Friday, August 28, 2020

തങ്ങൾമാർ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎     *ആരാണ് തങ്ങൾമാർ*


【 *NB :* ദൈർഘ്യം കൂടിയ പോസ്റ്റുകൾ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ മുഴുവനായി ലഭ്യമല്ലെങ്കിൽ, ഇവിടെ *Copy* ചെയ്ത് ഏതെങ്കിലും *Notes* ൽ *Paste* ചെയ്യുക】


*【സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്ന ഒരു ലേഖനമാണ് ഈ എഴുത്തിനാധാരം】*


       ‼️കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ബ്രഹ്മണ നമ്പൂതിരി വിഭാഗത്തിൽ പെട്ടവരെ തങ്ങന്മാർ എന്ന് വിളിച്ചു പോരുന്നുണ്ട്. അത് കൊണ്ട് കേരളത്തിലെ തങ്ങൾ കുടുംബമെല്ലാം അടിസ്ഥാനമില്ലാത്തവരാണ്..!


 നബി കരീം റസൂൽ ﷺ തങ്ങളിലേക്ക് അവരെ ചേർക്കാൻ കഴിയില്ലെന്നും അറബ് നാട്ടിൽ എന്ത് കൊണ്ട് ഇവിടെ വിളിക്കുന്ന പോലെ തങ്ങൾ എന്ന അഭിസംബോധന ഇല്ലാത്തത് എന്ന് തുടങ്ങിയ ബാലിശമായ വങ്കത്തരങ്ങളുടെ ഒരു കുറിപ്പ് കണ്ണിലുടക്കി..!!


 മറുപടി അർഹിക്കുന്നില്ലെന്ന് കരുതി ആദ്യം പുച്ഛിച്ചു തള്ളാൻ തോന്നിയെങ്കിലും ഇത്തരം കപടന്മാരുടെ ഫിത്നയിൽ പാവപ്പെട്ട സഹോദരങ്ങൾ വീണു പോകരുതല്ലോ എന്ന ചിന്തയിൽ നിന്നാണ് ഈ ലേഖനം. കുറച്ചധികം ഉണ്ടായേക്കാം ആവശ്യമുള്ളവർ വായിച്ചു മനസിലാക്കുമല്ലോ...


       ✍🏼കർബലയിൽ നബിﷺതങ്ങളുടെ കുടുംബം എല്ലാവരും ശഹീദായി വീണു. അതോടെ അഹ്ലുബൈത്ത് കണ്ണി അവിടെ മുറിഞ്ഞു പോയി എന്നൊക്കെയായിരുന്നു കേരളത്തിൽ ഒരു കാലത്ത് സംവാദങ്ങളിലും ചർച്ചകളിലും ഒരു കൂട്ടർ ഉയർത്തിയ വാദം..!!


 ആ വാദങ്ങളെയൊക്കെയും പൂർവ സൂരികളായ പണ്ഡിത മഹത്തുക്കൾ ഇസ്‌ലാമിന്റെ അവലംബ യോഗ്യമായ കിതാബുകളുടെയും ഹദീസിന്റെയും വെളിച്ചത്തിൽ ഖണ്ഡിക്കുകയും മറുപടി കൊടുത്ത് പുത്തൻവാദികളുടെ വാദങ്ങളുടെ മുനയൊടിച്ച സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.


 ആ വാദത്തിന് വേണ്ടിയല്ല ഈ കുറിപ്പെന്നുള്ളത് കൊണ്ട് ആ വിഷയത്തിലേക്ക് കടക്കേണ്ടതില്ലല്ലോ...


 ആദ്യമായി കുറിപ്പിൻ്റെ ഉറവിടം വ്യക്തമാവുകയോ, കണ്ടെത്തുകയോ ചെയ്യണം.


 പിന്നെ തങ്ങൾ എന്ന് വിളിക്കുന്നതാണ് അവരുടെ പ്രശ്നമെന്നറിഞ്ഞു...


 സയ്യിദൻമാർ കേരളത്തിൽ വന്നപ്പോൾ മലയാളികളാണ് അങ്ങനെ വിളിച്ചത്.


 ആദ്യം വന്നവർ കണ്ണൂരിൽ എത്തിയത് കൊണ്ട് കണ്ണൂരുകാർ ബഹുമാനാദരവുകളോടെ നാട്ടിൽ വിളിക്കുന്ന പേര് വിളിച്ചെന്നു മാത്രം.


