Wednesday, May 29, 2024

മീഞ്ചന്ത പ്രമേയവും* *മൗലവിമാരുടെ കുതന്ത്രവും

 https://www.facebook.com/100024345712315/posts/pfbid02nc1L6u7sWtGBLYxDPEdSaLva4HxnGeqZBinLZSuhVmBQGoYS3hU8HFMQ8PaFNa8hl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 86/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മീഞ്ചന്ത പ്രമേയവും*

*മൗലവിമാരുടെ കുതന്ത്രവും*


മൗലവിമാർ കൊണ്ടുവരുന്ന എല്ലാ അനാചാരങ്ങളെയും തുറന്നെതിർക്കുക എന്നത് സമസ്തയുടെ ഒരു നയം തന്നെയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനറബി ഖുതുബ. 


1936 പുണർപ്പയിൽ നടന്ന വഹാബി പണ്ഡിത സംഘടനയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. 

അറബിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വിവർത്തനം താഴെ ചേർക്കുന്നു :


"ഇന്നുവരെ നടന്നുവരുന്ന ജുമുഅ ഖുതുബ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പള്ളിയിലെ ഖത്തീബുമാരോടും മുതവല്ലിമാരോടും ഖുതുബ ജനങ്ങൾ മനസ്സിലാക്കത്തക്ക നിലയിൽ പരിഭാഷപ്പെടുത്താൻ യോഗം ആവശ്യപ്പെടുന്നു.

(അൽ മുർശിദ് 1936 

ഏപ്രിൽ പേജ് 37)


ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലായിരിക്കണം എന്ന ന്യായം പറഞ്ഞുകൊണ്ട് ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അൽമുർശിദ് മാസികയിൽ അച്ചടിച്ചു വന്നത് അറബി ഭാഷയിലായിരുന്നു എന്നത് ഏറെ കൗതുകകരമാണ്.


ഈ പ്രമേയം അവതരിപ്പിച്ചതിനു ശേഷം ചിലയിടങ്ങളിൽ ഖുതുബ പരിഭാഷ നടപ്പിൽ വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ 1947 മാർച്ച് 16 ന് മീഞ്ചന്തയിൽ നടന്ന സമസ്തയുടെ പതിനേഴാം വാർഷിക സമ്മേളനത്തിൽ ഈ തിന്മക്കെതിരെ പ്രമേയം അവതരിപ്പിച്ചു.


"ജുമുഅൻ്റെ ഖുതുബയിൽ അറബി ഭാഷ അല്ലാതെ ഭാഷ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അത്തും ആണെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു. ഇന്ന് ഖുതുബ പരിഭാഷ നടപ്പിലുള്ള ജുമാഅത്ത് പള്ളി ഭാരവാഹികളോടും ഖത്തീബന്മാരോടും അത് നിർത്തൽ ചെയ്യാൻ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു. "


ഇത് മൗലവിമാർക്ക് വലിയ തിരിച്ചടിയായി, എന്ന് മാത്രമല്ല തെറ്റിദ്ധരിച്ച് ഖുതുബ പരിഭാഷ ആരംഭിച്ച പലരും അതിൽ നിന്ന് പിന്മാറുകയും ചെയ്തു.


സ്വഹാബികൾ ഇസ്‌ലാം പ്രബോധനം ചെയ്ത കേരളത്തിൽ ഖുതുബ അറബി ഭാഷയിൽ ആയിരുന്നു എന്നും അത് പിന്നീട് മൗലവിമാർ പരിഭാഷപ്പെടുത്താൻ മീറ്റിംഗ് ചേർന്ന് തീരുമാനിച്ചതാണെന്നും അവരുടെ പ്രമേയത്തിൽ നിന്നും വ്യക്തമാണല്ലോ. ഇതു മറച്ചു വെക്കാൻ ചില കുതന്ത്രങ്ങൾ മൗലവിമാർ പയറ്റിയിട്ടുണ്ട്. അതായത് സുന്നികൾ ഖുതുബ പരിഭാഷ നിർത്തിവക്കണം എന്ന് മീഞ്ചന്തയിൽ പ്രമേയം പാസാക്കിയപ്പോൾ അതിനുള്ള മറുപടി പ്രമേയമാണ് പുണർപ്പയിൽ അവതരിപ്പിച്ചത്.


"1947 യിൽ മീഞ്ചന്തയിൽ വെച്ച് കുപ്രസിദ്ധമായ പ്രമേയം സമസ്ത പാസാക്കുന്നത് വരെ ഖുതുബയുടെ ഭാഷ ഒരു തർക്ക വിഷയമായിരുന്നില്ല. ഇന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലോ ലോകത്തെ ഏതെങ്കിലും രാജ്യത്തോ അങ്ങനെ ഒരു തർക്കമൊട്ടില്ല താനും. ഓരോ രാജ്യത്തെയും പള്ളികളിൽ ജുമാ ഖുതുബകൾ അതാത് രാജ്യത്തെ ഭാഷകളിലാണ് നടത്തപ്പെടുന്നത് "

(ഇസ്‌ലാഹി പ്രസ്ഥാനം

 പേജ് 167 കെ എൻ എം )


ഈ ചരിത്രം എഴുതിയ ആൾ ശുദ്ധ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് എഴുത്തിൽ നിന്ന് തന്നെ മനസ്സിലാകും.

