Wednesday, July 17, 2019

സകരിയ്യ സ്വലാഹി?*എന്തുകൊണ്ട്

Dool News

*OPINION*
*എന്തുകൊണ്ട് സകരിയ്യ സ്വലാഹി?*

പി.കെ.എം അബ്ദുര്‍റഹ്മാന Wednesday, 17th July 2019, 1:44 pm
103
Shares
   


ഒരു നൂറ്റാണ്ട് തികയാറാകുന്ന കേരളത്തിലെ സലഫി ചരിത്രത്തില്‍ വിസ്മയകരമായ ഒരു അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് കെ.കെ സകരിയ്യ സലാഹി കഴിഞ്ഞ ദിവസം വിടവാങ്ങിയത്. ഇനിയും ആയുരാരോഗ്യത്തോടെ ആയുസ്സുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആശിച്ച നേതാവായിരുന്നു സ്വലാഹി.

ഈ ആകസ്മിക നിര്യാണം പാരമ്പര്യ സുന്നികള്‍ക്ക് വലിയ നഷ്ടമാണ് എന്ന് പറയാം. കാരണം, സലഫി സംഘടനകള്‍ക്കകത്തും അവയെ കുറിച്ച് പുറത്തും അദ്ദേഹം കാറ്റും വെളിച്ചവും കടത്തിവിട്ടു. നവോത്ഥാനം, പുരോഗമനം, വിദ്യാഭ്യാസം, മതപരിഷ്‌കരണം തുടങ്ങിയ മെയ്ക്കപ്പുകളില്‍ ലങ്കി നിന്നിരുന്ന സലഫി പ്രസ്ഥാനത്തിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കിക്കിക്കൊണ്ട് നാടൊട്ടുക്കും പച്ചമലയാളത്തില്‍ പ്രസംഗിച്ചു നടന്നു അദ്ദേഹം.

കേരളത്തിലെ പാരമ്പര്യ സുന്നീ മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം മുജാഹിദുകള്‍ക്കിടയില്‍ ഒരു സത്യസന്ധനായിരുന്നു. ഒപ്പം ഒരു പച്ച മനുഷ്യനും. മിനുസപ്പെടുത്തിയ ആശയങ്ങളും വര്‍ത്തമാനങ്ങളും പറയാതെ തന്റെ യഥാര്‍ത്ഥ ആശയം അദ്ദേഹം തുറന്നു പറഞ്ഞു. അതില്‍ അദ്ദേഹത്തിന് അപകര്‍ഷത തോന്നിയതേ ഇല്ല.

അതുകൊണ്ടാണ്, ഭൂമി സൂര്യനെ ചുറ്റുകയല്ല, സൂര്യനും പ്രപഞ്ചത്തിലെ ഇതര ഗ്രഹങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണ് എന്ന് പ്രചരിപ്പിക്കുന്ന ഗള്‍ഫ് സലഫികളെ പിന്തുണക്കാന്‍ അദ്ദേഹത്തിന് തീരെ മടി തോന്നാതിരുന്നത്. മനുഷ്യനും ജിന്നും തമ്മില്‍ ലൈംഗിക ബന്ധമുണ്ടാകാമെന്ന് വാദിക്കാനും അദ്ദേഹത്തിന് നാണക്കേട് തോന്നിയില്ല.

ഒരു വിസ്മയം തന്നെയാണ് അദ്ദേഹം. ചെകുത്താന്‍ കൂടലും കണ്ണേറ് തട്ടലും മന്ത്രവും മാരണവും കൂടോത്രവും തുടങ്ങി അന്ന് വരെ അന്ധവിശ്വാസമെന്നും അനാചാരമെന്നും പറഞ്ഞ കാര്യങ്ങളെ കേരളത്തിലെ സലഫികളില്‍ വലിയൊരു വിഭാഗത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് കഴിഞ്ഞത്? എന്ത് കൂടോത്രമായിരിക്കും അതിനദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാകുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് പക്ഷേ ഗണപതി വയറ്റില്‍ കയറി ചികിത്സ ലഭിക്കാതെ സലഫീ പ്രവര്‍ത്തകന്‍ മരിക്കുന്നിടത്തേക്ക് അനുയായികളില്‍ ചിലര്‍ വികസിപ്പിച്ചു എന്നത് മറ്റൊരു കാര്യം.

