Showing posts with label പെരുന്നാൾ. Show all posts
Showing posts with label പെരുന്നാൾ. Show all posts

Friday, June 15, 2018

പെരുന്നാൾ

പ്രിയ സഹോദരരേ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
, السلام عليكم ورحمة الله وبركاته
എല്ലാവർക്കും ഒരായിരം പെരുന്നാൾ ആശംസകൾ…
മുസ്‌ലിംകളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്  ചെറിയ പെരുന്നാൾ. വിശുദ്ധിയുടെ ശീതളഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസിക്ക് വസന്തത്തിന്റെ ധന്യ നിമിഷങ്ങൾ.. ഈദുൽ ഫിത്വർ.. ആഘോഷത്തിന്റെ, ആനന്ദത്തിന്റെ മാരി ചൊരിയുന്ന സുദിനം. ഒരു മാസക്കാലത്തെ നിയന്ത്രിതമായ ജീവിതം. പകൽ സമയം ഭക്ഷണങ്ങൾ വർജിച്ചു. സുഖാസ്വദനങ്ങൾ വിപാടനം ചെയ്തു. വാക്കും ചിന്തയും കർമത്തിനൊത്തു നീങ്ങി ..വിശ്വാസിയുടെ ആത്മാവും ശരീരവും അവയവങ്ങൾ വരെ അവനോടൊപ്പം വ്രതമനുഷ്ഠിക്കുന്നു.
ആരാധനകൾ കൊണ്ട് വിശ്വാസി ആത്മീയ വിശുദ്ധി കൈവരിച്ചു. റമളാന്റെ പവിത്രതക്കു മുമ്പിൽ ദേഹേച്ഛ പ്രതിഷ്ടിക്കാത്ത വിശ്വാസിക്ക് ലഭിച്ച നേട്ടമാണത്. ഈ പവിത്ര മാസം അശ്രദ്ധമായി ചെലവഴിച്ചവനാകട്ടെ ജീവിതത്തിലെ ഒരസുലഭ മുഹൂർത്തം നഷ്ടപ്പെട്ടു. വിശ്വാസിക്ക് റമളാൻ അനുകൂല സാക്ഷിയാകുമ്പോൾ നോമ്പു വിഴുങ്ങിയ അർധ വിശ്വാസിക്ക് റമളാൻ പ്രതികൂലമായി സാക്ഷിനിൽക്കുന്നു.!
ആർക്കാണ് പെരുന്നാൾ ?
നോമ്പനുഷ്ടിച്ച വിശ്വാസിക്ക് മാത്രമേ പെരുന്നാളിനെ കുറിച്ച് ചിന്തിക്കാൻ തന്നെ അർഹതയുള്ളൂ.. മതിയായ കാരണം മുഖേന നോമ്പുപേക്ഷിച്ചവരെ സംബന്ധിച്ചല്ല. അവർ തത്വത്തിൽ നോമ്പുകാരെപോലെയാണല്ലോ. ‘ഈദ്’ എന്ന അറബി പദത്തിന്റെ പദത്തിനു മടങ്ങി വരിക എന്നാണർത്ഥം. അല്ലാഹുവിന്റെ അടിമകൾക്ക് സദാ നന്മ ഇറക്കികൊണ്ടിരിക്കുന്നു. ഓരോ വർഷത്തിലും അടിമകളുടെ മേലുള്ള ചില നന്മകളെ അവൻ ആവർത്തിച്ചുകൊണ്ടിരിക്കും .അതിൽ പെട്ടതാണ്. ഭക്ഷണത്തെ നിയന്ത്രിച്ചതിനു ശേഷമുള്ള ഫിത്വറും (നോമ്പ് തുറക്കൽ) ഫിത്വർ സകാതും.
ഈ ധന്യ നിമിഷങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാക്കൽ സ്വാഭാവികമാണ്. സന്തോഷത്തിനും ആഹ് ളാത്തിനും നിമിത്തമായ കാര്യങ്ങൾ ഓരോ വർഷവും മടങ്ങി വരുന്നത് കൊണ്ടാണ് ‘ഈദ്’ എന്ന പേരു സിദ്ധിച്ചത്.
