Showing posts with label സൈനുദ്ധീൻ വലിالشيخ زي الدين الرملي. Show all posts
Showing posts with label സൈനുദ്ധീൻ വലിالشيخ زي الدين الرملي. Show all posts

Wednesday, April 15, 2020

സൈനുദ്ധീൻ വലിالشيخ زي الدين الرملي

വഴി വിളക്കുകൾ.10
➖➖➖➖➖➖➖

ശൈഖുൽ മശായിഖ്  മണലിലെ മൂപ്പര്     
🥉🌹🥉🌹🥉🌹🥉🌹🥉
P. S.K.Moidu Baqavi മാടവന
  
       പെരുമ്പടപ്പിലെ നൂണകടവിൽ നിന്നും കണ്ണൂരിലെ പാലത്തുംകരയിലേക്കൊരു യാത്ര . പന്തൽ പോലെ പടർന്ന് നിൽക്കുന്ന കണ്ടൽ വനങ്ങളിലൂടെ പുഴയുടെ ഭംഗി കൺനിറയെ കണ്ട് , മണൽ തിട്ടയിൽ ശയിക്കുന്ന സഞ്ചാരിപക്ഷികളുടെ കാഴ്ചകൾ കണ്ടൊരു തോണിയാത്ര . സതീർത്ഥ്യരും എന്നാൽ ഗുരു ശിഷ്യരുമായ മൂന്ന് വിജ്ഞാന മുത്തുകൾ . അക്ഷരകൂട്ടുകളിലെ പിടികിട്ടാ പൊരുളുകൾ മുടിനാരിഴകീറി ചർച്ച ചെയ്ത യാത്ര . കായലിന്റെ ഇരു കരകളിലും ഇടതൂർന്ന് നിൽക്കുന്ന വാഴത്തോപ്പുകൾ . താമര കുളങ്ങൾ , ജനസാന്ത്രമായ ഗ്രാമങ്ങൾ . തെക്കൻ മലബാറിന്റെ കവല വിട്ട് വടക്കേ മലബാറിന്റെ മണം പിടിച്ചു തുടങ്ങി . തോണിക്കുള്ളിൽ തണുത്ത കാറ്റടിച്ചു വീശുന്നതിനിടെ മണലിൽ മൂപ്പര് സംസാരം എടുത്തിട്ടു . " അല്ല ; ചിയാമു മുസ്ലിയാരെ! നമ്മൾ മൂവരും പാലത്തുംകരയിലെ മൂലയിൽ റമളാൻ ശൈഖിനെ കാണാൻ പോവുകയല്ലേ , അവിടെ ചെന്നാൽ നമുക്ക് എന്ത് വിരുന്നാണ് കിട്ടേണ്ടത് ? " . " എനിക്ക് നെല്ല് കുത്തരിയുടെ ചോറും ചക്കകൂട്ടാനും " . ചിയാം മുസ്ലിയാർ എന്ന എരമംഗലം വലിയ ഹിശാം മുസ്ലിയാർ പറഞ്ഞു . അപ്പോൾ രണ്ടാമനായ പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്ലിയാർ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും " . അവസാനം കഥാനായകനും ഇരുവരുടെയും ഉസ്താദുമായ സൈനുദ്ദീൻ റംലി എന്ന മണലിൽ മൂപ്പര് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പത്തിരിയും കോഴിക്കറിയും വേണം " .   
        
ജലപാതയിലെ കയറ്റിറക്കങ്ങൾ തരണം ചെയ്ത് മന്ദം മന്ദം അവർ റമളാൻ ശൈഖിന്റെ ചാരത്തണഞ്ഞു . ആതിഥേയ മര്യാദകൾ കഴിഞ്ഞ് ഭക്ഷണത്തിന് ക്ഷണിച്ചു . അത്ഭുതം! , അത്യാത്ഭുതം!!. മൂവരുടെയും ആഗ്രഹ ഭക്ഷണങ്ങൾ മൂന്ന് വിധത്തിലായി ഉണ്ടാക്കി വിളമ്പിയിരിക്കുന്നു . മൂവരും ഇടിവെട്ടേറ്റത് പോലെ നിന്നു പോയി . പൂർണമായും തോറ്റ് പോയതായി തോന്നി . 