സത്യത്തില്‍ ഇദ്ദേഹത്തിന്റെ അസാന്നിധ്യം കൊതിച്ചിരുന്നത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമായിരുന്നു. കാരണം, ഇദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ സലഫീ പ്രസ്ഥാനം ഇനിയും പുതിയ പുതിയ ആശയ അന്വേഷണങ്ങളിലേക്കും ഉപഗ്രൂപ്പുകളിലേക്കും ഗവേഷണങ്ങളിലേക്കും എത്തിച്ചേരുമായിരുന്നു. ഓരോ ദിവസവും അദ്ദേഹം സ്വന്തം നിലപാടുകളെ തന്നെ റദ്ദ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നല്ലോ. സ്വയം നവീകരിച്ചുകൊണ്ടിരുന്നു എന്നും പറയാം. അതിന്റെ വിസ്മയകരമായ ഉദാഹരണങ്ങള്‍കൊണ്ട് സമൃദ്ധമാണ് യൂട്യൂബ്.

ഇബ്നു തീമിയെയും അല്‍ബാനിയെയും ഗള്‍ഫ് സലഫിസത്തെയും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അതൊകൊണ്ടാകണം, ഇംഗ്ലീഷ് പഠിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും അവിശ്വാസികളുടെ ഭാഷ പഠിക്കുന്നത് നിഷിദ്ധമാണെന്ന് ഇഖ്തിളാഉ സിറാത്തുല്‍ മുസ്തഖീമില്‍ ഇബ്നു തീമിയ പറഞ്ഞിട്ടുണ്ടെന്നും സ്വലാഹി പ്രസംഗിച്ചത്.

‘എ ടു സഡ്’ എന്നത് പകരം ‘അലിഫ് മുതല്‍ യ’ വരെ എന്ന് ശീലിക്കണമെന്നും അദ്ദേഹം ആ പ്രസംഗത്തില്‍ പറയുന്നുണ്ട്. ജിന്നിനെ അടിച്ചിറക്കുന്ന പഴയ സഹപ്രവര്‍ത്തകന്റെ വിസ്ഡം ഉപഗ്രൂപ്പുമായി സലാഹിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം അല്‍ബാനിയെ അംഗീകരിക്കണോ വേണ്ടേയോ എന്നതില്‍ മാത്രമായിരുന്നത്രേ.

ജമാലുദ്ദീന്‍ അഫ്ഗാനിയെയും മുഹമ്മദ് അബ്ദുവിനെയും റഷീദ് രിളയെയും വിമര്‍ശിക്കുക മാത്രമല്ല, അവരെ സ്വന്തം നേതാക്കളായി അവതരിപ്പിച്ച മുജാഹിദുകളെ കളിയാക്കുകയും ചെയ്തു. അഫ്ഗാനിയിലും അബ്ദുവിലും റിളയിലുമൊക്കെ ശിയാ സ്വാധീനമുണ്ടായിരുന്നു എന്നുവരെ പറഞ്ഞുവെച്ചു. അഫ്ഗാനിയെ പാശ്ചാത്യന്‍ ഏജന്റായാണ് ഗള്‍ഫ് സലഫികളും ഇഖ്വാനികളുമൊക്കെ കാണുന്നതെന്ന് എം.ഐ മുഹമ്മദലി സുല്ലമി തന്നെ എഴുതിയിട്ടുണ്ടല്ലോ.

എനിക്ക് തോന്നുന്നത് കേരളത്തിലെ പുരോഗമന മുസ്ലിംകള്‍ക്കിടയില്‍ ജിന്നിനെ സന്നിവേശിപ്പിച്ചയാള്‍ എന്ന നിലയിലായിരിക്കും സ്വലാഹി ഒരുപക്ഷേ, ഭാവിയില്‍ അറിയപ്പെടുക. ജിന്ന് അദ്ദേഹത്തിന്റെ ഒരു വീക്നസ്സായിരുന്നോ എന്നു പോലും തോന്നിന്നിപ്പോകും പല പ്രസംഗങ്ങളും കേട്ടാല്‍.

ജിന്നും ഇന്‍സുമടക്കിയൊതുക്കി സുലൈമാന്‍ നബിയ്യുള്ളാ ജഗതലപധികള്‍ക്കധിപതിയായി വാഴുമ്പോള്‍… എന്ന പാട്ട് മൂളുമ്പോഴും അറബി കഥകളിലെ ഇഫ്രീത്ത് ജിന്നിന്റെ കഥകള്‍ വായിക്കുമ്പോഴും ഖുര്‍ആനിലെ ജിന്നിനെ കുറിച്ചുള്ള ആയത്തുകള്‍ ഓതുമ്പോഴും കേട്ടിരുന്ന ജിന്ന് പരിഷ്‌കാരികളായ മുസ്ലിംകളുടെ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുവന്നത് സ്വലാഹിയാണ്.