ഹിജ്‌റ രണ്ടാം വർഷമാണ് ഈദുൽ ഫിത്വർ നിയമമാക്കപ്പെട്ടത്. റമളാൻ നോമ്പു നിർബന്ധമാക്കിയ അതേ വർഷം.
എങ്ങിനെ ആഘോഷിക്കാം ?
ആഘോഷങ്ങൾ പലതും കാണുന്നവരാണ് നാം. ഈ ആഘോഷങ്ങൾക്ക് ഭക്തിയുടെ നിറമോ. ആത്മീയതയുടെ സുഗന്ധമോ ഇല്ല. ആഭാസങ്ങളും അനാചാരങ്ങളും അരുതായ്മകളും മാത്രമാണ് അവയിൽ നിറഞ്ഞു നിൽക്കുന്നത്.
ഈദിന്റെ ദിനം. ഇത് ആഘോഷ ദിനമാക്കാനുള്ള കാരണം, വിശുദ്ധ റമളാൻ മോചനത്തിന്റെ മാസമാണ്. പശ്ചാത്തപിച്ചു, പ്രാർഥിച്ചു, ആരാധനാ നിരതരാകുന്ന വിശ്വാസികൾക്കു പാ‍പത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനത്തിന്റെ മാസം. അതിനു സമാപ്തി കുറിച്ചു കൊണ്ടാണ് ഈദുൽ ഫിത്വർ വരുന്നത്. അത് കൊണ്ടുതന്നെ അത്യധികം നന്ദിബോധത്തോടു കൂടിയാണ് വിശ്വാസികൾ ഈ സുദിനത്തെ വരവേൽക്കുന്നത്. തൿബീർ, ഫിത്വർ സകാത്, പെരുന്നാൾ നിസ്കാരം,പ്രാർഥന ,ദാന ധർമ്മങ്ങൾ ,കുടുംബ സന്ദർശനം, സൌഹൃദം പുതുക്കൽ ആദിയായവയാണ് ഇവിടെ നന്ദിപ്രകടനങ്ങൾ.
റമദാനിന്റെ അവസന പകലിന്റെ സൂര്യാസ്തമയത്തോടെ തൿബീർ തുടങ്ങുകയായി. ഈ തൿബീർ പിറ്റെന്നാൾ പെരുന്നാൾ നിസ്കാരം തുടങ്ങുന്നത് വരെ എല്ലായിടത്തും എല്ലാ സമയത്തും എല്ലാവർക്കും സുന്നത്താണ്. വിസർജ്ജന സ്ഥലങ്ങൾ പോലുള്ള വൃത്തിഹീനമായ സ്ഥലങ്ങൾ മാത്രമേ ഇതിന്നപവാദമായുള്ളൂ.. വീടുകളും പള്ളികളും അങ്ങാടികളും തൿബീർ കൊണ്ട് മുഖരിതമാകണം. പുരുഷന്മാരുടെ അഭാവത്തിലോ ,വിവാഹ ബന്ധം പാടില്ലാത്തെ ബന്ധുക്കളുടെ സാന്നിധ്യത്തിലോ സ്ത്രീകൾ ഉച്ചത്തിൽ ചൊല്ലുന്നതിനു വിരോധമില്ല.  ഇമാം ബുഖാരി  رحمه الله  റിപ്പോർട്ട് ചെയ്യുന്നു.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَيِّنُوا أَعْيَادَكُمْ بِالتَّكْبِيرِ . (رواه الإمام البخاري رحمه الله ، رقم 953)
“നിങ്ങളുടെ പെരുന്നാൾ ദിനങ്ങളെ തൿബീർ കൊണ്ട് അലങ്കരിക്കുക “ (ബുഖാരി )
പെരുന്നാൾ നിസ്കാരം
പെരുന്നാൾ സുദിനത്തിലെ സുപ്രധാന കർമമാണ് പെരുന്നാൾ നിസ്കാരം. അത് ഈ സമുദായത്തിന്റെ സവിശേഷ ആരാധനയുമാണ്. സൂര്യോദയം മുതൽ മദ്ധ്യാഹ്നം വരെയാണ് പെരുന്നാൾ നിസ്കാരത്തിന്റെ സമയം. സൂര്യനുദിക്കുന്നതോടെ സമയം തുടങ്ങുമെങ്കിലും ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞതിനു ശേഷം നിർവഹിക്കുന്നതാണ് ഉത്തമം. ഉച്ചയ്ക്ക് ശേഷം നിർവഹിച്ചാൽ ഖളാ‌ആയി പരിഗണിക്കും.
വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നാൽ ജുമു‌അയുടെ നിർബന്ധം ഒഴിവാകുകയില്ല.  ഇമാം മുസ്‌ല്ലിം رحمه الله  റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നോക്കൂ
عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُ قَالَ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ "سَبِّحِ اسْمَ رَبِّكَ الْأَعْلَى" وَ "هَلْ أَتَاكَ حَدِيثُ الغَاشِيَةِ". قَالَ: وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ ، يَقْرَأُ بِهِمَا أَيْضًا فِي الصَّلَاتَيْنِ. (رواه الإمام مسلم رحمه الله ، رقم 1978)
നു‌അ്മാനുബുനു ബശീർ رضي الله عنه വിൽ നിന്ന് നിവേദനം :  നബി  صلى الله عليه وسلم രണ്ടു  പെരുന്നാൾ നിസ്കാരങ്ങളിലും ജുമുഅ നിസ്കാരത്തിലും സബ്ബിഹിസ്മ സൂറയും ഹൽ-അതാക സൂറയും ഓതാറുണ്ടായിരുന്നു. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ രണ്ടു നിസ്കാരത്തിലും ഈ സൂറത്തുകൾ തന്നെയാണ് ഓതിയിരുന്നത് (മുസ്‌ലിം )
ഇമാം നവവി رحمه الله  പറയുന്നത് കാണൂ. ജുമു‌അയും പെരുന്നാളും ഒരുമിച്ച് വന്നാൽ രണ്ടും നിസ്കരിക്കണം. ജുമു‌അയുടെ നിർബന്ധം മാറുന്നില്ല. (ശറഹ് മുഹദ്ദബ് 4:360)
ചെറിയ പെരുന്നാളിനു ഭക്ഷണം കഴിച്ച ശേഷമാണ് നിസ്കാരത്തിനു പോകേണ്ടത്. നബി صلى الله عليه وسلم  യുടെ പതിവ് അങ്ങിനെയായിരുന്നു.
ഇമാം ബുഖാരി رحمه الله റിപ്പോർട്ട് ചെയ്ത ഹദീസ് :
عَنْ أَنَس رَضِيَ اللهُ عَنْهُ قَالَ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ وَيَأْكُلُهُنَّ وِتْرًا . (رواه الإمام البخاري رحمه الله ، رقم 941)
“ഏതാനും കാരക്കകൾ തിന്നിട്ടല്ലാതെ അല്ലാഹുവിന്റെ പ്രവാ‍ചകർ صلى الله عليه وسلم ചെറിയ പെരുന്നാൾ ദിവസം നിസ്കാരത്തിനു വേണ്ടി പോകാറില്ല. അവ ഒറ്റയായായാണു തിരുനബി തിന്നിരുന്നത്.” ( ബുഖാരി)
കാരക്കയുടെ മാധുര്യം കണ്ണിനും ഖൽബിനും ആമാശയത്തിനും ഏറ്റം സൌഖ്യം പകരുന്നതാണ്. ഏകനായ അല്ലാഹുവിനോടുള്ള കൂറിന്റെ പ്രകടനമാണ് എണ്ണം ഒറ്റയാക്കുന്നത് കൊണ്ട് അവിടന്ന് ഉദ്ദേശിച്ചത്.  കുളിക്കുക ,പുതു വസ്ത്രം ധരിക്കുക ,സുഗന്ധം പൂശുക എന്നിവ പെരുന്നാളിനു പ്രത്യേകം സുന്നത്താണ്.