ഭക്ഷണം വായിൽ വെക്കുമ്പോൾ ശൈഖുനാ റംലി ഓർമ്മകളുടെ വളപ്പൊട്ടുകൾ മനസ്സിന്റെ ചെപ്പിലാക്കി കുലുക്കുകയായിരുന്നു . മൂലയിൽ റമളാൻ എന്ന സാധാരണ മനുഷ്യനെ ഉൽകാഴ്ചയുള്ള ഈ ഉന്നത പതവിയിലേക്കെത്തിച്ച കണ്ണികൾ , ശൈഖുമാർ , ഒരു മിന്നൽ പിണർ പോലെ മനസ്സിൽ ഓളം വെട്ടി . നൂഞ്ഞേരി കുഞ്ഞുമുഹമ്മദ് സൂഫി എന്ന ശൈഖിലേക്കെത്തുന്ന ആ സംഭവം റംലിയുടെ മനം കുളിരണിയിച്ചിരിക്കുന്നു . നാട്ടിലെ പഠനങ്ങൾ കഴിഞ്ഞ് ഹജ്ജിന് പുറപ്പെട്ട നൂഞ്ഞേരി ശൈഖ് നഖ്ശബന്ദി ത്വരീഖത്തിന്റെ അക്കാലത്തെ ശൈഖായിരുന്ന യഹ്‌യാ ദാഗിസ്ഥാനിയുമായി ബന്ധപ്പെട്ടു . ആത്മീയതയുടെ രാജപാതയിൽ ശൈഖുമായി പന്ത്രണ്ട് വർഷം താമസിച്ചു . ഒരു നാൾ ശൈഖ് തന്റെ ശിഷ്യരുടെ മുന്നിൽ ഒരാവശ്യം സമർപ്പിച്ചു . " നാല്പത് ദിവസം സുബ്ഹിയുടെ മുമ്പേ തന്നെ എനിക്ക് വെള്ളം ചൂടാക്കി തരണം , ആരാണ് തയ്യാർ ? " . നൂഞ്ഞേരി കുഞ്ഞഹമ്മദ് സൂഫി ഒരു മടിയും കൂടാതെ സന്നദ്ധനായി . ചാരിദാർത്ഥ്യത്തോടെ സേവനം തുടർന്നു . ഉഷ്ണ ശൈത്യ വിത്യാസമില്ലാതെ ഒരു വീഴ്ചയും കൂടാതെ മുപ്പത്തിഒമ്പത് ദിവസം തുടർന്നു . നാൽപതാം ദിവസം എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയി . കൃത്യ സമയത്ത് തന്നെ വെള്ളം ചൂടാക്കാൻ കഴിഞ്ഞില്ല . ഭയക്രാന്തനായി അദ്ദേഹം മുറ്റത്തേക്ക് ഓടിയിറങ്ങി . കിണറിനരികിൽ ചെന്ന് വെള്ളം കോരാൻ ബക്കറ്റ് താഴ്ത്തി . മഞ്ഞിന്റെ മറ ഉരുകി തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു . കപ്പി കരഞ്ഞ് വെള്ളം വലിച്ചു കയറ്റി . വെള്ളം അസാധാരണമായി തിളപ്പിച്ച ചൂട് . ചൂടാക്കേണ്ടി വന്നില്ല . ശൈഖ് യഹ്‌യാക്ക് കൊണ്ടുകൊടുത്തു . 
അതൊരു ' രിയാള' യായിരുന്നു . ശൈഖ് അതീവ സന്തുഷ്ടനായി . കോരിതരിപ്പിന്റെ കുത്തൊഴുക്കിലേക്ക് ഇരുവരും നീങ്ങി . നഖ്ശബന്ദി ത്വരീഖത്തിന്റെ ' ഖിർഖ ' നൽകി ശിഷ്യനെ ആദരിച്ചു . നാട്ടിലേക്ക് പോരാനുള്ള സമ്മതവും ശൈഖ് നൽകി . ആത്മീയ ചികിത്സയുടെ മലബാറിലെ കണ്ണിയായി ശൈഖിനെ വിടുമ്പോൾ ആ മഹാൻ ഒന്നു കൂടി പറഞ്ഞു : " ഞാൻ ഒരു ചികിത്സാ മുറ നിന്നെ ഏല്പിക്കാം . അത് നീ നാട്ടിൽ എത്തുമ്പോൾ ആദ്യം കാണുന്ന വ്യക്തിക്ക് കൈമാറണം " . അദ്ദേഹം ഒന്ന് നിശ്ചസിച്ചു . തല കുലുക്കി സന്തോഷത്തോടെ ഏറ്റെടുത്തു . 