 ഇന്നും പാലക്കാട് ജില്ലയിൽ തങ്ങന്മാരെ ഹിന്ദു സഹോദരങ്ങൾ (മറ്റുള്ള പ്രദേശങ്ങളിൽ ഉണ്ടോ എന്നറിവില്ല) തമ്പുരാനേ, തമ്പ്രാ എന്നൊക്കെയാണ് വിളിക്കാറുള്ളത്.


 അവരുടെ ആദരവും ബഹുമാനവുമാണ് അവിടെ പ്രകടമാക്കുന്നത്.


 മറ്റുള്ള നാടുകളിൽ തങ്ങൾ എന്ന വിളി പ്രയോഗമില്ല. അത് കൊണ്ട് തങ്ങൾ എന്ന വിഭാഗമേ ഇല്ല എന്നാണല്ലോ വാദം.


 ആദരവിന് പ്രാദേശികമായി ഉപയോഗിക്കുന്ന പദം ജാതിമതഭേദമന്യേ ഉപയോഗിക്കുക എന്നത് ഭാഷാ പ്രയോഗ ശാസ്ത്രമാണ്.


 കേരളത്തിലെ ഒരു മുസ്ലിയാര് / അല്ലെങ്കിൽ ഒരു മൗലവി അറബ്നാട്ടിൽ എത്തിയാൽ അശൈഖ് എന്നാണ് വിളിക്കുക.


 അതുകൊണ്ട് രാജ്യത്തിൻ്റെ ശൈഖ് എന്നോ, ആത്മീയഗുരു എന്നോ അർത്ഥമാവുന്നില്ലല്ലോ..!


 തങ്ങൾ ഒരു ജാതിയോ, ഒരു വർഗമോ അല്ല...


 ഇസ്ലാം മതവിശ്വാസികളും അന്ത്യപ്രവാചകർ മുഹമ്മദ് റസൂൽﷺതങ്ങളുടെ കുടുംബ പരമ്പരയുമാണ്.


 ഇങ്ങിനെ പ്രവാചകൻ്റെ (ﷺ) കുടുംബം ഇവിടെ ഉണ്ടാവും എന്നത് കൊണ്ട് തന്നെയാണ് അന്ത്യമോപദേശത്തിലും എൻ്റെ കിതാബും (ഖുർആൻ) എൻ്റെ കുടുംബത്തെയും (അഹ്ലുബൈത്ത്) നിങ്ങൾ സൂക്ഷിക്കുക (പരിഗണിക്കുക) ശ്രദ്ധിക്കുക എന്നൊക്കെ വിശ്വാസികൾക്ക് പൊതുവസ്വിയ്യത്ത് നൽകിയത്. ഇത് പണ്ഡിതലോകം നിരു പാതികം അംഗീകരിക്കുന്നതും ആണല്ലോ...


 സെയ്ദുബ്നു അര്‍ഖം (റ) വില്‍നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും.


 എന്നാല്‍ മഹത്തായ രണ്ട് കാര്യം ഞാന്‍ നിങ്ങളില്‍ ഉപേക്ഷിക്കുന്നു.

ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക.

മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്...


അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു...

  (മുസ്‌ലിം 15/170).


إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,

أولهما كتاب الله , فخذوا بكتاب الله , و استمسكوا به...


 ഇതു പോലോത്ത നിരവധി ഹദീസുകള്‍ കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍ കൊണ്ട് സ്പഷ്ടമാണ്.


 ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)വിന്റെ ആഗമനം.


 നബി ﷺ പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക.


അവസാന നാളില്‍ അക്രമവും അനാശാസ്യ പ്രവണതയും വര്‍ദ്ധിക്കുമ്പോള്‍ എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്...


 തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്.


 പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം..?


 പിന്നെ സർവ്വാംഗീകാരമുള്ളതാണല്ലോ ഇസ്ലാമിലെ നിസ്ക്കാരം.


 ഒരുമുസ്ലിം യാഥാർത്ഥ്യമാവാൻ അഞ്ച്നേരത്തെ നിസ്ക്കാരം പൂർണ്ണമായിരിക്കണം. അതിൽ പ്രവാചകനേയും, കുടുംബത്തെയും പ്രതിപാതിച്ചും പ്രകീർത്തിച്ചും മാത്രമാണ് പൂർത്തികരിക്കുന്നതും സാദൂകരിക്കുന്നതും. അത്കൊണ്ട് തന്നെ ഒരു ആവരേജ് ബുദ്ധി പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യ രൂപത്തിന്നും മനസ്സിലാക്കാവുന്നതാണ്.