പെരുന്നാൾ നിസ്കാരം ഒറ്റക്കായും സംഘടിതമായും നിർവഹിക്കാവുന്നതാണ് .ജമാ‌അത്തായി നിർവഹിക്കുന്നതാണ് ഏറ്റം ശ്രേഷ്ടം.  പള്ളിയാണ് നിസ്കാരത്തിനു സുന്നത്ത് .പള്ളിയിൽ സ്ഥലം മതിയാകാതെ വന്നാൽ ഈദ് ഗാഹിലുമാവാം.
പെരുന്നാൾ നിസ്കാരത്തിനു നടന്നു പോകുന്നതാണ് സുന്നത്ത് .തിരിച്ചു  പോകുമ്പോൾ ഇഷ്ടം പോലെ ചെയ്യാം. അത് പോലെ നീണ്ട വഴിക്ക് പോവുകയും ഹ്രസ്വമായ വഴിക്ക് തിരിച്ച് വരികയും ചെയ്യുന്നതും സുന്നത്താ‍ണ്.  ഇരു വഴികളിലുമുള്ള മലക്കുകൾ, ജിന്നുകൾ,മനുഷ്യർ എന്നിവ അവനു പരലോകത്ത് അനുകൂല സാക്ഷികളാകാനും ഇരു വഴികളിലും ഇസ്‌ലാമിന്റെ ചിഹ്നം പ്രത്യക്ഷപ്പെടാനുമാണിത്.
പെരുന്നാൾ നിസ്കാരത്തിനു ബാങ്കും ഇഖാമത്തുമില്ല. നിസ്കാരം തുടങ്ങുന്നതിനു മുമ്പ് اَلصَّلَاةُ جَامِعَة  എന്നു വിളിച്ചു പറയൽ സുന്നത്തുണ്ട്.
രണ്ട് റക്‌അത്താണ് ഈ നിസ്കാരം. ഘടകങ്ങളിലും നിബന്ധനകളിലും സുന്നത്തുകളിലുമെല്ലാം അത് മറ്റു നിസ്കാരങ്ങൾ പോലെതന്നെയാണ്. ഒന്നാമത്തെ റക്‌അത്തിൽ വജ്ജഹതു ഓതിക്കഴിഞ്ഞ ശേഷം ഏഴു തക്‌ബീറും രണ്ടാമത്തെ റക്‌അത്തിൽ സുജൂദിൽ നിന്ന് ഉയർന്ന ഉടനെ അഞ്ച് തൿബീറും സുന്നത്തുണ്ട്.ഇത് മാത്രമാണ് വിത്യാസം. ഫാതിഹ ഓതുന്നതിനു മുമ്പാണ് ഇരു റക്‌അത്തിലും തക്ബീ‍ർ ചൊല്ലേണ്ടത്. ഓരോ തക്ബീർ ചൊല്ലുമ്പോഴും ഇരു കൈകളും ചുമലുകൾക്ക് നേരേ ഉയർത്തുകയും തക്ബീറുകൾക്കിടയിൽ കൈ കെട്ടുകയും ചെയ്യണം. ഈ രണ്ടു തക്ബീറുകൾക്കിടയിൽ സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതിനു വേണ്ടിവരുന്ന സമയം ഇള നൽകുകയും വേണം ഈ ഇടവേളയിൽ
سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمْ.
എന്ന് ചൊല്ലണം.