നൂഞ്ഞേരി ശൈഖ് നാട്ടിലെ പാലത്തുംകരയിലെത്തി . തെങ്ങും കമുങ്ങും വരിവരിയായി നിൽക്കുന്ന പാടവരമ്പിനോട് ചേർന്ന് നടക്കുമ്പോൾ വിശാലമായ പാടത്ത് ആദ്യം കണ്ടത് മൂലയിൽ റമളാൻ എന്ന മനുഷ്യനെയായിരുന്നു . കുശലാന്വേഷണങ്ങൾ കഴിഞ്ഞ് ശൈഖ് പിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ റമളാൻ ചോദിച്ചു : " അല്ല ;! എനിക്ക് തരാൻ മക്കയിൽ നിന്നേല്പിച്ച അമാനത്ത് എവിടെ ? മറന്നുവോ..? " . ചോദ്യം നൂഞ്ഞേരി ശൈഖിന്റെ അകതാരിൽ ഏല്പിക്കേണ്ട വ്യക്തിയെ ഉറപ്പ് വരുത്തി . ഉടമ്പടി കൈമാറ്റം സുഖകരമായി നടന്നു . കാലം വരച്ചു വെച്ച ചിത്രം പോലെ ശൈഖ് യഹ്‌യാ ദാഗിസ്ഥാനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയായിരുന്നു . റമളാൻ  ശൈഖായി വളർന്നു . അദ്ദേഹത്തിന്റെ ഭവനം ലക്ഷ്യമാക്കി ആയിരങ്ങൾ ഒഴുകി . ആത്മീയതയുടെ ലോകത്ത് ഇത് പുത്തരിയല്ല . റമളാൻ ശൈഖിലൂടെ തന്റെ ഗുരുക്കന്മാർ അറിയപ്പെട്ടു . 
നഖ്ശബന്ദി സരണിയുടെ ദ്വീപം മലബാറിൽ കൊളുത്തിയ ഉത്കൃഷ്ട വ്യക്തിയാണ് ശൈഖ് കുഞ്ഞഹമ്മദ് സൂഫി. 

ഭക്ഷണ ശേഷം റമളാൻ ശൈഖ് ആഗതരായ അതിഥികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകി . ഒരു പച്ച ഷാൾ കൊണ്ട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ തലയിൽ വെച്ചിട്ട് പറഞ്ഞു : " ഈ മകൻ എവിടെയിരുന്നാലും വലിയ ബർകത്തുണ്ടാകും " . അദ്ദേഹമാണ് വിഷചികിത്സക്ക് പേര് പെറ്റ പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ . അടുത്തത് ഹിശാം മുസ്ലിയാരുടെ ഊഴമാണ് .കുഞ്ഞഹമ്മദ് മുസ്ല്യാരുടെ ശിരസ്സിൽ ഇട്ടിരുന്ന ഷാൾ തിരികെ വാങ്ങി  ധാരാളം സ്വലാത്ത് ചൊല്ലാറുള്ള ഹിഷാം മുസ്ല്യാരെ ഷാൾ കൊണ്ട് പുതപ്പിച്ചിട്ട് പറഞ്ഞതിങ്ങനെ : " ഇത് നിങ്ങളെ പുതപ്പിച്ച് നിങ്ങൾക്ക് തരാൻ റസൂലുള്ള പറഞ്ഞ ആദരവാണ് " . നിങ്ങൾ കയ്യിൽ വെച്ചോളൂ .

രണ്ടും കഴിഞ്ഞപ്പോൾ സൈനുദ്ദീൻ റംലി (റ) ചോദിച്ചു : " അല്ല ; എനിക്ക് അതൊന്നുമില്ലേ ? " . വിനയം കൊണ്ട് ശിരസ്സ് കുനിച്ച അദ്ദേഹത്തിന്റെ ശിരസ്സിൽ തടവി റമളാനാ ശൈഖ് പറഞ്ഞത് തങ്കത്തിൽ കൊത്തിയ വാക്കുകളാണ് . " നിങ്ങൾക്ക് ഞനല്ല താരേണ്ടത് , നിങ്ങൾ എനിക്ക് തരാൻ അർഹതപ്പെട്ട ആളാണ് " . 

കാലം കാതോർത്ത മുത്ത് മൊഴി . അർഹതക്കുള്ള അംഗീകാരം .

 ഈ വെള്ളി വെളിച്ചം മക്കയിൽ നിന്ന് കൊണ്ട് വന്ന നൂഞ്ഞേരി ശൈഖിൽ നിന്ന് നേരിട്ട് മുരീദായ മഹാനാണ് മണലിൽ മൂപ്പരും തന്റെ സതീർത്ഥനായ  താനൂർ അബ്ദുറഹ്മാൻ ശൈഖും . താനൂർ ശൈഖ് ആത്മജ്ഞാനത്തിന്റെ വഴികൾ വിശദീകരിക്കുന്ന ഒരു ചെറു ഗ്രന്ഥം രചിച്ചിട്ടുണ്ട് . " അൽ ഇഫാളത്തുൽ ഖുദ്സിയ്യ " . അതിൽ നഖ്ശബന്ദി ത്വരീഖത്തിന്റെ മുരടും ചില്ലയും പൂത്തുലഞ്ഞ സരണികൾ വിശദീകരിക്കുന്നുണ്ട് . പ്രശസ്ത സരണിയുടെ വലിയ ശൈഖുമാരായ ബഹാഉദ്ദീൻ നഖ്ശബന്ദി (റ) , ശൈഖ് കുലാൽ (റ) , ഉബൈദുല്ലാഹിൽ അഹ്‌റാർ (റ) , മുഹമ്മദ് ബാബാ സുമാസി (റ) തുടങ്ങിയ മഹാന്മാക്കൾ ബുഖാറയിൽ അന്ത്യവിശ്രമം കൊള്ളുന്നു . 