അങ്ങനെ, മുജാഹിദുകള്‍ക്കിടയില്‍ ഒരു വിഷയമല്ലാതിരുന്ന ജിന്ന് അവരുടെ വേദികളിലെ ഒഴിച്ചുകൂടാനാകാത്ത വിഷയമായി. മറഞ്ഞ വഴിയിലുള്ള സഹായവും മനുഷ്യകഴിവിനതീതമായതിനോട് സഹായം ചോദിക്കലുമൊക്കെയായി മൗലവിമാര്‍ അങ്ങോട്ടുമിങ്ങോട്ടും ജിന്നിനെ ചൊല്ലി നാവോങ്ങിക്കൊണ്ടിരുന്നു. ജര്‍മനിയില്‍ നിന്ന് നിമിഷ നേരം കൊണ്ട് ജിന്നുകള്‍ ഹോമിയോ മരുന്ന് കൊണ്ടുവരുമെന്നും ഒരു മുത്തഖിയായ ജിന്നിനെ സഹായിയായി ഓരോരുത്തരും കൂടെ കൂട്ടുന്നത് നല്ലതാണെന്നുമൊക്കെ അക്കാലത്ത് മുജാഹിദ് ക്ലാസുകളില്‍ പ്രഭാഷകര്‍ പഠിപ്പിച്ചു.

ആ ഘട്ടത്തിലെ സാധാരണക്കാരായ മുജാഹിദുകളുടെ ഒരു മനോവ്യാപാരം മനസ്സിലാക്കാന്‍ വിചിന്തനം വാരികയില്‍ (2007 ഫെബ്രുവരി ഏഴ് ലക്കം) വന്ന ചോദ്യത്തര പംക്തിയിലെ ഈ ചോദ്യം ഉപകരിക്കും: കട്ടില്‍ ചുമരിനോടടുപ്പിക്കുക, മേശവലിപ്പ് ശക്തിയിലടക്കുക, കനമുള്ള സാധനങ്ങള്‍ പുറത്തേക്കെറിയുക, ചൂട് വെള്ളം ഒഴിക്കുക തുടങ്ങിയവ ജിന്നുകള്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായിത്തീരുമെന്നും അതിനാല്‍ അക്കാര്യം നാം സൂക്ഷിക്കണമെന്നുമുള്ള വാദത്തെ കുറിച്ച് എന്ത് പറയുന്നു. അങ്ങനെയുള്ള സൂക്ഷ്മത പാലിക്കാന്‍ നാം മതപരമായി ബാധ്യസ്ഥരാണോ?- ഫരീദാ അന്‍വര്‍’….ഈ ഫരീദാ അന്‍വറിനെ പോലെ മുജാഹിദുകളിലെ വലിയൊരു വിഭാഗത്തെ സന്ദേഹികളെങ്കിലുമാക്കി ജിന്ന് വിവാദം.

അന്ന് വരെ ഹിസ്റ്റീരിയ ആണെന്ന് പറഞ്ഞിരുന്നവര്‍ ജിന്ന് ബാധയെ പേടിച്ചു നടക്കാന്‍ തുടങ്ങി. കേരളത്തിലെ മുസ്‌ലീംകള്‍ക്കിടയില്‍ സലഫീ മന്‍ഹജ് എന്ന ഒരു സംജ്ഞ ആലോചനാ വിഷയമാക്കിയത് അദ്ദേഹമാണ്. അങ്ങനെ അക്കാലം വരെയും ഖുര്‍ആനും സുന്നത്തും എന്ന് മാത്രം കേട്ടിരുന്ന സലഫീ സ്റ്റേജുകളില്‍ നിന്ന് ഖുര്‍ആനും സുന്നത്തും സലഫീ മന്‍ഹജും എന്ന് കേള്‍ക്കാന്‍ തുടങ്ങി.

