Tuesday, January 8, 2019

ബിദ്അത്തും പുത്തൻവാദ പരിണാമങ്ങളും●



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ബിദ്അത്തും പുത്തൻവാദ പരിണാമങ്ങളും● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
BID'ATH - MALAYALAM article
ബിദ്അത്തിനെക്കുറിച്ചും ബിദ്അത്തുകാരെക്കുറിച്ചും നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രവചനത്തിന്റെ പുലർച്ചയായി സമൂഹത്തിൽ ബിദ്അത്തുകാരുടെ രംഗപ്രവേശം പല കാലങ്ങളിലും രീതികളിലും ഉണ്ടാവുകയുണ്ടായി. ബിദ്അത്ത് എന്ന പദത്തിന് മുൻ മാതൃകയില്ലാത്തത് എന്നാണ് ഭാഷാർത്ഥം. അതിന്റെ വിപരീതത്തിൽ പ്രയോഗിക്കുന്ന സുന്നത്ത് എന്ന പദത്തിന് ചര്യ എന്നും. ഒരു കാര്യം നേരത്തെ ഇല്ല എന്നതിന്റെ പേരിൽ നബി(സ്വ) വിമർശിച്ചുപറഞ്ഞ വഴിപിഴച്ചതാണ് അതെന്ന് പറയില്ല. പുതിയതെന്തെങ്കിലും കണ്ടെത്തുകയോ സംവിധാനിക്കുകയോ ചെയ്തതിന്റെ പേരിൽ ഒരാൾ മുബ്തദിഉം ആവില്ല.

പുതിയതായി നിർമിക്കുന്നത് മതത്തിലാണെങ്കിലാണ് നബി(സ്വ) മുന്നറിയിപ്പ് നൽകിയ ബിദ്അത്താവുക. പുതിയ കാര്യങ്ങൾ മതത്തിൽ കടത്തിക്കൂട്ടലോ തിരുത്തിക്കുറിക്കലോ ആകുന്ന ബിദ്അത്ത് എന്താണെന്ന് നബി(സ്വ) തന്നെ മനസ്സിലാക്കിത്തരുന്നുണ്ട്. അവിടുന്ന് പറയുന്നു: ”നമ്മുടെ ഈ മതത്തിൽ അതിൽ പെടാത്തതായ ഒന്നിനെ ആരെങ്കിലും പുതുതായി നിർമിച്ചാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി, മുസ്‌ലിം).



പുതുതായി ഉണ്ടാക്കുന്നത് മതത്തിൽ പെടുത്തി അവതരിപ്പിക്കണം. അതുതന്നെ മതത്തിന്റെ പരിധിയിൽ വരാത്തതായിരിക്കണം. എങ്കിലാണ് തള്ളപ്പെടുക. അഥവാ, മതപരമല്ലാത്ത ഭൗതിക സൗകര്യങ്ങളോ മറ്റോ ആണെങ്കിൽ അത് പുതിയതാണെന്നത് കൊണ്ട് മാത്രം തള്ളപ്പെടില്ല. മതത്തിന്റെ പരിധിയിൽ വരുന്നതാണ് പുതിയതായി ഉണ്ടായതെങ്കിലും തള്ളപ്പെടില്ല. പുതിയതാവുക എന്നതല്ല തള്ളപ്പെടാനുള്ള മാനദണ്ഡം എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇബ്‌നുറജബിൽ ഹമ്പലി(റ) പറയുന്നു: ഈ ഹദീസിലെ പദങ്ങൾ മതനിയമങ്ങൾ അവതരിപ്പിച്ചവന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലാത്തതെല്ലാം തള്ളപ്പെടേണ്ടതാണെന്നറിയിക്കുന്നുണ്ട്. അതിന്റെ മറുധ്വനിയാകട്ടെ മത നിയമങ്ങൾ നൽകിയവന്റെ മതത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ഒന്നും തള്ളപ്പെടേണ്ടതല്ല എന്നും അറിയിക്കുന്നു (ജാമിഉൽ ഉലൂമിവൽ ഹികം).