ഉസ്‌ബിക്കിസ്ഥാൻ യാത്രയിൽ അവിടെ പല തവണ സിയാറത്ത് ചെയ്യാൻ ഈ വിനീതന് സൗഭാഗ്യമുണ്ടായത് അനുസ്മരിക്കുന്നു . 

കേരള ജനതയിൽ ജാതി മത വിത്യാസമില്ലാതെ സകലജനങ്ങളും പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ സന്ദർശനത്തിനെത്താറുണ്ട്‌ . അവിടെ അന്തിയുറങ്ങുന്ന കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കറാമത്തിന്റെ ജലം പാനം ചെയ്യാത്തവരുണ്ടാകില്ല . വിഷചികിത്സയുടെ ഔഷധമായി അത് നാട് നീളെ കൊണ്ട് പോകുന്നു . എന്നാൽ അദ്ദേഹത്തെ പഠിപ്പിച്ചു വളർത്തി ആത്മീയ വിഹായസ്സിലേക്കുയർത്തിയ അവരുടെ ഗുരുവര്യനാണ് ശൈഖ് സൈനുദ്ദീൻ റംലി .പുത്തൻപള്ളിയുടെകുറച്ചപ്പുറത്ത് നൂണകടവിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത് .

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്ത് കക്കാട് ജനിച്ചു വളർന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ (1269-1332 ഹി:) ഉപരിപഠ നാർത്ഥം പൊന്നാനി ദർസിലെത്തി ചേർന്നു . അറബി സാഹിത്യത്തിലെ ഉന്നത കിത്താബായ തൽഖീ സുൽ മിഫ്താഹ്تلخيص المفتاح ഓതണമെന്ന ആഗ്രഹം വെളിപ്പെടുത്തി.ഗുരു മഖ്ദൂം കുടുംബത്തിലെ പണ്ഡിത കേസരിയും മലയാള നാട്ടിലെ ഇബ്നുഖല്ലിക്കാൻ എന്ന ഖ്യാതി നേടിയവരുമായ ശൈഖ് സൈനുദ്ദീൻ ആഖിർ (1225-1305 ഹി:) ആയിരുന്നു. 

 നവവിദ്യാർത്ഥിയിൽ ആത്മീയ സൂക്ഷ്മ ജീവിതത്തിന്റെ ചന്ത്ര പൊട്ടുകൾ ദർശിച്ച മഖ്ദൂം പറഞ്ഞു : " മോനേ , നീ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് മണലിൽ സൈനുദ്ദീൻ മുസ്ലിയാർ എന്ന ശരീഅത്തും ഹഖീഖത്തും നന്നായി തലയിലെടുത്ത ഒരു പണ്ഡിതനുണ്ട് . അവിടെ പോയി പഠിച്ചു കൊള്ളുക . അദ്ധേഹം വി ജ്ഞാനസാഗരത്തിലെ പതിനെട്ടോളം കലകളിൽ അവഗാഹം നേടിയ കേസരിയാണ്.

സൈനുദ്ധീൻ റംലി (റ) യുടെ പർണ്ണശാലയിൽ പഠിച്ചുയർന്ന ഒട്ടനവധി ഔലിയാക്കളായ ശിഷ്യരുണ്ട് . മണ്ണണ്ണ വിളക്കിന്റെ പ്രകാശത്തിനിടയിലൂടെ ഗ്രന്ഥങ്ങൾ പരതി പാഠമിട്ടവർ . അരപട്ടിണിയും മുഴുപട്ടിണിയുമായി കഴിഞ്ഞു കൂടിയവർ . വിശന്ന് കണ്ണ് തുറിക്കുമ്പോൾ പിണ്ണാക്ക് തിന്നും കപ്പ ചുട്ട് തിന്നും ക്ഷുത്തടക്കിയ വർ .കഷ്ടപ്പാടിൻ്റ വിളർച്ച ക്കപ്പുറം വിജ്ഞാനത്തിന്റെ പ്രകാശം അവരെ അടയാളപ്പെടുത്തിയിരുന്നു . തിരൂരങ്ങാടി നടുവിലെ പള്ളി , പൊന്നാനി മഖ്ദൂം പള്ളി , ഒടുവിൽ തന്റെ വസതി എന്നിവിടങ്ങളിലാണ് ശൈഖ് റംലി ദർസ് നടത്തിയിരുന്നത് . 

