധിക്കൂ: റബീഉൽ അവ്വലിൽ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സിൽ നബി(സ്വ)യുടെ ജന്മം പരാമർശിക്കപ്പെടുമ്പോൾ അവിടത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നിൽക്കുക. റബീഉൽ ആഖിർ പതിനൊന്ന് (ഗൗസുൽ അഅ്‌ളമിന്റെ ആണ്ട്) ആഘോഷിക്കുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ് (തഖ്‌വിയതുൽ ഈമാൻ പേ.92). സ്വാലിഹീങ്ങളായ സലഫുകളിലാരും പരിചയപ്പെടുത്തിയിട്ടില്ലാത്ത തിന്മയാണ് ഈ നബിദിനാഘോഷം (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ.246).  ലോകപണ്ഡിതർ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവർക്ക് തിന്മയും ദീനീവിരുദ്ധവും.
മൗലിദ് വിരോധം
മൗലിദുകളെ വിമർശിക്കുന്നവരാണ് തബ്‌ലീഗുകാർ. അതിൽകെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് അത്തരം വിമർശനങ്ങളെന്ന് ചിലർ വിശദീകരിക്കാറുണ്ട്. എന്നാൽ ഇക്കാര്യം റശീദ് അഹ്മദ് ഗംഗോഹിയോട് ചോദിക്കുന്നത് കാണുക: ‘ചോദ്യം: മൗലിദിന്നിടയിൽ നിൽക്കാതെ സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം വായിച്ച്‌കൊണ്ടുള്ള മൗലിദിൽ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെടൽ വിരോധിക്കപ്പെട്ടതാണ് (ഫതാവാ റശീദിയ്യ പേ.130).
മറ്റൊരു ഫത്‌വ കാണുക: കെട്ട്കഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സിൽ പങ്കെടുക്കൽ പലകാരണങ്ങളാൽ അനുവദനീയമല്ല (ഫതാവാ റശീദിയ്യ പേ.131). തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവർക്ക് പരമപുച്ഛം. ഇതിനെന്ത് ന്യായീകരണമാണ് മൗലാനമാർക്ക് നൽകാനുള്ളതാവോ?
നബി(സ്വ)യെ ഓർക്കൽ
തിരുനബി(സ്വ)യോടുള്ള തബ്‌ലീഗുകാരുടെ അമർഷം അതിശക്തമായിത്തന്നെ വരച്ചുകാണിക്കുകയാണ് ഇസ്മാഈൽ ദഹ്‌ലവി. അദ്ദേഹം പറയുന്നത് നോക്കൂ: ‘ശൈഖിനെയോ മഹത്തുക്കളെയോ നിസ്‌കാരത്തിൽ ഓർക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ്-നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കിൽ പോലും-കഴുതയെയോ കാളയെയോ ഓർക്കുന്നത് ഇതിനേക്കാൾ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓർക്കൽ ശിർക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും (സ്വിറാതുൽ മുസ്തഖീം പേ.97). ഇവരാണത്രെ നിസ്‌കരിപ്പിക്കുന്നവരും പ്രബോധകരും! ബിദ്അത്തിന്റെ യഥാർത്ഥ സ്വരൂപമാണ് ഈ മതം.
താജുസ്വലാത്ത് മാരക വിഷം
സ്വലാത്തുകൾ  ഇല്ലാതെയാക്കാനും ജനങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കാനും ഈ വിഭാഗം ആവത് ശ്രമിച്ചു. വളരെ പുണ്യമേറിയ താജുസ്വലാത്തിനെ മാരകവിഷവും ശിർക്കുമായി പരിചയപ്പെടുത്തുന്ന തബ്‌ലീഗ് ഫത്‌വ കാണുക:
‘ചോദ്യം: മതപണ്ഡിതരേ, സ്വലാതുത്താജിന്റെ ശ്രേഷ്ഠത, പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അതിലെ ചില പദങ്ങൾ, ഉദാഹരണമായി (ദാഫിഇൽ ബലാഇ വൽവബാഇ വൽഖഹ്തി വൽമറളി വൽഅലം) ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷാമം, രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂൽ(സ്വ)യെ വിശേഷിപ്പിച്ച് പറയുന്നുണ്ട്. അതു ചൊല്ലുന്നതും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കുന്നതും  പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിർക്കും ബിദ്അത്തുമാണോ?
ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകൾ തീർത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി(സ്വ)യുടെ വിവരണത്തിൽ നിന്നല്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല. നൂറിലേറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്വലാത്ത് രചിക്കപ്പെട്ടിട്ടുള്ളത്. എന്നിരിക്കെ ഹദീസിൽ വന്ന വചനങ്ങൾ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതിൽ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് പതിവാക്കൽ പിഴച്ചബിദ്അത്താണ്. ശിർക്കിന്റെ വാചകങ്ങളുള്ളതിനാൽ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴക്കാൻ സാധ്യതയുണ്ട്. അത്‌കൊണ്ട്  അതു ചൊല്ലൽ നിഷിദ്ധമാണ്.  കൂടാതെ സ്വലാതുത്താജ് പഠിപ്പിച്ചു കൊടുക്കൽ സാധാരണക്കാർക്കു മാരക വിഷം നൽകുന്നതുപോലെയാണ്. കാരണം അതുമൂലം നൂറു കണക്കിനാളുകൾ ശിർക്കിൽ അകപ്പെടുകയും അവരുടെ നാശത്തിന്റെ കാരണമായി അതു മാറുകയും ചെയ്യുന്നു (ഫതാവാ റശീദിയ്യ പേ 164).
പുണ്യനബി(സ്വ)യോട് പ്രിയമുള്ളവർ തിരുദർശനം ലക്ഷ്യം വെച്ചാണ് ഇത് പതിവാക്കാറുള്ളത്. പക്ഷേ, അതിനെയും വെട്ടിമാറ്റുകയാണ് തബ്‌ലീഗ് മൗലാനകൾ. ഇനിയും തബ്‌ലീഗിന്റെ കുഴപ്പം അന്വേഷിക്കേണ്ടതുണ്ടോ?
ബഹുദൈവ വിശ്വാസികൾ
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്‌ലീഗുകാർ വിശേഷിപ്പിച്ച ഇസ്മാഈൽ ദഹ്‌ലവി പറയുന്നു: ‘ഇന്ത്യയിലെ ബഹുദൈവാരാധകർ അവരുടെ ദേവൻമാരോട് വെച്ചുപുലർത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ… എന്നിവരോട് മുസ്‌ലിംകൾ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂർണമായും പിന്തുടർന്നു (രിസാലതുത്തൗഹീദ് പേ.51).
ദേവിദേവൻമാർക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. സമൂഹത്തെ ഇവ്വിധം അപഹസിക്കാൻ മറ്റു ബിദ്അത്തുകാരാരും തയ്യാറായിട്ടില്ല. എന്നിട്ടും ഇവരുടെ വേഷംകെട്ട് നാടകങ്ങളിൽ വഞ്ചിതരാവുകയോ?
തെറ്റായ ചില പ്രവണതകൾ
ഇസ്മാഈൽ ദഹ്‌ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങൾ ഇനിയും അനവധിയുണ്ട്. ചിലതുമാത്രം ഹ്രസ്വമായി പരിചയപ്പെടാം: നബിദിനമാഘോഷിക്കുക, തിരുജന്മം പരാമർശിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, റബീഉൽ അവ്വൽ പതിനൊന്ന് (മുഹ്‌യിദ്ദീൻ ശൈഖിന്റെ ആണ്ട്) ആചരിക്കുക, മൂന്ന്, പത്ത്, നാൽപത്, ആറുമാസം മുതലായവ കൊണ്ടാടുക, ദുരെയുള്ള ഖബ്‌റുകൾ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്‌വൃത്തർക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്‌യ കൊണ്ട്‌പോവുക, നേർച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തിൽ ഒഴിക്കുക, ജനങ്ങൾക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവർക്ക് വേണ്ടി കൊണ്ടുപോവുക തുടങ്ങി അനേകായിരം കാര്യങ്ങൾ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്‌വിയതുൽ ഈമാൻ പേ.92,93, രിസാലതുത്തൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാറശീദിയ്യ പേ.135, 146, 147, 228, 230, 244, 248).
തബ്‌ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്‌കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്‌ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ. ഇനിയും തബ്‌ലീഗുകാരുടെ മതിവിരുദ്ധ ആദർശങ്ങളെ തിരിച്ചറിയാതെ പോകരുത്. ആത്മീയതയുടെ കപട വേഷമണിഞ്ഞ് വിശ്വാസ ജീർണത സൃഷ്ടിക്കുന്ന ഈ പുത്തൻ പ്രസ്ഥാനത്തെ ബഹുദൂരം അകറ്റി നിർത്തുകയും വിചാരണ ചെയ്യുകയും വേണം. അത് നമ്മുടെ മതപരമായ ബാധ്യതയാണെന്നു തിരിച്ചറിഞ്ഞേ പറ്റൂ. ഇനി പറയൂ; തബ്‌ലീഗിന് എന്തു കുഴപ്പമാണ് കുറവുള്ളത്?

 ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉലപ്പെടുത്തുക.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...