 കേരളത്തിൽ മലയാളികൾ ആദരപൂർവ്വം തങ്ങൾ എന്ന് വിളിക്കപ്പെടുന്ന അഹ്ലുബൈത്ത് (ആലുന്നബി) കൂടാതെ അല്ലെങ്കിൽ അവരെ പരിഗണിക്കാതെ അല്ലെങ്കിൽ അവരെ ആദരിക്കാതെ അല്ലെങ്കിൽ അവരെ അംഗീകരിക്കാതെ അവൻ്റെ നിസ്ക്കാരത്തിൽ അവർക്ക് വേണ്ടി സ്വലാത്തിലൂടെ പ്രാർത്ഥിക്കാതെ ഒരു വിശ്വാസിക്കും യഥാർത്ഥത്തിൽ മുസ്ലിമാവാൻ കഴിയില്ല..!


 ഈ ഒരു വസ്തുത ഉൾകൊണ്ടാൽ ആരാണ് തങ്ങൾമാർ എന്ന ചോദ്യത്തിന് സ്വയം തന്നെ ഉത്തരം ആർക്കും കണ്ടെത്താവുന്നതാണ്...


 വ്യക്തമായ ചരിത്ര രേഖകളിൽ കോറിയിട്ട രേഖകളാണ് മമ്പുറം തങ്ങളുടെ യമനീ പാരമ്പര്യത്തിന്റെ താവഴികൾ.


 അതിനെ പോലും അംഗീകരിക്കാതെ മമ്പുറം തങ്ങൾ കണ്ണൂരിൽ നിന്ന് വന്നതാണെന്ന മറ്റൊരു അവാസ്തവം കൂടി ചേർത്ത് കൊണ്ട് പ്രചരിപ്പിക്കുന്നു.


 സഹതപിക്കാനേ വഴിയുള്ളു.. കാരണം ഇവർക്ക് ചരിത്രത്തെയും നമ്മുടെ പൈതൃക സരണികളെയും പഠിക്കാൻ കഴിയാഞ്ഞതിൽ...


 അല്ലെങ്കിൽ പഠിച്ചിട്ടും അതിലൂടെ ഹിദായത്ത് ലഭിക്കാത്തതിൽ..!!


 മമ്പുറം തങ്ങൾ (റ) ഇന്ത്യൻ ചരിത്രത്തിൽ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. പകരം ലഭിക്കാത്ത ഒരു സാംസ്ക്കാരിക നായകൻകൂടിയാണ് ആത്മീയരാജ പീഢത്തിൽ വിരാചിച്ച ധീരദേശാഭിമാനി കൂടിയായ, സാമൂഹ്യ പൊതു സേവകനും സാമുദായിക മുഖ്യധാരയിലെ സർവ്വാധരണീയനായ പരിഷ്ക്കർത്താവും സർവ്വാംഗീകാരം നേടിയ മമ്പുറം തങ്ങൾ (റ)...


 പ്രവാചകൻ മുഹമ്മദ് നബിﷺയുടെ 33-ാം തലമുറക്കാരനാണ് മലയാള നാട്ടിൽ വിശ്രുതനായ സാക്ഷാൽ മമ്പുറം തങ്ങൾ (റ)...

 

 ഹിജ്റ: 1166 ദുൽഹിജജ: മാസത്തിൽ യമൻ ഹള‌ർമൗത്തിലെ തരീം ഗ്രാമത്തിൽ ജനിച്ച് 17-ാം വയസ്സിൽ ഹിജ്റ: 1183 റമളാൻ18 ന് കോഴിക്കോട് കപ്പലിറങ്ങി.


 തൻ്റെ മാഥുലർ സയ്യിദ് ഹസൻ ജഫ്രി തങ്ങൾ താമസിച്ചിരുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എ.ആർ നഗർ പഞ്ചായത്തിലെ മമ്പുറം ദേശത്താണ് മമ്പുറം അലവി (റ) തങ്ങൾ ആദ്യമായി എത്തുന്നത്.


 മമ്പുറം (റ) തങ്ങളുടെ യാത്രക്കിടയിൽ കണ്ണൂർ സ്പർശിക്കുന്നില്ല. പിന്നെ മമ്പ്രം എന്ന പേര് തങ്ങൾ കൊണ്ടുവന്നതാണ് എന്നത് മലയാളിയെ കബളിപ്പിക്കുന്ന ദുർബോധം മാത്രം എന്ന് കേരളീയ പൊതുബോധത്തിന് ബോധ്യപ്പെടുന്നതാണ്.


 സമൂഹത്തിന് സമാധാനവും, ആശ്വാസ വാക്കുകളും, ഗുണകാംക്ഷയുള്ള ഉപദേശങ്ങളും, ക്ഷമ കൊണ്ടുള്ള വസ്വിയ്യത്തും, നൻമ നേരുന്ന പ്രാർത്ഥനകളും നൽകി സമുദായത്തിലെ വിശ്വാസികളെ ആശ്വസിപ്പിക്കുകയാണ് തങ്ങൻമാർ നൽകുന്ന സംഭാവന...