കുഞ്ഞഹമ്മദ് മുസ്ലിയാരെ കൂടാതെ നടെ പരാമർശിച്ച ഹിശാം മുസ്ലിയാർ എരമംഗലം (1254 _1331 ഹി.)അദ്ധേഹം ശിഷ്യനു പുറമെ സഹ മുദര്വിസ് കൂടിയായിരുന്നു.   അറക്കൽ ശൈഖിന്റെ ഗുരുവായ വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ (1273-1341ഹി:) കുഞ്ഞൻ ബാവ മുസ്ലിയാർ എന്ന അബ്ദുറഹ്മാൻ മഖ്ദൂമി (1268-1341 ഹി:) , ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ ശൈഖ് സിറാജുദ്ദീൻ ഖാദിരി (1277-1378ഹി.) . ആഖിർ മഖ്ദൂമിന്റെ മകൻ അഹമ്മദ് ബാവ മുസ്ലിയാർ (1277-1314 ഹി:) ശൈഖ് അലി ഹസൻ മുസ്ലിയാർ എന്ന കോയക്കുട്ടി മുസ്ലിയാർ (1263-1297 ഹി:) ചുളളിയിൽ അബൂബക്കർ മുസ്ലിയാർ കല്ലൂർ (1263-1343 ഹി:) നിരവധി വർഷം ഹറമിൽ ദർസ് നടത്തിയിരുന്ന കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാർ (1260-1323 ഹി:) എന്നീ പ്രഗത്ഭ പണ്ഡിതർ സൈനുദ്ദീൻ റംലിയുടെ ശിഷ്യന്മാരായിരുന്നു . മുയ്ല്യാർപാപ്പ എന്നാണ് ജനങ്ങൾ കോടഞ്ചേരിയെ ആദരിച്ചു വിളിച്ചു വന്നിരുന്നത് . ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനം ഇആനത്തു ത്വാലിബിന്റെ കർത്താവ് സയ്യിദുൽ ബക്കരി (റ) ( 1265 -13 | 0 ഹി:)യുടെ ഗുരുനാഥനാണ് മുയ്ല്യാർപാപ്പ . 

ബദർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (1269-1322 ഹി:) വലിയുള്ളാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ (1270-1354 ഹി:) പുന്നയൂർ അഹമ്മദ് മുസ്ലിയാർ കോറോത്തയിൽ (1268-1338 ഹി:) ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ കോക്കൂർ (1258-1340 ഹി:) ഖാളി അബ്ദുള്ള മുസ്ലിയാർ കാസർകോട് (1261-1337 ഹി:) ശുജാഇ മൊയ്‌തു മുസ്ലിയാർ (1278-1336 ഹി:) ഹാഫിള് അമ്മു  മുസ്ലിയാർ അണ്ടത്തോട് (1269-1319 ഹി:) വലിയുള്ളാഹി ഞമനേക്കാട് ഏനി കുട്ടി മുസ്ലിയാർ (1274-1352 ഹി:) എന്നീ സൂര്യ തേജസ്സുകൾ ശൈഖ് റംലിയുടെ ശിഷ്യന്മാരാണ് . ഇവർ ഓരോരുത്തരും വ്യക്തിയല്ല . ഓരോ ഉമ്മത്തായിരുന്നു . സമൂഹ മനസ്സിനെ സ്പർശിച്ച , കാലത്തിന്റെ ആത്മാവിനെ സ്വാധീനിച്ച വിജ്ഞാന ഗോപുരങ്ങൾ . എങ്കിൽ ഇനി മണലിൽ മൂപ്പരുടെ മാഹാത്മ്യത്തിന് വേറെ ഉദാഹരണം വേണ്ടതില്ല . എന്നിരുന്നാലും റംലിയുടെ ഗുരുനാഥന്മാരെ കേൾക്കേണ്ടതല്ലേ . 

നൂണക്കടവിലെ മണലിൽ മുഹിയിദ്ധീൻ എന്നവരുടെ മകനായി ജനിച്ച സൈനുദ്ദീൻ റംലി (റ) (1249-- 13 09) ഉപരിപഠനാർത്ഥം തിരഞ്ഞെടുത്ത ഗുരുവര്യർ പ്രസിദ്ധരായ ഔലിയാക്കളായിരുന്നു . ഔലിയാക്കൾ രണ്ട് വിധമുണ്ട് . പ്രശസ്തരും അപ്രശസ്തരും . പണ്ഡിത പാമര ജനങ്ങൾക്കിടയിൽ വിലായത്ത് അവിതർക്കിതമായി 'മശ്ഹൂർ 'ആയ ഔലിയാക്കളെയാണല്ലോ അല്ലാമാ ഇബ്നു ഹജർ (റ) പ്രത്യേകം പരാമർശിച്ചിട്ടുള്ളത് . ആ വിഭാഗത്തിൽ പെട്ട കേമന്മാരായിരുന്നു റംലിയുടെ ഗുരുനാഥന്മാർ . ഒന്ന് , പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ (1222-1292 ഹി:) . രണ്ട് , വെളിയങ്കോട് ഉമർഖാളി (1177-1273 ഹി:) . മൂന്ന് , അല്ലാമാ അബ്ദുൽ ഹമീദ്‌ശ്ശർവാനി മക്കി (1215-1294 ഹി:) . നാല് , ശൈഖ് അഹമ്മദ് സൈനി ദഹ്‌ലാൻ (1233-1304 ഹി:) . അഞ്ച് , മുഹമ്മദ് ഹസ്ബുല്ലാഹിൽ മക്കി (1244-1335 ഹി:) . 

