Thursday, January 10, 2019

ശംസുൽ ഉലമയുടെപിൻഗാമി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശംസുൽ ഉലമയുടെപിൻഗാമി
ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

"എന്റെ അവസാന തുള്ളി രക്തവും ഞാൻ സുന്നികൾക്കെതിരെ വിനിയോഗിക്കും"..
സയ്യിദന്മാരും പണ്ഡിത ശ്രേഷ്ഠരും ഉൾപ്പെട്ട ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ സുന്നി സമൂഹത്തിനു നേരെ വിരൽ ചൂണ്ടിയാണ് മുസ്ലിം ലീഗിന്റെ എം എൽ എ സീതി ഹാജി ആ പ്രസ്താവന നടത്തിയത്.

രംഗം 1979 ലെ പ്രമാദമായ പുളിക്കൽ മുജാഹിദ് സമ്മേളനം. ലീഗിന്റെ കസേരയിലിരുന്നു സമുദായത്തിന്റെ ചോര ഊറ്റി കുടിച്ചു ചീർത്ത ലീഗ് എം എൽ എ യുടെ പ്രസ്താവന മുസ്ലിം സമൂഹം ഞെട്ടലോടെ കേട്ടു. സമുദായ പാർട്ടിയുടെ പഞ്ചേന്ദ്രിയങ്ങളെ ശാഖാതലം മുതൽ സംസ്ഥാനതലം വരെ വരേണ്യന്മാർ താഴിട്ടു പൂട്ടിയിരുന്നതിനാൽ എല്ലായിടവും നിശബ്ദത മാത്രം. പാർട്ടിയുടെ തിട്ടൂരങ്ങൾക്കു മുന്നിൽ പകച്ചു നിന്നു, പണ്ഡിത സമൂഹം പോലും.

പക്ഷെ, അപ്പോഴേക്കും ഒരാൾ പാണക്കാട്ടേക്കു വണ്ടി കയറിയിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ മുന്നിൽ ചെന്ന് നിന്ന് അദ്ദേഹം ഏറെ വിനയത്തോടെ അപേക്ഷിച്ചു.
"തങ്ങളേ, അഹ്ലു ബൈത്തായ നിങ്ങൾ ഉൾപ്പെടെ കേരളത്തിലെ ലക്ഷക്കണക്കിന് സുന്നി സമൂഹത്തിനെതിരെ ലീഗിന്റെ ഊരയിൽ കയറി വാളോങ്ങി നിൽക്കുന്ന എം എൽ എ യെ അടക്കി നിറുത്തണം. പുളിക്കലിൽ അതെ സ്ഥലത്തു എം എൽ എ യുടെ പ്രസ്താവനക്കെതിരെ സുന്നീ സമ്മേളനം നടത്തണം.

" തങ്ങൾ അൽപമൊന്നു ആലോചിച്ചു നിന്നു .
പിന്നെ മൊഴിഞ്ഞു.
"ഇപ്പോൾ ഒരു കലഹം ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും രമ്യതയിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് എനിക്കുള്ളത്.

ആഗതന്റെ കണ്ണ് ചുവന്നു. ഹൃത്തടം നിമിഷാർദത്തിൽ ഇടതടവില്ലാതെ മിടിച്ചു. സ്ഥൈര്യം നിറഞ്ഞ ഭാഷയിൽ ആർജ്ജവത്തോടെ തങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞു. " ഈ ഹസ്സന്റെ  ശരീരത്തിൽ ജീവന്റെ മിടിപ്പ് അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പുളിക്കൽ സെന്ററിൽ സുന്നത്തു ജമാഅത്തിന്റെ സമ്മേളനം നടത്തുക തന്നെ ചെയ്യും"

കേരളീയ മുസ്ലിം സമൂഹം ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ശൈഖുനാ ഇ കെ ഹസ്സൻ മുസ്ലിയാരായിരുന്നു കൊടപ്പനക്കൽ തറവാടിന്റെ പൂമുഖത്തു വെച്ച് ഈ പ്രഖ്യാപനം നടത്തിയത്.