മതത്തിന്റെ അടിസ്ഥാന പാഠങ്ങളെ തിരുത്തുന്നത് മതത്തിന്റെ പരിധിയിൽ പെടാത്തതും തള്ളപ്പെടേണ്ടതാണെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. കാരണം അത് ‘ളലാലത്താ’ണ് എന്ന് നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി(സ്വ)യുടെ പ്രഭാഷണങ്ങളുടെ ആദ്യത്തിൽ അവിടുന്നിങ്ങനെ പറയാറുണ്ടായിരുന്നു: കാര്യങ്ങളിൽ വളരെ മോശമായത് പുതുതായി നിർമിച്ചുണ്ടാക്കിയ മതമായി അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ്. അത്തരം എല്ലാ ബിദ്അത്തുകളും ളലാലത്ത് (വഴിപിഴച്ചത്) ആണ് എല്ലാ ളലാലത്തുകളും നരകത്തിലാണ് (നസാഈ).



‘എല്ലാ ബിദ്അത്തുകളും ളലാലത്താണ് എന്ന ഹദീസ് വാക്യത്തെ ഇമാം ഖത്ത്വാബി(റ) വിശദീകരിക്കുന്നതിങ്ങനെ: ”ഇത് ചില കാര്യങ്ങളിൽ മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ചിലതിൽ ഇത് വരില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നിന്റെ വെളിച്ചത്തിലല്ലാതെയും അതിന്റെ മാതൃകയിലും മാറ്റിലുമല്ലാതെയും പുതിയതായി ഉണ്ടാക്കപ്പെട്ടവയാണ്. എന്നാൽ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ മേൽ സ്ഥാപിതമായതോ അവയിലേക്ക് മടക്കാവുന്നതോ ആണെങ്കിൽ അത് പുത്തൻ കാര്യവും വഴിപിഴച്ചതുമല്ല (മആലിമുസ്സുനൻ).

പുതുതായി ആവിഷ്‌കരിക്കപ്പെടുന്നവയിൽ നല്ലതും ചീത്തയുമായ ചര്യകളുണ്ടാവുമെന്ന് നബി(സ്വ)യുടെ ഹദീസിൽ നിന്നു തന്നെ മനസ്സിലാക്കാം. അവിടുന്ന് പറഞ്ഞു: ഒരുവൻ ഇസ്‌ലാമിൽ ഒരു നല്ല സുന്നത്ത് നടപ്പാക്കിയാൽ അവന് അതിന്റെ പ്രതിഫലവും അത് ആചരിക്കുന്നവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ അവരുടെ പ്രതിഫലത്തിന് സമാനമായ പ്രതിഫലവും അവന് ലഭിക്കും. എന്നാൽ മതത്തിൽ ചീത്തയായ ഒരു ചര്യ ആരെങ്കിലും നടപ്പാക്കിയാൽ അതിന്റെ കുറ്റവും അവനെ കൂടാതെ അത് ചെയ്യുന്നവരുടെ കുറ്റങ്ങളിൽ നിന്ന് ഒന്നും കുറയാതെ അതിന് സമാനമായ കുറ്റവും അവന് ഉണ്ടായിരിക്കും (മുസ്‌ലിം).



എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണെന്ന് പറഞ്ഞു തള്ളേണ്ടതല്ല. മാനദണ്ഡങ്ങൾക്ക് വിധേയമായി നന്മകളും അവയിലുണ്ടാവാമെന്ന് ഈ ഹദീസും അറിയിക്കുന്നുണ്ട്. മഹാന്മാരായ പണ്ഡിതർ ഈ ആശയം വ്യക്തമാക്കിയതുമാണ്. ഇമാം ശാഫിഈ(റ)യെ ശിഷ്യൻ റബീഹ്(റ) ഉദ്ധരിക്കുന്നു:

മതകാര്യങ്ങളിൽ പുതുതായി ആവിഷ്‌കരിക്കപ്പട്ടവ രണ്ട് വിധമാണ്. ഒന്ന്: പുതുതായുണ്ടാക്കിയത് ഖുർആനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ ചര്യയോടോ ഇജ്മാഇനോടോ എതിരായിവരുന്നത് അതാണ് ളലാലത്തായ ബിദ്അത്ത്. രണ്ട്: വല്ല നല്ല കാര്യങ്ങളും പുതുതായി ഉണ്ടാക്കി ഇവ ഒന്നിനോടും അത് എതിരുമല്ല എങ്കിൽ ഈ പുതിയ കാര്യം ആക്ഷേപിക്കപ്പെട്ടതല്ല (മഅ്‌രിഫത്തുസ്സുനനിൽ വൽ ആസ്വർ).

ബിദ്അത്ത് പുതിയ മതകാര്യ നിർമിതി എന്തെന്ന് കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ഇബ്‌നുഅബ്ബാസിൽ ഹമ്പലി(റ) വിവരിക്കുന്നതിങ്ങനെ: ”ആരെങ്കിലും ഒന്ന് പുതിയതുണ്ടാക്കി മതത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. യഥാർത്ഥത്തിൽ അതുമായി ബന്ധപ്പെട്ട് പ്രമാണമായി അവലംബിക്കാവുന്ന ഒന്നും മതത്തിലില്ലതാനും. എങ്കിൽ അത് ളലാലത്താണ്. മതത്തിന് അതുമായി യാതൊരു ബന്ധവുമുണ്ടാവുകയില്ല. വിശ്വാസ കാര്യങ്ങളായാലും അനുഷ്ഠാന കാര്യങ്ങളായാലും ആശയ വ്യക്തതയുള്ളതോ ഇല്ലാത്തതോ ആയ വാക്കുകളായാലും ശരി” (ജാമിഉൽ ഉലൂമിവൽഹികം).



ഇമാം ശാഫിഈ(റ)യുടെ വിവരണത്തെ സംബന്ധിച്ച് ഇമാം അബൂശാമ(റ) എഴുതുന്നു: ‘നല്ല ആചാരങ്ങൾ അനുവദനീയവും പ്രിയങ്കരവുമാണെന്നതും നല്ല നിയ്യത്തോടെ അതു ചെയ്യുന്നവർക്ക് പ്രതിഫലം പ്രതീക്ഷിക്കാവുന്നതുമാണെന്നതും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ് (അൽബാഇസ് അലാ ഇൻകാറിൽ ബിദഇ).

ഖുർത്വുബി(റ) കൂടുതൽ വ്യക്തമായി ഇക്കാര്യം വിവരിക്കുന്നുണ്ട്. ഒരു പുതിയ കാര്യം ഇസ്‌ലാമിക നിയമത്തിൽ അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആവാം. അടിസ്ഥാനമുള്ളത് അല്ലാഹു ക്ഷണിച്ചതും നബി(സ്വ) പ്രേരിപ്പിച്ചതുമായ കാര്യങ്ങളുടെ വ്യാപ്തിയിൽ വരും. അങ്ങനെയെങ്കിൽ അത് പ്രശംസനീയ കാര്യങ്ങളിലാണ് ഉൾപ്പെടുക. അതിനൊരു പ്രവർത്തന മാതൃക ഇല്ലെങ്കിലും അതു ചെയ്യുന്നവൻ അത് മുമ്പ് ചെയ്തിട്ടില്ലെങ്കിലും ശരി. എല്ലാ പുതിയതും പിഴച്ചതാണെന്നത് കൊണ്ട് നബി(സ്വ) ഉദ്ദേശിക്കുന്നത് ഖുർആനിനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ പ്രവർത്തനത്തിനോടോ എതിരായ കാര്യങ്ങളെയാണ്. മതത്തിൽ ഒരു നല്ല ചര്യ ആരെങ്കിലും നടപ്പാക്കിയാൽ എന്ന് തുടങ്ങുന്ന ഹദീസ് പുതിയതായി ഉണ്ടാക്കുന്നവയിൽ നല്ലതും ചീത്തയും ഉണ്ട് എന്നതിലേക്കുള്ള സൂചനയാണ് (തഫ്‌സീറുൽ ഖുർത്വുബി).