അതിബുദ്ധിമാനായ റംലി (റ) കമ്പ്യൂട്ടറിനെ വെല്ലുന്ന മെമ്മറി പവറിന്റെ ഉടമയായിരുന്നു . അക്ഷരലോകം മനസ്സിലെന്നും നിറക്കൂട്ടുകൾ ചാലിച്ചിരുന്നു . ഒരിക്കൽ കേട്ടാൽ മതി , വായിക്കണമെന്നുപോലുമില്ല . വായിച്ചത് ഒരിക്കലും മറന്നിട്ടുമില്ല .പുസ്തകങ്ങളുടെ ആദ്യ വരി വായിച്ചുകൊടുത്താൽ അവസാന വരി വരെ മാലയിലെ മുത്തുകൾ പോലെ അടർന്നു വീഴുന്ന വാക്കുകളുടെ ഇന്ദ്രജാലം തീർത്ത അത്യപൂർവ്വ പണ്ഡിതൻ . 

അദ്ദേഹത്തിന്റെ കാലത്താണ് അൽഫിയ്യയുടെ വ്യാഖ്യാനം ഉശ്മൂനി اشموني  പ്രിന്റ് ചെയ്ത് വന്നത് . കേരളത്തിൽ പ്രിന്റിങ് ടെക്നോളജി വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ഒരു കോപ്പി ശിഷ്യന്മാർഎങ്ങിനെയോ പണിപ്പെട്ട് സംഘടിപ്പിച്ചു . അത്യാവേശത്തോടെ അത് ഉസ്താദ് റംലിക്ക് സമർപ്പിച്ചു . സന്തോഷത്തോടെ മറിച്ച് നോക്കുമ്പോൾ മധ്യഭാഗത്ത് ഒരു കുറാസ് (കുറേ പേജുകൾ) ഇല്ല . ഇനിയെന്ത് പരിഹാരം . രണ്ടാമതൊന്ന് സംഘടിപ്പിക്കാൻ വഴിയില്ല . നഷ്ടപ്പെട്ട എടുകളില്ലാത്ത കിത്താബ് കൈവശം വെക്കുക തന്നെ . പക്ഷെ ഉസ്താദ് പറഞ്ഞു : വേഗം ' വുർഖും വലിമ ' യും വാങ്ങികൊള്ളൂ (കടലാസും പേനയും) . കുറെ ദിവസം ശിഷ്യരെ മുന്നിലിരുത്തി ഓർമ്മയിലെ ഉശ്മൂനി പറഞ്ഞു കൊടുത്തു . അക്ഷരം പിഴക്കാത്ത, സെന്റൻസുകൾ മാറാത്ത പറയൽ . ശിഷ്യർ കേട്ടെഴുതി . ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ " ഫഖാല " فقال എന്ന് ചൊല്ലി കൊടുത്തു . അവർ പറഞ്ഞു : മതി , അത് മുതൽ ഇതിലുണ്ട് . 

വ്യാഖരണ ഗ്രന്ഥമായ ' അൽഫിയ്യ ' രണ്ട് തവണ ചുരുങ്ങിയത് ഓതിപഠിക്കുന്ന ശൈലിയാണ് അന്നുണ്ടായിരുന്നത് . ആദ്യം ശർഹില്ലാതെ ബൈത്ത് മാത്രം . പിന്നീട് ശർഹ്‌ ഉൾപ്പടെ . മൊത്തം നാല് കൊല്ലം . അപ്രകാരം പഠിച്ച ശിഷ്യരാണ് ഉശ്മൂനിയിൽ മാനസം കണ്ടത്തിയതെന്ന് കൂടി ഓർക്കണം . 

ഓർമ്മയിൽ നിന്ന് വായിച്ചു എഴുതിച്ച മറ്റൊരു സംഭവം കൂടിയുണ്ട് . 