 മമ്പുറം (റ) തങ്ങളുടെ അളവ് ഉൾകൊള്ളാൻ കഴിയാത്ത മാനസിക ദാരിദ്രം പിടിച്ച അൽപ ബുദ്ധി ജീവജാലങ്ങൾക്ക് ഉൽഭുദ്ധ മലയാള നാട്ടിലേ വിശ്വാസികളിൽനിന്നും ഇടം നഷ്ട്ടപ്പെടുക മാത്രമാണ് ഇത്തരം ദുർബോധക്കാർക്ക് ലഭിക്കുന്ന പ്രത്യാഘാതം എന്ന് ചുരുക്കം.


 യഥാർത്ഥത്തിൽ കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനാവുക.


 കാരണം, നൂറ്റാണ്ടുകൾ മുമ്പ് ഹിജ്റ 900 ൻ്റെ മധ്യകാലത്ത് കേരളം ആതിധേയത്വം നൽകിയ സയ്യിദ് കുടുംബത്തെ നബികുടുംബം എന്ന ആദരവിൽ മലയാളത്തിലെ ഒരു നല്ലപദം ഉപയോഗിച്ച് അഭിസബോധന ചെയ്തു എന്നതാണ് സത്യം.


 കാലംമാറി. മലയാള നാടും പല സംസ്കാരത്തിലും മാറ്റം കണ്ടത്പോലെ തങ്ങൾ കുടുംബവും ഇപ്പോൾ, കോയയും, തങ്ങളും ഒക്കെ മാറ്റിവെച്ച് യഥാർത്ഥ അറബി പദങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പഴമ നഷ്ടപ്പെടാത്തചില പ്രദേശങ്ങളിൽ ഇപ്പോഴും പഴയരൂപം കാണുന്ന കോയമാരെയും തങ്ങൾമാരെയും മുൻ ശൈലിയിൽതന്നെ കണ്ടുവരുന്നുമുണ്ട്...


 കാലത്തെ കാണാനുള്ള കണ്ണും, കാര്യങ്ങൾ അറിയാനുള്ള മനസ്സും, കർമ്മങ്ങൾ ഉൾകൊള്ളാനുള്ള ഹൃദയവിശാലതയും, മതത്തിൻ്റെ കാതൽ കണ്ടെത്തി വിശ്വാസ ദൃഢത ആവാഹിക്കാനുള്ള ആർജവവും അളവിൽ കുറയാതെ അടയാളപ്പെടുത്തുന്ന സാമൂഹ്യ ഗുണകാംക്ഷകനാവണം ഓരോ വിശ്വാസിയും.


 ഇസ്ലാമികപാരമ്പര്യ പൈതൃകങ്ങളെ മായിക്കപ്പെട്ടു കൊണ്ടാവരുത് നമ്മുടെ ഒരു ചരിത്ര വായനയും...


 കേരളത്തിലെ തങ്ങൾമാർ സയ്യിദന്മാർ കൈരളിക്കായി നൽകിയ സംഭാവനകൾ നമുക്ക് വിസ്മരിക്കാൻ കഴിയുമോ..?


 മതവിശ്വാസത്തിൻ്റെ ഭാഗമായ ആദർശ പൈതൃകത്തെ സംരക്ഷിക്കാൻ മലയാള നാട്ടിലെ പണ്ഡിത കൂട്ടായ്മക്ക് രൂപം നൽകി ആശയ സംരക്ഷണത്തിൻ്റെ പടയണി തീർത്ത് പതാകയേന്തിയ ആദർശ പഠനായകനാണ് കേരളം ആദരവോടെ വിളിച്ച ഓമനപ്പേരിനുടമ വരക്കൽതങ്ങൾ (റ)


 അഥവാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക അദ്ധ്യക്ഷൻ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ (റ)


 നബികുടുംബമായ അലവി കൈവഴികൾ തീർത്ത യമനീ സുഗന്ധം. പരിമണം വീശുന്ന ഹള്റമീ സുകൃതങ്ങൾ...


 അങ്ങനെ എത്രയോ മഹാരഥന്മാർ ഈ നാടിന്റെ ഉയർച്ചക്കും ആത്മീയോന്നതിക്കും വേണ്ടി ജീവിച്ചു.