ബിദ്അത്ത് എന്ന് പറഞ്ഞ് സമൂഹത്തെ നല്ലതു ചെയ്യുന്നതിന് തടസ്സം നിൽക്കുന്നവരെ തിരിച്ചറിയുകയും യഥാർത്ഥത്തിൽ ബിദ്അത്ത് എന്താണെന്ന് ശരിയാംവണ്ണം മനസ്സിലാക്കുകയും വേണമെന്ന് സാരം.

അല്ലാമാ സഅ്ദുദീനി തഫ്താസാനി(റ) സുന്നത്തിനെ നബി(സ്വ)യുടെ മാർഗമെന്നും വിശദീകരിച്ചിട്ടുണ്ട് (ശറഹുൽ മഖാസ്വിദ് 2/271) തുടർന്ന് മോശമായ ബിദ്അത്ത് എന്താണെന്നും അതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സ്വഹാബത്തിന്റെ കാലത്ത് ഇല്ലാതിരിക്കുക എന്നതു മാത്രം കാരണമല്ല എന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ബിദ്അത്താരോപകരെ കുറിച്ചദ്ദേഹം എഴുതുന്നു: മോശമായ ബിദ്അത്ത് എന്താണെന്നവർക്കറിയില്ല. സ്വഹാബത്തിന്റെ ത്വാബിഉകളുടെയോ കാലത്ത് ഇല്ലാത്തതും മതപരമായ തെളിവ് ലഭിക്കാത്തതുമായ പുതിയ നിർമിത കാര്യങ്ങളാണ് ബിദ്അത്ത്. എന്നാൽ വിവരദോഷികളായ ചിലർ സ്വഹാബത്തിന്റെ കാലത്ത് ഇല്ലാത്ത കാര്യങ്ങളെ അക്കാരണത്താൽ മോശമായ ബിദ്അത്താക്കുന്നുണ്ട്, ഒരു പ്രമാണവുമില്ലാതെ തന്നെ. അതിനവർ അവലംബിക്കുന്നത് ‘പുതുതായി നിർമിച്ചുണ്ടാക്കിയ കാര്യങ്ങളെ ശ്രദ്ധിക്കണം, അവ വർജിക്കണം’ എന്ന ഹദീസ് വാക്യമാണ്. ദീനിൽ പെടുന്നതല്ലാത്ത കാര്യങ്ങൾ ദീനിൽ പെടുത്തുന്നതിനെയാണ് അതു കൊണ്ടുദ്ദേശിക്കുന്നതെന്ന് അവർക്കറിയില്ല (ശറഹുൽ മഖാസ്വിദ്: 2/271).