പാണക്കാട് നിന്നും ശൈഖുനാ നേരെ പോയത് പുളിക്കൽ വലിയ പറമ്പിലേക്കായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിരുന്ന മൊയ്‌തീൻ കുട്ടി ഹാജിയുടെ വീടായിരുന്നു ലക്‌ഷ്യം. മകളുടെ ചെറിയൊരു സ്വർണമാലക്ക് പകരമായി അല്പ്പം പണം ആവശ്യപ്പെട്ടു ഹാജ്യാരോട്.
എത്ര ബുദ്ധിമുട്ടിയാലും പണത്തിന്റെ ആവശ്യം പറഞ്ഞു പടികയറി വരാത്ത ഹസ്സൻ മുസ്ലിയാർക്കിതെന്തു പറ്റി ?..
ഹാജിയാർക്ക് വിശദീകരണം അറിയണം.

ഇവിടെത്തെ മുജാഹിദ് സമ്മേളനം കണ്ടില്ലേ നിങ്ങൾ?..
അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ വിനിയോഗിക്കുമെന്നാ വെല്ലു വിളി.
പാണക്കാട്ടെ പ്രതീക്ഷ അസ്തമിച്ചു.
സുന്നീ സമ്മേളനം ഇനി ഇവിടെ നമ്മൾ നടത്തണം.

ഹസ്സൻ മുസ്ലിയാരുടെ വിശദീകരണം കേട്ട മുറക്ക് മൊയ്‌ദീൻ കുട്ടി ഹാജി പ്രഖ്യാപിച്ചു.
പണം പ്രശ്നമല്ല മുസ്ലിയാരെ.
ഇത് നിങ്ങളുടെ മാത്രം ആവശ്യമല്ല.
സുന്നത്ത് ജമാഅത്തിന്റെ ഇസ്സത്ത് ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും അഭിലാഷമാണ്.

കേവലം_ഒരാഴ്ച.
സുന്നികൾക്ക് അത് തന്നെ ധാരാളമായിരുന്നു.
അല കടലായി ഒഴുകിയെത്തിയ പതിനായിരക്കണക്കിന് സുന്നി സംഘചേതന പുളിക്കലിൽ ശുഭ്ര സാഗരം തീർത്തു.
സമസ്തയുടെ തല മുതിർന്ന പണ്ഡിതന്മാരൊക്കെയും അണി നിരന്നു. മുസ്ലിം ലീഗിലൂടെ വഹാബിസം നട്ടു വളർത്താനുള്ള കുടില ശ്രമത്തിനെതിരെ ശംസുൽ ഉലമ ആഞ്ഞടിച്ചു.

തക്ബീർ ധ്വനികളോടെ ആവേശത്തേരിലേറിയ സുന്നി സമൂഹത്തെ സാക്ഷി നിറുത്തി അദ്ദേഹം പ്രഖ്യാപിച്ചു. "ഒരു ഭാഗത്തു വഹാബിയും മറു ഭാഗത്തു അമുസ്ലിമും സ്ഥാനാർത്ഥിയായി വന്നാൽ ഞങ്ങൾ അമുസ്ലിമിനെ വിജയിപ്പിക്കുമെടോ"
അതൊരു നയപ്രഖ്യാപനമായിരുന്നു.
മുസ്ലിം ലീഗിന്റെ നെഞ്ചു തുളച്ച പ്രഖ്യാപനം.

അടുത്ത ദിവസം ചേർന്ന അവിഭക്ത സമസ്തയുടെ മുശാവറയിൽ വിഷയം ചർച്ച ചെയ്തു. ശംസുൽ ഉലമ പ്രഖ്യാപിച്ച വഹാബിസത്തിനെതിരെ സ്വീകരിക്കേണ്ട കർക്കശ നിലപാടിനെ മുശാവറ പൂർണ സമ്മതത്തോടെ പാസ്സാക്കി.