തക്ബീറുകൾ ഇമാമും മഅ്മൂമും ഉറക്കെയാണ് ചൊല്ലേണ്ടത്. ഇടക്കുള്ള ദിക്ർ ഇരുവരും പതുക്കെയുമാണ് ചൊല്ലേണ്ടത്. തക്ബീറുകൾ ഉപേക്ഷിക്കുന്നതും അതിൽ കുറവ് വരുത്തുന്നതും വർദ്ധിപ്പിക്കുന്നതും കൈ പൊക്കുക, ഇടവേളയിൽ ദിക്‌ർ ചൊല്ലുക എന്നീ സുന്നത്തുകളുപേക്ഷിക്കുന്നതും കറാഹത്താണ്. അതു പരിഹരിക്കാൻ സഹ്‌വിന്റെ സുജൂദ് സുന്നത്തുമില്ല. ഒന്നാമത്തെ റക്‌അത്തിലെ തക്ബീറുകൾ നഷ്ടപ്പെട്ടാൽ രണ്ടാം റക്‌അത്തിൽ അത് വീണ്ടെടുക്കേണ്ടതില്ല. ഫാതിഹ തുടങ്ങിപ്പോയാൽ പിന്നെ തക്ബീർ സുന്നത്തില്ല. ഇമാം തക്‌ബീറുകൾ കൊണ്ട് വന്നില്ലെങ്കിലോ , അല്ലെങ്കിൽ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താലോ ഇതിലെല്ലാം അവൻ ഇമാമിനെ അനുകരിക്കണം. അഥവാ ഇമാം ഉപേക്ഷിച്ചാൽ ഉപേക്ഷിക്കുകയും കുറച്ചാൽ കുറയ്ക്കുകയും വർദ്ധിപ്പിച്ചാൽ വർദ്ധിപ്പിക്കുകയും വേണം. മറിച്ചു  ചെയ്താൽ നിസ്കാരം അസാധുവാകുകയില്ലെങ്കിലും ആ വിയോജിപ്പ് സുന്നത്തിനു വിരുദ്ധമാണ്. മസ്ബൂഖ് ഇമാമിനോടൊപ്പം ലഭ്യമായ തക്ബീറുകൾ മാത്രം കൊണ്ടു വന്നാൽ മതി. തൿബീ‍റുകൾ കഴിഞ്ഞ ശേഷമാണ് വന്നു തുടരുന്നതെങ്കിൽ തക്ബീറ് സ്വന്തമായി കൊണ്ടു വരരുത്.
ഒന്നാമത്തെ റക്‌അത്തിൽ ഫാതിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടമത്തേതിൽ ഇഖ്‌തറബ സൂറത്തും ഓതണം. അതിനു സൌകര്യമില്ലെങ്കിൽ ഒന്നാമത്തേതിൽ സബ്ബിഹിസ്മ സൂറത്തും  രണ്ടാമത്തേതിൽ ഗാശിയ സൂറത്തും ഓതണം. അതിനും സൌകര്യമില്ലെങ്കിൽ കാഫിറൂനയും ഇഖ്‌ലാസും ഓതണം.
പെരുന്നാൾ നിസ്കാരത്തിനു ശേഷം രണ്ടു ഖുതുബ സുന്നത്താണ്. ജുമു‌അ ഖുതുബയുടെ ക്രമം തന്നെയാണ് ഇതിനുമുള്ളത്. പക്ഷേ, ഒന്നാമത്തെ ഖുതുബ ഒമ്പത് തൿബീറുകൾ കൊണ്ടും രണ്ടാമത്തേത് ഏഴു തൿബീറുകൾ കൊണ്ടും തുടങ്ങുന്നത് സുന്നത്താണ്. മാത്രമല്ല ജുമുഅക്ക് വിപരീതമായി ഇവിടെ നിസ്കാരം ആദ്യവും ഖുതുബ രണ്ടാമതുമായാണ് നിർവഹിക്കേണ്ടത്.
ആഘോഷങ്ങൾ അതിരു കടക്കരുത് !