വലാഉം ബറാഉം എന്നൊക്കെ ചില പ്രഭാഷണങ്ങളില്‍ പറഞ്ഞു പോകും എന്നല്ലാതെ, തന്റെ സന്തതസഹചാരിയായ ശംസുദ്ദീന്‍ പാലത്തിനെ പോലെയോ, മുന്‍ സഹപ്രവര്‍ത്തകന്‍ ബാലുശ്ശേരിയെ പോലെയോ അതിരുവിട്ട പ്രഭാഷണത്തിനൊന്നും സ്വലാഹി നിന്നില്ല. അപ്പോഴും ദമ്മാജ് സലഫികള്‍ അംഗീകരിക്കുന്ന കേരളത്തിലെ ചുരുക്കം ചില പണ്ഡിതരിലൊരാളായിരുന്നത്രേ അദ്ദേഹം.

പരേതനായ കെ. ഉമര്‍ മൗലവിയായിരിക്കണം സകരിരിയ സ്വലാഹി മാതൃകയാക്കിയ വ്യക്തി എന്ന് തോന്നിയിട്ടുണ്ട്. അത്രയും നിര്‍ദാക്ഷിണ്യമാണ് ഇതര ആശയക്കാര്‍ക്കെതിരെ അദ്ദേഹം പ്രസംഗിച്ചത്. ആ പ്രയോഗങ്ങള്‍ പലതും മുറിവേല്‍പ്പിക്കുന്നതായിരുന്നു. അലവി മൗലവിയുടെ മകന്‍ എ അബ്ദുസ്സലാം സുല്ലമിയുടെ ഹദീസിനോടുള്ള നിഷേധാത്മക സമീപനത്തെ വൈകാരികമായി തന്നെ അദ്ദേഹം നേരിട്ടു. വേറൊരു വിളിപ്പേര് തന്നെ അത്തരക്കാര്‍ക്ക് അദ്ദേഹം നല്‍കി. 2002 കെ.എന്‍.എം പിളര്‍ന്നപ്പോള്‍ മര്‍കസുദ്ദ്അവ വിഭാഗത്തെ മടവൂരികള്‍ എന്നായിരുന്നു പരിഹസിച്ചിരുന്നത്. വായാടികള്‍, കുറാഫികള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അദ്ദേഹം നിര്‍ലോഭം ഉപയോഗിച്ചു.

മുജാഹിദുകളോട് സംവാദത്തിന് വരുന്ന ഇ.കെ വിഭാഗം സുന്നികളെ പശുവിന്റെ അടുത്തേക്ക് പോകുന്ന ഉടച്ച മൂരികളോട് ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം ഉപമിക്കുന്നുണ്ട്. ആളുകള്‍ എന്തുകരുതും എന്ന തോന്നലൊന്നും മൈക്ക് കണ്ടാല്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശീഇസം പ്രചരിപ്പിക്കാന്‍ പി.ടി നാസറും സി ഹംസയും ടൈംസ് ഓഫ് ഇന്ത്യയിലെ ‘ഒരുത്തനും’ കെ.ടി ജലീലും ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കാനും അദ്ദേഹത്തിന് പേടിയുണ്ടായിരുന്നില്ല.

നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ കുഫ്റും മറ്റും ഉണ്ടെന്ന് ‘കണ്ടെത്തിയ’ അദ്ദേഹം അവസാന കാലത്ത് അതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാനും 12-ാംക്ലാസ് വരെ സഊദി മോഡല്‍ മദ്റസകള്‍ സ്ഥാപിക്കാനുമുള്ള ശ്രമത്തിലായിരുന്നുവെന്ന് കേട്ടിരുന്നു. വാടാനപ്പള്ളിയില്‍ ഇങ്ങനെയൊന്ന് സ്ഥാപിച്ചിട്ടുണ്ടത്രേ. കണ്ണൂരിലും അത്തരം സംരംഭമുണ്ടായിരുന്നു.

ആകസ്മികമായ ആ മരണത്തോടെ അനുയായികള്‍ ചകിതരാണ്. അവര്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഇനി എത്തിച്ചേരുക എന്നാര്‍ക്കറിയാം? സലാഹി വിതച്ച വിത്തുകള്‍ എവിടെയൊക്കെയായിരിക്കും മുളച്ചുപൊങ്ങുക? ഏതെല്ലാം ആവിഷ്‌കാരങ്ങളായി അവ പുതിയ വഴികള്‍ അന്വേഷിക്കും? ആര്‍ക്കറിയാം!





103
Shares
 

പി.കെ.എം അബ്ദുര്‍റഹ്മാന്‍

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...