സ്വഹാബത്തിന്റെ മാത്രമല്ല സ്വഹാബത്തിനെ പിന്തുടരാൻ ഭാഗ്യം ലഭിച്ചവർ ചെയ്തിട്ടില്ലാത്ത കാര്യം തന്നെ മോശമായ ബിദ്അത്തായി വർജ്ജിക്കണമെന്ന് പറയാൻ മതപരമായ തെളിവ് വേണം. ഇനി അവരുടെ കാലത്തുണ്ടായ ഒരു കാര്യം തന്നെ മോശമാണെന്നതിന് തെളിവുണ്ടെങ്കിൽ അതും വർജിക്കേണ്ടതാണ്. സ്വഹാബത്തിന്റെ ചര്യയിൽ നിന്ന് പുറം കടക്കുന്നതിനെക്കുറിച്ച് നബി(സ്വ) തങ്ങൾ തന്നെ ‘തർക്കുസ്സുന്ന:’ അഥവാ സുന്നത്തിന് ഉപേക്ഷിക്കലാണെന്ന് പറഞ്ഞിട്ടുണ്ട്. സൽകർമങ്ങൾ പ്രായശ്ചിത്തമായിത്തീരുമെന്ന് വിവരിക്കുന്ന ഹദീസിൽ, സൽകർമങ്ങൾ കൊണ്ടു മാത്രം പൊറുക്കപ്പെടാത്ത മൂന്ന് കാര്യങ്ങൾ പരമാർശിക്കുന്നുണ്ട്. ഒന്ന്: അൽ ഇശ്‌റാകു ബില്ലാഹി, രണ്ട് നക്‌സുസ്സ്വഫഖ: മൂന്ന്: തർക്കുസ്സുന്നത്തി എന്നിവയാണത്. അബൂഹുറൈറ(റ) പറയുന്നു: ”അല്ലാഹുവിന്റെ റസൂലേ, അൽ ഇശ്‌റാകുബില്ലാഹി എന്താണെന്ന് ഞങ്ങൾക്കറിയാം (അല്ലാഹുവിനോട് പങ്കുകാരെ വിശ്വസിക്കലാണത്). എന്നാൽ നക്‌സുസ്സ്വഖഫ: എന്താണെന്ന് വിവരിച്ചാലും. നബി(സ്വ) പറഞ്ഞു: നീ ഒരാൾക്ക് ബൈഅത്ത് ചെയ്യുകയും പിന്നീട് അയാളോടെതിരായി വാളെടുത്ത് പോരാടുകയും ചെയ്യുക എന്നതാണ്. എന്നാൽ തർകുസ്സുന്നത്ത് (സുന്നത്തിനെ ഒഴിവാക്കൽ) എന്നാൽ ‘അൽജമാഅത്തിൽ നിന്ന് പുറത്തുപോവലാണ്!’ (ഹാകിം).

മഹാന്മാരായ ഇമാമുകൾ ‘തർക്കുസ്സുന്ന’യെ മഹാ പാപങ്ങളിൽ പെടുത്തിയാണെണ്ണിയിരിക്കുന്നത്. ഇബ്‌നുഹജറിൽ ഹൈതമി(റ) കിതാബുസ്സവാജിറിൽ അൻപത്തി ഒന്നാമത്തെ മഹാപാപമായി പറയുന്നത് ‘തർക്കുസ്സുന്ന’ യെയാണ്. അതിൽ ഇമാം ജലാലുൽ സുൽഖീനി(റ)യെ ഉദ്ധരിക്കുന്നതിങ്ങനെ: ജമാഅത്തിൽ നിന്ന് മാറുക എന്നാൽ ബിദ്അത്തുകൾ പിന്തുടരലാണ്. ശൈഖുൽ ഇസ്‌ലാം സ്വലാഹുൽ അലാഈ (പ്രസിദ്ധ അശ്അരി ശാഫിഈ ഫഖീഹും മുഫസ്സിറും മുഹദിസുമായ അദ്ദിമശ്ഖി) അവിടുത്തെ ഖവാഇദിലും (അൽ മജ്മൂഉൽ മുദ്ഹബ്, ഫീ ഖവാഇദിൽ മദ്ഹബ്) കുലാലുൽ ബുൽഖീനി(റ)യും മറ്റും ഇതിനെ മഹാപാപമായി എണ്ണിയിട്ടുണ്ട്. (കിതാബുസ്സവാജിർ 1/253, 254)