കേരളീയ മുസ്ലിം സമൂഹത്തിൽ അനൈക്യത്തിന്റെ വിത്തു പാകി രംഗത്തെത്തിയ വഹാബി മതക്കാരെ ആശയപരമായി കാന്തപുരം ഉസ്താദ് നേരിട്ടപ്പോഴൊക്കെയും അവരുടെ സംരക്ഷണം തങ്ങളുടെ ബാധ്യതയായി കണ്ടു ലീഗ് രംഗത്തു വന്നത് എന്തിനു വേണ്ടിയായിരുന്നു?

വഹാബി -ലീഗ് ഭാണ്ഡവത്തെ വിമർശിക്കുമ്പോൾ നെറ്റി ചുളിയുന്ന ഭക്ത വിധേയർ ഒരു നിമിഷം ഓർക്കുക.
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ നിലപാടുകളെ അക്ഷരം പ്രതി അനുദാവനം ചെയ്തതാണോ കാന്തപുരം ചെയ്ത തെറ്റ്?

പൂച്ചക്കാട് ദർസ് പഠിപ്പിക്കുന്ന കാലത്തു ശംസുൽ ഉലമ അസുഖ ബാധിതനായി. അസുഖം കൂടിയപ്പോൾ വെള്ളിമാട് കുന്നിലെ നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റായി. പ്രസ്തുത ദിവസങ്ങളിൽ നിരവധി പ്രമുഖർ ശൈഖുനായെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ഒരിക്കൽ തീർത്തും അപ്രതീക്ഷിതമായി ഒരു സന്ദർശകൻ വിരുന്നെത്തി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായ ലീഗ് നേതാവ് സി എച് മുഹമ്മദ് കോയ. തൊട്ടു പിന്നിൽ അരികു ചേർന്ന് സീതി ഹാജിയും . അസ്സലാമു അലൈക്കും എന്ന അഭിവാദ്യമർപ്പിച്ചു കൊണ്ടാണ് ഇരുവരും റൂമിലേക്ക് കയറിയത്. സി എച്ചിന്റെ കൂടെ സീതി ഹാജിയെ കണ്ടയുടൻ  ശംസുൽ ഉലമയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. "ആ ..സീതി ഹാജിയും ഉണ്ടല്ലേ കൂടെ?.."അബദ്ധത്തിൽ പോലും വഹാബിയെ സലാം കൊണ്ട് വന്ദിക്കാതിരിക്കാൻ ശംസുൽ ഉലമ ശ്രദ്ധിച്ചു.

വഹാബി മാമാങ്കങ്ങളിൽ നേരിട്ട് പോയി ഒന്നിച്ചു ബിരിയാണിയും കട്ടൻ ചായയും അടിച്ചു സലാം ചൊല്ലിയും കെട്ടിപ്പിടിച്ചും കഴിയുന്നവർ ഒരു നിമിഷമെങ്കിലും ശംസുൽ ഉലമ എന്ന ആ മഹാ മനീഷിയെ ഓർത്തിരുന്നെങ്കിൽ..!!!

ശംസുൽ ഉലമയും കാന്തപുരം ഉസ്താദും ഒന്നിച്ചിരിക്കുന്നത് പോലും ലീഗ്-വഹാബി സയാമീസുകൾക്ക് ദഹനക്കേടുണ്ടാക്കി. കുതന്ത്രങ്ങളുടെ വെടിപ്പുര തീർത്തു അവർ.
കിട്ടിയ വേദികളിൽ ശംസുൽ ഉലമ ലീഗ് -വഹാബി ഭാണ്ഡവത്തെ പിച്ചി ചീന്തി.