 അവരെയൊക്കെ അവരുടെയൊക്കെ കർമ്മങ്ങളെ പരിഹസിച്ചും പുച്ഛിച്ചും തള്ളുന്നത് പോലെയാണ് ഈ അനാവശ്യ വിവാദങ്ങൾ.


*📍അഹ്ലുബൈത്തിനെ ലോകം നെഞ്ചിലേറ്റിയത്...*

 

   മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടം.


 ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്.


 പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി.


 ശത്രു വിഭാഗം ധന്യരായി.


 കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ..?!


 പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.


 മക്കയില്‍നിന്ന് നബിﷺയെ ആട്ടി ഇറക്കിയപ്പോള്‍ ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍ അറിയാത്തത് പോലെ.


 തിരുനബിﷺയുടെ ആറാമത്തെ പൗത്രന്‍ മൂസല്‍കാളിം (റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183 ല്‍ അവിടെ വെച്ച് വഫാത്തായി.


 അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്.


 മഹാന്റെ അനുജ സഹോദരനും നബിﷺതങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ ഉറൈള് (റ) ഹിജ്റ 210 ല്‍ മദീനയില്‍ തന്നെയാണ് മരണപ്പെട്ടെതെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് (റ) ഉം പൗത്രന്‍ ഈസ(റ)ഉം ഇറാഖിലാണ് മരണപ്പെട്ടത്.


 ഇവരില്‍ ഈസാ(റ)വിന്റെ മകന്‍ അഹ്മദുല്‍മുഹാജിർ (റ) ആണ് യമനില്‍ എത്തുന്ന ആദ്യ അഹ്ലുബൈത്ത്...


 പ്രവാചകരുടെ (ﷺ) എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്.


 അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലുബൈത്തിനെ പ്രസരണം ചെയ്യാന്‍ ഭാഗ്യം ലഭിച്ച നാടുകളില്‍ ഒന്നാണ് യമന്‍.


 കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്...


 മൂസല്‍കാളിം(റ)വിന്റെ മകന്‍മൂസ രിളാ (റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍ മഹ്മൂദ് (റ) ബുഖാറയിലാണ് ജീവിച്ചത്.


 യമനില്‍ നിന്നും നബി (ﷺ) കുടുംബം കേരളത്തില്‍ എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്.


 മഹ്മൂദ്(റ)വിന്റെ 19ാംമത്തെ പേര മകന്‍ ജലാലുദ്ദീന്‍ ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്...


 കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.


 രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്.


 ഹിജ്റ 875 ല്‍ വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്.


 ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ ചരിത്രം നമുക്ക് മുമ്പില്‍ പുനര്‍ജനിക്കുകയാണെന്ന് തോന്നും.


 മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു...


 ഇങ്ങനെ തന്നെയാണ് പല ഖബീലകളുടെയും കണ്ണികൾ കേരളവുമായി കണ്ണി ചേരുന്നത്.


 അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു. ഉപ്പാപ്പ (ﷺ) ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി.

ഇന്നും നല്‍കി കൊണ്ടിരിക്കുന്നു...


 അഹ്ലു ബൈത്ത് തിരുനബിﷺയില്‍ നിന്നാണ്...


 അവിടുത്തെ (ﷺ) ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്...


 സ്നേഹിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് (ﷺ) കൈപിടിക്കും...


 കൈപിടിക്കാന്‍ ആളില്ലാത്ത നാളില്‍..!!


രത്‌ന ചുരുക്കം:-


ആരാണ് തങ്ങൾമാർ..?


ഉത്തരം:


നബിﷺയുടെ മകൾ ഫാത്വിമ ബീവി(റ)യുടെ പുത്രൻമാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരക്ക് അറബ് നാട്ടിൽ അശ്റാഫ് / ഹുസൈനി / സയ്യിദ് എന്നും

മലബാറിൽ സയ്യിദ് / തങ്ങൾ/ എന്നൊക്കെ വിളിക്കപ്പെടുന്നവരാണ്...


 ഉദാഹരണം:- (അറബ് നാട്ടിൽ ഖത്വീബിന് (മുതവ) കേരളത്തിൽ മുസ്ലിയാർ / കേരളത്തിന് പുറത്ത് ഹസ്രത്ത് / എന്നിങ്ങിനെയൊക്കെ പറയപ്പെടുന്നത് പോലെ)


 അല്ലാഹു ﷻ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ☝🏼


*_(സഹായം: സയ്യിദ് ഹസ്സൻ സഖാഫ് ആറ്റക്കോയ തങ്ങൾ പട്ടിക്കാട്)_*

*_✍🏼സയ്യിദ് ഫസൽ സഖാഫ്‌ അൻവരി കൊപ്പം_*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...