സമൂഹത്തിൽ എക്കാലത്തും സ്വീകാര്യമായ പണ്ഡിത മഹത്തുക്കളും ഇമാമുകളും നബി(സ്വ)യുടെ മുന്നറിയിപ്പിനെക്കുറിച്ച് സമൂഹത്തെ ബോധവൽകരിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ദുരൂഹതകൾ പടർത്തിയും ദുർവ്യാഖ്യാനങ്ങൾ നടത്തിയും നേരായ സരണയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും സമൂഹത്തെ രക്ഷിക്കാനിത് വഴി അവർക്കായി. സുന്നത്ത് ബിദ്അത്ത് എന്നിവ എന്താണെന്നും അവയുടെ ശരിയായ ആശയമെന്താണെന്നും ഹദീസിൽ അവ കൊണ്ടുദ്ദേശിച്ചതെന്താണെന്നും മനസ്സിലാക്കാൻ ഉപരി വിശദീകരണം മതിയാകും.



ദീൻ നിലനിർത്താനും പ്രബോധനത്തിനും അല്ലാഹു സ്വീകരിച്ച മാർഗങ്ങളിൽ പ്രമാണങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ പ്രയോക്താക്കളായ മാതൃകകളുമുണ്ടായിരുന്നു. പ്രവാചകന്മാരിൽ നിന്നും മത നിയമങ്ങളും പാഠങ്ങളും ഏറ്റെടുക്കുന്നതിന് നിയോഗ ഭാഗ്യമുണ്ടായവരാണ് അനുചരന്മാർ. അവരിൽ നിന്നും അതേറ്റെടുക്കാൻ ഭാഗ്യമുണ്ടായവരാണ് താബിഉകൾ. അവരുടെ പ്രവർത്തനങ്ങൾ പ്രമാണത്തിന്റെ പ്രയോഗ രീതികൾ സമർപ്പിക്കൽ കൂടിയായിരുന്നു. അത് കൃത്യമായി നിർവഹിക്കുന്നതിൽ അവർ കഠിനപരിശ്രമം തന്നെ നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സത്യസരണിയിൽ നിലകൊള്ളാൻ അവരെ പിൻപറ്റിയേ തീരൂ. ഇമാം തഫ്താസാനി(റ) സുന്നത്ത് (നബിചര്യ) ആണ് ജമാഅത്ത് (സ്വഹാബത്തിന്റെ ചര്യ) താബിഉകളുടെ പാഠങ്ങൾ എന്നിങ്ങനെ ദീനിന്റെ സ്രോതസ്സുകൾ പഠിപ്പിച്ചത് ഈ മഹാന്മാരായ പൂർവ്വികരുടെ കൂട്ടായ്മയോടെതിരായാൽ അവരുടെ സരണിയിൽ നിന്ന് മാറിയാൽ… ‘തർക്കുസ്സുന്ന’ സുന്നത്തിനെ വെടിഞ്ഞവൻ എന്ന അവസ്ഥയിലേക്കാണ് അധപതിക്കുക. അത് മഹാപാപമായ ബിദ്അത്താണ്.

ഖുർആനും സുന്നത്തും നേരിട്ട് കേൾക്കാനും അവയുടെ മാതൃകകളും വിശദീകരണങ്ങളും അറിയാനും അവസരമുണ്ടായവരെ അവഗണിക്കുക എന്നതാണ് കാലാകാലങ്ങളിൽ രംഗത്ത് വന്ന മുഴുവൻ മുബ്തദിഉകളുടെയും രീതി. പ്രമാണങ്ങൾക്കു നൽകപ്പെട്ട ഔദ്യോഗികമായ വ്യാഖ്യാനത്തെ അവഗണിക്കുന്നവർ അകപ്പെടുന്നത് ആദർശപരമായ വലിയ അപകടത്തിലാണ്. ഭാഷാ പരിജ്ഞാനം അടിസ്ഥാനമാക്കി പ്രമാണങ്ങളെ സമീപിക്കുന്ന ഗതികേടാണവർക്കുണ്ടാവുന്നത്.