നന്തി സമ്മേളന വേദിയിൽ ലീഗ് നേതാക്കളെ വേദിയിലിരുത്തി ശംസുൽ ഉലമ കൊടുങ്കാറ്റായി.
മദ്യ നയം മുതൽ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്തിയ ലീഗ് നടപടികളെ വരെ അതി രൂക്ഷമായി വിമർശിച്ചു. ലീഗ് നേതാക്കളുടെയും എം എൽ എ മാരുടെയും ദുർനടപ്പുകൾ വരെ ശംസുൽ ഉലമ പരസ്യമായി വിചാരണ ചെയ്തു.
തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ എ പി ഉസ്താദിന് ശംസുൽ ഉലമ നൽകിയ ആശിർവാദം മൈക്കിലൂടെ സദസ്സ് മൊത്തം കേട്ടു. " എ .പി പറയാനുള്ളതൊന്നും ബാക്കി വെക്കണ്ടാ....
തുറന്നു പറഞ്ഞോളൂ ..
ഞാനുണ്ട് നിങ്ങളുടെ കൂടെ"..
സദസ്സ് തക്ബീർ മുഖരിതം.

വർഷങ്ങൾ നിരവധി കഴിഞ്ഞു. ശംസുൽ ഉലമയുടെ പിൻഗാമികൾ എന്ന പേരിൽ സമൂഹത്തിനിടയിൽ മേൽ വിലാസമുണ്ടാക്കാൻ ശ്രമിക്കുന്നവർ പക്ഷെ, മഹാനവർകൾ പകർന്നു തന്ന പാത പൂർണമായും കൈയൊഴിഞ്ഞു. അവിഭക്ത സമസ്തയും പണ്ഡിത സമൂഹവും വഹാബി ബാന്ധവ വിഷയത്തിൽ എടുത്ത നിലപാടുകളോട് ഇന്ന് നീതി പുലർത്തുന്നത് ആരാണ്?.
കാന്തപുരം പുത്തൻ പ്രസ്ഥാനക്കാരോടു    കാർക്കശ്യപൂർവം ഇടപെടുന്നു എന്നതല്ലേ അദ്ദേഹത്തിനെതിരെയുള്ള പ്രധാന പരാതി.
പക്ഷെ. അദ്ദേഹത്തെ ഈ നയം പഠിപ്പിച്ചതും പറയിപ്പിച്ചതും ആരായിരുന്നു?..

നിലപാടുകളിൽ വെള്ളം ചേർക്കാത്ത സമീപനമായിരുന്നു ശൈഖുനാ കാന്തപുരത്തിന്റേത്‌.
കാലം കാന്തപുരത്തിന്റെ നിലപാടുകളെ ശരി വെച്ചു. ഒരു രാഷ്ട്രീയക്കാരന്റെയും തിണ്ണ നിരങ്ങാൻ വിരിപ്പും തലയിണയുമായി പാതിരാക്കിറങ്ങിയില്ല.
പക്ഷെ, രാഷ്ട്രീയക്കാർ രാപ്പകലില്ലാതെ അദ്ദേത്തെ കാണാൻ കാത്തു കെട്ടി കിടന്നു.
അപ്പോഴും ആരെയും അദ്ദേഹം നിരാശരാക്കിയില്ല. എല്ലാവരോടും സമസ്തയുടെ പ്രഖ്യാപിത നയം ആവർത്തിച്ചു.

"സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയക്കാരോട് പ്രത്യേക താല്പര്യമോ വിരോധമോ ഇല്ല. സമസ്തയെ സഹായിക്കുന്നവരെ സമസ്തയും സഹായിക്കും. ഇരിക്കേണ്ടവരെ ഇരുത്തേണ്ടിടത്തു ഇരുത്തുകയും ചെയ്യും."

കാലം കാന്താപുരത്തെ വീണ്ടും വീണ്ടും ശരി വെക്കുകയാണ്.
ഈ ജീവിതം വെറുതെ ജീവിക്കുകയല്ല.
ജയിച്ചു ജീവിക്കുകയാണ്.

അതെ കാന്തപുരം ജയിക്കാനായി ജനിച്ചവരാണ്. ജയിച്ചു കൊണ്ടേയിരിക്കും....!!!!!
ശംസുൽ

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...