Showing posts with label സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*. Show all posts
Showing posts with label സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*. Show all posts

Thursday, May 21, 2020

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*

*സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.

ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.

സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.

 ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.

സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.

അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം.

ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).

ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.

ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.

ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.

എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും.

ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.

പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം.

ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.

ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!.

മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.

"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).

മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം.

അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.

'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.

ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!

ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.

📚മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച *'സക്കാത്തു പദ്ധതി'* എന്ന പുസ്തകത്തിൽ നിന്നും📚

https://chat.whatsapp.com/JzS0HrwPPnP3AkOBGuVLCP

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...