പെരുന്നാൾ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ്. അന്ന് വ്രതം നിഷിദ്ധമാണ്. അനുവദനീയമായ വിനോദങ്ങൾ ആകാവുന്നതാണ്. ഇമാം മുസ്‌ലിമും ഇമാം ബുഖാരിയും رحمهما الله  റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: دَخَلَ عَلَيَّ أَبُو بَكْرٍ رَضِيَ اللهُ عَنْهُ وَعِنْدِي جَارِيَتَانِ مِنْ جَوَارِي الْأَنْصَارِ تُغَنِّيَانِ بِمَا تَقَاوَلَتْ بِهِ الْأَنْصَارُ يَوْمَ بُعَاثَ ، قَاَلَتْ وَلَيْسَتَا بِمُغَنِّيَتَيْنِ فَقَالَ أَبُو بَكْرٍ أَمَزَامِيرُ الشَّيْطَانِ فِي بَيْتِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ وَذَلِكَ فِي يَوْمِ عِيدٍ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَا أَبَا بَكْرٍ (رَضِيَ اللهُ عَنْهُ) إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا . (رواه الإمام مسلم رحمه الله ، رقم 892)
“ആഇശ رضي الله عنها  പറഞ്ഞു : അൻസ്വാറുകളൂടെ പെൺകുട്ടികളിൽ പെട്ട രണ്ട് പെൺകുട്ടികൾ എന്റെ സമീ‍പത്ത് നിൽക്കുമ്പോൾ അബൂബക്കർ رضي الله عنه  കടന്ന് വന്നു. ബുആസ് യുദ്ധ ദിവസം അൻസ്വാറുകൾ ആലപിച്ച പാട്ടുകൾ പാടുകയായിരുന്നു ആ പെൺകുട്ടികൾ. അവർ അറിയപ്പെട്ട പതിവു ഗായകരായിരുന്നില്ല. അപ്പോൾ ‘പിശാചിന്റ് ചൂ‍ളം വിളി അല്ലാഹുവിന്റെ പ്രവാചകരുടെ വീട്ടിലോ ? എന്ന് അബൂബക്കർ  رضي الله عنه ചോദിച്ചു. അത് ഒരു പെരുന്നാൾ ദിനത്തിലായിരുന്നു. ഇത് കേട്ട റസൂൽ صلى الله عليه وسلم പറഞ്ഞു.  “ഓ അബൂബക്കർ ! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട് ഇത് നമ്മുടെ ആഘോഷ ദിനമാണ് “ (മുസ്‌ലിം )
പക്ഷെ ആഘോഷവും വിനോദവും കാടുകയറാൻ പാടില്ല. ഇതര സമുദായങ്ങളുടെ ആഘോഷങ്ങളെ അന്ധമായി അനുകരിച്ചു നമ്മുടെ സാംസ്കാരിക വ്യക്തിത്വം കളഞ്ഞ് കുളിക്കാൻ പാടില്ല. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം ,സ്ത്രീ പുരുഷ സമ്മിശ്രമായ പിക്നിക് ആദിയായ നിഷിദ്ധ വിനോദങ്ങളിലേക്ക്  നാമും നമ്മുടെ മക്കളും നീങ്ങാനിടവരരുത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. പെരുന്നാൾ സുദിനം സകല വിധ അനാശാ‍സ്യ പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യ ദിനമാക്കി മാറ്റാൻ യുവാക്കളെ അനുവദിക്കരുത്. ഇസ്‌ലാം അനുവദിച്ച കലാ വിനോദങ്ങളിൽ നിന്നോ യാത്രാ പര്യടനങ്ങളിൽ നിന്നോ ആരെയും തടയുകയുമരുത്.
പടച്ചവനായ അല്ലഹു سبحانه وتعالى  ഈ പെരുന്നാൾ സുദിനത്തിൽ അവന്റെ പ്രത്യേക കാരുണ്യത്തിൽ നമ്മേയും നമ്മുടെ മാതാപിതാക്കളെയും ഭാര്യമക്കളെയും ഉൾപ്പെടുത്തി ,പാപങ്ങൾ പൊറുക്കപ്പെട്ടവരിലായും ,റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ പോരായ്മകൾ പരിഹരിച്ച് സ്വീകരിക്കപ്പെടുന്നവരിലായും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു ക്ഷേമവും ഐശ്വര്യവും സമാധാനവും നൽകട്ടെ. നമ്മിൽ നിന്നു മരണപ്പെട്ടവർക്ക്  അല്ലാഹു എല്ലാ സുഖവും നൽകട്ട. നാം മരിക്കുന്ന സമയത്ത് ഹുസ്‌നുൽ ഖാതിമത്ത് നൽകി വിജയിപ്പിക്കട്ടെ. ഇനിയും ഒരു പാട് പെരുന്നാൾ ആഘോഷിക്കാനും നമുക്കും എല്ലാ മുസ്‌ലിംകൾക്കും അല്ലാഹു തൌഫീഖ് നൽകട്ടെ.
ഈ എളിയവനെയും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക

أَشْهَدُ أَنْ لا إِلَهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ. اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...