അടിസ്ഥാനപരമായി ബിദ്അത്ത് കക്ഷികൾ സ്വഹാബത്തിനെ അവമതിക്കുന്നവരാണെന്ന് കാണാം. അതോടുകൂടെ അവർ മുഖേന കൈമാറ്റം ചെയ്യപ്പെട്ട വിശുദ്ധ പ്രമാണങ്ങളെ സംബന്ധിച്ചും മതിപ്പ് കുറയുക എന്നത് സ്വാഭാവികം. അപ്പോൾ പിന്നെ തങ്ങളുടെ ഇംഗിതം പോലെ അവയെ കൈകാര്യം ചെയ്യാൻ അത്തരക്കാർ ധൃഷ്ടരാവും. ഖുർആൻ സൂക്തങ്ങളും ഹദീസ് വചനങ്ങളും ദുർവ്യാഖ്യാനം നടത്തുന്നതിൽ ഒരു വൈമനസ്യവുമില്ലാത്തവരാണ് എക്കാലത്തെയും മുബ്തദിഉകൾ.

സ്വഹാബത്തിൽ പ്രധാനിയും ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്ന് നബി(സ്വ)യുടെ സന്തതസഹചാരിയും സഹായിയുമായി പ്രവർത്തിച്ച് ധന്യത നേടുകയും ചെയ്ത അബൂബക്ർ(റ)വിനെ, ഇസ്‌ലാമിന്റെ പരസ്യപ്രബോധനത്തിനും വികാസത്തിനും ഏറെ സഹായം ചെയ്ത ഉമർ(റ)വിനെയുമടക്കം സ്വഹാബത്തിനെ കാഫിറാക്കി കുറച്ചാളുകൾ ആദ്യകാലത്ത് രംഗത്തെത്തി. സ്വഹാബത്തിന്റെ പൊതുവായ അംഗീകാരവും നിലപാടുകളും തെറ്റാണെന്ന് പ്രഖ്യാപിച്ചവരുമുണ്ടായി. നബി(സ്വ) പഠിപ്പിച്ച ‘ഖദ്‌റി'(വിധി വിശ്വാസം)ൽ തെറ്റായ വാദഗതികളുമായി ചിലർ പ്രചാരണം നടത്തി. സ്വഹാബത്തിന്റെ മാതൃകയെ, ജീവിതത്തെ, ആദർശത്തെ തള്ളി സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ആശയം മെനഞ്ഞ് ഖുർആനിനെയും സുന്നത്തിനെയും ദുരുപയോഗിക്കുയായിരുന്നു അവർ. ഖവാരിജത്ത്, ശഈഅത്ത്, ഖദ്‌രിയ്യത്ത് തുടങ്ങിയ പാർട്ടികൾ ഉദാഹരണം

പിൽക്കാലത്ത് പലപ്പോഴായി രംഗത്തുവന്ന കക്ഷികളായ മുഅ്തസിലത്ത്, മുർജിഅത്ത്, നജ്ജാരിയ്യത്ത്, ജഹ്മിയ്യത്ത്, മശബ്ബിഹത്ത്, മുഅത്ത്വിലത്ത് തുടങ്ങിയ പാർട്ടികളും ചിന്തകളും വ്യത്യസ്തമല്ല. അവരുടെ വിമർശനങ്ങൾ നിരീക്ഷിച്ചാൽ സൽസരണിയിൽ നിന്നും ഉള്ള വ്യതിയാനത്തിന്റെ ഗുരുതരമായ വകഭേദങ്ങൾ കാണാനാവും. തങ്ങൾക്ക് കൗതുകകരമായ തോന്നിയ ഏതെങ്കിലും ഒരു ഖുർആനിക സൂക്തമോ, ഹദീസോ ഉയർത്തിപ്പിടിച്ച് മറ്റുള്ളതിനെയും മറ്റുള്ളവരെയും തള്ളുക എന്നതാണവരുടെ പൊതുവായ രീതി. തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും ഇണങ്ങിയതെന്ന് അവർക്ക് തോന്നിയവയെ ഇസ്‌ലാമിക പ്രമാണങ്ങളുടെ പരിധിക്ക് പുറത്ത് നിന്നും സ്വീകരിച്ചവരുമുണ്ട്.