ഹജ്ജിന് പോയ ഒരു കേരളീയ പണ്ഡിതൻ , അദ്ദേഹത്തിന് ഒരു കിത്താബ് വാങ്ങണം . അതിനായി മക്കയിലെ ബുക്ക് ഷാപ്പുകൾ ഏകദേശം കറങ്ങി .എ വിടെ നിന്നും കിട്ടിയില്ല. അവസാനം ഒരു മലയാളി ജോലി ചെയ്യുന്ന കടയിലെത്തി . തിരക്കിയപ്പോൾ അയാൾ പറഞ്ഞു : ഈ ഗ്രന്ഥം ഇവിടെ സൗദി അറേബ്യയിൽ വിലക്കപ്പെട്ടതാണ് . വിൽക്കാൻ പാടില്ല . ആകയാൽ നിങ്ങളന്വേഷിച്ച് നടന്നാൽ കിട്ടില്ല . അന്വേഷകന്റെ അത്യാഗ്രഹം മനസ്സിലാക്കിയ മലയാളി ഒന്നു കൂടെ പറഞ്ഞു : ഒരു കോപ്പി എന്റെ കൈവശമുണ്ട് , പക്ഷേ അത് ടാമേജാണ് . കുറെ കഷ്ണങ്ങളില്ല . വിൽപ്പനക്ക് പറ്റാത്തത് കൊണ്ട് മാറ്റിയതാണ് . അത് വേണമെങ്കിൽ തരാം . കഴിഞ്ഞ വർഷം ഹജ്ജിന് വന്ന പെരുമ്പടപ്പുകാരനായ ഒരു മുസ്ലിയാർ ഇത് ഇവിടെ വെച്ച് മുഴുവൻ വായിച്ചു തീർത്തിരുന്നു . അദ്ദേഹം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ സമീപിച്ചാൽ ഫുൾ കോപ്പി കിട്ടിയേക്കും .യഥാർത്ഥത്തിൽ റംലി കിത്താബ് വാങ്ങിയിട്ടില്ല.

നാട്ടിൽ തിരിച്ചെത്തിയ മുസ്ലിയാർ നൂനകടവിലെ ശൈഖ് റംലിയുടെ വസതിയിൽ വന്ന് സലാം പറഞ്ഞു . " എന്താ വന്നത്‌ ? " , കിത്താബോതാൻ . ആഗതൻ ആവശ്യമറിയിച്ചു . ഏത് കിത്താബ് എന്ന ചോദ്യമില്ല . ഏത് കിത്താബും ഏത് വിഷയവും അവിടെ പാസ്സാകും .എന്നാൽ വായിക്കൂ . റംലി ആവേശത്തോടെ തയ്യാറായി . കുറെ ദിവസത്തെ വായനയും പഠനവും കഴിഞ്ഞപ്പോൾ പഠിതാവ് പിന്നെ   വായിക്കാതെയായി . മൗനം നീണ്ടപ്പോൾ ശൈഖ് ശബ്ദമുയർത്തി." എന്താ വായിക്കാത്തത് ? " ഗൗരവമുള്ള വാക്കുകൾ . ഗുരുവിന്റെ മുമ്പിൽ ഗ്രന്ഥമില്ല . ഗ്രന്ഥം ശിഷ്യന് മാത്രമാണ് ഉള്ളത് . " ഇതിൽ കുറച്ചു പേജുകളില്ല " . ഭവ്യതയോടെ ശിഷ്യൻ പറഞ്ഞൊപ്പിച്ചു . ഉടനെ ഗുരുവിന്റെ സാന്ത്വനപ്പെടുത്തൽ . " അതിന് കുഴപ്പമില്ല , പേനയും കടലാസും തയ്യാറാക്കി കൊൾക , ഞാൻ പറഞ്ഞു തരാം " . 

സൈനുദ്ദീൻ റംലിയുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർ . കല്ലൂർ ജുമാ പള്ളിയുടെ മുറ്റത്ത്‌ ഒരേ ഒരു ഖബർ മാത്രമേയുള്ളൂ . അത് ആ മഹാന്റെതാണ് . അദ്ദേഹം തന്റെ മക്കൾക്ക് പങ്കുവെച്ച അനുഭവജ്ഞാനങ്ങളാണ് പൗത്രന്മാരിലൂടെ കൈമാറി മുകളിൽ ഞാൻ കുറിച്ചിട്ടുള്ളത് .

കേരളത്തിലെ ഇന്നത്തെ തലമുറയിലെ അഹ്‌സനി , സഖാഫി , സഅദി എന്നീ സനദുകൾ വാങ്ങിയ പണ്ഡിത സമൂഹം മുഴുവൻ സൈനുദ്ദീൻ റംലിയോട് കടമപ്പെട്ടിരിക്കുന്നു . കാരണം , അവരുടെ അഭിവന്ദ്യ ഗുരുക്കന്മാരായ ബഹറുൽ ഉലൂം ഒ.കെ ഉസ്താദ് , റഈസുൽ ഉലമാ സുലൈമാൻ ഉസ്താദ് , സുൽത്വാനുൽ ഉലമാ എ.പി ഉസ്താദ് , താജുൽ ഉലമാ ഉള്ളാൾ തങ്ങൾ , നൂറുൽ ഉലമാ എം.എ ഉസ്താദ് , എന്നിവരുടെ മശായിഖ്മാരുടെ വിവിധ പരമ്പര പരിശോധിച്ചാൽ അവയിലെല്ലാം ശൈഖുൽ മശായിഖ് സൈനുദ്ദീൻ റംലി (റ) കടന്നു വരുന്നതായി കാണാം . അപ്രകാരം തന്നെയാണ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ് , ശൈഖുനാ സദഖത്തുള്ളാ മുസ്ലിയാർ തുടങ്ങിയവരുടെ പരമ്പരയും .