അതായത്, മീഞ്ചന്തയിൽ സുന്നികൾ പ്രമേയം പാസാക്കിയത് 1947 ലാണെന്നത് ഇതിൽ നിന്നും വ്യക്തമാണല്ലൊ. അപ്പോൾ പിന്നെ മൗലവിമാർ 1936 ൽ പുണർപ്പ മുജാഹിദ് സമ്മേളനത്തിൽ എല്ലാവരും മലയാളത്തിൽ ഓതണം എന്ന് നിർദ്ദേശിച്ചത് എന്തിനായിരുന്നു. ? 

1936 എന്നത് 1947 ന് ശേഷമാണോ?


ഈ ചരിത്രപരമായ വിഡ്ഢിത്തം മനസ്സിലാക്കിയത് കൊണ്ടാകണം കെ ഉമർ മൗലവി ഈ ചരിത്രം പറയുമ്പോൾ മീഞ്ചന്ത സമ്മേളനം 1930 നടന്നു എന്ന് ശുദ്ധ കളളം എഴുതിവിട്ടത്.

ഉമർ മൗലവി എഴുതുന്നു :


"1930 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാസാക്കിയ ഒരു പ്രമേയത്തിലൂടെ അറബിയല്ലാത്ത ഭാഷയിലുള്ള ഖുതുബ നിർത്തൽ ചെയ്തു. സലഫി പ്രവർത്തനത്തിലൂടെ വീണ്ടും ഇത് പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്ക് സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. "  

(ഓർമ്മകളുടെ തീരത്ത് 

പേജ് 82 )


കെ എൻ എം മർകസുദ്ദഅവ (സുല്ലമി വിഭാഗം) പുറത്തിറക്കിയ അഹ്‌ലുസ്സുന്ന: വൽ ജമാഅ സംശയവും മറുപടിയും എന്ന കൃതിയിൽ മീഞ്ചന്ത പ്രമേയം 1935 ൽ എന്നാണ് കൊടുത്തത്. 


"സമസ്ത എന്ന സംഘടന രൂപീകരിച്ച ശേഷമാണ് മാതൃഭാഷയിൽ ഖുതുബ നടത്തൽ ഹറാമാണെന്ന് ഫത്‌വ വന്നത്. മദ്ഹബുകൾക്ക് അത് പരിചയമില്ല. 1935ൽ കോഴിക്കോട് മീഞ്ചന്തയിൽ വെച്ച് പ്രമേയം പാസാക്കി നിർബന്ധപൂർവ്വം പള്ളിയിൽ നിന്ന് ഖുതുബ പരിഭാഷ നീക്കം ചെയ്യുകയായിരുന്നു. ഇതല്ല പൗരോഹിത്യം എങ്കിൽ പിന്നെ ഏതാണ് ? ആലോചിക്കുക. "

(പേജ് 11)


എന്തൊരു കഷ്ടം !

മൗലവിമാരുടെ തൊലിക്കട്ടിക്ക് മുന്നിൽ കണ്ടാമൃഗം പോലും തോറ്റുപോകും.


എന്നാൽ ലോകത്ത് ഒരിടത്തും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ല എന്നതാണ് ചരിത്രം. കെ എം മൗലവി ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.

1926 ജൂലായ് ലക്കം അൽ ഇർഷാദ് മാസികയിൽ കെ.എം മൗലവി കൊടുത്ത അറബി ഫത്‌വ കെ എൻ എം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.


"എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സ്വഹാബികൾ, താബിഉകൾ, താബിഉ താബിഉകൾ എന്നീ സദ് വൃത്തരായ മുൻഗാമികൾ അനറബി നാടുകളിൽ മതപരമായ പ്രസംഗങ്ങൾ നിർവഹിക്കുമ്പോൾ അറബിയിൽ പറഞ്ഞ് വിവർത്തനം ചെയ്യുകയും തുടർന്നുള്ള ഭാഗങ്ങൾ നാട്ടുകാരുടെ ഭാഷയിൽ പറയുകയും ചെയ്തിരുന്നുവെന്ന് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ നാം കണ്ടിട്ടില്ല. എന്നല്ല നബി (സ)യും പൂർവികരായ സദ്വൃത്തരും മതപരമായ പ്രസംഗങ്ങൾ റുക്നുകളും തുടർന്നുള്ള ഭാഗങ്ങളും മുഴുവൻ അറബിയിൽ ആയിരുന്നു ചെയ്തിരുന്നത് എന്നും നമുക്കറിയാം. "

(ജുമുഅ ഖുതുബ പേ: 23)


അനറബി ഖുത്ബ കേരളത്തിൽ 

വന്നതിന്റെ ചരിത്രപാശ്ചാത്തലം 

തുടർന്ന് നമുക്ക് വായിക്കാം.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...