പുതിയ കാലത്ത് നമുക്കിടയിൽ പ്രവർത്തിക്കുന്ന ബിദ്അത്ത് കക്ഷികളും ഇതേ രീതിയാണനുവർത്തിക്കുന്നത്. മുൻഗാമികളായ സച്ചരിതരോട് അവർക്കുള്ള നിലപാട് അവരുടെ കൃതികളും പ്രഭാഷണങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. പഴയകാല കക്ഷികളുടെ പിഴച്ച വാദങ്ങളുടെയും നിലപാടുകളുടെയും തനിയാവർത്തനമോ പരിഷ്‌കൃത രൂപമോ തന്നെയാണിവരിലും ഉള്ളത്. പ്രമാണങ്ങളെ അതിന്റെ യഥാർത്ഥ വിതരണ വിനിമയ സേവകരിൽ നിന്നും സ്വീകരിക്കാതെ വന്നപ്പോൾ, സ്വയം വിശദീകരണത്തിന് അപ്രമാദിത്വം നൽകേണ്ടിവന്നു. അങ്ങനെ രൂപപ്പെടുന്ന ഒന്നിനെ മാറ്റിനിറുത്തുന്നതിന് പൂർവിക പണ്ഡിതരുടെ വിശദീകരണങ്ങളും സമൂഹത്തിന്റെ പാരമ്പര്യവും പോരാതെ വന്നു. അങ്ങനെയാണ് ഓരോരുത്തരും സർവയോഗ്യമുജ്തഹിദുകൾ എന്ന നിലയിൽ രംഗത്ത് വന്നിരിക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിലും രിസാലത്തിലും മറ്റു വിശ്വാസ കാര്യങ്ങളിലും കാതലായ മാറ്റങ്ങളുമായി പരസ്പരം പോരടിക്കുന്ന ബിദ്അത്തിന്റെ കക്ഷികളെ വർത്തമാന കാലത്ത് നമുക്ക് നേരിൽ കാണാവുന്നതാണ്. തൗഹീദിൽ തന്നെ തർക്കമുണ്ടായിട്ട് തമ്മിൽ തല്ലുന്നവർ പരസ്പരം കുഫ്‌റും ശിർക്കുമാരോപിക്കുന്ന രംഗങ്ങൾ വരെയുണ്ടായി. മുജാഹിദ് സംഘടനയിൽ പെട്ടവർ പരസ്പരം കുഫ്‌റാരോപിച്ച് ആയത്തുകളും ഹദീസുകളും ഓതിയത് കേരളം കേട്ടതാണ്. വിരുദ്ധങ്ങളായ ആദർശങ്ങൾ സ്വയം സൃഷ്ടിച്ച് അതിനെ സഹായിക്കാൻ ഖുർആൻ ഓതുകയും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നവർക്ക് പറ്റിയ പരമാബദ്ധം അവയുടെ പ്രമാണികവും ഔദ്യോഗികവുമായ വ്യാഖ്യാനങ്ങളെ അവഗണിച്ചു എന്നതാണ്. അതാണ് അൽജാമിഅത്തിനെതിരാവുക എന്ന ഗുരുതരമായ ബിദ്അത്ത്. പ്രകടമായ അടയാളങ്ങൾ തന്നെ മുബ്തദിഉകളെ വ്യക്തമായിക്കാണാൻ സഹായിക്കുന്ന കാലമാണിത്. എന്നിട്ടും ചില മൗലവിമാരെ അന്ധമായി അനുകരിച്ച് വിശ്വാസ കാര്യങ്ങളിൽ പോലും അറിവിന്റെ പിൻബലമില്ലാതെ ‘മുഖല്ലിദു’കളായി കഴിയുന്നവരുടെ കാര്യം മഹാകഷ്ടമെന്നേ പറയേണ്ടൂ….

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...