അക്ഷര കൂട്ടുകളെ പ്രണയിച്ച റംലിക്ക് കുടുംബമോ കുട്ടികളോ ഇല്ല . കോക്കൂരിൽ നിന്ന് ഒരു മഹതിയെ വിവാഹം ചെയ്‌തിരുന്നെങ്കിലും ഒരു മാസം മാത്രമേ ദാമ്പത്യ ജീവിതം തുടർന്നുള്ളൂ . 

ജ്ഞാനമാകുന്ന താമര പൂവിലെ തേൻ ആവോളം നുകരുന്ന ശിഷ്യരായിരുന്നു അവരുടെ ജീവിത ഹാരി . ആറ് പതിറ്റാണ്ട് കാലത്തെ  ധന്യ ജീവിതം കൊണ്ട് വൈജ്ഞാനിക നീലാകാശത്തിൽ പ്രഭാ പൂരിതങ്ങളായ ഒട്ടനവധി നക്ഷത്രങ്ങളെ അദ്ദേഹം ജനിപ്പിച്ചു . അവരും അവരുടെ പണ്ഡിത പരമ്പരകളുമാണ് അദ്ദേഹത്തിന്റെ കുടുംബവും കൂട്ടാളികളും . 

വിലപ്പെട്ട ആ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു മൗലിദിന്റെ പോരായ്മ ഉണ്ടായിരുന്നു. ആവിടവ് നികത്താൻ മഹാ ഭാഗ്യം ലഭിച്ച ഒരു യുവ പണ്ഡിതനുണ്ട് . ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി . മൂപ്പരുടെ സ്ഥാനമാനത്തിന് അനുയോജ്യമായ ഒരു മൗലിദ് فيض العلي എന്ന പേരിൽ അദ്ധേഹം രചിച്ചു . സാഹിത്യ സംമ്പുഷ്ട സൃഷ്ടിയാണ് ആ രചന . മൂപ്പരുടെ മഖാമുള്ള പള്ളിയിൽ അവരുടെ ചാരത്തിരുന്ന് ദർസ് നടത്താൻ ഭാഗ്യം ലഭിച്ച സഖാഫി വലിയ ഭാഗ്യവാനും പ്രാപ്തനുമാണ് . വർഷങ്ങളോളമായി അദ്ദേഹത്തിന്റെ ദർസ് അവിടെ തുടരുന്നു . 

പരിശുദ്ധ മക്കയും മലബാറും മലബാറിലെ പാമരജനങ്ങളുടെ ഫർള് നിസ്കാരം  ഒഴിവാക്കിയുള്ള തറാവീഹും തമ്മിൽ ബന്ധിപ്പിച്ച സൈനുദ്ദീൻ റംലിയുടെ ഒരു വിജ്ഞാന കണികയുണ്ട് . പണ്ഡിത ശ്രദ്ധ പതിയുന്നതിന് വേണ്ടി ഞാനതിവിടെ നൽകുന്നുണ്ട് . 

നാഷണൽ ഹൈവേയിൽ വെളിയങ്കോട് ചാവക്കാട് റോഡിൽ കുറച്ചു യാത്ര ചെയ്താൽ റോഡിന്റെ ഇടത് വശത്ത്‌ അറബിയിൽ വലിയ ബോർഡ് സ്ഥാപിച്ചത് കാണാം . مقام الشيخ زين الدين الرملي അത് നൂനക്കടവിലെ മഖാമിലെത്തിക്കുന്ന വഴികാട്ടിയാണ് . ഈ കുറിപ്പ് വായിക്കുന്നവർ ആ മഹാന്റെ ചാരത്തണയാൻ ഭാഗ്യം ലഭിച്ചാൽ എന്നെ കൂടി ദുആയിൽ ചേർത്തണെ . ഹിജ്റാബ്ദം 13 09 ജമാദുൽ ആഖിറിലാണ് നമ്മുടെ ശൈഖുൽ മശായിഖ് അല്ലാഹു വിൻ്റെ വിളിക്കുത്തരം ചെയ്തത്. 
അല്ലാഹു ആ പുണ്യാത്മാവിന്റെ ബറക്കത്ത് കൊണ്ട് നമ്മെ ഇഹപരവിജയികളിൽ പെടുത്തിത്തരട്ടെ . കൊറോണ കാലത്തെ ഈ തീരാ കെടുതികൾ ലോകത്ത് നിന്ന് ഇല്ലാതാക്കി തരട്ടെ . 
*يارب يارحماننا نتوسل*
 *بالشيخ زين الدين رمل المرشد*  
*شاعت كرامات الولي الاكرم*
*بحقه نرجوالسلامة في الغد*
15/4/2020
pskbaqavi3 @gmail.com

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...